Wednesday 30 October 2019

കൺതുറന്ന്‌ കാൺക

കൺതുറന്നു  കാൺക

അയ ൽ വീട്ടിലടുക്കളത്തിണ്ണയോരത്തു,
കരിങ്കല്ലിൽ തലകുത്തി, ചോര വാർന്നും
ഇടതു കൈ പാതി മലർന്നും,
വലതു കൈ മണ്ണിൽ കമിഴ്ന്നും;
ചുളിവേറെ നീലച്ച മുഖത്തുണ്ട-
ടുത്തു മറ്റാരുമില്ലാതെ കിടക്കുന്നൂ ,
അമ്മൂമ്മ ,വലിയമ്മ ,പെറ്റമ്മ
ചത്ത പട്ടിയെപ്പോലെ ,കൺ‌തുറന്നു കാൺക .

വായേറെ തുറന്നാണുറുമ്പരിച്ചുണങ്ങിയ ചുണ്ടുമുണ്ട് .
കണ്ണു രണ്ടുമടച്ചുറങ്ങുന്നമ്മ ,
കർക്കിടകക്കോളുകൊണ്ടടങ്ങിയ കടലായമ്മ .
നിറം പോയൊരോ ട്ടുവളയതിടത്തു കൈയ്യിൽ ,
തിളക്കുന്ന തിരച്ചാർത്തോ കരിമ്പുതപ്പിൽ .
കുഴിഞ്ഞൊട്ടിയൊഴിഞ്ഞോരു  പെറ്റ വയറടിഭാഗത്തും
ഒഴിഞ്ഞോരോട്ടു പാത്രം, തലയ്ക്കു മേൽതിണ്ണയിലരികത്തായും. 
മതി കണ്ണേ  ,മടങ്ങുക..... വയ്യാ -കാണാൻ.
മനുഷ്യനായ് പിറന്നതിലെന്തഭിമാനിക്കാൻ .!

പൂക്കളും പാട്ടുകളും സ്വയംപകർപ്പിൻപൊറാട്ടുകളുമൊരുക്കവേ ,
മറന്നു ഞാനെൻ പ്രാണൻറെ പകർപ്പിനെ ,
പെറ്റ  വയറിന്റെ നൊമ്പരത്തെ  ,മനുഷ്യത്വത്തെ.

തിരിച്ചുവീട്ടകം പൂകി ,
യടച്ച വാതിൽതട്ടി
 പ്രിയമോടെ വിളിച്ചപ്പോൾ
ചുളിഞ്ഞ മുഖവുമായ്
നോക്കുമെൻ മകനെ,
പ്രാണന്റെ പകർപ്പിനെ ,
വെറുതേ വിളിച്ചെന്നു -
മൊന്നുമില്ലെന്നും മൊഴിഞ്ഞിട്ടു,
വീണ്ടുമടഞ്ഞ വാതിലിൽ മുന്നിൽ,
 മടക്കിയ ചിത്രമൊന്നു
വീണ്ടും നിവർത്തി
യതിൽ ത്തനിയെ തൊട്ടുചൂണ്ടി സ്വഗതം ,

"മടങ്ങുന്നൂ ഞാൻ .
മകനേ ,കരിങ്കല്ലിൽ തലചേർന്നും,
ഇടതു കൈ പാതി മലർന്നും;
വലതു കൈ മണ്ണിൽ കമിഴ്ന്നും,
ചത്ത പട്ടിയായ് ,മുന്നിലിതാ നരജന്മം ,കൺതുറന്നു കാൺക ".



"സീക്കേരാ "

No comments: