Thursday 20 October 2022

വിമർശനാല്മക വായന 20 10 2022

ഒരേ പത്രം മാത്രം എന്നും വായിച്ചാൽ പോരാ .പല പത്രങ്ങൾ വായിച്ചു സ്വന്തമായി വിശകലനം നടത്തി തീരുമാനത്തിലെത്തണം .

നേരമില്ലെങ്കിൽ ഞാൻ വായിച്ചെഴുതിയ കുറിപ്പെങ്കിലും  വായിച്ചു സ്വന്തമായി തീരുമാനിക്കുക .

ഇന്നത്തെ    വാർത്താ  വിശകലനം 20 10 2022 

പ്രധാനപ്പെട്ട 3 വാർത്തകൾ മാത്രം ഉദാഹരണമായി എടുക്കുന്നു .

  a  .വി എസ്  100 ആം വയസ്സിലേക്കു  എന്ന വാർത്ത പത്രങ്ങൾ എങ്ങിനെ ഉപയോഗിക്കുന്നു എന്ന് നോക്കാം 

-മാതൃഭൂമി: വെണ്ടക്ക ,ഫോട്ടോയും റിപ്പോർട്ടും- -മുൻപേജ്  ,മിക്ക പേജുകളിലും വി എസിനെ കുറിച്ചുള്ള  ഫീച്ചർ ഹെഡിങ് ,കുറിപ്പുകൾ, വീര  പരിവേഷം   ;  , ദേശാഭിമാനി : ഈ വാർത്ത ഇല്ല ,  മനോരമ വാർത്ത ഇല്ല .ദ ഹിന്ദു -കൊച്ചി : വാർത്ത ഇല്ല ( എൻ്റെ തീരുമാനം :  മാതൃഭൂമി ഇടതു പക്ഷത്തോട് ചേർന്ന് നിൽക്കുന്ന അതിൻറെ   വായനക്കാരെ ആകർഷിക്കുന്നതിൽ വിജയിക്കുന്നു . വി എസ്സിന്റെ നിലപാടുകൾ ക്ക് വീര പരിവേഷം  . ചിലയിടത്തെങ്കിലും പാർട്ടി നിലപാടുകളെക്കാൾ വി എസ്സിന്റെ നിലപാടുകൾ ക്ക്‌ ജനസമ്മതി കിട്ടിയെന്ന സൂചന .)

  )

B  . ഖാർഗിൽ കോൺഗ്രസ്സ്പ്ര സിഡണ്ട് : 

1 .മാതൃഭൂമി -തോൽവിയിലും തരൂർ തിളങ്ങുന്നതായി മുൻപേജ് , മുഖപ്രസംഗവും ഈ വിഷയത്തിൽ .

2 .ദേശാഭിമാനി: സോണിയ തോൽവികളേറ്റു വാങ്ങി പടിയിറങ്ങുന്നു  എന്ന് ദേശാഭിമാനി മുൻപേജ് .കോൺഗ്രസ്സ് നേതാക്കളെ ഗ്രസിച്ച നിലപാടില്ലായ്മ തുറന്നു കാട്ടുന്ന ഒന്നായിരുന്നു  പ്രസിഡണ്ട് തെരഞ്ഞെടുപ്പ് എന്നു മുഖപ്രസംഗത്തിൽ വിശകലനം .

3 .മനോരമ : ഏറ്റവും പ്രധാനപ്പെട്ട വാർത്തയായി അവതരിപ്പിക്കുന്നു .തോൽക്കാതെ തരൂർ എന്നും സൂചിപ്പിക്കുന്നു .മുഖപ്രസംഗം ഉണ്ട് .ജനാധിപത്യം കോൺഗ്രസ്സ് തിരിച്ചു പിടിച്ചു എന്നാണ് മുഖപ്രസംഗത്തിൻറെ തുടക്കത്തിലേ പ്രധാന അരുളപ്പാട് .അതിൻറെ അർത്ഥം ഇത്രയും കാലം കോൺഗ്രസ്സിൽ അതില്ലായിരുന്നു എന്നല്ലേ മുത്തശ്ശീ ? ഇങ്ങനെയൊക്കെ ശത്രുക്കൾ പോലും പറയാറില്ല .പിന്നെ കുറെ ഉപദേശങ്ങളുമുണ്ട് ,നമ്മുടെ സ്വന്തം പാർട്ടിയെ നന്നാക്കാൻ . കൂടാതെ മുഖപ്രസംഗ പേജിലും ഈ വാർത്ത വിശേഷം തന്നെ .വിശ്വാ സം  ,ആശ്വാസം , സമാശ്വാസം എന്നിങ്ങനെയുള്ള പ്രയോഗങ്ങളുള്ള തലക്കെട്ടുകൾ സെൻസേഷനലിസവും ഗൗരവമില്ലായ്മയും വെളിപ്പെടുത്തുന്നു .ഇത് കോൺഗ്രസ്സിന്റെ മുഖപത്രമാണെന്നു തോന്നിക്കുന്ന ആഘോഷം .

4 .ദ ഹിന്ദു english ( കൊച്ചി ) : ഖാർഗെ തെരഞ്ഞെടുപ്പ് ജയിച്ചു .എന്ന 4 കോളം റിപ്പോർട് .മുഖ പ്രസംഗമോ ,തുടർന്നുള്ള മുഖപ്രസംഗ പേജുകളിലോ ഒരു പരാമർശം പോലുമോ ഇല്ല .പേജ് 10 ലും 11ലും കുറച്ചു വിശകലന ങ്ങൾ .

ജി 23 അംഗങ്ങൾ എന്തുകൊണ്ട് തന്നെ പിന്തുണച്ചില്ല എന്ന് വ്യക്തമാ ക്കണമെന്നു ശശി തരൂരിന്റ്റെ പ്രസ്താവനയും അവിടെ കാണാം . 

എല്ലാ തീരുമാനങ്ങളും ഹൈകമാൻഡ് എടുക്കുന്ന രീതി അവസാനിപ്പിച്ച് പാർട്ടി സംസ്ഥാന ഘടകങ്ങൾക്ക് തീരുമാനങ്ങളെടുക്കാനുള്ള സ്വാതന്ത്ര്യം നൽകണമെന്ന് ഉള്ള നിബന്ധന  മുന്നോട്ടുവെച്ച  തരൂർ  പരാജയപ്പെട്ടു എന്ന് മനോരമയും വിലയിരുത്തുന്നുണ്ട് .

ഗുണപാഠം :

തങ്ങളുടെ രാഷ്ട്രീയ താത്പര്യങ്ങൾക്കനുസരിച്ചു ഓരോ പത്രവും ഒരു സംഭവത്തെ പലവിധത്തിൽ അവതരിപ്പിക്കുന്നു 


C.ഗവർണറുടെ അസാധാരണ നടപടി : 

മാതൃഭൂമി :കേരള സർവകലാശാല വെല്ലുവിളിച്ചു , ഗവർണർ സെനറ്റ് അംഗങ്ങളെ പുറത്താക്കി .....

നടപടി ശരിയാകാമെന്നു സൂചന .വെല്ലുവിളിച്ചത് കൊണ്ടാണ് ചെയ്തത് എന്ന ന്യായം ;സംഘപരിവാർ നിലപാടിന്റെ ആവർത്തനം ; മുൻപേജിൽ ഒരു ഇടതു പക്ഷ നിലപാട് , ഒരു കോൺഗ്രസ്സ് നിലപാട് , ഒരു സംഘ പരിവാർ നിലപാട് - നിഷ്പക്ഷ നിലപാടല്ല .വലതുപക്ഷ പ്രാമുഖ്യമുള്ള ബഹുപക്ഷ നിലപാട്  ആണ് മാതൃഭൂമിയുടെ ശൈലി .

ദേശാഭിമാനി : നിലവിട്ട ഗവർണർ 15 സെനറ്റ് അംഗങ്ങളെ പുറത്താക്കി . നടപടി തെറ്റാണെന്ന് .പാർട്ടി നിലപാട് . ഗവർണരുടെ നിലപാട്   ശരിയല്ല എന്നുള്ള " ദ  ഹിന്ദു" എന്ന ഇംഗ്ലീഷ് പത്രത്തിന്റെ   മുഖപ്രസംഗം മറ്റൊരു പേജിൽ തർജമ ചെയ്തു കൊടുത്തിട്ടുമുണ്ട് .

മനോരമ :കേരള സർവകലാശാല-15 സെനറ്റ് അംഗങ്ങളെ പുറത്താക്കി ഗവർണറുടെ വിജ്ഞാപനം . 

നടപടിയെ പത്രം അനുകൂലിക്കുന്നു എന്ന് അനുമാനിക്കാവുന്ന വിധത്തിലാണ് റിപ്പോർട്ടിങ് . വി സി ശബരിമലയ്ക്കു പോയതായും അതിനാൽ മീറ്റിങ്ങിൽ പങ്കെടുക്കാൻ പറ്റില്ലെന്ന് അറിയിച്ചതായും രജിസ്ട്രാർ ഗവർണറെ അറിയിച്ച കാര്യവും റിപ്പോട്ടിൽ "വിവാദത്തിനുള്ള വിഭവ"മായി ചേർത്തിട്ടുണ്ട് .


ദ ഹിന്ദു  : 15 അംഗങ്ങളെ പിൻവലിക്കാനുള്ള വിജ്ഞാപനം ഗവർണർ പുറപ്പെടുവിച്ചു   ..പിൻവലിക്കലാണ് (withdraw ) പുറത്താക്കലല്ല (dismiss /oust )വിജ്ഞാപനത്തിൽ ഉദ്ദേശിക്കുന്നത് എന്നൊരു വ്യത്യാസം മറ്റു പത്രങ്ങളിൽ നിന്നും ഇവിടെയുണ്ട് .

 .കേരള യൂണിവേഴ്സിറ്റി ഗവർണറുടെ നിർദ്ദേശം നിരാകരിച്ചത് കൊണ്ടാണ് ഈ നടപടി എന്ന ബൈ ലൈൻ കൊടുത്തിട്ടുമുണ്ട് . പ്രത്യക്ഷത്തിൽ ഗവർണരുടെ നടപടിക്കു ഒരു ശരിയായ കാരണമുണ്ട് എന്ന് അനുമാനിക്കാൻ സാധ്യത ഉറപ്പാക്കിയാണ് ദ ഹിന്ദുവിന്റെ ഇന്നത്തെ റിപ്പോർട് .ഇത് ഈ പത്രത്തിന്റെ മുഖപ്രസംഗ നിലപാടിൽ നിന്നും വ്യത്യസ്തമാണ് .അതായത് സ്വന്തമായി ഒരു നിലപാടു ണ്ടെ ങ്കിലും റിപ്പോർട്ടിങ്ങിൽ അത്തരം ശരികൾക്കു പ്രാധാന്യം കൊടുക്കാതെ , എല്ലാ വിധ വായനക്കാരെയും സുഖിപ്പിക്കുന്ന രീതി  ദ ഹിന്ദു വും തുടരുന്നു എന്ന് കാണാം .


ഞാൻ മനസ്സിലാക്കുന്നത് : 

ഓരോ പത്രത്തിനും അതിന്റെ "വ്യാപാര" താല്പര്യം മുൻനിർത്തി വാർത്തകൾ നിർമ്മിക്കാനാണ് താല്പര്യം .


ഈ മൂന്നു ഉദാഹരണങ്ങളിൽ നിന്നും വിമർശനാല്മക വായന  പ്രധാനമാണെന്നും അത് പത്രവായനക്കാരുടെ  ഉത്തരവാദിത്തമാണെന്നും അതിനായി പല പത്രങ്ങൾ വായിക്കേണ്ടതുണ്ടെന്നും അതിനു ദിവസവും സമയംഅവനവൻ  കണ്ടെത്തേണ്ടതാണ് എന്നും  വ്യക്തമാണ് .







Saturday 8 October 2022

കുട്ടികളിൽ വായനശീലം വളർത്തേണ്ടത് എങ്ങനെ ? -പ്രൊഫ.എസ്. ശിവദാസ്

      

                                                                  വായന എളുപ്പമല്ല .ആധുനികലോകത്ത് വായനാശീലം കുറയാനുള്ള ഒരു കാരണവും അതു തന്നെ. ടിവിയും സിനിമായും ക്രിക്കറ്റും മറ്റും മനുഷ്യരെ കൂടുതൽ എളുപ്പത്തിൽ രസിപ്പിക്കുന്നു. വായനയും നമ്മെ രസിപ്പിക്കും. ടിവിയും ക്രിക്കറ്റുമെല്ലാം നൽകുന്ന രസത്തിലും  വലിയ രസം വായന നൽകും. എന്നാൽ അതിന് വായിക്കണം. വായിച്ചു രസിക്കാൻ കഴിയണം. അതിനോ നല്ല പരിശീലനംതന്നെ വേണം.                                          വായന പരിശീലിക്കണം                                                                                                                                                                                       വായന ഒരു കലയാണ്. ശാസ്ത്രവുമാണ്. ചിട്ടയായ പരിശീലനംകൊണ്ട് വായനാശീലം വളർത്താം. അങ്ങനെ മാത്രമേ വായനാശീലം വളർത്താനാകൂ. ആ പരിശീലനം ചെറുപ്പത്തിൽതന്നെ തുടങ്ങുന്നതാണ് നല്ലത്. 

       വളരെ ചെറുപ്പം മുതൽ കുട്ടി പുസ്തകം കണ്ടു വളരണം. വീട്ടിലുള്ളവർ പുസ്തകമെടുക്കുന്നതും രസിച്ചു വായിക്കുന്നതും കണ്ടു വളരണം. പുസ്തകങ്ങളെ ഓമനിക്കുന്നതും കേടു പറ്റാതെ സൂക്ഷിക്കുന്നതുംകൂടി കണ്ടു വളരണം. അപ്പോൾ ചെറുപ്പത്തിൽതന്നെ കുട്ടികൾ പുസ്തകങ്ങളിലേക്ക് ആകർഷിക്കപ്പെടും. അവർ പുസ്തകത്തെ ഇഷ്ടപ്പെടാനും ബഹുമാനിക്കാനും തുടങ്ങും. അക്ഷരമറിയില്ലെങ്കിലും അറിവിന്റെ നിറകുടങ്ങളായ  പുസ്തകങ്ങളെ അവർ അറിയാതെ സ്നേഹിക്കാൻ തുടങ്ങും. 

അക്ഷരം പഠിക്കും മുമ്പുതന്നെ വായനയുടെ  ആഹ്ലാദകരമായ ലോകവുമായി കുട്ടിയെ പരിചയപ്പെടുത്തുകയും വേണം കുട്ടിയെയും പുസ്തകത്തെയും  ഒന്നിച്ചു മടിയിലിരുത്താം  അച്ഛന്റെ (അമ്മയുടെ) മടിയിൽ കുട്ടി. കുട്ടിയുടെ മടിയിൽ കുട്ടിപുസ്തകം.അച്ഛൻ ഇരുകൈകളും കൊണ്ടു പുസ്തകം വിടർത്തിപ്പിടിക്കണം. കുട്ടിയും കുരുന്നു കൈകൾ രണ്ടും കൊണ്ട് കൂടെ പിടിക്കണം.  എന്നിട്ട് അച്ഛൻ കുട്ടിയെ പുസ്തകം വായിച്ചു കേൾപ്പിക്കണം. തെറ്റി. അങ്ങനെയല്ല വേണ്ടത്. അച്ഛൻ കുടുംബാംഗങ്ങൾക്കെല്ലാവർക്കുംവേണ്ടി പുസ്തകം ഉറക്കെ വായിച്ച് ആസ്വദിക്കണം. അച്ഛൻ പുസ്തകം വായിച്ചു ചിരിക്കണം അത്ഭുതപ്പെടണം സന്തോഷിക്കണം കരയുകയും വേണം അച്ഛൻ അങ്ങനെ പുസ്തക വായനയ്ക്കൊപ്പം ഒഴുകും. കുട്ടിയും മറ്റു കുടുംബാംഗങ്ങളും കൂടെ ഒഴുകിവരികയും ചെയ്യും. നല്ല കഥകളിലൂടെ, നല്ല പാട്ടുകളിലൂടെ, നല്ല തമാശകളിലൂടെ, നല്ല ഉപദേശങ്ങളിലൂടെ, നല്ല സാഹസികയാത്രകളിലൂടെ, നല്ല പലപല  അനുഭവങ്ങളിലൂടെ കുട്ടിയും കുടുംബാംഗങ്ങളും ആസ്വാദനതലങ്ങളിലേക്ക് ഉയരും.  അങ്ങനെ കുട്ടി വായനയിൽ ലയിച്ചു രസിച്ചു പഠിക്കുന്നു. പുസ്തകങ്ങളുടെ മാന്ത്രികലോകത്തെ സ്നേഹിച്ചു തുടങ്ങുന്നു.

ഒരേ കഥതന്നെ ഇങ്ങനെ പല പ്രാവശ്യം വായിച്ചു കേൾപ്പിക്കണം. പാട്ടും പല പ്രാവശ്യം പാടി കേൾപ്പിക്കണം. കുറെ കഴിയുമ്പോൾ കുട്ടി തന്നെ ആ പുസ്തകമെടുത്തു കൊണ്ടുവരും. കുട്ടിതന്നെ പുസ്തകം തുറക്കും. നമ്മെ വായിച്ചു കേൾപ്പിക്കും. അക്ഷരമറിയില്ലെങ്കിലും വായിക്കും! ചിത്രം  കണ്ട് നേരത്തെ വായിച്ചുകേട്ട ഓർമ്മയിൽ വായിക്കും. വായിച്ചു രസിക്കും. നമ്മെ രസിപ്പിക്കുകയും ചെയ്യും. അക്ഷരം പഠിക്കുംമുൻപുള്ള ആ വായന കേൾക്കാനും കാണാനും എത്ര രസമാണെന്നോ! കുട്ടി അക്ഷരം പഠിക്കും മുൻപുതന്നെ പുസ്തക സംസ്കാരം നേടിയിരിക്കുന്നു എന്നാണ് ആ വായന കാണിക്കുന്നത്.


കുട്ടിയേയും പുസ്തകത്തേയും ഒന്നിച്ചു മടിയിലിരുത്തുക! രണ്ടുപേരേയും ഒന്നിച്ച് ഓമനിക്കുക! അച്ഛനും അമ്മയും വീട്ടിലെ മുതിർന്ന ഓരോ അംഗവും ഇതിനു തയ്യാറാകണം.  നാട്ടുകാരും തയ്യാറാകണം. ആ പവിത്രമായ കർമ്മത്തിൽ ആന്ദിച്ചു വളരുന്ന കുട്ടിക്ക് പുസ്തകം വെറും  കൂട്ടുകാരനല്ല. പിന്നെയോ? കൂടപ്പിറപ്പാണ്. ജീവനുള്ള സഹോദരൻ അഥവാ സഹോദരി. ഇണപിരിയാത്ത സുഹൃത്ത്. ആ കുട്ടി പുസ്തകത്തെ സ്നേഹിക്കും.  ആരാധിക്കും. പുസ്തകത്തെ ഉപയോഗിക്കാനും തുടങ്ങും.

 അക്ഷരം പഠിച്ചു തുടങ്ങും മുമ്പ് കുട്ടിയെ പരിചയപ്പെടുത്തേണ്ട പുസ്തകങ്ങൾ നിറയെ ചിത്രങ്ങൾ മാത്രമായാൽ ഏറ്റവും നന്ന്. ചിത്രങ്ങൾ കഥകൾ പറയും. കാര്യങ്ങൾ പഠിപ്പിക്കും. ചിത്രപ്പുസ്തകങ്ങൾ കാണുമ്പോൾ കുട്ടി ആഹ്ലാദിക്കും. കുട്ടിയുടെ ഭാവന ചിറകു വിരിക്കും. കുട്ടി വളരും. ചിത്രങ്ങൾ ഇല്ലാത്ത പുസ്തകങ്ങളും പരിചയപ്പെടുത്താം.  അത്തരം പുസ്തകങ്ങളും കഥകളുടെയും പാട്ടുകളുടെയും ആശയങ്ങളുടെയും മാന്ത്രിക വാതിലുകളാണ് എന്ന അറിവുണ്ടാക്കുമല്ലോ. അവയും വായിച്ചു കേൾപ്പിക്കണം.

 അക്ഷരം പഠിച്ചു തുടങ്ങുമ്പോഴോ? ആദ്യം അക്ഷരച്ചിത്രങ്ങൾ കുട്ടിയെ കാണിച്ചുകൊടുക്കണം. അക്ഷരക്കാർഡുകൾ കൊണ്ടുള്ള കളികൾ കളിപ്പിക്കണം.  അക്ഷരങ്ങൾ അടുക്കി വാക്കുകൾ ഉണ്ടാക്കുന്ന വിദ്യ കുട്ടി കാണട്ടെ. സ്വയം ചെയ്ത് അത്ഭുതപ്പെടട്ടെ. അക്ഷരമുത്തുകൾ കോർത്ത അക്ഷരമാലകളാണ് വാക്കുകൾ എന്നു കുട്ടി അങ്ങനെ മനസ്സിലാക്കുന്നു. അക്ഷരമാലകൾ കോർത്ത് അർത്ഥമുള്ള വാചകങ്ങളുണ്ടാക്കുന്ന വിദ്യയും ഒരു കളിയായും മാന്ത്രിക വിദ്യയായും കുട്ടി കാണട്ടെ.  ആവേശം കൊള്ളട്ടെ.

ഈ ഘട്ടത്തിൽ ചിത്രകഥകൾ അവതരിപ്പിച്ചു തുടങ്ങാം. വാചകങ്ങൾ വളരെ കുറവും ചിത്രങ്ങൾ വളരെ കൂടുതലുമുള്ള രചനകൾ ആണല്ലോ ചിത്രകഥകൾ. കോമിക്കുകൾ,  പുരാണകഥകൾ, സാഹസികകഥകൾ, ജീവചരിത്രകഥകൾ തുടങ്ങിയവയെല്ലാം ചിത്രകഥാ രൂപത്തിൽ നൽകാം. ആദ്യം അവ വായിച്ചുകേൾപ്പിക്കണം. പിന്നെ പടിപടിയായി കുട്ടിതന്നെ വായിക്കും. ആദ്യം തപ്പിത്തടഞ്ഞ്, പിന്നെ സാവധാനം. പിന്നെ വേഗത്തിലും! അങ്ങനെ കുട്ടി വായനയിൽ വൈദഗ്ദ്ധ്യം നേടും. എന്തും തനിയെ വായിക്കാനുള്ള വിദ്യയും വിരുതും നേടും.

ചിത്രകഥകളുടെ ലോകത്ത് വിഹരിക്കുന്ന കുട്ടിയെ വളരെ സാവധാനം ഘട്ടംഘട്ടമായി മറ്റ് ഉത്തമ ഗ്രന്ഥങ്ങളുടെ ലോകത്തേക്ക് കൈപിടിച്ചു കയറ്റണം.  മനോഹരങ്ങളായ, നാടകീയതയുള്ള ഭാഗങ്ങൾ ആദ്യം വായിച്ചു കേൾപ്പിക്കണം. അവയുടെ  ചുരുക്കം രസകരമായി അവതരിപ്പിച്ചു കുട്ടിയെ രസിപ്പിക്കണം. അവയുടെ സത്ത്, സ്വാദ്  ചോരാതെ ആകർഷകമായി അവതരിപ്പിക്കണം. കഥാപാത്രങ്ങളെ പരിചയപ്പെടുത്തിയും  മറ്റും ഇതിനുവേണ്ട വിദ്യ നാം കണ്ടെത്തണം. അപ്പോൾ കുട്ടി അത്തരം പുസ്തകങ്ങളുടെ അത്ഭുതലോകത്തേക്ക് സാവധാനം കടന്നുവരും. കടന്നുവന്നാൽ, ആ ആവേശകരമായ ലോകം ആസ്വദിച്ചുതുടങ്ങിയാൽ, പിന്നെ കുട്ടി അതിവേഗം അതിൽ ലയിക്കും.  നമ്മേക്കാൾ നല്ല വായനക്കാരനും ആസ്വാദകനുമാകും.

നിർബന്ധം അരുത്

ഒരു പ്രത്യേക പുസ്തകം വായിക്കാൻ കുഞ്ഞുങ്ങളെ നിർബന്ധിക്കരുത്. അവൻ ഇഷ്ടമുള്ളതു വായിക്കട്ടെ. അതിനുള്ള സ്വാതന്ത്ര്യം അവർക്കു നൽകണം. എന്നാൽ ബുദ്ധിപൂർവ്വം അവരെ ആരോഗ്യകരമായ വായനയിലേക്ക് നയിക്കണം. ഒരു പ്രത്യേക പുസ്തകത്തിലേക്ക് അവരറിയാതെ ആകർഷിക്കാനാകും. അതിലെ കഥ പറയാം. ചിത്രം കാണിക്കാം. കുട്ടി കാണത്തക്കവണ്ണമിരുന്ന് നിങ്ങൾ സ്വയം വായിച്ച് ആസ്വദിക്കാം. അങ്ങനെ പലവിധത്തിൽ കുട്ടിയെ ഉത്തമഗ്രന്ഥത്തിലേക്ക് ആകർഷിക്കണം. കൂട്ടവായന അതിനുള്ള ഏറ്റവും നല്ല വഴിയാണ്. 


ഇതിനുവേണ്ടിയുള്ള പശ്ചാത്തല പ്രവർത്തനങ്ങൾ രക്ഷിതാക്കളും അധ്യാപകരും റീഡിങ് പ്രൊമോട്ടർമാരും ഇന്ന് നടത്താറില്ല. എന്താണ് ഫലമെന്നോ? പെണ്ണു കെട്ടിക്കഴിഞ്ഞാലും കോമിക്ക്‍വായനയിലൊതുങ്ങുന്നു ചിലരുടെ വായന! പ്രായമായിട്ടും മുല കുടിക്കുംപോലെ! മുലപ്പാലിൽ  ആ പ്രായക്കാർക്ക് വേണ്ട പോഷകങ്ങൾ ഇല്ല എന്ന് അത്തരം 'മനോരോഗികൾ' അറിയുന്നില്ല. മനസ്സിന് മുരടിപ്പ് ബാധിച്ചിട്ടുള്ള, ആസ്വാദനതലം വികസ്വരമായിട്ടില്ലാത്ത, പ്രായമായിട്ടും മനസ്സു വളരാത്ത കുട്ടിയുവാക്കൾ മനോരോഗികൾ തന്നെയല്ലേ? പ്രായമായിട്ടും കോമിക്കുകൾ മാത്രം വായിക്കുന്ന അവസ്ഥയെ നമുക്ക് കോമിക്ക്‍മാനിയ  എന്ന് വിളിക്കാമോ ആവോ. ഏതായാലും നമ്മുടെ കുട്ടികളെ ഈ മനോരോഗബാധിതരാക്കാതെ നാം നോക്കണം.

ചുരുക്കത്തിൽ വായനാശീലം താനെ വളരുകയില്ല. അതിനു പരിശീലനം വേണം.  ഭാവനയോടെയുള്ള പരിശീലനം. പടിപടിയായുള്ള പരിശീലനം. നല്ല കലയും നല്ല സാഹിത്യവും നന്നായി ആസ്വദിക്കാൻ പരിശീലനം വേണമല്ലോ. എത്രയോ നാളത്തെ 'കേൾവിജ്ഞാനം' കൊണ്ടാണ് ഒരു സാധാരണക്കാരൻ ശാസ്ത്രീയ സംഗീതാസ്വാദകനായി മാറുന്നത്. വായനയുടെ കാര്യത്തിലും ഇതു ശരിതന്നെ.

മുതിർന്നവർ വായിക്കാതിരിക്കുകയും കുഞ്ഞുങ്ങളെ വായനയുടെ ലോകത്തേയ്ക്ക്  കൈപിടിച്ചു കയറ്റാതിരിക്കുകയും ചെയ്തിട്ട് വായനാശീലം വളരുന്നില്ല എന്ന് വിലപിച്ചിട്ട് കാര്യമില്ല. നിങ്ങളുടെ കുട്ടികളിൽ വായനാശീലം ഇല്ലെങ്കിൽ അതിനുത്തരവാദി നിങ്ങൾ തന്നെ. ശിശുവിന്റെ മനസ്സ് കളിമണ്ണുപോലെയാണ്. എങ്ങനെയും വളക്കാം. ഏത് ഭാവവും നൽകാം. നാം ബോധപൂർവം നല്ലശീലങ്ങൾ പരിശീലിപ്പിക്കണം. ആസ്വാദനനിലവാരം ഉയർത്തണം. അപ്പോൾ മാത്രമേ ശിശു നന്നായി വളരൂ. നല്ല വായനക്കാരനുമാകൂ. മനുഷ്യനുമാകൂ.


 (പ്രൊഫ.എസ് .ശിവദാസ് വായനയുടെ ലോകം എന്ന പുസ്തകത്തിൽ-whatsapp)

Tuesday 4 October 2022

എല്ലാവരും ജീവകാരുണ്യ പ്രവർത്തനത്തിൻറെ ഭാഗമാകണം

 കോടിയേരിയുടെ അവസാനത്തെ പ്രസംഗം 



സഖാക്കളെ , സഹോദരി സഹോദരന്മാരേ,

വളരെ ആശ്വാസം നൽകുന്ന ഒരു ചടങ്ങിലാണ് നാമിവിടെ സാക്ഷ്യംവഹിച്ചു കൊണ്ടിരിക്കുന്നത്, ഇ കെ നായനാർ ചാരിറ്റബിൾ ട്രസ്റ്റ് ഉദ്ഘാടനം നമ്മുടെ പ്രിയങ്കരനായ മുഖ്യമന്ത്രി ഇപ്പോൾ നിർവഹിച്ചല്ലോ. ഈ  ട്രസ്റ്റിന്റെ പ്രവർത്തനം രാജ്യത്തിലെ വിവിധ ഭാഗങ്ങളിലുള്ള ജനങ്ങൾക്ക് ഉപയോഗപ്രദമാക്കിത്തീർക്കുമെന്ന് മുഖ്യമന്ത്രി ഇവിടെ പറഞ്ഞ വിധത്തിൽ പ്രാവർത്തികമാക്കാൻ നമുക്ക് സാധിക്കണം. സിപിഐഎം ജീവകാരുണ്യ പ്രവർത്തനം ഒരു രാഷ്ട്രീയ പ്രവർത്തനം ആയിട്ടാണ് കാണുന്നത്. അതുകൊണ്ട് പാർട്ടിയുടെ മെമ്പർമാർ ,അനുഭാവികൾ എല്ലാവരും ജീവകാരുണ്യ പ്രവർത്തനത്തിൻറെ  ഭാഗമാകണം. തങ്ങൾക്ക് കിട്ടുന്ന വരുമാനത്തിന്റെ  ഒരു ചെറിയ ഭാഗം എങ്കിലും ജീവകാരുണ്യ പ്രവർത്തനത്തിന് നീക്കിവെക്കണം. വളണ്ടിയർമാർ ആകാൻ തയ്യാറുള്ളവർ പരമാവധി വളണ്ടിയർമാർ ആകണം. ഇവിടെ നല്ല നിലയിൽ വളണ്ടിയർമാരെ റിക്രൂട്ട് ചെയ്യാൻ സാധിച്ചിട്ടുണ്ട് കേരളത്തിൽ ഒരു ലക്ഷം വളണ്ടിയർമാരെ ഇതിനകം  റിക്രൂട്ട് ചെയ്യണം എന്ന ലക്ഷ്യത്തോടെയാണ് പാർട്ടി പ്രവർത്തിക്കുന്നത്. കേരളത്തിലെ എല്ലാ ജില്ലകളിലും സാന്ത്വനപരിചരണ കേന്ദ്രങ്ങൾ ഇപ്പോൾ രൂപീകരിച്ചിട്ടുണ്ട്. അത്തരം സാന്ത്വനപരിചരണ കേന്ദ്രങ്ങൾ  ശക്തിപ്പെടുത്തണം എന്നാണ് പാർട്ടി ആഗ്രഹിക്കുന്നത്. ഇന്നത്തെ സാഹചര്യത്തിൽ പാർട്ടി പ്രവർത്തനത്തിൽ കാലോചിതമായ മാറ്റം വരുത്തണം എന്ന് തീരുമാനിച്ചത്തിന്റെ  അടിസ്ഥാനത്തിലാണ് ഇത്തരത്തിലുള്ള സാന്ത്വന പരിചരണ കേന്ദ്രങ്ങൾ തുടങ്ങാൻ നാം സന്നദ്ധമായത്. ഇത് തിരുവനന്തപുരം ജില്ലയിൽ  ഏറ്റവും നല്ല നിലയിൽ സംഘടിപ്പിക്കാൻ സാധിച്ചു. 10 കോടി രൂപ ഇതിനു വേണ്ടി ഇതിനകം സമാഹരിക്കാൻ ജില്ലാകമ്മിറ്റിക്ക് സാധിച്ചു എന്നത് വളരെയധികം  മാതൃകാപരമായ ഒരു കാര്യമാണ്. ഇത്തരത്തിലുള്ള വിവിധ പ്രവർത്തനങ്ങളിൽ പങ്കെടുത്തു കൊണ്ടാണ് സിപിഐഎം കേരളത്തിൽ പ്രവർത്തിക്കുന്നത്. ഭക്ഷണം ഇല്ലാത്തവർക്ക് ഭക്ഷണം എത്തിച്ചു കൊടുക്കുക , സാധാരണക്കാരായ ചികിത്സാ സൗകര്യം ഇല്ലാത്തവർക്ക് ചികിത്സാ സൗകര്യം നൽകുക ഇത്തരം പ്രവർത്തനങ്ങളിലൂടെയാണ് പിണറായി   വിജയൻ ഗവൺമെന്റിനു  ജനപിന്തുണയും പുതിയ അംഗീകാരവും  നേടാൻ കഴിഞ്ഞത്. വെറും രാഷ്ട്രീയ സംഭവവികാസങ്ങളിൽ  ഇടപെടുന്നത് കൊണ്ട് മാത്രമല്ല ജനങ്ങളുടെ ജീവൽപ്രശ്നങ്ങൾ ഇടപെടുന്നത് കൊണ്ട് കൂടിയാണ് നമുക്ക് ലഭിച്ചിട്ടുള്ള അംഗീകാരം.

അതുകൊണ്ടുതന്നെ ഈ ഗവൺമെൻറ് നെ  അട്ടിമറിക്കാനുള്ള ആസൂത്രിതമായ ചില നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട് എന്ന കാര്യം നാം മറന്നുകൂടാ. നാം പുതിയ രാഷ്ട്രീയ വെല്ലുവിളികൾ നേരിടുന്നു എന്ന യാഥാർത്ഥ്യം എല്ലാവരും മനസ്സിലാക്കണം. ആ രാഷ്ട്രീയ വെല്ലുവിളി ഇപ്പോൾ ഒരു വർഷത്തേക്ക് നടപ്പിലാക്കാനുള്ള ആയിരിക്കില്ല. അടുത്ത മൂന്നു വർഷത്തേക്ക് നടപ്പിലാക്കാനുള്ള അജണ്ട വച്ച് ആണ്അ ത് പ്രവർത്തിക്കുന്നത്. അതിൻറെ കേന്ദ്രം ഡൽഹിയാണ്. അതിൻറെ ആസ്ഥാനം ആർഎസ്എസ് ആപ്പീസ്  ആണ്. ഇത്തരത്തിലുള്ള കേന്ദ്രങ്ങളിൽ ചേർന്നുകൊണ്ട് നമുക്ക് എതിരായി നടത്തുന്ന ഇടപെടൽ, ഇപ്പോൾ കേരളത്തിൽ രാജ്ഭവൻ ആസ്ഥാനമായി തന്നെ ഒരു പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഇത്തരം കാര്യങ്ങൾ കണ്ടില്ലെന്നു നടിക്കരുത്. 

രാഷ്ട്രീയ എതിരാളികൾ പലരൂപത്തിൽ നമ്മളെ ആക്രമിക്കാൻ ശ്രമിച്ചു എന്ന് വരും. അത്തരത്തിലുള്ള നീക്കങ്ങളെ ജനങ്ങളെ ഉപയോഗിച്ചുകൊണ്ട് നേരിടുക എന്നതാണ് നാം ഉദ്ദേശിക്കുന്നത്. ജനങ്ങൾ ഇതിനെതിരായി രംഗത്ത് വരണം. ജനങ്ങളുടെ ശക്തിയാണ് സിപിഐഎമ്മിന് ശക്തി. ജനങ്ങളുടെ ശക്തിയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ശക്തി. അത് ഉപയോഗിച്ചുകൊണ്ട് നമുക്ക് മുന്നോട്ടു പോകാൻ സാധിച്ചാൽ ഏതു വെല്ലുവിളികളേയും  നമുക്ക് അതിജീവിക്കാൻ  സാധിക്കും. അതുകൊണ്ട് ശത്രു വർഗ്ഗം നടത്തുന്ന പോര് മനസ്സിലാക്കി പ്രവർത്തിക്കാൻ നമുക്ക് സാധിക്കണം. ഇത്തരത്തിലുള്ള രാഷ്ട്രീയമായ ആക്രമണങ്ങൾക്ക് മാത്രമല്ല ശാരീരികമായ ആക്രമണങ്ങൾക്കും നാം വിധേയമാകുന്നുണ്ട്. 17 സഖാക്കളെയാണ് 6 കൊല്ലംകൊണ്ട് രാഷ്ട്രീയ എതിരാളികൾ --ആർഎസ്എസുകാർ തന്നെ----- ആക്രമിച്ചു കൊലപ്പെടുത്തിയത്. ഇത്തരത്തിലുള്ള സംഭവവികാസങ്ങൾ ഇനിയുമുണ്ടാകും. അതിനെ നേരിടാൻ കഴിയുന്ന വിധത്തിൽ ശക്തി പൂർവ്വം പ്രവർത്തിക്കാൻ, ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തുന്നതോടൊപ്പം പാർട്ടിക്ക്  സാധിക്കണമെന്ന് മാത്രം സൂചിപ്പിച്ചുകൊണ്ട് ഈ പരിപാടി ഉദ്ഘാടനം ചെയ്തതായി അറിയിച്ചു കൊണ്ട് ഞാൻ എൻ്റെ വാക്കുകൾ അവസാനിപ്പിക്കുന്നു .

( -SPEECH TO TEXT BY RADHAKRISHNAN MASTER ,IRPC KANNUR 04 10 2022)

VIDEO AVAILABLE HERE