Monday 6 July 2020

ചുവന്ന പുറംചട്ടയുള്ള ഒരു ചെറിയ പുസ്തകം

ചുവന്ന പുറംചട്ടയുള്ള  ഒരു ചെറിയ പുസ്തകം-GIREESH

കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്പികം മാത്രം.

കമ്പല്ലൂർ ഗ്രാമത്തിന്റെ ചരിത്രം  ചുവന്ന പുറംചട്ടയുള്ള  ഒരു ചെറിയ പുസ്തകത്തിൽ ഒതുക്കാം. പലപ്പോഴും അങ്ങനെയാണ് എനിക്ക് തോന്നിയിട്ടുള്ളത്. ആരാണ് ഞാൻ എന്നത് അവിടെ നിൽക്കട്ടെ. നമുക്ക് ആ പുസ്തകത്തെക്കുറിച്ച് സംസാരിക്കാം. യഥാർത്ഥത്തിൽ ,ചരിത്രാന്വേഷണത്തിനിടയിൽ എനിക്ക് ലഭിച്ചതൊന്നുമല്ല അത്. സഹോദരന്റെ വിവാഹത്തിനായി വീട് വൃത്തിയാക്കുന്നതിനിടയിൽ  പടിഞ്ഞാറ്റ മുറിയുടെ മൂലയിൽ  ഓട്ട് വിളക്കുകൾക്കിടയിൽ പുകയും പൊടിയും പിടിച്ച് ദ്രവിച്ചിരുന്ന പഴയ ഇരുമ്പ് പെട്ടി  പുറത്തേക്കെടുക്കുന്നതിനിടയിൽ അറിയാതെ  വീണു തുറന്നുപോയി.  അച്ചച്ചൻ ഉപയോഗിച്ചിരുന്നതാണത്. ചിതലരിച്ച കടലാസുകൾക്കൊപ്പം നിലത്ത് വീണു കിടക്കുന്ന ചുവന്ന നിറത്തിലുള്ള കൊച്ചു പുസ്തകത്തിൽ എന്റെ കണ്ണുകളുടക്കി. ഞാനത് മെല്ലെ എടുത്തു. താളുകൾ മറിച്ചു നോക്കി. ഓരോ അക്ഷരങ്ങളും ഓരോ ഇതിഹാസങ്ങൾ. സോമദേവന്റെ കഥാ സരിത് സാഗരങ്ങൾക്കുമപ്പുറം കഥകൾ അവ പറയുന്നു.
ഒന്നാമത്തെ പേജ്.
തീയ്യതി 1/4 / 86.
അരി 2 കിലോ
ഉപ്പ് - 1
കടുക് 100
വെളിച്ചെണ്ണ - 300
ചായപ്പൊടി - 100
അവൽ - 300
വെല്ലം- 200
..
പേജുകൾ ഓരോന്നായി മറിച്ചു നോക്കി.
കുനുകുനായെഴുതി നിറക്കപ്പെട്ട ഒരു പേജിലെ ഏറ്റവും ഒടുവിലായി കൂട്ടി കിഴിച്ചെഴുതിയ ,
2 200 എന്ന സംഖ്യ .ഞാൻ വീണ്ടും അത് നോക്കി. ഞാൻ സൂക്ഷിച്ചു നോക്കി. അപ്പോഴാ കൊച്ചു പുസ്തകത്തിൽ നിന്ന് വെള്ളം ഒഴുകാൻ തുടങ്ങി. അത് നിലക്കുന്നില്ല.  തെളിനീരുറവയൊഴുകുന്ന തോടും അതിനോട്  ചേർന്നുള്ള   കവുങ്ങിൻ തോപ്പും വാഴതോട്ടവും ഒഴുകി വരികയാണ്. പുസ്തകം പറഞ്ഞു തുടങ്ങി. ഒരു വലിയ ചതിയുടെ കഥ. 

സ്വന്തം വീട്ടിൽ കിണർ എന്നത് സാധാരണക്കാരന് സ്വപനം മാത്രമായിരുന്ന കാലം. മിക്കവാറും അയൽ വീട്ടിൽ നിന്നാണ്  വെള്ളം ശേഖരിക്കുന്നത്. പതിവുപോലെ  അയലത്തെ പ്രമാണിയായ നമ്പ്യാരുടെ  വീട്ടിൽ വെള്ളം കോരാൻ പോയ നാണിയമ്മ അന്ന്  കരഞ്ഞു കലങ്ങിയ കണ്ണുകളുമായാണ് തിരികെ വന്നത്. കപ്പിയും കയറും അഴിച്ച് മാറ്റിവയ്കപ്പെട്ടിരുന്നു.
ഇനി മുതൽ അവിടെ നിന്ന് വെള്ളം എടുക്കേണ്ടതില്ലന്ന് അവർ പറഞ്ഞത്രെ.
നാണിയമ്മയുടെ കരച്ചിൽ കേട്ടുകൊണ്ട് വന്ന അവരുടെ സഹോദരൻ കാര്യം അന്വേഷിച്ചു.  അങ്ങനെ കുടിവെള്ള വിപ്ലവത്തിനായുള്ള
 ഒരു ബദൽ ,കീഴാള ചരിത്രം  രചിക്കാനുള്ള ചർച്ചയായി അത് മാറി.  ചർച്ചയ്ക്കൊടുവിൽ    തോട്ടിന്റ കരയിലുള്ള സ്വന്തം സ്ഥലത്ത്  ഒരു കിണർ കുത്താൻ അവർ തീരുമാനിച്ചു. പിറ്റേ ദിവസം രാവിലെ കിണറിന്റെ പണിയാരംഭിച്ചു. നാണിയമ്മ പൈങ്കുറ്റിയും പൊടിയവലും നേർച്ച നേർന്നു. വളരെ താഴ്ന്ന പ്രദേശമായിരുന്നതിനാലും തോട്ടിന്റെ കരയായതിനാലും മൂന്നാം ദിവസം വെള്ളം കണ്ടു. സഹോദരൻ ഒരു കുടം നിറയെ വെള്ളം എടുത്ത് നാണിയമ്മ ക്ക് കൊടുത്തു. നാണിയമ്മ അതിൽ നിന്നും കുറച്ച് വെള്ളം ഒരു തൂക്കുപാത്രത്തിലാക്കി അമ്പലത്തിലേക്ക് കൊണ്ടുപോയി.
കിണറുകുത്തിയ സ്ഥലം നമ്മുടെ നമ്പ്യാരുടെ സ്ഥലത്തിനോട് ചേർന്ന സ്ഥലമാണ്. മാത്രമല്ല നമ്പ്യാർക്ക് ആ പ്രദേശത്ത് സുലഭമായി വെള്ളം ലഭിക്കുന്ന സ്ഥലമില്ല. അവരുടെ പറമ്പിലൂടെ ഒഴുകുന്ന തോട്ടിൽ ബണ്ട് കെട്ടി അതിൽ നിന്നു ചാല് കീറി യാ ണ് അവർ വിശാലമായ  കവുങ്ങിൻ തോപ്പുകളിലേക്ക് വെള്ളം കൊണ്ടു പോകുന്നത്.
നാണിയമ്മയുടെ പറമ്പിലൂടെ നടന്ന് വേണം നമ്പ്യാർക്ക് തന്റെ കടയിൽ എത്താൻ. പുതിയ കിണറിലെ ജലപ്രവാഹവും  കവുങ്ങിൻ തോട്ടവും നമ്പ്യാരുടെ ദൃഷ്ടിയിൽ പതിഞ്ഞു. കൊളോണിയൽ അവിശിഷ്ടം പേറുന്ന നമ്പ്യാർക്ക് അതെങ്ങനെയും സ്വന്തമാക്കണമെന്നായി. അതിനുള്ള കരുക്കൾ നീക്കി.
നാണിയമ്മയും കുടുംബവും അവരുടെ അച്ചന്റെ കാലം മുതൽക്കു തന്നെ നമ്പാരുടെ കടയിലെ പറ്റുകാരാണ്. ചുവന്ന നിറത്തിലുള്ള കവറുളള ആ കൈ പുസ്തകത്തിൽ നൽകാനുള്ള തുക  കുറിക്കും. വർഷത്തിൽ ഒരിക്കൽ , കുരുമുളകോ കശുവണ്ടിയോ വിൽക്കുന്ന  മാർച്ച് ഏപ്രിൽ മാസങ്ങളിലാണ്  കടം വീട്ടുന്നത്. പുസ്തകം മിക്കവാറും കടയിൽ തന്നെയാണ് സൂക്ഷിക്കുന്നത്.
 ഒരു ദിവസം രാവിലെ നമ്പ്യാർ നാണിയമ്മയുടെ വീട്ടിലെത്തി. നാണിയമ്മയുടെ  സഹോദരനും മക്കളും എല്ലാവരും വീട്ടിലുണ്ടായിരുന്നു.
നമ്പ്യാരുടെ വിളി കേട്ട് നാണിയമ്മയും സഹോദരനും മക്കളുമെല്ലാം പുറത്തേക്ക് ഇറങ്ങി.
"എന്താ രാമേട്ട ,പതിവില്ലാതെ "
നാണിയമ്മ ചോദിച്ചു
"നിങ്ങ എന്നാ വിചാരിച്ചിനി, സാധനം വാങ്ങിയ പൈസ ത രണ്ടാന്നാ "
2200 ഉറുപ്പിയ ആയ " നമ്പ്യാർ ഉച്ചത്തിൽ സംസാരിക്കുകയാണ്. നമ്പ്യാരുടെ മകനും ഒപ്പമുണ്ട്.
" അല്ല  , നമ്മ കൊല്ലത്തിലൊരിക്കലല്ലെ  പൈസ തെരല് , ഇതിപ്പം മകരല്ലെ ,നമ്മ മീനത്തിലോ മേടത്തിലോ അല്ലെ പ്പാ കടം തീർക്കല് " അത് നിങ്ങക്കും അറിയാലോ, പിന്നെന്താ നിങ്ങ ഇങ്ങനെ പറേന്ന് "
"കടം മേണിച്ച് നക്കീറ്റ് പിന്നെ അതും യിതും പറഞ്ഞാൽ പറ്റില്ല പൈസ തരണം ." നമ്പ്യാർ ദേഷ്യം കൊണ്ടു തുള്ളുകയാണ്.
" കടം മേണിച്ചിനി എന്നത് ശര്യന്നെ പക്ഷെ വീട്ടില് കേറി വന്നിറ്റ് തെറിയൊന്നും പറയാമ്പറ്റൂല" നാണിയമ്മയുടെ സഹോദരൻ പറഞ്ഞു,
"എന്നാ പൈസ തന്നിറ്റ് പറയടാ " നമ്പ്യാർ
" തരും എന്റെ കൊക്കില് ജീവനുണ്ടെങ്കില് നിങ്ങളെ പൈസ തരും " സഹോദരൻ പറഞ്ഞു.
വാക്കുതർക്കത്തിനിടയിൽ നമ്പ്യാരുടെ ഭാര്യ വന്ന് അയാളെ കൂട്ടികൊണ്ടു പോയി.അവരൊരു പാവം സത്രീയാണ്.  സഹജീവി സ്നേഹത്തിന്റെ ആൾരൂപം.
നാണിയമ്മയും സഹോദരനും ആത്മാഭിമാനമുള്ളവരാണ്. എങ്ങനെയും നമ്പ്യാരുടെ കടം വീട്ടണം . ചർച്ചകൾ നടന്നു. ചർച്ചകൾക്കൊടുവിൽ ,തോട്ടിൻ കരയിലുള്ള അവരുടെ സ്ഥലം ,നാണിയമ്മയുടെ സ്വപന ഭൂമി വിൽക്കാൻ തീരുമാനിച്ചു.
വാങ്ങാൻ ആളുകൾ വന്നു.
നമ്പ്യാരുടെ തോട്ടത്തിനടുത്തുള്ള സ്ഥലം വാങ്ങാൻ ആർക്കും ധൈര്യമുണ്ടായിരുന്നില്ല.
പാർട്ടി ഇടപെട്ടു .ചർച്ച നടന്നു
ഒടുവിൽ താൻ വിചാരിച്ചതു പോലെ തന്നെ  സ്ഥലം നമ്പ്യാർക്ക് സ്വന്തമായി. ഇത് നാണിയമ്മയുടെയും സഹോദരന്റെയും മക്കളുടെയും മാത്രം കഥയല്ല. ചുവന്ന കൈപുസ്തകം മാത്രം സ്വന്തമായുണ്ടായിരുന്ന ഓരോ കമ്പല്ലൂര് കാരന്റെയും കഥയാണ്.........

*******************************************************************************
ജി.കെ