Wednesday 29 December 2021

സിൽവർ ലൈൻ - കെ റെയിൽ പദ്ധതി-ചർച്ച

 സിൽവർ ലൈൻ - കെ റെയിൽ പദ്ധതി സംബന്ധിച്ച് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 24-12-21 ന് റിലീസ് ചെയ്ത പ്രസ്താവന


 24.12.2021 

(സംസ്ഥാനതലത്തിൽ പ്രസിദ്ധീകരണത്തിന്)


സിൽവർലൈൻ പദ്ധതി നടപ്പാക്കുന്നതിനായി കെ.റെയിൽ അധികൃതർ നടത്തുന്ന ജനാധിപത്യവിരുദ്ധ രീതികൾ അവസാനിപ്പിക്കുക

 

സിൽവർലൈൻ പദ്ധതിയുടെ വിശദമായ പ്രോജക്ട് റിപ്പോർട്ട്, പാരിസ്ഥിതിക ആഘാത പഠനം, സാമൂഹിക ആഘാത പഠനം എന്നിവയൊന്നും ജനങ്ങൾക്കിടയിൽ ചർച്ച ചെയ്യാതെയും റെയിൽവേ ലൈനിന്റെ അലൈൻമെന്റ് കൃത്യമായി നിർണയിക്കാതെയും കേരളത്തിൽ അങ്ങോളമിങ്ങോളം കല്ലുകൾ നാട്ടി അതിർത്തി നിർണയിക്കുന്ന പ്രവർത്തനങ്ങൾ തികച്ചും ജനാധിപത്യ വിരുദ്ധമാകയാൽ, അതിൽ നിന്ന് കെ.റെയിൽ അധികാരികളും കേരള ഗവൺമെന്റും പിൻവാങ്ങണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അഭ്യർത്ഥിക്കുന്നു. വിദേശ ഫണ്ടിങ് ഏജൻസികളിൽ നിന്ന് വായ്പ ലഭിക്കാനാണ് ഇങ്ങനെ ചെയ്യുന്നതെന്ന കെ.റെയിൽ അധികാരികളുടെ വിശദീകരണം പ്രതിഷേധാർഹമാണ്.

 എല്ലാ വിഭാഗം ജനങ്ങളെയും ഉൾക്കൊള്ളുന്നതും സാമൂഹിക നീതിക്ക് ഊന്നൽ നൽകുന്നതുമാണ് കേരളം അനുവർത്തിച്ചു വരുന്ന വികസന സമീപനം. ഈ സമീപനത്തെയാണ് കേരള വികസന മാതൃകയായി കണക്കാക്കുന്നത്. ഇതിനകം ലഭ്യമായ വസ്തുതകളും വിവരങ്ങളും വെച്ച് പരിശോധിക്കുമ്പോൾ കേരള വികസനത്തിനായിട്ടുള്ള പ്രവർത്തനങ്ങളിൽ ഇപ്പോൾ മുൻഗണന നൽകേണ്ട പദ്ധതിയല്ല കെ.റെയിൽ കമ്പനിയുടെ സിൽവർലൈൻ.

 കെ.റെയിൽ കമ്പനിയുടെ വെളിപ്പെടുത്തലനുസരിച്ച് സിൽവർ ലൈൻ, സമൂഹത്തിലെ സമ്പന്ന വിഭാഗങ്ങളുടെ താൽപ്പര്യങ്ങൾക്കാണ് മുൻഗണന നൽകിയിരിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ കെ.റെയിലിന്റെ സ്റ്റേഷനുകൾക്ക് അടുത്തായി ഉയർന്നുവരുന്ന പുതിയ ടൗൺഷിപ്പുകളെ ബന്ധപ്പെടുത്തിയുള്ള ഒരു യാത്രാ സംവിധാനമായാണ് സിൽവർലൈൻ പ്രധാനമായും വിഭാവനം ചെയ്തിരിക്കുന്നത്. ഇവിടങ്ങളിൽ വരാനിരിക്കുന്ന റിയൽ എസ്റ്റേറ്റ് ബിസിനസിൽ നിന്ന് മാത്രം 10000 കോടിയിലേറെ രൂപ കെ.റെയിലിലേക്ക് വരുമാനമായി കണക്കാക്കുന്നുമുണ്ട്. കെ.റെയിൽ കണക്കനുസരിച്ചുതന്നെ നിലവിൽ തീവണ്ടി യാത്ര ചെയ്യുന്നവരിൽ നിന്ന് ഉയർന്ന ക്ലാസുകാരെ മാത്രമേ സിൽവർ ലൈനിലേക്ക് പ്രതീക്ഷിക്കുന്നുള്ളൂ. സ്വന്തമായി കാർ ഉള്ളവർ, വിമാന യാത്രക്കാർ, ചാർജ് കൂടിയ ബസ്സിൽ യാത്ര ചെയ്യുന്നവർ, പുതിയ വികസനം വഴി നേട്ടം ഉണ്ടാക്കുന്നവർ എന്നിവരാണ് ബാക്കി യാത്രക്കാർ. നിലവിലെ റെയിൽവേ യാത്രക്കാർക്ക് ഇന്നത്തെ ഇഴഞ്ഞുനീങ്ങൽ തുടരട്ടെയെന്നും, പണക്കാർ വേഗത്തിൽ യാത്ര ചെയ്യട്ടെയെന്നുമുള്ള കെ.റെയിൽ സമീപനം കേരളത്തിന്റെ സമഗ്രവികസനത്തിന് അഥവാ കേരള വികസന മാതൃകയ്ക്ക് യോജിച്ചതല്ല.

 സിൽവർ ലൈൻ വഴി നേട്ടമുണ്ടാകുന്നത് ഒരു ന്യൂനപക്ഷത്തിനാണെങ്കിലും അതിന്റെ പാരിസ്ഥിതിക സാമൂഹിക പ്രശ്‌നങ്ങളെല്ലാം അനുഭവിക്കേണ്ടിവരുന്നത് ഭൂരിപക്ഷം വരുന്ന സാധാരണക്കാരായ ജനങ്ങളായിരിക്കും. 530 കി.മീ.ദൈർഘ്യമുള്ള കെ.റെയിൽ പാതയിൽ 292 കി.മീ.ദൂരം എംബാഗ്മെന്റ്(Embankment)ആണ്. 20-25 മീറ്റർ വീതിയിൽ ഇരുഭാഗത്തും ഏഴ് മീറ്ററോളം ഉയരത്തിൽ ഭിത്തി കെട്ടി, അവയ്ക്കിടയിൽ കല്ലോ മണ്ണോ പാറയോ ഇട്ടു നികത്തി ഉണ്ടാക്കുന്നതാണ് എംബാഗ്മെന്റ്. ഇതിൽ 500 മീറ്റർ ഇടവിട്ട് നിർമിക്കുന്ന അടിപ്പാതകൾക്ക് റോഡ് മുറിക്കുന്ന സ്ഥലങ്ങളിൽ ഭാരം കയറ്റിയ വലിയ വാഹനങ്ങൾ കടന്നുപോകാൻ മാത്രം ഉയരം ഉണ്ടാവണം. ആ അർഥത്തിൽ എംബാഗ്മെന്റുകൾ മതിലുകൾ തന്നെ ആയിരിക്കും. ഇത് കഴിക്ക്-പടിഞ്ഞാറ് ദിശയിലുള്ള കേരളത്തിലെ ജലപാതക്കുൾപ്പെടെ പലതരം തടസ്സങ്ങളുണ്ടാക്കും. ഇതിനു പുറമേ, 88 കിലോമീറ്റർ നീളത്തിൽ കാലുകൾ (Viaduct) ഉണ്ടാക്കണം. അതിനും എംബാഗ്മെന്റിന്റെ ഉയരം വേണം. അതിനൊക്കെ വേണ്ട പ്രകൃതിവിഭവങ്ങൾ ശേഖരിക്കുക വഴി ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ, നിർമാണ സമയത്ത് ഭൂതലത്തിലുണ്ടാവുന്ന പ്രശ്‌നങ്ങൾ, എന്നിവയെല്ലാം കേരളത്തിലെ ദുർബലമായ പ്രകൃതിയിലുണ്ടാക്കുന്ന പ്രശ്‌നങ്ങൾ ഊഹിക്കാവുന്നതേയുള്ളൂ. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഇന്നത്തെ കാലത്ത് ഇവയൊക്കെ കൂടിക്കൊണ്ടിരിക്കുകയും ചെയ്യും.

 സിൽവർ ലൈൻ നിർമിക്കുന്നത് സ്റ്റാന്റേർഡ്‌ഗേജിലാണ്. ഇത് ഇപ്പോൾ ഇന്ത്യൻ റെയിൽവേയുടെ 96 ശതമാനവും കേരളത്തിലെ റെയിൽവേയുടെ നൂറ് ശതമാനവും പ്രവർത്തിക്കുന്ന ബ്രോഡ്‌ഗേജിന് പൂരകമല്ല. അതുകൊണ്ടുതന്നെ ഇപ്പോൾ ഇന്ത്യൻ റെയിൽവേയിൽ യാത്ര ചെയ്യുന്നവരെയെല്ലാം പൂർണമായി അവഗണിക്കുന്നതാണ് സിൽവർ ലൈൻ പദ്ധതി. ഇവിടെ സിൽവർ ലൈൻ കേരളത്തിനുവേണ്ടി മാത്രമുള്ള പദ്ധതിയാണെന്ന് വാദിക്കാം, പക്ഷേ കേരളത്തിലെ ആർക്കുവേണ്ടി? ആരുടെ ചെലവിൽ? എന്ന അന്വേഷണം പ്രസക്തമാവുകയാണ്. മാത്രമല്ല, കേരളീയരിൽ നല്ലൊരു ഭാഗം അന്യസംസ്ഥാനങ്ങളിലേക്ക് റെയിൽ യാത്ര ചെയ്യുന്നവരാണല്ലോ. ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽ സ്റ്റാന്റേർഡ്‌ഗേജിനെ അടിച്ചേൽപ്പിക്കുന്നതിന്റെ പിറകിൽ ധാരാളം അജണ്ടകളുണ്ടെന്ന് കരുതേണ്ടിയിരിക്കുന്നു. എന്തായാലും ലോക രാജ്യങ്ങളിലെല്ലാം അവിടെ നിലവിലുണ്ടായിരുന്ന പാളങ്ങൾ ശക്തിപ്പെടുത്തിയാണ് റെയിൽ ഗതാഗതം വികസിച്ചുവന്നത്.

 64,000 കോടി രൂപയായി ഇപ്പോൾ കണക്കാക്കിയിട്ടുള്ള നിർമാണച്ചെലവ് 2018-19 വില നിരക്കനുസരിച്ചുള്ളതാണ്. അതിലൊക്കെ വൻവർധനവുണ്ടായിരിക്കുന്നു. നീതി ആയോഗ് കണക്കുപ്രകാരമുള്ള 1.26 ലക്ഷം കോടിയിലും മൊത്തം ചെലവ് നിൽക്കാൻ സാധ്യതയില്ല.

 കേരളത്തിൽ ധാരാളം ഗതാഗത പ്രശ്‌നങ്ങളുണ്ട്. അതിന്റെ പരിഹാരത്തിൽ പ്രധാനം മേന്മയേറിയ പൊതുഗതാഗതം ഉറപ്പാക്കലാണ്. കേരളത്തിലെ പൊതുഗതാഗതത്തിന്റെ കേന്ദ്രസ്ഥാനത്ത് റെയിൽ ആയിരിക്കണം. അതിന്റെ ഭാഗമായി ഇന്നത്തെ പാളങ്ങൾ പൂർണമായും ഇരട്ടിപ്പിക്കുക, സിഗ്നലിങ് ആധുനീകരിക്കുക എന്നിവ പ്രധാനമാണ്. മണിക്കൂറിൽ 160 കി.മീ.വേഗതയിൽ ഓടിക്കാൻ ശേഷിയുള്ള മൂന്നാമതും നാലാമതും ലൈനുകൾ തിരുവനന്തപുരത്തു നിന്ന് മംഗലാപുരത്തേക്ക് ബ്രോഡ്‌ഗേജിൽ നിർമിക്കുക, അതിനായി ഇന്ത്യൻ റെയിൽവേയുടെ മിഷൻ-2020 പദ്ധതിയിൽ കേരളത്തെ ഉൾപ്പെടുത്താൻ സമ്മർദം ഉണ്ടാവുക എന്നിവയാണ് ഉടൻ ചെയ്യേണ്ടത്. കേന്ദ്രസർക്കാർ ഇപ്പോൾ കേരളത്തിലേക്ക് പ്രഖ്യാപിച്ച പ്രവർത്തനങ്ങളുടെ (എറണാകുളം-ഷൊർണൂർ മൂന്നാം ലൈൻ ഉൾപ്പെടെ)വേഗത കൂട്ടാനും നടപടികൾ ഉണ്ടാകണം.

 ഒരു ജനകീയ ശാസ്ത്രപ്രസ്ഥാനം എന്ന നിലയിൽ ഇത്തരമൊരു പദ്ധതിയെപ്പറ്റിയുള്ള നേട്ട കോട്ട വിശകലനം നടത്തുന്നതിന് സഹായകമായ ശാസ്ത്രീയമായ അറിവും വിവരവും ജനങ്ങളിലെത്തിക്കുക എന്നതാണ് പരിഷത്തിന്റെ പ്രധാന ദൗത്യം. ഈ തിരിച്ചറിവോടെ, കേരത്തിലെ ജനങ്ങളിൽ ആഴത്തിൽ വേരോടിയിട്ടുള്ള വികസന അവബോധത്തോടാണ് പരിഷത്ത് സംവദിക്കുന്നത്. അത് ഇനിയും തുടർന്നുകൊണ്ടിരിക്കും. അതിനായുള്ള പഠനങ്ങളും വിവര ശേഖരണവും നടക്കുകയാണ്. കേരള സർക്കാരിനെ കണ്ണടച്ചെതിർക്കുന്നതും ഒരു ചർച്ചയും ഇല്ലാതെയും ഒന്നും പരിഗണിക്കാതെയും സിൽവർ ലൈൻ നടപ്പാക്കുന്നതുമായ രണ്ടു നിലപാടുകളും ശരിയല്ല. ഇതിൽ നിന്ന് വ്യത്യസ്തമായി കേരളത്തിന്റെ സമഗ്രവികസനം, അതിൽ ഗതാഗതത്തിനുള്ള പങ്ക് എന്നിവയുടെ ചട്ടക്കൂടിൽ സിൽവർ ലൈൻ പദ്ധതിയെ വിലയിരുത്താനും റെയിൽവേ ഉൾപ്പെടെയുള്ള പൊതുമേഖലയുടെ സ്വകാര്യവൽക്കരണവും ഭീമതോതിലുള്ള വിദേശസഹായ പദ്ധതികളും വിശകലനം ചെയ്യാനും നിഗമനങ്ങൾ പ്രചരിപ്പിക്കാനുമാണ് പരിഷത്ത് ശ്രമിക്കുന്നത്. കേരത്തിലെ മണ്ണിന്റെയും മനുഷ്യന്റെയും പാരിസ്ഥിതികമായ സുസ്ഥിരത ഉറപ്പാക്കുന്ന വികസനമാണ് പരിഷത്തിന്റെ ലക്ഷ്യം. സിൽവർ ലൈൻ അതിന് സഹായകരമല്ലാത്തതുകൊണ്ടാണ് അതിനാവരുത് മുൻഗണനയെന്ന് പരിഷത്ത് പറയുന്നത്. അതോടൊപ്പം തന്നെ കെ.റെയിലുമായി ബന്ധപ്പെട്ട DPR, ടെക്‌നിക്കൽ ഫീസിബിലിറ്റി റിപ്പോർട്ട്, EIA എന്നിവയുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും പൊതുസമൂഹത്തിന്റെ അറിവിലേക്ക് ലഭ്യമാക്കണമെന്നും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെടുന്നു.


          

ഒ.എം.ശങ്കരൻ 

പ്രസിഡണ്ട് പി.ഗോപകുമാർ                

ജനറൽ സെക്രട്ടറി

**********

കെ -റെയിൽ FORWARDED BY RAJAN PALLIATH PAYYANNUR


പരിഷത്ത് ശാസത്രമെ കാണുന്നുള്ളൂ, പശ്ചാത്തല സൗകര്യങ്ങൾ വർധിപിച്ചു കൊണ്ടല്ലാതെ കേരളത്തിന് മുന്നേറാനാവില്ല.

350 ലക്ഷം ജനസംഖ്യയുള്ള കേരളം കേവലം അഞ്ചര ലക്ഷമാണ് സർക്കാർ ജീവനക്കാർ.കാർഷിക മേഖലയാകട്ടെ, 25% ത്തിനു താഴെയും,  വ്യവസായ വളർച്ച അനിവാര്യം.യാത്രാ സൗകര്യങ്ങളും ചരക്ക് നീക്കങ്ങളും അതിവേഗത്തിലല്ലെങ്കിൽ വളർച്ച സ്വപ്നം മാത്രമാകും.

കേരളത്തിൽ നിന്ന് ബോബെയിലേക്ക് തീവണ്ടി ഗതാഗത സൗകര്യം നിലവിലുണ്ടായിരുന്ന ഘട്ടത്തിൽ തന്നെയാണ് കൊങ്കൺ പദ്ധതിയാവിഷ്ക്കരിച്ചത് .38 മണിക്കൂർ കൊണ്ട് ഡൽഹിയിലെത്തുന്ന ഈ റൂട്ട്  പൂർത്തിയാക്കാൻ എത്ര കോടി?

എത്ര മലനിരകൾ?

എത്രയെത്ര ജല ഡ്രോതസ്സ്?

ഇവയെല്ലാം ഭാഗികമായി സംരക്ഷിച്ചു കൊണ്ട് തന്നെയല്ലെ നിർമ്മിച്ചത്.

ടെക്നോളജിയുടെ വളർച്ച കൂടി ഉപയോഗിച്ച്  പരിസ്ഥിതിയാഘാതങ്ങൾ കുറഞ്ഞ വഴി സ്വീകരിച്ച് NH വികസനത്തിൽ LDF സർക്കാർ സ്വീകരിച്ച രീതിയിൽ (ആവശ്യമായ നഷ്ട പരിഹാരവും നൽകി പുനരധിവാസം ഉറപ്പ് നൽകി ) സ്വകാര്യ വ്യക്തികളുടെ സ്ഥലമേറ്റെടുത്ത് കൊണ്ട്

നടത്തുന്നില്ലെങ്കിൽ ഇനിയൊരിക്കലും നടത്താനാകില്ല.

കേവല പരിസ്ഥിതിവാദക്കാർ എന്നും വികസനങ്ങളെ എതൃത്തിരുന്നു.

"വയൽ കിളി സമരം, റോഡിലെ ജുമുഅ: തുടങ്ങി എന്തിനെയും എതിർക്കുന്ന ഒരു വിഭാഗം എന്നുമുണ്ടാകും.

ഭരണത്തിലാണൊ - പ്രതിപക്ഷത്താണൊയെന്നതാണ് അവരുടെ നിലപാടുകൾ രൂപീകരിക്കുന്നതിനെ സ്വാധീനിക്കുന്നത്. 1 ലക്ഷം കോടി മുടക്കി Hi Speed Rail വിഭാവനം ചെയ്തവരാണ്,63000 കോടി ചിലവിൽ Semi Hi Speed നെ എതിർക്കുന്നത്...!!

ഇന്ത്യയിൽ 9 ഇടത്ത് പദ്ധതി നടപ്പാക്കുന്നവരാണ് ഇവിടെ അനുമതി വൈകിപ്പിക്കാൻ ശ്രമിക്കുന്നത് !!

പിന്നെ നീലാണ്ടനാദികൾ ഏത് വികസനത്തെയാണ് സ്വാഗതം ചെയ്തിട്ടുള്ളത്.

അവർ "ആന്ദോളൻ ജീവികളാണ് "

അവർക്കത് ജീവിതമാർഗ്ഗമാണ്.

അതവഗണിക്കുക...

കേരളം വികസിക്കണം

ധീരമായ നിലപാട് മായി മുന്നേറുന്ന സർക്കാറിനെ പിൻതുണക്കുകയെ മാർഗ്ഗമുള്ളൂ....

മെട്രൊ ശ്രീധരൻ സാറ് തന്നെ മാറ്റിപ്പറയുന്നത് കണ്ടില്ലേ?

രാഷ്ടീയമാണത്.

ctSy

*************

കേരളത്തിലെ മണ്ണിന്റെയും മനുഷ്യന്റെയും പാരിസ്ഥിതികമായ സുസ്ഥിരത ഉറപ്പാക്കുന്ന വികസനമാണ് പരിഷത്തിന്റെ ലക്ഷ്യം. സിൽവർ ലൈൻ അതിന് സഹായകരമല്ലാത്തതുകൊണ്ടാണ് അതിനാവരുത് മുൻഗണനയെന്ന് പരിഷത്ത് പറയുന്നത്. അതോടൊപ്പം തന്നെ കെ.റെയിലുമായി ബന്ധപ്പെട്ട DPR, ടെക്‌നിക്കൽ ഫീസിബിലിറ്റി റിപ്പോർട്ട്, EIA എന്നിവയുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും പൊതുസമൂഹത്തിന്റെ അറിവിലേക്ക് ലഭ്യമാക്കണമെന്നും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെടുന്നു. അത് ശരിയായ നിലപാടു തന്നെയാണ് എന്നാണ് എന്റെ പക്ഷം. DPR വെച്ച് ചർച്ചകൾ നടത്തി പൊതു സമൂഹത്തെ ബോധ്യപ്പെടുത്തി വേണം ഈ പ്രൊജക്ട് നടപ്പിലാക്കേണ്ടത്.-CKR

>>>>>>>>

People's democracy ൽ ബുള്ളറ്റ് ട്രെയിനെതിരായ ലേഖനം-VRC

https://peoplesdemocracy.in/2020/0103_pd/new-govt-declares-review-modi%E2%80%99s-pet-bullet-train-project



https://m.facebook.com/story.php?story_fbid=4805756702837399&id=100002093504094&sfnsn=wiwspwa




Monday 20 December 2021

Saturday 11 December 2021

വളന്റിയർമാർക്കു ഒരു സ്തുതിഗീതം .

 വളന്റിയർമാർക്കു ഒരു സ്തുതിഗീതം .

ചോരപ്പുഴയായി ,കാഴ്ചവസ്തുവായ്  ഞാനൊഴുകുമ്പോളാ-

 ത്തലേക്കെട്ടഴിച്ചെന്നെ  മുറുക്കിക്കെട്ടിയൊ -

രാതുരാലയപ്പടിയോളമെത്തിച്ച

 ജീവന്റെ ചുമട്ടുകാരാ നിന്നെ ,

ഞാനെവിടെയൊരത്താണിയി-

ലെന്നെങ്കിലുമിറക്കി വെക്കും ?


കാൽവിരൽ പഴുത്തു മുറിച്ചു മുടന്തനായേ- 

കാന്തത്തടവിലീമുറിയിലുരുകുന്നൊ-

രെൻ മുഖത്തു ചിരി പടർത്താനായൊരു 

*വാക്കറും നെഞ്ചത്തുചേർത്തൊരു 

സ്‌കൂട്ടറിൽ **ഡിങ്കനായി പറന്നിറങ്ങും 

 പ്രിയ കൂട്ടുകാരാ, ജീവിതയാത്രയിൽ 

നിന്നെ ഞാനെവിടെ മറന്നുവെക്കും ?


കൂരയിലരിച്ചിറങ്ങും തണുപ്പിലെ-

ല്ലരിക്കുന്ന വേളയിലൊരു

 പുത്തൻ പുതപ്പുമായെന്നെ 

ചുരുട്ടിപ്പിടിച്ച  ചുവന്ന മുഷ്ടി-

ക്കരുത്തായുയർത്തുവോനെ , 

കനിവിന്റെ നിറച്ചാർത്തിനെ, നിന്നെ 

ഞാനെങ്ങിനെ യാത്രയാക്കും ?


ആതുരാലയത്തിലെ കിടപ്പു രോഗികളാമെങ്ങൾക്കെന്നും

 പൊതിച്ചോറെത്തിച്ചു തന്ന ശേഷം 

കാരുണ്യം വഴിയും ഹൃദയവും 

വീര്യമാർന്നുയർന്ന ശിരസ്സുമായ-

കന്നേതോ മദ്ധ്യാഹ്നവഴികളിൽ , 

കൊടുംപകയുടെ ചക്രവ്യൂഹങ്ങളിൽ

 പലനുറുങ്ങായി ചിതറി,രക്തസാക്ഷിയാകുമ്പൊഴും  

പതറാതെ വീണ്ടും നീയെത്തുന്നു , പല കാരുണ്യ സ്വരൂപങ്ങളായ് .



പ്രിയ ജനങ്ങൾക്കടുത്തു കൂടാതെ ,

മഹാമാരി കൊയ്തെടുത്ത 

ശവമായി ഞാൻ തനിയെ കിടന്നപ്പോ -

 ളൊരു തോളിൽ മൃദുവായെന്നെയെടുത്തു 

കുഴിമാടത്തിലുറക്കിയുയിർത്ത പ്രിയ കൂട്ടുകാരാ, 

നിന്നോടു ഞാനെങ്ങിനെ യാത്ര ചൊല്ലും ?


വൈറസിനെ ബ്ഭയന്നുമുള്ളുലഞ്ഞു

മകന്നു മാറിയ വീട്ടുകാർക്കു മുന്നി-

ലൊരു നീണ്ടചൂലുമണുനാശിനി യന്ത്രവുമാ-

യെന്റെ മണിമാളിക നിർഭയം ശുചീകരിക്കുന്ന നിന്നെ,

 നിന്റെ ചുവന്ന മനസ്സിനെത്തൊഴാതെ 

ഞാനേതമ്പലത്തിനു മുന്നിൽ കൈകൂപ്പി നിൽക്കും ?


പതിനെട്ടു പടികളും  കേറാതെ കാണാം  പരം പൊരുളിനേ-  , 

യെന്നരികിൽ ,നിന്നിൽ ,നീയാണു ജീവന്റെ പൊരുൾ 

ഞാനാണതു നീ തന്നെ കൂട്ടുകാരാ ,

നിന്നെയേറെയറിയാനുള്ളതിനി നമ്മുടെ  യാത്രകൾ.




Monday 6 December 2021

ബാലിശം


ഒത്തു കൂടാൻ വരുമെന്നുറപ്പു പറഞ്ഞ  നീ 

വരാതിരുന്നപ്പോൾ 

സ്നേഹമില്ല തീരെയെ-

ന്നെന്മനം കലമ്പിയപ്പോ-

ളതു കേട്ടു നീ മൊഴിയുന്നു ,

"ഔപചാരികമല്ലേയിക്കാലത്തിമ്മട്ടിടപെടലുകൾ ,

നിൻറെ വാക്കുകൾ വെറും ബാലിശം ".


നാട്ടു മാവൊരെണ്ണം ബാക്കി വെച്ചു 

വളർത്തും നാട്ടുമൂപ്പനെ ,

മാനിക്കണമൊരു ചടങ്ങിലെന്നു 

 ഞാനൊന്നു  മിണ്ടിയാലുടനെ 

 നീ ചൊല്ലുന്നു  ,"വെറും ബാലിശം ."



എൻ്റെ പോസ്റ്റു വായിക്കാതെ-

യതേ പോസ്റ്റടുത്ത   നിമിഷത്തി-

ലതേ  ഗ്രൂപ്പിൽ നീ തള്ളിയതിലൊരു -

പരിഭവം ഞാൻ കുറിച്ചപ്പോഴും 

നീ പറയുന്നിതതു "ബാലിശം ."


ഓക്സ്ഫഡിൽ ചേർന്ന കൊച്ചുമോൾ  

പ്ലാസ്റ്റിക്ക് സഞ്ചി തൊടിയിലേക്കെറിയുമ്പോ-

ളരികെ വിളിച്ചാങ്കലത്തിലറിയുമോ   ,

മകളേ ,ഗ്രെറ്റ  തുൻബർഗിനെ യെന്നു 

ചോദിച്ചാലതും നിനക്കു "ബാലിശം" .

 

ഒരേ പത്രം വായിച്ചു രമിക്കരു-

തൊട്ടേറെ പത്രങ്ങൾ വായിച്ചും ,

തനതായി ചിന്തിച്ചും ,നിലപാടിലെത്തണ-

മെന്നു  കുറിച്ചാലതിനൊക്കെ  സമയ-

മാർക്കെന്നുരക്കുന്നു  നീ,

ഇതും   നിനക്കു  "ബാലിശം" .


വറ്റുമീ കുടിവെള്ളമുടനതു  തടയാനായി 

റീ ചാർജു ചെയ്യണമുടൻ നാട്ടിലെ 

കിണറുകളെല്ലാമെന്നു ഞാൻ

 പറയുകിലിപ്പോൾ മഴ കൂടുതലെന്നു-

മറു യുക്തി  പരത്തുന്നൂ ,

 ഇതും നിനക്കു "ബാലിശം"   .


പ്രിയ സഖേ ,നിൻറെ മക്കൾക്കും -

മക്കളുടെ മക്കൾക്കുമായി 

ഗുരുപരമ്പരകൾ ക്ലാസിലിപ്പോൾ -

സംവദിക്കുമീവിവരങ്ങളൊക്കെയും 

മുളക്കും ,വന്മരങ്ങളായ് 

നാട്ടിൽ നിറയുമ-

ന്നുമാ തണലിലിരുന്നു  നീ -

സ്വതവേ  പിറുപിറുക്കു- 

മിതൊക്കെ വെറും  "ബാലിശം" .


മഴവില്ലു കണ്ടെൻ  മനം തുടിപ്പെന്നോ  ,

ബാലൻ മനുഷ്യൻ്റെ പിതാവെന്നോ 

മരിക്കുന്നൂ ഭൂമിയെന്നോ 

കുറക്കണം കാർബൺ പാദമുദ്രയെന്നോ 

പറയുവോരോടെന്നും ചൊല്ലണം ബാലാ ,

"ഇതൊക്കെ വെറും ബാലിശം ! " .


കാൽമുട്ടോളമെത്തിയ വെള്ളത്തിൽ കാലനക്കി,

മുൻപിലെ  വിഡ്ഢിപ്പെട്ടിയിൽ കിറുക്കറ്റു കാണവേ ......

ഇടയ്ക്കു തലയൊന്നു പുറത്തേക്കു  നീട്ടി ,

തള്ളിവരും തിരമാല കണ്ടു ,നേരമുണ്ടെങ്കിൽ , 

ചൊല്ലണമെപ്പോഴുമിതൊക്കെ "വെറും ബാലിശം "









ദ്രോഹിക്കാനുള്ള നമ്പൂതിരി സമുദായത്തിൻ്റെ ജാഗ്രത -'സംബന്ധവും' 'സ്മാര്‍ത്തവിചാരവും'.

 8.) സംബന്ധവും സ്മാര്‍ത്തവിചാരവും നമ്പൂതിരിമാരും

- - - - - - - - - - - - - - - - - - - - - - - - - - - - - - - -

കേരളത്തിലെ നംബൂതിരിമാരുടെ സവർണ്ണ മതത്തില്‍ ഒരു സഹസ്രാബ്ദത്തിലേറെ കാലം  നിലനിന്നിരുന്ന രണ്ട് സദാചാര വൈരുദ്ധ്യങ്ങളായിരുന്നു 'സംബന്ധവും' 'സ്മാര്‍ത്തവിചാരവും'. 


സംബന്ധം, ശൂദ്ര (നായർ) സ്ത്രീകളെ അച്ചി ചരിതങ്ങളിലൂടെയും വൈശിക തന്ത്രങ്ങളിലൂടെയും ചന്ദ്രോത്സവങ്ങളിലൂടെയും നൂറുകണക്കിന് സന്ദേശ കാവ്യങ്ങളിലൂടെയും  മഹത്വവൽക്കരിച്ച് , അന്നത്തെ വ്യാജ സദാചാര ബിംബമായി രൂപപ്പെടുത്തിയിരുന്ന ബ്രാഹ്മണ തന്ത്രമായിരുന്നപ്പോൾ, സ്മാർത്തവിചാരം, നമ്പൂതിരിസ്ത്രീകളെ പതിവൃതകളായ 'ശീലവതിമാരാക്കി' ബ്രാഹ്മണ ജാതിയുടെ വംശശുദ്ധി സംരക്ഷിക്കാനുള്ള അണുവിട അയവില്ലാത്ത ക്രൂരമായ പുരുഷാധിപത്യ സദാചാര ജാഗ്രതയായിരുന്നു.


'സംബന്ധം' എന്ന പേരിൽ ശൂദ്ര-നായര്‍ സവർണ്ണ ജാതിയിലെ സ്ത്രീകളെ വേശ്യാവൃത്തിയിലേക്ക് ആകർഷിക്കാനുള്ള ഒരു ജാതീയ അടിമത്വ അനുഷ്ടാന ആചാരം തന്നെ  ബ്രാഹ്മണ്യം നിർമ്മിച്ചു നടപ്പിലാക്കിയിരുന്നു. നായർ സ്ത്രീകളുമായി 'പ്രഥമ നിഷേകം' (Deflower) നടത്തിയിരുന്ന 'മണാളർ' എന്ന 'വൈശികതന്ത്ര' വിദഗ്ദൻ്റെ ജാതീയസാന്നിദ്ധ്യം തന്നെ സംബന്ധത്തിൻ്റെ സത്രീ ചൂഷണപരമായ കുടില തന്ത്രം വെളിപ്പെടുത്തുന്നുണ്ട്. 


ബ്രാഹ്മണരെ ദൈവത്തിൻ്റെ പ്രതിപുരുഷന്മാരായി കാണുന്ന ഭക്തി ആചാര വിശ്വാസത്തിലേക്ക് സ്ത്രീകളെ ഉയര്‍ത്തി, ലൈംഗീകമായി ചൂഷണം ചെയ്യുന്നത് നംബൂതിരിമാരുടെ ഒരു വിനോദ ആചാരവും അവകാശവും പൗരോഹിത്യ തന്ത്രവും ആയിരുന്നെങ്കില്‍, 'സ്മാര്‍ത്തവിചാരം' നേര്‍ വിപരീത ദിശയിലുള്ളതും നംബൂതിരി സ്ത്രീകളായ 'അന്തർജനങ്ങളുടെ' ചാരിത്ര്യം സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള അതി കഠിനമായ സദാചാര-പാതിവൃത്യ സംരക്ഷണ ആചാരവും ക്രൂരമായ സ്ത്രീ-ശിക്ഷണ രീതിയുമായിരുന്നു. 


ഒരേ സമയം, വ്യഭിചാരത്തെ ഒരു ഉത്സവമായി നായര്‍ സമുദായത്തില്‍ ആഘോഷിക്കുകയും, സ്വന്തം വീട്ടില്‍, ചാരിത്ര്യത്തിന്റെ അണുവിട - വിടാതുള്ള ശീലാവതിമാരായ അന്തര്‍ജ്ജനങ്ങളെ കര്‍ശന സാമൂദായിക ആചാര-അനുഷ്ടാന നിയമങ്ങളിലൂടെ വെറും ഗർഭപാത്രത്തിൻ്റെ സൂക്ഷിപ്പുകാരായി, അഥവ പ്രസവയന്ത്രമായി അധ:പ്പതിപ്പിക്കയും ചെയ്തുകൊണ്ടാണ് ബ്രാഹ്മണ പുരുഷാധികാരം സവർണ്ണരുടെ ജാതിയ-കേരളത്തെ നിർമ്മിച്ചത്. അതിൻ്റെ ഏറ്റവും പ്രധാന ഇരകൾ ബ്രാഹ്മണ സവർണ്ണ മതത്തിലെ രണ്ട് സമുദായങ്ങളിലെയും സ്ത്രീകൾ തന്നെയായിരുന്നു. 


സംബന്ധം

- - - - - - - - - 

നംബൂതിരിമാരുടെ സ്വത്ത് ഭാഗം വെച്ച് പോകാതിരിക്കാനും, അന്യാധീനപ്പെടാതിരിക്കാനും, പൌരോഹിത്യ വംശീയ ദുരഭിമാനത്തിന്റെ  വര്‍ഗ്ഗശുദ്ധിക്ക് ഊനം തട്ടാതെ  നിലനിര്‍ത്തുന്നതിനും, വംശീയ സ്ഥാപിത താല്‍പ്പര്യങ്ങളായ ജാതീയതയുടെ ആചരണവും പൗരോഹിത്യ മേധാവിത്ത്വവും കര്‍ക്കശമായി പാലിക്കുന്നതിനുമായി നമ്പൂതിരി  കുടുംബത്തിലെ മൂത്ത പുത്രനു മാത്രമേ സ്വസമുദായത്തില്‍ നിന്നും വിവാഹം അനുവദിച്ചിരുന്നുള്ളു.


ഈ മൂത്ത പുത്രനെ "അച്ഛന്‍ നംബൂതിരി" എന്നും, സ്വന്തം സമുദായത്തില്‍ നിന്നും വിവാഹം നടത്താന്‍ അവകാശമില്ലാത്ത ഇളയ സഹോദരങ്ങളെ "അഫ്ഫന്‍ നംബൂതിരി"മാര്‍  എന്നും വിളിച്ചിരുന്നു. അഫ്ഫന്‍ നംബൂതിരിമാരെ അപ്രതിരോധ്യമായ പുരുഷ ലൈംഗീക ഇച്ഛാശക്തിയായി ഉപയോഗിച്ച് തങ്ങളുടെ അടിമകളും ആജ്ഞാനുവര്‍ത്തികളും  ആയിരുന്ന ശൂദ്രരെ (നായന്മാരെ) സമൂഹത്തിൽ ഹിംസയും ജാതിവിവേചനവും നടപ്പാക്കാനുള്ള ജതീയ മർദ്ദകരായി ഉപയോഗിച്ച് അസവർണ്ണരായ ബൗദ്ധ സമൂഹത്തിൽ നിന്നുള്ള ഭീഷണി തടയുകയായിരുന്നിരിക്കണം ബ്രാഹ്മണ ലക്ഷ്യം.  


അഫ്ഫന്‍ നംബൂതിരിമാര്‍ക്ക് ശൂദ്ര ജാതിക്കാരായ സ്ത്രീകളുമായി 'വൈശിക' ലൈംഗീക ബന്ധം (സംബന്ധം) എന്ന ബാധ്യതയില്ലാത്തതും ഉദാരമായതുമായ പുരുഷാധികാര ലൈസന്‍സ് അതിന്റെ ഭാഗമായിരുന്നു. ശൂദ്ര ജാതിക്കാരുമായുള്ള ലൈംഗീക ബന്ധം മനുസ്മൃതി പ്രകാരം ബ്രാഹ്മണർക്ക് ഭ്രഷ്ട് വിളിച്ചു വരുത്തുന്നതാകയാലും, ശൂദ്ര സ്ത്രീ വേശ്യയാണെങ്കിൽ ബ്രാഹ്മണർക്ക് ബന്ധം വിലക്കിയിട്ടില്ലാത്തതിനാലും, വൈശികതന്ത്ര പരിശീലകനായ 'മണാളരെ'ക്കൊണ്ടും  മറ്റു രണ്ടു ശൂദ്രന്മാരെക്കൊണ്ടും  ശാരീരികബന്ധം നടത്തിച്ച്, സ്ത്രീ (വേശ്യയായി) എന്ന് ഉറപ്പിച്ചതിന് ശേഷമേ അഫൻ നമ്പൂതിരിമാർ സംബന്ധത്തിൽ ഏർപ്പെട്ടിരുന്നുള്ളുവത്രേ ! 

(കൂടുതൽ വിവരങ്ങൾക്ക് 'മണാളർ ' പോസ്റ്റ് കാണുക. Ref. കാണിപ്പയ്യൂർ ശങ്കരൻ നമ്പൂതിരിപ്പാടിൻ്റെ നായന്മാരുടെ പൂർവ്വ ചരിത്രം, രണ്ടാം വോള്യം, അദ്ധ്യായം: പ്രഥമ നിഷേകം, മൂന്നാം പതിപ്പ്, Oct. 2011)


സംബന്ധത്തിന് വിവാഹത്തിന്റെ പവിത്രതയില്ല. ഒരു അഫ്ഫന്‍ നംബൂതിരിക്ക് എത്ര സംബന്ധവുമാകാം. എണ്ണം നിശ്ചയിച്ചിട്ടില്ലെന്നര്‍ത്ഥം ! ഇതിന്റെ ഫലമായി കേരളത്തിലെ അഫ്ഫന്‍ നംബൂതിരിമാർ ക്ഷേത്രങ്ങളോടു അനുബന്ധിച്ചു താമസിച്ചിരുന്ന അംബലവാസികളുടെ  ഗൃഹങ്ങളിലും,‍ രാജകൊട്ടാരങ്ങളിലും, കോവിലകങ്ങളിലും, സാധാരണ നായര്‍ കുടുംബങ്ങളിലും എല്ലാം സംബന്ധക്കാരായി കൂറ്റംകുത്തിയ വിത്തുകാളകളെപ്പോലെ യഥേഷ്ടം കയറിയിറങ്ങിക്കൊണ്ടിരുന്നു.


പുരുഷൻ്റെ ഒരു ഉത്തരവാദിത്വവുമില്ലാതുള്ള, സൗജന്യ ലൈംഗീക അനുഭവത്തിന്  മാത്രമായി മുവ്വന്തി നേരത്ത് സംബന്ധ വീടുകളിൽ എത്തുകയും, രാവിലെത്തന്നെ കുളി ജപങ്ങള്‍ക്കായി ഇല്ലത്തേക്കു മടങ്ങുകയും ചെയ്യുന്ന നംബൂതിരിമാര്‍ക്ക് ലൈംഗീക സേവനത്തിന് പ്രതിഫലം നല്‍കുകയോ, സംബന്ധക്കാരിക്കോ, അതില്‍ നിന്നും ജനിക്കുന്ന മക്കള്‍ക്കോ ചിലവിനു കൊടുക്കുകയോ പിതൃസ്വത്ത് നൽകുകയോ വേണ്ടിയിരുന്നില്ല. 


മരുമക്കത്തായ കുടുംബ വീടിൻ്റെ മുറ്റത്ത് ദൈവത്തിൻ്റെ പ്രതിപുരുഷന്മാരായി കരുതപ്പെട്ടിരുന്ന അഫ്ഫൻ നംബൂതിരിമാരുടെ പാദസ്പര്‍ശമേല്‍ക്കുന്നതു തന്നെ മഹാഭാഗ്യമായാണ്, തങ്ങളുടെ ദാസ്യ-ഭൃത്യ ജനങ്ങളായിരുന്ന നായര്‍ സമുദായത്തെ ബ്രാഹ്മണ്യം ‍ അക്കാലത്ത് വിശ്വസിപ്പിച്ചിരുന്നത്. ഇതിനായി വേശ്യാവൃത്തിയെ മഹത്വവല്ക്കരിക്കുന്ന നൂറുകണക്കിന് ഗ്രന്ഥങ്ങള്‍ അച്ചി ചരിതങ്ങളായും സന്ദേശ കാവ്യങ്ങളായും വൈശിക തന്ത്രമായും ചന്ദ്രോത്സങ്ങളായും ബ്രാഹ്മണര്‍ പത്താം നൂറ്റാണ്ട് മുതല്‍ അടുത്ത കാലം വരെ, അതീവ കാവ്യഭംഗിയോടെ രചിച്ച് കൂട്ടുകയും പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ടായിരുന്നല്ലോ.  


ബ്രിട്ടിഷ് ഭരണം അവസാനിച്ച് ഇന്ത്യ സ്വാതന്ത്ര്യം നേടുന്ന കാലത്തോളം ഈ ലൈംഗീക ചൂഷണ ജീർണ്ണാചാരം മഹത്വവൽക്കരിക്കപ്പെട്ട നിലയിൽ  മരുമക്കത്തായ വ്യവസ്ഥിതിയായി നായർ സമുദായം അഭിമാനത്തോടെ കൊണ്ടാടിയിരുന്നു.

ഇപ്പോഴും സംബന്ധത്തേയും മരുമക്കത്തയത്തേയും ഗൃഹാതുരതയോടെ ഓർത്ത് നെടുവീർപ്പിടുന്ന സവർണ്ണ ജാതി ദുരഭിമാനികളായി, ബ്രാഹ്മണ വംശീയ മതത്തിന് പ്രതിരോധം തീർക്കുന്നതിൽ മുന്നിട്ടു നിൽക്കുന്നവരായി, ശൂദ്രരെ ധാരാളമായി കാണാവുന്നതാണ്. 

അത്രയും തന്ത്രപരമായാണ്, മുടങ്ങാതെ അനുഷ്ഠിക്കേണ്ടതായ ആചാരങ്ങളായി, ബ്രാഹ്മണ പൗരോഹിത്യ ജാതീയചൂഷണ വ്യവസ്ഥിതി നടപ്പാക്കിയിരുന്നത് എന്ന് മനസ്സിലാക്കാം. 


'സ്മാര്‍ത്തവിചാരം'

- - - - - - - - - - - - - - - - 

ശൂദ്ര വർണ്ണക്കാരായ നായര്‍ ജാതി-സമൂഹത്തെ സാമൂഹ്യ മേധാവിത്വത്തിലൂടെയും ജീർണ്ണ സാംസ്കാരികതയുടെ മഹത്വവൽക്കരണത്തിലൂടെയും ഭക്തിയിലൂടെയും വിധേയ വേശ്യാവൃത്തിയിലേക്കു പാകപ്പെടുത്തിയിരുന്ന നംബൂതിരിമാര്‍ ഈ 'വൈശിക തന്ത്രപരമായ അപചയം' തങ്ങളുടെ സ്വന്തം വംശീയ ബ്രാഹ്മണ ജാതി താല്‍പ്പര്യങ്ങളിലേക്ക് പകരാതിരിക്കാനായി, സ്വന്തം സ്ത്രീ ജനങ്ങളായ അന്തര്‍ജ്ജനങ്ങള്‍ക്ക് എതിരെ നടത്തിയിരുന്ന ക്രൂര സദാചാര ആചാരങ്ങളിലൂടെയുള്ള വംശീയ ജാഗ്രതയായിരുന്നു സ്മാർത്തവിചാരം. 


തങ്ങളുടെ കുടുംബത്തിലെ ആദ്യ പുത്രനൊഴിച്ച് മറ്റുള്ള പുരുഷ (അഫ്ഫൻ) നംബൂതിരിമാരെല്ലാം നായര്‍സ്ത്രീകളുമായുള്ള സംബന്ധ സൗകര്യം മാത്രം നൽകി സ്വന്തം സമുദായത്തില്‍ നിന്നും  പുറത്തു പോയിരുന്നതിനാല്‍ നംബൂതിരി ജാതിയില്‍ പെട്ട സ്ത്രീജനങ്ങള്‍ക്ക് വിവാഹിതരാകാനുള്ള സാധ്യത എണ്ണത്തില്‍ കുറഞ്ഞ "അച്ഛന്‍ നമ്പൂതിരിമാരുടെ" ഭാഗ്യ കടാക്ഷം മാത്രമായി ചുരുങ്ങിയിരുന്നു.


നംബൂതിരിമാര്‍ക്കിടയിലെ അവിവാഹിത സ്ത്രീകളുടെ എണ്ണം കുറയ്ക്കാനായി മൂത്ത "അച്ഛന്‍ നംബൂതിരി"മാര്‍ മൂന്ന് വിവാഹം വരെ സ്വജാതിയില്‍ നിന്നും കഴിക്കുന്നത് പതിവാക്കിയിരുന്നെങ്കിലും നംബൂതിരിമാരുടെ അടുക്കളകള്‍ ബ്രാഹ്മണ കന്യകമാരാല്‍ നിറഞ്ഞു കവിഞ്ഞു കൊണ്ടിരുന്നു. 


ബ്രാഹ്മണരുടെ ഇത്രയും കണിശമായ ആചാരവിശ്വാശങ്ങൾക്കനുസരിച്ച് ജീവിക്കുന്ന അന്തർജ്ജനങ്ങൾക്ക് പലപ്പോഴും വിവാഹിതരാകാതെ, പുരുഷ സ്പർശമേൽക്കാതെ മരിക്കേണ്ട അവസ്ഥ വളരെ കൂടുതലായിരുന്നു. ഇങ്ങനെ മരണപ്പെട്ട അന്തർജ്ജനങ്ങളുടെ ശവശരീരത്തെ പോലും അപമാനിക്കുന്ന 'ശവഭോഗം' എന്നൊരു ദുരാചാരം പോലും കന്യകയായി മരിക്കുന്ന അന്തർജ്ജനങ്ങൾക്കായി ശവസംസ്ക്കാരത്തിന് മുമ്പ്  നടത്തുന്ന ആചാരം നിലവിൽ ഉണ്ടായിരുന്നത്രേ ! (ആചാരമാക്കിയാൽ എന്തു ക്രൂരതയും വൃത്തികേടും നമ്മുടെ സമൂഹം എതിർപ്പില്ലാതെ ചെയ്യും. ആചാര ലംഘനം മാത്രമാണ് കൊടിയ പാപം.)


'നീചൻ' എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഒരു ഭ്രഷ്ട ജാതിയാണത്രേ ശവഭോഗം നടത്തുക. ഈ കർമ്മത്തിന് 'നീച കർമ്മം' എന്നാണ് പേരു നൽകിയിരുന്നത്. ഇത്രയും ക്രൂരത മനുഷ്യ സങ്കൽപ്പത്തിന് സാധ്യമല്ലാത്തതാണ്. പക്ഷേ, ബ്രാഹ്മണ പൗരോഹിത്യത്തിന് സാധ്യമായിരുന്നു !

('ശവഭോഗം' നടത്തിയിരുന്ന 'നീചനെ'ക്കുറിച്ച് പരാമർശമുള്ളത് ആലങ്കോട് ലീലാകൃഷ്ണൻ എഴുതിയ താത്രിക്കുട്ടിയുടെ സ്മാർത്തവിചാരം എന്ന പുസ്തകത്തിലാണ്. മാതൃഭൂമി ബുക്സ് 2nd Edn. 2010, പേജ്: 11)


അതായത്, അക്കാലത്ത് നംബൂതിരി സ്ത്രീകളില്‍ വലിയൊരു ശതമാനം അവിവാഹിതരോ, വിധവകളോ ആയിരുന്നത്രേ ! മാത്രമല്ല, അച്ഛന്‍ നംബൂതിരിമാരുടെ ഭാര്യമാര്‍ തമ്മിലുള്ള പോരും കലശലാകുമല്ലോ. ഈ പ്രശ്നങ്ങളെല്ലാം നിയന്ത്രിച്ചു നിര്‍ത്താന്‍ അന്തര്‍ജ്ജനങ്ങളെ പടിയടച്ചു പിണ്ഡം വെച്ചു തെരുവിലേക്ക് വലിച്ചെറിയുന്ന  'സ്മാര്‍ത്തവിചാരം' നല്ലൊരു ഉപായവും, ബ്രാഹ്മണ പുരുഷ അധീശത്വപരമായ ഒറ്റമൂലിയുമായിരുന്നു. ഒരു സമൂഹത്തിൽ ആധിപത്യം സ്ഥാപിക്കാൻ സ്ത്രീകളെ ഇഞ്ചപ്പുല്ല് ചതക്കുന്നതു പോലെ ചതയ്ക്കണം എന്നു തന്നെയാണ് സവർണ്ണ മതം പറയുന്നത്. ''ന സ്ത്രീ സ്വാതന്ത്ര്യമർഹതി '' എന്നാണ് മനുസ്മൃതി വചനം !


'അടുക്കള ദോഷം' എന്ന പേരിൽ അറിയപ്പെട്ടിരുന്ന, ചാരിത്ര്യത്തില്‍ സംശയം ആരോപിക്കപ്പെട്ട അന്തർജ്ജനത്തെ കുറ്റവിചാരണ നടത്തി ശിക്ഷിക്കുന്ന സംബ്രദായമാണ് സ്മാര്‍ത്തവിചാരം. 


നടപ്പുദോഷം, അടുക്കളദോഷം, സംസര്‍ഗ്ഗം, ദോഷശങ്ക എന്നിങ്ങനെയാണ് സ്മാര്‍ത്തവിചാരത്തിനുള്ള കുറ്റങ്ങള്‍ വ്യവഹരിക്കപ്പെട്ടിരുന്നത്. 


സ്മാര്‍ത്തവിചാരത്തിന് ആറു ഘട്ടങ്ങളുണ്ട്.

1) ദാസീ വിചാരം, 

2) അഞ്ചാം പുരയിലാക്കല്‍, 

3) സ്മാര്‍ത്തവിചാരം, 

4) സ്വരൂപം ചൊല്ലല്‍, 

5) ഉദകവിഛേദം, 

6) ശുദ്ധഭോജനം 

എന്നിങ്ങനെയാണ് ചടങ്ങുകള്‍ ആചരിക്കപ്പെട്ടിരുന്നത്. 


ഒരു അന്തര്‍ജ്ജനത്തെക്കുറിച്ച് വല്ല സംശയമോ അപവാദമോ ഉണ്ടായാല്‍ അവരുടെ ദാസികളായ നായര്‍ സ്ത്രീകളെയാണ് ആദ്യം വിസ്തരിക്കുക.  ഇതിനെയാണ് 'ദാസി വിചാരം' എന്നു പറയുന്നത്. ദാസി വിചാരത്തിലൂടെ കുറ്റം ബോധ്യപ്പെട്ടാല്‍ പിന്നീട് അന്തര്‍ജ്ജനത്തെ “സാധനം” എന്നാണു വിളിക്കുക. സാധനത്തെ അഞ്ചാം പുരയിലേക്ക് മാറ്റി താമസിപ്പിക്കുകയാണ് അടുത്ത കര്‍മ്മം.

(ഒരു അന്തർജ്ജനത്തിന് രണ്ട് ദാസിമാരെയാണ് ബ്രാഹ്മണർ ചമുതലപ്പെടുത്തിയിരുന്നത്. ഇവരെ കൂട്ടിരുപ്പുകാർ എന്നും പറഞ്ഞിരുന്നു.)


ശൂദ്ര-നായർ വീടുകളിൽ യഥേഷ്ടം സംബന്ധത്തിനായി കയറിയിറങ്ങി നടന്നിരുന്ന നമ്പൂതിരിമാർ തങ്ങളുടെ സ്ത്രീകൾക്ക് സദാചാര കാർക്കശ്യത്തോടെ ചാർത്തി കൊടുത്തിരുന്ന 'സാധനം' (ചരക്ക്) എന്ന വാക്കിൻ്റെ അപമാനത്തിൻ്റെ ആഴം നമുക്ക് ഇന്നും ലജ്ജാകരമായി തോന്നുന്നില്ല ! 


സ്മാര്‍ത്തവിചാരം തീരുന്നതുവരെ കൊല്ലങ്ങളോളം 'സാധനം' ഒരു  ഇരുട്ടുമുറിയില്‍ കഴിയേണ്ടി വന്നേക്കാം. ഷൊര്‍ണ്ണൂരിനടുത്ത് കവളപ്പാറയില്‍ കാൽ ‍നൂറ്റാണ്ടിലേറെ  നീണ്ടുനിന്ന സ്മാര്‍ത്ത വിചാരത്തിനു ശേഷം കുറ്റക്കാരിയല്ലെന്നു കണ്ടെത്തിയ ചരിത്രവുമുണ്ട്. അത്രയും കാലം അഞ്ചാം പുരയിലെ ഇരുട്ടുമുറിയില്‍ 'സാധന'മായി നരകിച്ചതു മിച്ചം !


അഞ്ചാം പുര ഒരു ഇരുട്ടുമുറിയാണ്. 'സാധന'മായി വിശേഷിപ്പിക്കപ്പെട്ട അന്തർജ്ജനത്തെക്കൊണ്ട് കുറ്റം സമ്മതിപ്പിക്കാനായി തേളുപോലുള്ള ഷുദ്രജീവികളെയും പാമ്പുകളെയും അന്തർജ്ജനത്തിന് കൂട്ടായി ഇറക്കിവിടുന്ന ക്രൂരമായ പതിവു പോലും ഉണ്ടായിരുന്നുവത്രേ! 


അഞ്ചാം പുരയിലെ ഏകാന്തവാസക്കാലത്താണ് നംബൂതിരി സ്ത്രീയെ കുറ്റവിചാരണ നടത്താനായി നാടുവാഴിയുടേയോ രാജാവിന്റേയോ അനുമതി തേടുക. അതനുസരിച്ച് ബ്രാഹ്മണരില്‍ തന്നെയുള്ള വൈദികനായ സ്മാര്‍ത്തന്‍, രണ്ടു മീമാംസകര്‍, ഒരു രാജ പ്രതിനിധി എന്നിവരെ രാജാവ് നിയമിക്കുന്നു. സ്മാര്‍ത്തന്‍, അല്ലെങ്കില്‍ പട്ടച്ചോമര്‍ പ്രത്യേക ബ്രാഹ്മണ കുടുംബത്തില്‍ പെട്ടവരാണ്. സ്മാര്‍ത്തവിചാരണ നടത്താനും "സാധനം" കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷ നടപ്പാക്കാനും ഇവര്‍ക്കാണ് അധികാരം.


ദാസിയായ നായര്‍ സ്ത്രീ മുഖേനയാണ് വിചാരണ ആരംഭിക്കുക. വിചാരണ സമയത്ത് "സാധനം" (അന്തർജ്ജനം) കുറ്റം സമ്മതിച്ചാല്‍ സ്മാര്‍ത്തന് "സാധന"വുമായി നേരിട്ട് സംസാരിക്കാം. ഈ അവസരത്തില്‍ 'സാധന'വുമായി ലൈംഗീക ബന്ധത്തിലേര്‍പ്പെട്ട പുരുഷന്മാരുടെ പേരുകള്‍ സ്മാര്‍ത്തന്‍ ചോദിച്ചു മനസ്സിലാക്കും. ഈ വിവരം സ്മാര്‍ത്തന്‍ വിശദീകരിക്കുന്നതിനെയാണ് 'സ്വരൂപം ചൊല്ലല്‍' എന്നു പറയുന്നത്. 

സ്മാര്‍ത്തനു വേണ്ടി ഈ 'സദാചാര ലംഘന കഥ' ആൾക്കൂട്ടത്തോട് വിളിച്ചു പറയുന്നത് 'കുട്ടി' എന്നു സ്ഥാന പേരുള്ള കുട്ടിപ്പട്ടരായിരിക്കും. 


കുറ്റം തെളിഞ്ഞു കഴിഞ്ഞാല്‍ "സാധന"ത്തേയും അവരുമായി ബന്ധപ്പെട്ട പുരുഷന്മാരേയും ഭ്രഷ്ട് കല്‍പ്പിച്ച് പുറത്താക്കി, മരിച്ചുപോയതായി കണക്കാക്കി, മരണാനന്തര ചടങ്ങായ ഉദകക്രിയ ചെയ്യും. അന്തര്‍ജ്ജനത്തിന്റെ കോലം ദര്‍ഭകൊണ്ടുണ്ടാക്കി, ദഹിപ്പിച്ചതിനു ശേഷമാണ് ഉദകക്രിയ. അതിനുശേഷം നടത്തുന്ന ശുദ്ധഭോജനത്തില്‍ (സദ്യയിൽ) പങ്കെടുത്ത് സവര്‍ണ്ണ ജനക്കൂട്ടം പിരിഞ്ഞുപോകും. 


സമൂഹത്തിലെ വളരെ അംഗ സംഖ്യ കുറഞ്ഞ നമ്പൂതിരി സമുദായത്തിൽ 1850 മുതല്‍ 1927 വരെയുള്ള കാലയളവില്‍ സാമൂതിരിയുടെ അധിനതയിലുള്ള ചെറിയൊരു പ്രദേശത്തു മാത്രം 60-ഓളം സ്മാര്‍ത്ത വിചാരങ്ങള്‍ നടന്നിരുന്നു എന്നത് ആ കൊടും ക്രൂരതയുടെ, അന്നത്തെ അന്തർജ്ജനങ്ങളെ ദ്രോഹിക്കാനുള്ള നമ്പൂതിരി സമുദായത്തിൻ്റെ ജാഗ്രത എത്രയായിരുന്നു എന്ന് ബോധ്യപ്പെടുത്തുന്നുണ്ട്.


നായര്‍ സമുദായത്തെ ഒന്നാകെ ജാതീയ അടിമത്വത്തിലാക്കി വ്യഭിചരിക്കുന്നതിനായും അതിലൂടെ നായർ പുരുഷന്മരെ മൃഗസമാനമായ മാനസികാവസ്ഥയിലെത്തിക്കാനും ആ അധാർമ്മിക ഹിംസാത്മക ശക്തിയെ ഉപയോഗിച്ച് അസവർണ്ണരായ (വിസ്മൃത ബുദ്ധരായ) സാമൂഹത്തിനു മുകളിൽ മേധാവിത്വം നേടുന്നതിനും, നിലനിർത്തുന്നതിനും നംബൂതിരി സമൂഹം നല്‍കിയ സ്വ-സ്ത്രീ പീഢനമായിരുന്നു അന്തര്‍ജ്ജനങ്ങളുടെ അടിമത്വവും, 'സാധന'മാക്കലും സ്മാര്‍ത്തവിചാരമെന്ന ക്രൂരമായ ചാരിത്ര്യ ശിക്ഷാരീതിയും എന്ന് പറയാം.


ഇത്രയും നികൃഷ്ടമായ വംശീയ വിവേചനത്തിൻ്റെ വക്താക്കളായിട്ടും, ബ്രാഹ്മണ്യം ഇന്നും തിരുമേനിമാരായും നന്മയുടെ പ്രതീകങ്ങളായും

പുരോഹിത ശ്രേഷ്ഠരായും തുടരുന്നതിൻ്റെ കാരണം പൊതുസമൂഹത്തിൻ്റെ ചരിത്രത്തിലുള്ള അജ്ഞതയാണ്. 

നമ്മുടെ ചരിത്ര-സാംസ്കാരിക-വിദ്യാഭ്യാസ പ്രവർത്തകർ സത്യസന്ധരാണെങ്കിൽ ഉത്തരം പറയേണ്ട കാര്യവുമാണത്.


-ചിത്രകാരൻ ടി. മുരളി 

(08-10-2018,Revd.:26-08-2020,03-12-2021)


https://m.facebook.com/story.php?story_fbid=2066859993447008&id=100003690827480


ഇതോടൊപ്പം ചേർത്തിരിക്കുന്ന പെയിൻ്റിംങ്: "അഞ്ചാം പുരയിലെ അന്തർജ്ജനം" (2013) 

My painting on Smarthavicharam named 

Anjaam purayile antharjjanam (2013)

ഈ പോസ്റ്റിൽ ചേർത്തിരിക്കുന്ന ചിത്രവും ചിത്ര വിവരണവും 2016ൽ പ്രസിദ്ധീകരിക്കുയും 2019 ൽ പുന:പ്രസിദ്ധീകരിക്കുകയും ചെയ്ത ചിത്രകാരൻ്റെ 'അമണ - ചരിത്രത്തിലില്ലാത്ത ചിത്രങ്ങൾ' എന്ന പുസ്തകത്തിൽ പ്രസിദ്ധീകരിച്ചവയാണ്. 2013 മുതൽ കേരളത്തിലെ വിവിധ ജില്ലകളിലെ ആർട്ട് ഗ്യാലറികളിൽ നടത്തിയ 19 ചിത്രപ്രദർശനങ്ങളിൽ പ്രദർശിപ്പിക്കപ്പെട്ടവയാണ് ഈ ചിത്രവും ചിത്രവിശദീകരണങ്ങളും.


വായനക്കാര്‍ ശ്രദ്ധിക്കുക:

- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -

ജാതി മത ദൈവ വിശ്വാസങ്ങള്‍ വ്രണപ്പെടുന്ന യാഥാസ്ഥിതിക അസുഖമുള്ളവർ ഈ പോസ്റ്റ്‌  വായിക്കാൻ ശ്രമിക്കരുത്. അഥവാ വായിച്ചാൽ തന്നെ ഉള്ളടക്കം സത്യമാണോ എന്ന് സ്വയം പരിശോധിച്ച് സ്വന്തം ഉത്തരവാദിത്വത്തില്‍ മാത്രം വിശ്വസിക്കാനോ അവിശ്വസിക്കാനോ ഉള്ള  തീരുമാനം സ്വയം എടുക്കേണ്ടതാണ്.

- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -


"അപ്രിയ ചരിത്ര-സത്യങ്ങൾ"  FB സമാഹാര പോസ്റ്റിലേക്കുള്ള ലിങ്ക്: https://m.facebook.com/story.php?story_fbid=2257765787689760&id=100003690827480

- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -