Tuesday 30 June 2020

നിര്ബന്ധപുരത്തെ വിശേഷങ്ങൾ (ചെറു നോവൽ )

നിര്ബന്ധപുരത്തെ വിശേഷങ്ങൾ (ചെറു നോവൽ ) 
(കുറിപ്പ് :കഥാപാത്രങ്ങളും ഞാനും സാങ്കൽപ്പികം )
ഒന്ന് 

"അമ്മ അറിയാൻ "എന്ന സിനിമ യു ട്യൂബിൽ  വീണ്ടും കാണുമ്പൊൾ എന്റെ മനസ്സ് ഇടയ്ക്കിടെ മുപ്പതു വർഷം പുറകിലോട്ടു പറക്കുകയും സ്ക്രീനിലെ കാഴ്ചകളിലേക്ക് കുതിക്കുകയും ചെയ്യുന്നു   .നിര്ബന്ധപുരം യുപിസ്‌കൂളിന്റെ ഹാളിൽ ചുവരിൽ തയ്യാറാക്കിയ സ്‌ക്രീനിൽ ഞങ്ങളഞ്ചു പെർ ചേർന്ന് ഈ സിനിമ അവതരിപ്പിക്കാൻ നടത്തിയ ശ്രമങ്ങളാണ് ഓർമ്മ വന്നത് . ഒഡേസ ഫിലിം സൊസൈറ്റിയുടെ ബാനറിലുള്ള സിനിമ നിർബന്ധപുര ത്തു  വലിയോരു ചർച്ചാ വിഷയമായി .എതിർപ്പുമായി ചില സുഹൃത്തുക്കൾ അവിടവിടെ രംഗത്തു വന്നു .സ്കൂളിൽ വെച്ച് ഈ സിനിമ കാണിക്കേണ്ട കാര്യമുണ്ടോ എന്നും വാദഗതിയുണ്ടായി .എന്നാൽ സിനിമ കളിപ്പിച്ചേ അടങ്ങൂ എന്ന രീതിയിൽ പതിവ് പോലെ സഹൃദയരും പിന്തുണക്കു വന്നതോടെ രംഗം കൊഴുത്തു .ഞങ്ങൾ ഒരു പൊതു പരിപാടി നടത്താൻ വേണ്ട എല്ലാ നടപടിക്രമങ്ങളും എടുത്തു .സ്‌കൂൾ മാനേജ്‌മെന്റിനു അപേക്ഷ കൊടുത്തു .സ്ഥലം പോലീസ് സ്റ്റേഷനിലും അനുവാദത്തിനായി എഴുതി
അനുമതി വാങ്ങി .അഥവാ സ്‌കൂളിൽ കളിയ്ക്കാൻ പറ്റിയില്ലെങ്കിൽ കൂട്ടത്തിലൊരാളുടെ വീട്ടിന്റെ വരാന്തയിൽ ഷോ നടത്താനാനുള്ള "പ്ലാൻ ബി" യും ചെയ്തു വെച്ചു .അതൊക്കെ ഹൃദയത്തിന്റെ ഒരു വാൽവിന് പ്രശ്നമായിട്ടും   അടങ്ങിയിരിക്കാത്ത ബുജി ബാലേട്ടന്റെ ബുദ്ധിയായിരുന്നു .നോട്ടീസുകൾ ഞങ്ങൾ തന്നെ ഗ്രാമത്തിന്റെ മുക്കിലും മൂലയിലും വിതരണം ചെയ്തു .കുറെ വീടുകളിലും എത്തിച്ചു .സ്‌കൂളിലെ മൈതാനത്തിൽ കളിക്കാനെത്തുന്ന വോളിബാൾ കളിക്കാരുടെ ശക്തമായ പിന്തുണ കിട്ടി .രാഷ്ട്രീയ പാർട്ടി പ്രതിനിധികളെല്ലാം ചെറിയ ഒരു കരുതലോടെയാണെങ്കിലും പിൻതുണച്ചു .
ഈ കരുതലിന്റെ കാര്യം പ്രത്യേകം പറയാനുണ്ട് .ഞങ്ങളഞ്ചു പേർ ഓരോരുത്തർക്കും വ്യത്യസ്ത രാഷ്ട്രീയ നിലപാടുകളായിരുന്നു .പക്ഷേ ഗ്രാമത്തിലെ സായാഹ്‌ന ങ്ങളിൽ ഒത്തുകൂടുന്ന ഞങ്ങൾ , ഗ്രാമത്തിനായി പൊതു പ്രശ്നങ്ങളിൽ ഐക്യത്തോടെയുള്ള നിലപാടുകൾ എടുത്തു .

നാട്ടിൽ തെരുവിൽ ഒത്ത നടുക്കുണ്ടായിരുന്ന വിജ്ഞാനോദയം വായനശാലയിൽ ,അധികാര വടംവലി കാരണം അത്  അനാഥാലയം വായനോക്കിയിടമായി  തീർന്നിരുന്നു. അതിലെ  പുസ്തകങ്ങൾ ചിതല് തിന്നു തീർത്തു.  വാതിലുകൾ തകർന്നും പുഴു തുരന്നു s ആകൃതിയുള്ള ദ്വാരങ്ങൾ വീണും  കിടന്നു . വിജ്ഞാനോദയം എഴുതിയ ബോഡ്  വവ്വാലിനെ  പോലെ ഞാന്നു കിടന്നു .നാട്ടു പ്രാമാണിമാരായ ചില ചെറുപ്പക്കാർ അവിടെ അകത്തു കയറി തകര്ന്ന വാതിൽ ഉള്ളിൽ നിന്ന് ചാരി വച്ചു .s ആകൃതിയുള്ള ദ്വാരങ്ങൾ പേപ്പർ കുത്തി വെച്ച്  നിറച്ചു അടച്ചു.എന്നിട്ടു  അകത്തു നിലത്തിരുന്നു പകലും രാത്രിയും  നാണവും മാനവുമില്ലാതെ സ്ഥിരം ചീട്ടുകളിക്കയും ചെയ്തു പോന്നു .അത് നിർത്തിക്കാനായി 'ജാഗ്രത'യുടെ പോസ്റ്ററുകൾ ഞങ്ങളിറക്കി - "വായനശാല വായന ക്കാർക്ക് ;ചീട്ടു കളിക്കാർ സ്ഥലം വിടുക " നാട്ടിലിതു ചർച്ചയായി .ചീട്ടുകളി നിന്നു .ഞങ്ങൾ ചിലരുടെ കണ്ണിൽ കരടുമായി .ഇത് പോലത്തെ ചില ഇടപെടലുകൾ  ഞങ്ങളിൽ ചിലർ അംഗമായ കക്ഷികൾക്ക് വല്ലാതെ അലോസരമുണ്ടാക്കി .എന്നാൽ പരസ്യമായി ഞങ്ങളെ എതിർക്കാൻ പറ്റാത്ത വിധം  ഒരു പിന്തുണ ഗ്രാമത്തിൽ ഞങ്ങൾക്ക് ലഭിക്കുമെന്ന അവസ്ഥയുണ്ടായിരുന്നു ."ഉണർവ്  "എ ന്നാണ് ഞങ്ങൾ അഞ്ചു ചെറുപ്പക്കാർ ചേർന്ന ടീമിന് ഞങ്ങൾ പേരിട്ടത് .ഉണർവു കാ രെ സൂക്ഷിക്കാനുണ്ടെന്നു ഗ്രാമത്തിലെ നേതാക്കന്മാർക്കും  തോന്നിത്തുടങ്ങിയിരുന്നു .

യൂട്യൂബിൽഞാൻ കണ്ട് കൊണ്ടിരിക്കുന്ന  സിനിമ എഛ് ഡി ആണ് . കാഴ്ചയും ശബ്ദവും  നല്ല വ്യക്തത ഉണ്ട്. നിലനിൽക്കുന്ന സാമൂഹ്യ സാഹചര്യത്തിൽ ,യാഥാർഥ്യത്തെ സെല്ലുലോയ്ഡിന്റെ വെറുമൊരു സ്വപ്നം മാത്രമാക്കി ,പ്രതികരിക്കാനുള്ള ബോധത്തിൽ നിന്നകറ്റി ,സാമ്പത്തികവും സാംസ്കാരികവും രാഷ്ട്രീയവുമായ ഒരു ചൂഷണോപാധി എന്ന നിലയിലാണ്    ഏറെ സിനിമകളും ഇന്നുപയോഗിക്കപ്പെടുന്നത്  എന്ന ദീർഘമായ കമന്ററിയിൽ നിന്നാണ് സിനിമ തുടങ്ങുന്നത് .പറയുന്നത് സത്യമാണ് .പക്ഷെ ഇത്തരം ദീർഘമായ ആമുഖങ്ങൾ  സാധാരണ പ്രേക്ഷകർ ക്കു ദഹിക്കുമോ? ആദ്യത്തെ വാചകങ്ങളും രംഗങ്ങളുമൊന്നും  അന്ന് ഗ്രാമത്തിൽ വെച്ച് കാണുമ്പൊൾ ഞാൻ ശ്രദ്ധിച്ച തായി ഓർക്കുന്നില്ല .കറുപ്പിലും വെളുപ്പിലും തീർത്ത ഒരു വിഷാദ കാവ്യം.ചില തീപ്പൊരികളും .ചിലപ്പോൾ തോന്നും അന്ന് കണ്ടത് ഈ സിനിമയായിരുന്നോ എന്ന് .

പടത്തിന്റെ തുടക്കത്തിൽ പ്രധാന കഥാപാത്രമായ ചെറുപ്പക്കാരന് വന്ന കത്ത് അയാളുടെ അമ്മ വായിക്കുന്നതാണ് .മകൻ പോകുന്നതിനുള്ള കാരണം അവൻ പറഞ്ഞത് തന്നെയാണോ ?  അമ്മക്ക് ഇംഗ്ലീഷ് കുറച്ചൊക്കെ അറിയാം .It is not easy.(അതു അത്ര എളുപ്പമല്ല ) We must go .( പോയേ പറ്റൂ ) will be waiting   for  you  at Ashramam (ആശ്രമത്തിൽ നിന്നെ കാത്തിരിക്കും ) .എന്നാണ് അമ്മ നിർത്തി നിർത്തി വായിക്കുന്നത് .എന്റെ അമ്മക്ക് ഇംഗ്ലീഷ് ഇതിനേക്കാൾ നന്നായി വായിക്കാനറിയുമായിരുന്നു .എന്റെ അമ്മ അന്നത്തെ എട്ടാം ക്‌ളാസ് ഒന്നാമതായി പാസ്സായതാണ് .അന്ന്  ടീച്ചറാകാൻ ഈ  യോഗ്യത മതി .'ഇദ്ദേഹം അയക്കണ്ടേ' എന്ന് അച്ഛനെ നോക്കി പരിഭവിക്കും .അത് കേൾക്കാത്ത മട്ടിൽ അച്ഛനിരുന്നു വെറ്റില ചവക്കും .ടീച്ചറാകുന്നതിനു പകരം 'അമ്മ കൂട്ടുകുടുമ്ബത്തിലെ അരിവെപ്പുകാരിയായി ജീവിച്ചു .ഭർത്താവിന്റെ വയസ്സായ അച്ഛനും അമ്മയ്ക്കും,പിന്നെ മൂന്നു സഹോദരങ്ങൾക്കും  വെച്ച് വിളമ്പിയും അടിച്ചു വാരിയും അലക്കിയുണക്കിയും ആണ്ടിലൊരിക്കൽ അവധിക്കു വരുന്ന ഭർത്താവിനെ കാത്തിരുന്നും മക്കളെ വളർത്തിയും അവരുടെ ജീവിതം തീർന്നു   .കത്തി തീരുന്ന വിറകു കൊള്ളി  പോലെ അമ്മയുടെ ജീവിതമൊടുങ്ങി .ആ എന്റെ അമ്മയും അന്ന് ഈ സിനിമ കാണാനെത്തിയിരുന്നു  .അനിയനും അച്ഛനും കൂടെപ്പോന്നു .അമ്മ അന്ന് ബഞ്ചിലിരുന്ന്  "അമ്മ അറിയാൻ "എന്ന സിനിമ മുഴുവൻ കണ്ടോ ? അതോ ഇടക്ക് ഉറങ്ങിപ്പോയോ ?ഈ കഥയൊക്കെ അമ്മക്ക് മനസിലായിരുന്നോ ? സിനിമ നല്ലതായിരുന്നോ എന്ന് ചോദിക്കുമ്പോൾ   "പാവം" എന്നോ മറ്റോ പറഞ്ഞു 'അമ്മ നെടുവീർപ്പിട്ടതു ഓർക്കുന്നു .ഒന്ന് പുറത്തിറങ്ങി എല്ലവരെയും കാണുകയും ഇത്തിരി വെറുതെയിരിക്കാൻ കഴിയുകയും ചെയ്യുന്നത്  തന്നെ അമ്മമാർക്ക് അപൂർവ സമയങ്ങളാണ് .


സിനിമയിൽ തുടക്കത്തിലേ ഇംഗ്ലീഷ്  കണ്ട്  ഞാനൊന്നു ഞെട്ടി .ഇനി മുഴുവൻ ഇംഗ്ലീഷ് ആ യിരിക്കുമോ ? എന്റെ രവിചന്ദ്രാ  ?....  "ഈ ഇംഗ്ലീഷ്   കാണിക്കാനാണോ ഞങ്ങളെ വിളിച്ചു കൂട്ടിയത് "എന്ന് നാട്ടുകാർ എല്ലാവരും ഞങ്ങളെ പൊരിക്കുമോ ?  "ജാഗ്രത"യിലെ മറ്റു മാന്യ ദേഹങ്ങളുടെ പൊടി പോലും കാണാനില്ല .അന്ന് സിനിമ കാണിക്കുമ്പോൾ മലയാളം സബ്‌ടൈറ്റൽ കൊടുത്തിരുന്നു എന്ന് തോന്നുന്നു .1986 ലോ 87 ലോ ആണ് .അന്ന് വന്ന്‌ കൂടിയ ആൾക്കൂട്ടത്തിനു ഈ സംഭാഷണം വല്ലതും പിടികിട്ടിയിരുന്നോ ?സ്വന്തമായി  ഒരു സിനിമ പ്രദർശിപ്പിക്കുന്ന ആവേശത്തിലായിരുന്നു ഞങ്ങളഞ്ചുപേരും .സിനിമ മനസ്സിലായില്ലെങ്കിലെന്തു ? ഇന്നത്തെപ്പോലെ ഫിലിം ക്ലബ്ബ്കൾ വേര് പിടിച്ചിട്ടി ല്ലാത്ത ഒരു കാലത്തു ഒരുൾനാടൻ ഗ്രാമം ജോൺ അബ്രഹാമിനോട് സംവദിക്കുകയായിരുന്നു .ഇത്രയും ആള് കൂടിയതു തന്നെ ഒരത്ഭുതമാണ് .

ഞങ്ങൾ വിളിച്ചുകൂട്ടിയ സംഘാടക സമിതിരൂപീകരണ യോഗത്തിൽ സ്ഥലത്തെ പ്രമുഖരാരും വന്നില്ല. നടത്തിക്കോളാൻ സമ്മതം ദൂതർ വഴി അറിയിക്കുകയും ചെയ്തു .അതിനാൽ പരിപാടി   നടത്തി വിജയിപ്പിക്കുക ഞങ്ങൾ ഒരു വെല്ലുവിളിയായി തിരിച്ചറിഞ്ഞു .

ചെലവ് എത്രയായാലും ഞങ്ങളഞ്ചു പേർ സ്വന്തം കയ്യിൽനിന്നെടുക്കും .സിനിമയുടെ പേരിൽ സാമ്പത്തിക പിരിവു ഇല്ല .ഒഡേസ്സക്ക് പ്രതിഫലം വേണ്ട .എന്നാൽ തലശ്ശരി റയിൽവേ  സ്റ്റേഷനിൽ നിന്ന് ഗ്രാമത്തിലേക്കും തിരിച്ചും വണ്ടിയിൽ എത്തിക്കണം -ഒരു നേരത്തെ ഭക്ഷണവും നല്കന്നതു ഞങ്ങളുടെ സ്നേഹം .രാത്രി വണ്ടിക്കു അവർ തലശ്ശേരിയിൽ നിന്നും പോകും .നോട്ടീസുകൾ അവർ തന്നത് ഉണ്ട് .കുറെ കോപ്പി എടുപ്പിച്ചാൽ മതി .പരമാവധി ആളുകളെ നേരിൽ കണ്ട് പറയാൻ തീരുമാനിച്ചു .എല്ലാറ്റിനും പിന്തുണ തന്നിട്ടുള്ള  വട്ടൻ എന്ന് ചിലർ സ്നേഹപൂർവ്വം വിളിക്കുന്ന സുകുവേട്ടനോടും വേണുവേട്ടനോടും   റഫീക്കിനോടും പ്രത്യേകം പറഞ്ഞു.

 സുകുവേട്ടൻ  റേഷൻ കടയിലേക്ക്  ഇടക്ക് ഒരു ദിവസം എന്നെ മാത്രം വിളിച്ചു കയറ്റി .
ചാക്കരിയുടെയും മണ്ണെണ്ണയുടെയും മണങ്ങൾ കലരുന്നു .
പതിവ് ക്രോസ്സ് വിസ്താരമാണ് .
വെള്ളയും വെള്ളയും ഇട്ടു കുമ്പയിൽ മാടിക്കെട്ടി  ,പലകപ്പലുകൾ മുഴുവൻ പുറത്തുകാട്ടി ചെറുതായി മീശ പിരിച്ചു വെളുക്കെ ചിരിച്ചു കൊണ്ട്
"മാഷെ ,നിങ്ങക്ക് വേറെ പണിയൊന്നുമില്ലേ "
"ന്തേ   സുകുവേട്ടാ ?"

"അല്ല ,സിനിമ കാണിച്ചാൽ നാട്ടുകാര് നന്നാകുമോ "
"ഇല്ല "
മുഖമൊന്നു കറുപ്പിച്ചാണ് ഇനി .ചിരിയൊക്കെ പോയി .
"ന്നാ .ഈ സിനിമ ഇവിടെ വേണ്ട കേട്ടാ .ഇത് പിള്ളേരെ വഴി തെറ്റിക്കുന്ന സിനിമയാ "

"ഏതു സിനിമ "

അരി ചാക്കിലേക്കു ചെരി യുന്നതിനിടയിലാണ്  ബാക്കി .

" എന്നാ ,അമ്മേനെ അറിയിലോ ,അറിയിക്കലോ .ആരിക്കാ മാഷെ അമ്മേനെ അറിയാത്തത് .നിങ്ങക്ക് നിങ്ങളെ അമ്മേനെ അറിയില്ലേ .എനിക്കെന്റെ അമ്മേനെ അറിയില്ലേ .അതിനൊരു സിനിമ വേണൊ .അതിന്റെയൊന്നും കാര്യമില്ല .നിങ്ങക്കൊക്കെ വട്ടാണ് "

"കുറച്ചു വട്ടുള്ളവരും വേണ്ടേ സുകുവേട്ടാ.ഇതൊരു പുതിയ തരം  സിനിമ .സൗജന്യവും .ഞങ്ങളെന്തായാലും കാണും ,ന്ന പിന്നെ എല്ലാരും ഒന്നിച്ചിരുന്ന് കാണാമെന്നു തോന്നി .വട്ടാണെങ്കിൽ വട്ടു .വായനശാലയിൽ ചീട്ടു കളിക്കുന്നതും വട്ടല്ലേ ?  "
"അപ്പറഞ്ഞതു  നേരാ .നമ്മളെപ്പോലുള്ളവരും വേണം ,എന്നാ പിന്നെ നോക്കാം .സിനിമ കാണാൻ ഞാനും വരും ".

"ഓക്കേ .അടുത്ത വെള്ളിയാഴ്ച ഏഴ് മണിക്കെ" .
ഞാൻ തിരിഞ്ഞു നടക്കവേ വീണ്ടും -
"പിന്നെ മാഷെ ഈ ജോൺ അബ്രഹാം നക്സലൈറ്റാ ? "
"ആര് പറഞ്ഞു "
"അല്ല .ഇന്നലെ ആരോ ഇവിടന്നു പറയുന്ന കേട്ട് .ഇത് നക്സലൈറ്റുകളുടെ പരിപാടിയാന്നൊക്കെ ."

"സുകുവേട്ടാ ,നമ്മളെ ബുജി രാമേട്ടന്റെ ലുക്ക് എങ്ങിനെ ? ആ ഊശാൻ താടിയും പാറിപ്പറക്കുന്ന  മുടിയും കൊമ്പൻ മീശയും ,ഒരു മാതിരി കുളിക്കാതെ പോലത്തെ പ്രകൃതോം . .ഓറും നക്സലൈറ്റാ ?"

"ഓ, അങ്ങിനെയാ അല്ലെ ,ന്നാ നടന്നോ മാഷെ ,ഞാനെന്തായാലും വരും .ഈടത്തെ പിള്ളാരോടും ഞാൻ പറയാം ."

വരാമെന്നാണ് എല്ലാവരും . നേതാക്കന്മാരെ ഒറ്റക്കൊറ്റക്ക് പ്രത്യേകം നേരിൽ കണ്ടു .അവരും വരില്ല എന്ന് പറഞ്ഞില്ല.പരിപാടി നടക്കും എന്ന് തോന്നിത്തുടങ്ങി .വരാതെ എവിടെപ്പോകാനാണ് !


ഗ്രാമത്തിൽ തീയേറ്ററുകളില്ല .1980കളിൽ അവിടെ  സ്വന്തം വാഹനമുള്ള രണ്ട്  മൂന്ന് കുടുംബങ്ങളേ ഉള്ളു .സിനിമ കാണണമെങ്കിൽ പത്തു കിലോമീറ്റർ അകലെയുള്ള നഗരത്തിലേക്ക് പോകണം .അതിനാൽ സിനിമ കാണൽ അപൂർവമായ സംഭവമാണ് .സ്‌കൂളുകളിൽ  ചെറിയ സ്‌ക്രീനിൽ വല്ലപ്പോഴും കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി  കാണിച്ച  കാവ്യമേള ,തീർത്ഥാടനം ,അദ്ധ്യാപിക   തുടങ്ങിയ സിനിമാനുഭവങ്ങളെ പലർക്കുമുള്ളൂ .ഏതായാലും  സൗജന്യമായി കളിക്കുന്ന സിനിമയായതിനാലും സ്‌കൂളിലേക്ക് അധികം ദൂരമില്ലതിനാലും പലരുടേയും എതിർപ്പുകളെ  വക വെക്കാതെ  പ്രായമായവരടക്കം മുന്നൂറിലധികം ആളുകൾ -ധാരാളം സ്ത്രീകളും-ഞങ്ങളുടെയെല്ലാം അമ്മമാർ - കുട്ടികളും അടക്കം ആ ചെറിയ സ്‌കൂൾ മുറ്റത്തു അന്നത്തെ വെള്ളിയാഴ്ച വൈകുന്നേരം 7 മണിയുടെ ഇരുട്ടിൽ ഒഴുക്കിയെത്തി .100 പേർക്ക് ഇരിക്കാനുള്ള മുന്നൊരുക്കങ്ങളെ ചെയ്തിരുന്നുള്ളൂ .ആള് കൂടിയപ്പോൾ  സ്‌കൂൾ ഹാളുകളിലെ ബെഞ്ചുകൾ മുറ്റത്തിറക്കി .സ്‌ക്രീൻ( വലിയൊരു വെള്ള മുണ്ട് !)  മുറ്റത്തിരുന്നാൽ കാണുന്ന വിധം ഗംഗേട്ടൻ  പുനഃക്രമീകരിച്ചു .അപ്പോഴേക്കും സ്റ്റേജിലെ പോയന്റിൽ നിന്ന് കണക്ഷൻ കൊടുത്തു രണ്ടു ബൾബുകളും മിന്നി തുടങ്ങി .
സാമ്പത്തിക പരിമിതി കാരണം വലിയ ലൈറ്റ് ക്രമീകരണം ഒന്നുമില്ല .ചായക്കട നടത്തുന്ന കരുണേട്ടന്റെ വകയാണ് ഈ ബൾബുകളും വയറുകളൂം .പതിവില്ലാതെ കടയിൽ ആള് കൂടിയതിന്റെ തെളിച്ചമുണ്ട്‌ കരുണേട്ടന്റെ മുഖത്ത് . ജനറേറ്റർ കരുതിയിട്ടില്ലേ എന്ന്  മൂപ്പർ എന്നോട്  ചോദിച്ചു .ജനറേറ്റർ വെച്ച സ്ഥലവും ആവശ്യമെങ്കിൽ ഓണക്കത്തേണ്ട കാര്യവും ഞാൻ കരുണേട്ടനോട്  പറഞ്ഞു .
ഈ സമയാവുമ്പോഴേക്കും മനാഫിന്റെ ഓംനിയിൽ സിനിമക്കാരുമെത്തി .പ്രൊജക്റ്ററൊക്കെ പിടിപ്പിക്കാൻ ഉത്സാഹിക്കുന്ന രവി ചന്ദ്ര ന്റെ കൂടെ( ഈ രവി ചന്ദ്രനാ ണ് ജോണ് അബ്രഹാമിനെ കണ്ടെത്തിയത് .സാഹിത്യവാ രഫലത്തിന്റെ കൂടെ ഈ സിനിമയുടെ കാര്യം ഞങ്ങളോട് പറഞ്ഞത് .രവികൃഷ്ണൻ കത്തിയമർന്ന തീനാളങ്ങളായ കഥ പിന്നെ പറയാം .ഒരു പാടുണ്ട് ) ചെറു വാല്യക്കാരോക്കെ കൂടി .എല്ലാവർക്കും നല്ല ഉത്സാഹമായിരുന്നു .സീറ്റിലിരുന്നു ആളുകൾ കിസ   പറയുന്ന ബഹളം ഒരു ഭാഗത്തു .സിനിമ കാണിക്കാൻ വിടില്ല എന്ന് പ്രഖ്യാപിച്ച ചിലരും ഗ്രൗണ്ടിൽ കയറി അവിടവിടെ ആടി തൂങ്ങി നില്പുണ്ട് .റേഷൻ കടയും അടച്ചു മുറ്റത്തു എല്ലാ വരും ഇരിക്കുന്നതിന്റെ പുറകിൽ  ഞങ്ങളുടെ പ്രിയപ്പെട്ട വട്ടൻ (യഥാര്തത്തില് അദ്ദേഹത്തിന് വട്ടില്ല .വട്ടു നമ്മൾക്കാണ് )സുകുവേട്ടനും വേണുവേട്ടനും സംഘവും മുണ്ടും മാടിക്കുത്തി കൈയും കെട്ടി നിന്നു .

സ്‌ക്രീനിൽ വെള്ളി വെളിച്ചം മിന്നി മായൻ തുടങ്ങി .  സി .കെ.പി എന്ന് ഞങ്ങൾ വിളിക്കുന്ന പവിത്രന്റെ തെളിഞ്ഞ അനൗൺസ്‌മെന്റ്  വന്നു .ഹാളിലും മുറ്റത്തും നിശബ്ദതയായി .  ഒഡേസ്സയുടെ പേര് സ്‌ക്രീനിൽ തെളിഞ്ഞു . നല്ല സിനിമക്ക് വേണ്ടിയുള്ള ആദ്യ കൂട്ടായ്മ എന്ന സൂചന. കലാസ്വാദനത്തിന്റെ വികസിതവും  അഗാധവുമായ സഹോദര്യത്തെക്കുറിച്ചും  ചലച്ചിത്ര പ്രദർശനത്തിലൂടെയും നിർമ്മാണത്തിലൂടെയും ഈ സാഹോദര്യം വികസിപ്പിക്കേണ്ടതിനെ കുറിച്ചും കമന്ററി.  ടൈറ്റിലുകൾ ഓരോന്നായി വന്നു .പിന്നെ സിനിമയുടെ  ദൃശ്യങ്ങൾ വന്നു തുടങ്ങി .കറുപ്പും വെളുപ്പും ചിത്രങ്ങൾ .പശ്ചാത്തല സംഗീതം തകില് കൊട്ടുന്ന കിലുക്കവും .സംഭാഷണം സദസ്സിലെ കുട്ടികളുടെ കരച്ചിലുകളിൽ അവ്യക്തമാവുന്നു .സ്‌ക്രീനിൽ ഒരു ചെറുപ്പക്കാരൻ (പുരുഷൻ)അയാളുടെ അമ്മയോട്  യാത്ര പറയുന്ന അന്നേരം ഓർക്കാപ്പുറത്തു കറന്റു പോയി .ജനറേറ്റർ ഓണാക്കാൻ കരുണേട്ടൻ ഓടി .പിൻ ബഞ്ചിലെ ഒഴിഞ്ഞ ഒരു അറ്റം  കണ്ടു പിടിച്ചു സീറ്റ് നേടിയ ബുജിയും ഞാനും പിന്നെ ഹാളിലും മുറ്റത്തും  ഉള്ള സദസ്സും കൂരിരുട്ടത്തു 'അമ്മ അറിയാൻ എന്ന സിനിമ തുടരാ ൻ കാത്തു നിന്നു .അവിടവിടെ നിന്നു കുഞ്ഞുങ്ങളുടെ കരച്ചിൽ ചെറിയ ചെറിയ ഇടവേളകളോടെ ഉയർന്നു കേട്ടു .ഇരുട്ടിൽ ബുജി രാമേട്ടന്റെ തണുത്ത കൈവിരലുകൾ പതിവ് പോലെ എന്റെ കൈവിരലുകളിൽ അമർന്നു പറ്റിച്ചേർന്നു കിടന്നു .ആ ഞരമ്പുകളുടെ തുടിപ്പിൽ ഞാൻ അയാളുടെ ഹൃദയതാളം അറിഞ്ഞു.

ബുജി രാമേട്ടൻ  ആയടുത്ത കാലത്താണ് ഞങ്ങളെ ഇങ്ങനെ ഒന്നിച്ചു ചേർത്തത് .അതോ ഞങ്ങൾ ജാഗ്രതക്കാർ ബുജി രാമേട്ടനെ  ഞങ്ങളോട് ചേർക്കുകയായിരുന്നോ ?
******************************************************************************
(തുടരും)
കനൽതിളക്കങ്ങൾ  ( അധ്യായം 2 , നിര്ബന്ധപുരത്തെ വിശേഷങ്ങൾ)


നിർബന്ധപുരത്തെ തെയ്യപ്പറമ്പിൽ നിന്നു നോക്കിയാൽ രവിചന്ദ്രന്റെ വീട് കാണാം .
തെയ്യപ്പറമ്പിലിന്നു പതിവില്ലാത്ത ആൾക്കൂട്ടമാണ് . ചാമുണ്ഡി തെയ്യമിറങ്ങുന്ന ദിവസമാണ് .എത്രയോ വർഷങ്ങളിൽ ഇവിടെ വന്നു രവിചന്ദ്രന്റെ  കൂടെ തെയ്യവും കണ്ടു ചീട്ടും  കളിച്ചു , പ്രൈസും പറിച്ചു ,ഉള്ള കാശും കളഞ്ഞു ,അമ്പലത്തിലെ സദ്യയും ഉണ്ട് ,വീണ്ടും തെയ്യപ്പറമ്പ് നിരങ്ങി ,പാതിയുറങ്ങി  ,പാതിഉണർന്ന് , തെയ്യങ്ങളെ തൊഴുതു ,  ആൾക്കൂട്ടത്തി ൽ പെര ങ്ങി നിരങ്ങി ,വെറ്റില മുറുക്കി , ചുണ്ടും  ചുവപ്പിച്ചു നടന്ന കാലം .

അക്കാലമൊക്കെ കഴിഞ്ഞല്ലോ എന്നു മനം നൊന്തു , കുടുംബം കൂടെയുണ്ടെങ്കിലും തനിച്ചാണെന്നു തോന്നിയ നിമിഷങ്ങളിൽ തെയ്യത്തിനെയും തെയ്യപ്പറമ്പിനെയും മറന്ന് ഞാൻ  രവിചന്ദ്ര ന്റെ വീട്ടിലേക്കു കണ്ണുകളയച്ചു നിന്നു .കുട്ടിക്കാലത്തു രവിചന്ദ്ര ന്റെ തല കുടു ങ്ങിപ്പോയ ജനാല എനിക്ക്  തെയ്യപ്പറമ്പിൽനിന്നുള്ള വെളിച്ചത്തിൽ  വ്യക്തമായി കാണാം . കാണെക്കാണെ , ആ വീട്ടിൽ വീണ്ടും തീജ്വാലകളുയുരുന്നതായും തീച്ചാമുണ്ഡി മാനം നിറഞ്ഞു നിൽക്കുന്നതായും എനിക്ക് തോന്നി . 

പ്രായത്തിൽ എന്നേക്കാൾ ഇളയതെങ്കിലും എന്റെ ചങ്കായിരുന്നു   രവി ചന്ദ്ര ൻ. ആരെയും കൂസാത്ത പ്രകൃതമായിരുന്നു .വെറുമൊരു ചെറ്റക്കുടിലായിരുന്ന അയാളുടെ വീട് രണ്ടുനില മാളികയായി മാറിയതു അയാളുടെ അധ്വാനം കൊണ്ട് മാത്രമാണ് .പോളിടെക്‌നിക് കഴിഞ്ഞ ഉടൻ ഒരു ഇലക്ട്രോണിക് കടയിൽ അയാൾ റിപ്പയറിങ് ജോലിക്കാരനായി.അക്കാലത്തു പിടിപ്പതു റിപ്പയറിങ് ജോലികൾ ഉണ്ടായിരുന്നു .ഞങ്ങളുടെ വീട്ടിലെ റ്റി വി നന്നാക്കാൻ അയാൾ രണ്ടോ മൂന്നോ തവണ എന്റെ വീട്ടിലും വന്നും .റ്റി വി യുടെ ഉൾഭാഗങ്ങൾ ഞങ്ങൾക്കു പരിചയപ്പെടുത്തി കൊണ്ടാണ് അയാൾ റിപ്പയർ ചെയ്തിരുന്നത് .അതിവേഗത്തിലാണ് രവിയുടെ സംസാരം .നനുത്ത മീശക്കു താഴെ പലക പല്ലുകൾ ചിരിച്ചു കാട്ടിക്കൊണ്ടുള്ള  അയാളുടെ വാക്കുകൾ റ്റി വി യിലെ ചിപ്പുകൾ പോലെയാണെന്ന് എനിക്ക് തോന്നി .ഒരു വാക്ക് മിസ്സായാൽ പിന്നെ എന്താണ് പറയുന്നത് എന്ന് മനസ്സിലാക്കാൻ പ്രയാസമായിരുന്നു .

"മാഷേ ഇത്  റ്റി വി യുടെ ബ്രെയിൻ . അത് ഹാർട്ട് .മദര്ബോര്ഡ്  ,മെയിൻ ട്രാൻസ്ഫോമർ ,റെക്റ്റിഫയർ ,കപ്പാസിറ്റർ ,പവർ സ്വിച്ച് ,ഇലക്ട്രോൺ ഗൺ ,ഫോസ്ഫർ സ്ക്രീൻ  ( അതാണ്  ടീവീ യുടെ മുഖം ! ) പാനൽ ഗ്ലാസ്സ് ഇങ്ങനെ ടി വീ പ്പെട്ടിയുടെ  സകല വേണ്ടാത്തിടങ്ങളിലൂടെയും രവിചന്ദ്രന്റെ  വിവരണം കടന്നു പോകുമ്പോൾ ഈ റിപ്പയർ ഇന്ന് തീരുമോ എന്ന വേവലാതിയിൽ ഞാനിരിക്കും .
" മാഷെന്താ ആലോചിക്കുന്നത് .ഇന്നത്തെ പന്തുകളി മുടങ്ങി ,അല്ലേ ?" സ്പാനർ  എടുത്തു വെട്ടിത്തിരിഞ്ഞു ചോദിക്കുമ്പോൾ രവിചന്ദ്ര ന്റെ ചലനങ്ങൾ  മമ്മൂട്ടി ഏതോ ആക്‌ഷൻ പടത്തിൽ കാണിച്ചതു പോലെയുണ്ട് എന്നെനിക്കു തോന്നി  .  

എന്റെ മനസ്സ് വായിക്കാൻ ഇത്രയും മിടുക്കു കാണിച്ച രവിചന്ദ്ര , നിനക്കു ഇന്ദുലേഖ യുടെ മനസ്സു മാത്രം പിടികിട്ടാതെ പോയല്ലോ ?
 
"സാരമില്ല , വൈകുന്നേരം കാണില്ലേ " 

"അത്  പിന്നെ ഒറപ്പല്ലേ .കുളിയും കഴിഞ്ഞു വരാം ."

 ഞങ്ങളുടെ പാതിരാത്രി വരെ നീളുന്ന രാത്രികാല ചർച്ചകളിൽ രവിചന്ദ്ര നാണ് എന്റെ എതിരാളി .ബുജി രാമേട്ടൻ  കേട്ട് നില്കും .നിര്ബന്ധപുരം വായനശാലയിലെ സ്ഥിരം പതിവുകാരനായ രവിചന്ദ്ര നോട് ഏറ്റുമുട്ടാൻ എനിക്ക് ആഴ്ചക്കിറങ്ങുന്ന  മാതൃ ഭൂമിയും കലാകൗമുദിയും ദേശാഭിമാനിയും വായിക്കാതെ പറ്റില്ല .

പഠിച്ചിട്ടും പ്രത്യേകിച്ച്  തൊഴിലൊന്നുമില്ലാത്ത   ചെറുപ്പകാരാണ്  കൂടെ . ടച്ചിങ്‌സ് തീരുന്നതു വരെ ചർച്ച ചെയ്യാത്ത വിഷയങ്ങളില്ല .തൊഴിലില്ലായ്മ  പരിഹരിക്കാനുള്ള വിവിധ ഒറ്റമൂലികൾ ഞങൾ ചർച്ച ചെയ്തു തീരുമാനിക്കും .നാട്ടിലെ പ്രധാന ദിവ്യന്മാർ എങ്ങിനെ ജീവിക്കണമെന്നും ഞങ്ങളാണ് നിശ്ചയിക്കുക .ഞങ്ങൾക്കറിവുള്ളതും ഇല്ലാത്തതുമായ എല്ലാ പെൺമണിമാരെയും ഞങ്ങൾ ഒരു തരം ആരാധനാഭാവത്തോടെയും വിപ്ലവകാരികൾക്കു ചേർന്ന സഹോദര്യത്തോടെയും മാത്രം ചർച്ച ചെയ്തു പോന്നു . ഞാനടക്കം ചില കുഞ്ഞാടുകൾക്ക് ചിന്താപരമായെങ്ങാൻ വഴി തെറ്റി പോയാൽ രവികൃഷ്ണനാണ് ഞങ്ങളെ ഗുണദോഷിച്ചു നേരെയാക്കുന്നത് .അവൻ നല്ലോരു വായനക്കാരനാണല്ലോ .


രവിചന്ദ്ര നെ ഒന്ന്  പരുവപ്പെടുത്താനായി  ഞാൻ ഡോസ്റ്റോവ്സ്കിയെ കുറിച്ച് പറയും . "ഡോസ്റ്റോവ്സ്കിയെ വായിച്ചിട്ടില്ലെങ്കിൽ നിങ്ങൾ ലോക സാഹിത്യം  വായിച്ചിട്ടില്ല  എന്ന് ഉറക്കെ പ്രഖ്യാപിക്കും" . "മാഷെ .അത് എം കൃഷ്ണൻ നായർ എഴുതിയതല്ലേ "  .ഇവനെന്നെ പിടിച്ചല്ലോ .എന്നാലും ഞാൻ വിട്ടു കൊടുക്കില്ല ." അദ്ദേഹവും അങ്ങിനെ പറഞ്ഞിട്ടുണ്ട്‌ന്നെ . പക്ഷെ  ഞാൻ ഇത്  അതിലും മുന്നേ  ആലോചിച്ചതാണ് .

" രവിചന്ദ്രാ  , നീ ഇഡിയറ്റ്‌  എന്ന പുസ്തകം വായിച്ചോ ? പിന്നീട് ആ  പുസ്തകത്തെ പറ്റി യാകും പിന്നീട് രവികൃഷ്ണന്റെ സംസാരം .അതിവേഗത്തിലുള്ള  വിടലാണ് . വാക്കുകൾ മിസ്സാകാതെ പിടിച്ചെടുത്താൽ രക്ഷപ്പെട്ടു.മിഷ്കിൻ രാജകുമാര നും ലിബിഡോവും അയാളുടെ മറ്റു സുഹൃത്തുക്കളും നസ്താത്സ്യ ഫിലിപ്പിനോവയും അവരുടെ അഗാധ പ്രണയവും അവസാനകാലത്തെ അസാധാരണ മരണവും അമ്പലപ്പറമ്പിലെ  മരച്ചോട്ടിലെ ഇരുളിലെ നിഴലുകളോട് സംവദിച്ചു കൊണ്ടിരുന്നു . ലോകത്തിലെ ഏറ്റവും വലിയ വേദന എന്താണെന്നറിയാമോ ? വിവരണം നിർത്തി രവിചന്ദ്ര ൻ ചോദിക്കും .

മുടിഞ്ഞ മൗനമാണ് മറുപടി .ഇവനോട് രക്ഷയില്ല.  ലോകത്തിലെ സകല പുസ്തങ്ങളും വായിച്ചു കഥ സന്ദര്ഭങ്ങളും ഓർമിച്ചു ഡയലോഗുകളും പഠിച്ചു വേണം ഇവനോട് നേരിടാൻ .വെറും മാഷായിട്ടു കാര്യമില്ല . 

"ഏറ്റവും വലിയ വേദന , നിങ്ങൾക്ക് പരിക്ക് പറ്റുമ്പഴല്ല .നിങ്ങൾക്ക് മരണം ഉറപ്പാണെന്ന് നിങ്ങൾ അറിഞ്ഞു ആ വധശിക്ഷയിലേക്കു നിങ്ങൾ അടുക്കുമ്പോഴാണ് .ഒരു മണിക്കൂറിനകം ,ഒരു പത്തു മിനിറ്റിനുള്ളി ൽ ,ഒരു മിനിറ്റ് ,അല്ല ,അര  മിനിറ്റ്, സെക്കന്റുകൾ , മരണമിത വരികയായി ,ഇപ്പോൾ ഈ നിമിഷം ,ജീവൻ നിങളെ വിട്ടു പോകും ,ഒരു മനുഷ്യനായി ഇനി നിങ്ങളില്ല , അതുറപ്പാണ്‌ . നിങ്ങളുടെ കഴുത്തിന് മുകളിൽ താഴ്ന്നു വരുന്ന ഗില്ലറ്റിന്റെ വാൾപല്ലിറുമ്മുന്ന ശബ്ദം നിങ്ങള്ക്ക് കേൾക്കാം .ഈ നിമിഷാർധമാണ്  മനുഷ്യൻ അനുഭവിക്കുന്ന ഏറ്റവും ഭയങ്കരമായ അനുഭവം .ഭ്രാന്തെടുത്താണ് മരണം .ഏതൊരു  മനുഷ്യനും ഭ്രാന്തുപിടിച്ചു പോകും . എന്തിനാണ് എന്തിനാണ് ഇങ്ങനെയുള്ള ശിക്ഷകൾ ?"


.പുസ്തകത്തിന്റെ അരികു പറ്റാത്ത രണ്ട് ചങ്ങാതിമാരുണ്ട് ഞങ്ങളുടെ "ജാഗ്രത"യിൽ .അവർ ഇപ്പോഴും  ജീവിച്ചിരിക്കുന്നത് കൊണ്ടും എന്റെ ആരോഗ്യം  അത്ര നല്ലതു അല്ലാത്തത്‌  കൊണ്ടും പേര് എഴുതു ന്നില്ല.അവരും ഞങ്ങളുടെ ചർച്ചയിൽ പങ്കെടുത്തു കൊണ്ട് ധാരാളം തൊടുകറികൾ  തീർത്തു തുടങ്ങും . 


ഏതെങ്കിലും തത്വ ചിന്താപരമായ പ്രസ്‌താവനകൾ ഇട്ടാൽ "അതു ശരിയാ" പറയാൻ മിക്കവാറും എല്ലാവരും കൂടും .രവി മാത്രം മൗനം .കുറച്ചു കഴിഞ്ഞു സ്ഫോടനം . മാഷേ , മാഷ് അത് വാരഫലത്തിൽ നിന്നു പൊക്കിയതല്ലേ ? എന്റെ ദേഹത്ത് ഒരു വിറയൽ വന്നു പോകും .എങ്കിലും ഞാൻ വീണിടത്തു കിടന്നുരുളും  ."അതിനു മുൻപ് വേറെ എത്ര പുസ്തകങ്ങളിൽ വന്നതാണെന്ന് രവികൃചന്ദ്ര നറിയാമോ ? ഇല്ലല്ലോ ."ചെറുതായി എന്റെ സീനിയോറിറ്റി അംഗീകരിച്ച മട്ടിൽ മൂപ്പർ മിണ്ടാതിരിക്കും .അന്ന് രാത്രി പിരിയുന്ന നേരം രവിചന്ദ്ര ന്റെ കൈവിരലുകൾ ഞെരിച്ചു ചേർത്ത് നിർത്തി കാതിൽ ഞാൻ പറഞ്ഞു ,
" എടാ വെറുതെയല്ല നിന്നെ നക്സലൈറ്റാന്നും പറഞ്ഞു നിന്റെ നാട്ടുകാർ ഓടിക്കുന്നത് ! " ഒരു നിമിഷത്തെ  മൗനം . അതവന് നൊന്തോ ? ഇല്ല .നിലവിനേക്കാൾ തെളിഞ്ഞ അവന്റെ മുഖം  ." മാഷെ അത് പിന്നെ 'അമ്മ അറിയാൻ  കാണിക്കാൻ  ഞാനും കൂടിയില്ലേ .അതു  കൊണ്ടാ..പിന്നെ ഞാൻ പറഞ്ഞതും സത്യമല്ലേ?" 
" അല്ലാതെ നീ രാത്രിക്കു രാത്രി മൂന്നു തെങ്ങു പൊക്കിമാറ്റിയതു കൊണ്ടല്ല!"

" ങേ , അതൊക്കെ അ റിയാനാ.സീക്രട് ആക്ഷനല്ലേ .." ഒന്നു നിർത്തി സംശയത്തോടെ അവൻ ചോദിച്ചു ,( അതിൽ ഞാനുണ്ടായിരുന്നു എന്ന് ആരാ മാഷോട് പറഞ്ഞത് ? "
" നിന്റെ നാട്ടിലെ ചെറുപ്പക്കാരെ ല്ലാരും ഞങ്ങളോടാരോടും പറ യാതെ ഒപ്പിച്ചതല്ലേ .അപ്പോ നീയും കാണില്ലേ മുൻപിൽ ! നീയുണ്ടായിരുന്നില്ലേ ?"
ഹേയ്  ,ഞാനോ എന്ന് ചിരിച്ചൊഴിഞ്ഞു രവി പോയി .


അന്നാണ് രാത്രികാല സംഗമങ്ങളിൽ ഞങ്ങൾ  അവസാനം കണ്ടത് . രവി ഗൾഫിൽ പോയതും പിന്നീട് വല്ലപ്പോഴും അവധിക്കു വരുന്നതും "ജാഗ്രത "ക്കാർക്കു ഓരോരുത്തർക്കും  പലയിടങ്ങളിലാ യി  ചെയൂ ജീവിത മാര്ഗങ്ങൾ   തെളിഞ്ഞതും ഞങ്ങളുടെ കൂട്ടു  കെട്ടു ഒരോന്നായി പൊളിഞ്ഞതും ഒക്കെ ചരട് പൊട്ടിയ ചാക്കിന്റെ  അട്ടി  താഴെ വീഴുംപോലെയായിരുന്നു .പിന്നീട് രവിചന്ദ്ര നെ ഗൾഫിൽ നിന്നും അവധിക്കു വന്നു കാണുമ്പൊൾ മുൻപ് കാണാത്ത ഒരു തിളക്കം അടിമുടി കാണാമായിരുന്നു .അഴകിയ രാവണനിലെ മമ്മൂട്ടി യെ പ്പോലെയുണ്ട്  നീ എന്ന് പറയാനാ ഞ്ഞതാണ് .ചിലതു പറയാതിരിക്കുന്നതാണ് ഭംഗി എന്ന് തീരുമാനിച്ചു .

"എടാ,  നീ ഒരു നസ്താസ്യയെ  കെട്ടാൻ പോണെന്നു കേട്ടു .ഉള്ളതാണോ  " 

എ ന്റെ കൈ വിരലുകൾ  ഞെരിച്ചു കൊണ്ട് അവൻ ചോദിച്ചു . 

"മാഷോട് താരാ  പറഞ്ഞത് . പറ പറ .പറ . "
ഞാൻ ചിരിച്ചു നിന്നപ്പോൾ അവന്റെ വിടർന്ന കണ്ണുകൾ ഒന്നു കൂടെ തെളിയുകയുകയും കവിളി ൽ ഒരു ചുവപ്പു രാശി മിന്നി മായുകയും ചെയ്തു .
ബസു കാത്തു തെരുവോരത്തു നിന്ന എന്നെ ഒന്ന് ചെർത്തു പിടിച്ചു രണ്ട് ചുമലിലും കൈയ്യമർത്തി ഒന്നകറ്റി നിർത്തി  ഇത്തിരി നാടകീയതയോടെ അവൻ മൊഴിഞ്ഞു .
 "മാഷെ , ചില പ്ലാനുകളൊക്കെയുണ്ട് . ബട്ട് ഞാനൊരു  മിഷ്കിനല്ല .വിശദമായി പിന്നീട് " 

എന്റെ ഉള്ളിൽ ഒരു ഇടിവാൾ മിന്നുകയും "ഡാ നീ ശ്രദ്ധിക്കണേ' എന്ന്പറയുകയും ചെയ്തപ്പോൾ  അവൻ പെട്ടെന്ന് നടന്നു നീങ്ങിയതാണ് . 
അവന്റെ ചന്ദന കളറുള്ള ഷൈട്ടും ഒരു കോന്തല ശകലം ഉയർന്ന കസവു മുണ്ടും സ്വർണവാ ച്ചും രാവിലത്തെ വെയിലിൽ തിളങ്ങി നിന്നു .

 അന്നാണ് രവിചന്ദ്ര നെ ഞാൻ .........അവസാനമായി കണ്ടത് .

പിന്നീട് ഞങ്ങളുടെ രാത്രികാല ചർച്ചകളിൽ അവന്റെ പുതിയജീവിതവും പ്രണയവും പൂത്തു തളിർത്തു .ശരിക്കും പ്രണയിക്കണമെന്ന തോന്നൽ ഞങ്ങൾക്കോരോരുത്തർക്കും തോന്നിയ കാലമായി അത് .നേരും നുണയും നിറഞ്ഞ നിർമ്മലമായ പ്രണയകഥകൾ ഞങ്ങൾ പതിഞ്ഞ ശബ്ദത്തിൽ പരസ്പരം കേൾപ്പിക്കാൻ തുടങ്ങിയപ്പോൾ പാലകൾ  പൂക്കുകയും പൂമണം പരക്കുകയും ഞങളുടെ ചർച്ചകളിൽ നിന്നും രവിചന്ദ്ര ൻ തേഞ്ഞു മാഞ്ഞു പോവുകയും ചെയ്തു .

കുറച്ചു വർഷങ്ങൾക്ക് ശേഷം ഇന്ദുലേഖയുടെ വിവാഹം നിശ് ച യിച്ച വാർത്തയാണ്  രവികൃഷ്ണനെ വീണ്ടും ഞങ്ങളുടെ ചർച്ചകളിലേക്ക് തിരിച്ചു കൊണ്ടുവന്നത് .അത് ഞങ്ങളെയെല്ലാം ഞെട്ടിച്ച വാർത്തയായി .ഇനി രവികൃഷ്ണന്റെ സ്ഥിതിയെന്താകും എന്ന് ഞങ്ങൾ സങ്കടപ്പെട്ടു .അവനും ഇന്ദുലേഖയുംനല്ല  ചേർച്ചയാണെന്നും അവളുടെ ദുഷ്ടനായ പിതാവിനു മാനസാന്തരം വന്നുവെന്നും ഞങ്ങൾ ഏതാണ്ട് വിധിയെഴുതിയ സമയത്താണ് ഈ വർത്തമാനം ." കിനാനൂരിലെ ഒരു വാധ്യാരാണത്രെ അവളെ കെട്ടുന്നത് .നല്ല സ്വത്തുകാരാണ് ."
"അപ്പൊ രവി ചന്ദ്ര നോ "

"എടാ, ഗൾഫിൽ നിന്നുണ്ടാക്കിയതെല്ലാം അവൻ ഇവരുടെ അക്കൗണ്ടിലാ അയച്ചത് .ആദ്യമെല്ലാം ഇവൻ നാട്ടിൽ  വരുമ്പോൾ അവർ ഇവന് ഇവന്റെ പണം എടുത്തു  കൊടുക്കും .പിന്നെ പിന്നെ ഒന്നും ......അവൻ അയച്ച പണമെല്ലാം അയാൾ മുക്കി .രേഖയൊന്നുമില്ലലോ ."

"ആര് മുക്കിയത് .ഇന്ദു ലേഖയുടെ അച്ഛനോ .എഡോ അയാൾക്ക് ഇ ത്രയും തോട്ടങ്ങളും കുരുമുളകും റബറും ഒക്കെയില്ലേ..അയാൾക്കെന്തിനാ ഇവന്റെ പണം !"

"ഉള്ളവനാ  ആർത്തി കൂടുതൽ !അവൻ ഗൾഫിൽ പോയത് അയാൾ വലിയൊരു തുക  സഹായിച്ചിട്ടല്ലേ  .അതിന്റെ പലിശയായി കൂട്ടിയാൽ മതീന്ന് .പിന്നെ ഇവന്റെ വീടൊന്നു പുതുക്കി , ഗൾഫിലാണ് എന്നല്ലാതെ വേറെ എന്നതാ ,തറവാട്ടു  മഹിമ അതൊന്നും ഇവരത്ര ഇല്ലാലോ ."


" ഞാനന്നേ രവിയോട് പറഞ്ഞതാ ,അവളെ പുറകെ നടക്കുമ്പം സൂക്ഷിക്കണമെന്ന് .കാര്യം ,അവള് ടീച്ചറാകാൻ പോവുകയാ , കാണാൻ നല്ല സുന്ദരിയാ പക്ഷെ എന്തായാലും ചന്ദ്രമോഹനന്റെ  മോളല്ലേ .ഈ അച്ചിക്കോ ന്തന്   മനസ്സിലാകണ്ടെ "

"അമ്പലത്തിലേക്കുള്ള റോഡ് വീതി കൂട്ടുമ്പോൾ തന്റെ തറവാട്ടു സ്വത്തിലെ മൂന്ന് തെങ്ങു പോകുമെന്ന് പറഞ്ഞു സ്ഥലം വിട്ടു കൊടുക്കാതെ കേസും കൂട്ടവുമായി നടക്കുന്ന ചന്ദ്ര മോഹനനോട്  ഇവനെങ്ങിനെയാ പിന്നെ ലോഗ്യമായതു !" എന്റെ സംശയം .

"അതു  പിന്നെ , ഇവനല്ലേ അങ്ങേരുടെ ടീവി നന്നാക്കാൻ പോകുന്നത് . ഇ വൻ ഇന്ദു ലേഖയെ കണ്ടത് മുതൽ ടീവി ഇടക്കിടക്കിടക്കു കേടാകാനും തുടങ്ങി. ആ പെണ്ണ്  പഠിക്കാൻ പോയിട്ടു വരാൻ വൈകാനും  .ഇവനുണ്ടാകും വഴിക്ക് .പിന്നെപ്പിന്നെ  സംഗതി ചന്ദ്രമോഹനന്  പിടി കിട്ടി ന്നാ തോന്നുന്നത് . അതാ വിസ ക്കു കൊടുക്കാൻ മുപ്പതിനായിരം കടം ചോദിച്ചപ്പോൾ അയാൾ ഉടൻ കൊടുത്തത് .ഇവൻ ഗൾഫിൽ പോയാൽ അത്രേം കാലം ഇവന്റെ വരവ് കുറ യുമല്ലോ."

'തൊക്കെ ഇങ്ങൾക്കെങ്ങിനെ ചോർന്നു കിട്ടി .?'

"ഇതല്ലൊം ഇപ്പം നാട്ടിലെ പാട്ടല്ലേ .മാഷ് സ്‌കൂളിലെ, പടിപ്പൊച്ചോണ്ടിരുന്നാൽ പോരാ .ആ ഇന്റർവെൽ സമയത്തെങ്കിലും   ഉമ്മറിക്കായുടെ  ചായപ്പീടിക്കിലേക്കെല്ലാം ഒന്നെറങ്ങണം ."

"അപ്പൊ , രവികൃഷ്ണനിതറീഞ്ഞോ ? ഇന്ദുലേഖയുടെ വിവാഹനിശചയം ?"

"ഏ ട !, അമ്മ , ഓനാ ട ഗൾഫിലല്ലേ , ഇനി മെല്ല മെല്ല അറിയാണ്ടിരിക്കുവോ ."

ടച്ചിങ്സിന്റെ പാത്രങ്ങൾ കാലിയായി കൊണ്ടിരുന്നു . മിക്ച്ചറിൻറെ എരിവിനിടയിലും രവികൃഷ്ണന്റെ നൊമ്പരം ഞങ്ങളുടെ നൊമ്പരമായി മാറി  .മൂങ്ങകൾ  തൊട്ടടുത്ത കാ ട്ടിൽ നിന്നും ഞങ്ങളെ കളിയാക്കും മട്ടിൽ മൂളികൊണ്ടിരുന്നു .

 ഞങളുടെ പ്രിയപ്പെട്ട  രവി ചന്ദ്ര  ൻ വരട്ടെ .അവനെയും കൂട്ടിപ്പോയി  അയാളോട് രണ്ട് വാക്ക് ചോദിക്കണം .നിന്റെ മൂന്ന് തെങ്ങു ഒറ്റ രാത്രിക്കു യാത്ര പോയ പോലെ , നിന്റെ മോളും പോകും . കാണണോ ? 

അത്രക്കങ്ങു ചോദിക്കണോ .വേണ്ട .ആ നാടൻ തോക്കെടുക്കും അയാൾ .അല്ലെങ്കിൽ ആ കൂറ്റൻ പട്ടികളെ അഴിച്ചു വിടും . കാട്ടിലെ ഒറ്റപ്പെട്ട വഴിയി ലൂടെ പരക്കം പായേണ്ടിവരും .അത് അത്ര  ഗുണകരമല്ല .ബുദ്ധിപരമായി കൈകാര്യം ചെയ്യാം .

അമ്പല പ്പറമ്പിനു ചുറ്റും ഇ രുൾ  നിറഞ്ഞു നിന്നു നിന്നു .അമ്പലത്തിനടുത്തു കരുണേട്ടന്റെ ചായപ്പീടികയിൽ അയാ ൾ താമസിക്കുന്ന മുറിയിലെ വിളക്കും പൊലിഞ്ഞു .മിന്നാമിന്നി വെളിച്ചത്തിൽ ടച്ചിങ്സിന്റെ അവസാന കഷണങ്ങൾ തപ്പിയെടുത്തു പരിസരം ശുദ്ധമാക്കി ടോർച്ചുണ്ടെങ്കിലും അടിക്കാതെ ഞങ്ങൾ പിരിഞ്ഞു .

റോഡിലെത്തിയപ്പോൾ ഇരുട്ടിനു കുറവ് വന്നു .ടോർച്ചു തെളിക്കാനും തുടങ്ങി .വെളിച്ചത്തി ന്റ വട്ടത്തിൽ ചരൽക്കലുകൾ ചോരപ്പാടുകളെ പ്പോലെതോന്നിച്ചു . നടന്നു നടന്നു മൂന്ന് തെങ്ങുകൾ ഒരു  രാത്രിക്കു ഒന്നിച്ചു നടന്നു പോയ വളവിലെത്തി .ആ തെങ്ങുകൾ  എവിടെയാണ് ഉണ്ടായിരുന്നത് ?..പുലർച്ചെ മൂന്നു മണി കഴിഞ്ഞു കാണും . അൻപതോളം ചെറുപ്പക്കാരുടെ തലക്കെട്ടുകൾ തെളിഞ്ഞു കണ്ടു .തൂമ്പയും പിക്കാസും തെരു  തെരെ മണ്ണിൽ പതിഞ്ഞു വീണു . വായനക്കമില്ലാതെ തെങ്ങുകൾ ഓരോന്നായി പിഴുതു മാറ്റപ്പെട്ടു .ആദ്യത്തെ തെങ്ങും പൊക്കി പത്തിരുപതുപേർ മടത്തുംകുളത്തിലേക്കു ആണികളും വരമ്പുകളും കടന്നു . ഉരുണ്ട് വീഴാതെ , ഉറുമ്പുകൾ ശർക്കര കഷണം കൊണ്ട് പോകുമ്പോലെ , നാട്ടു വെളിച്ചത്തിൽ  കവു ങ്ങുകളിക്കടയിലൂടെ നൂണ് നൂണ് പോകുന്നത് .അയാൾ വീണ്ടും കണ്ടു .എല്ലാറ്റിനും മുൻപിൽ രവികൃഷ്ണനുണ്ടായിരുന്നു .തെങ്ങിൻതടി പൊക്കിപ്പിടിച്ച അവന്റെ മസിലുകൾ ആ നേർത്തവെട്ടത്തിലും അയാൾ കണ്ടു . തെങ്ങുകൾക്കു കാവൽ നിന്ന ചന്ദ്ര മോഹനനെ അയാളുടെ നാ ടൻ തോക്കടക്കം തൊട്ടടുത്ത പ്ലാവിനോട് ചേർത്ത് കണ്ണും മൂടി  വരിഞ്ഞു കെട്ടിയിരുന്നുവത്രേ .തോർത്തൊന്നു നീങ്ങി യപ്പോൾ  അയാൾ രവിചന്ദ്ര നെ കണ്ടിരുന്നോ ? 

നേരം പുലർന്നപ്പോൾ നാട്ടിലെ റോഡ് തർക്കം  തീർന്നിരുന്നു . വളവിലെ മൂന്നു തെങ്ങുകളും എങ്ങോട്ടോ യാത്രപോയി .റോഡ് പ ണിക്കാ ർ വന്നു . റോഡ് വേണ്ടത്ര വീതി കൂട്ടുകയും ചെയ്തു.പ ക്ഷേ ചന്ദ്ര മോഹനൻ കോടതി യിലേക്കും പോയി  .കോടതി  ലഭിച്ച തെളിവിന്റെ പക്ഷത്തു നിന്നു .വീതി കൂട്ടിയ ഭാഗത്തു വേലി വന്നു . കീഴ് കോടതി ക ളിൽ നിന്നു മേൽക്കോടതിയിലേക്കു കേസ് പോകുന്നു .

കേസും കൂട്ടവുമില്ലാതെ ഏതെങ്കിലും റോഡ് പണി തീർന്നതുണ്ടോ .ചിലർ സ്ഥിരം ശത്രുക്കളാവുന്നു .ചിലർ നാടു വിടാൻ  വരെ റോഡ് കാരണമാകുന്നു . വികസനത്തിന്റെ വില .പണ്ടെങ്ങോ നടന്ന കാര്യങ്ങൾ . ചന്ദ്ര മോഹനൻ അന്നു  രവിയെക്കണ്ട് കാണുമോ ? കേസിൽ പക്ഷെ അവന്റെ പേരൊന്നുമില്ലാലോ . മടത്തും കുളത്തിൽ തെങ്ങുകൾ വീണ  ഗുളും ഗുളും ശബ്ദം കേട്ടിട്ടാകണം ഞാനുണർന്നത് .ആലോചിച്ചലോചിച്ചു വീട്ടിലെത്തിയപ്പോളന്നു പാതിരാ കഴിഞ്ഞു .

കുറച്ചു ദിവസങ്ങൾക്കു ശേ ഷമാണ് , ഒരു സന്ധ്യയിൽ ,രവിചന്ദ്ര ന്റെ വീടിനു "തീ പിടിച്ചു . നാട്ടുകാർ ഓടിക്കൂടുന്നു " എന്ന വിവരം  ആരോ വിളിച്ചു പറഞ്ഞത് ..

ഞാനും അങ്ങോട്ട്  വെച്ച് പിടിച്ചു . രണ്ട് കിലോമീറ്റർ എങ്കിലും പോകണം .


കത്തുന്ന വീട് എനിക്ക് ദൂരെ നിന്ന് കാണാം . ആൾക്കൂട്ടം .
വെള്ളം രണ്ടാമത്തെ  നിലയിലേക്ക് പമ്പ് ചെയ്യുന്നു .

മുറ്റത്തെത്തു മ്പോൾ കരിഞ്ഞ മാംസത്തിന്റെ ഗന്ധം .അകത്തു നിന്നും നിലവിളികൾ .ഭ്രാന്തമായ അലർച്ചകൾ .

അകത്തോട്ടു കയറുമ്പോൾ പലരും തടഞ്ഞു .പതിഞ്ഞ വാക്കുകൾ .

എല്ലാം കഴിഞ്ഞു .കുറെ വെള്ളം തളിച്ച് കെടുത്തി . ആരും അടുത്ത് പേകേണ്ട .മുകളിൽ തീയാണ് .വെള്ളമൊഴിക്കുന്നുണ്ട് .ആംബുലൻസിനു വിളിച്ചിട്ടുണ്ട് .എന്നിട്ടു ബോഡി എടുക്കാം .

പെട്രോളിന്റെ മണം .അതോ മണ്ണെണ്ണയോ .തേങ്ങലുകൾ .വീടിന്റെ ഒരറ്റത്തു ള്ള മുറിയിൽ അവന്റെ അമ്മ പായിൽ തളർന്നു കിടന്നു .അമ്മ യുടെ ചുറ്റിലും സ്ത്രീകൾ .  തീയിനിയും അണയാനുണ്ട് .ശ്രദ്ധിക്കണം .ആരോ വിളിച്ചു പറയുന്നുണ്ട് .നേരെ താഴത്തെ മു റിയിൽ ആരും ഇല്ലല്ലോ .അങ്ങോട്ടാരും പോകരുത് . ഓർമ്മപ്പെടുത്തലുകൾ .'അമ്മ ചരിഞ്ഞു കിടന്നു കരയുന്നു.അമ്മയോടെ ടെന്തു പറയാൻ . എ ന്തു പറഞ്ഞു സമാധാനിപ്പിക്കാൻ .അവന്റെ അച്ഛൻ നേരത്തെ പോയതാണ് .ഇപ്പോൾ അവനും .

. ഇപ്പോൾ പെട്രോമാക്സിന്റെ വെ ളിച്ചമുണ്ടു് മുറ്റത്തും  തൊടിയിലും .അവിടെയവിടെ ആളുകളിരിപ്പുണ്ട് .കൂട്ടത്തിലി രുന്നു .
എന്താവാം രവിചന്ദ്ര നു പറ്റിയത്‌ ! എന്താ ഇണ്ടായത്‌ ! ഒനങ്ങനെ വല്യ പ്രശനൊന്നുമില്ലായിരുന്നല്ലോ ! 

പതുങ്ങിയ അന്വേഷണങ്ങൾ . അതിലും പതുങ്ങിയ മറുപടികൾ .

'വന്നിട്ട് രണ്ട് ദിവസമായി . വന്നതിന്റെ പിറ്റേന്ന് ചന്ദ്രമോഹനന്റെ വീട്ടിൽ പോയി. '

"ഇന്ദുലേഖയെ എനിക്ക് കെട്ടിച്ചു തരണം ന്നു ഓൻ പറഞ്ഞു ".

"ഫ !ആരിക്കു നിനക്കോ ! നിങ്ങൾ നെയ്യുള്ളവരാണോ ? പെണ്ണു ചോദിയ്ക്കാൻ വന്നോ ? നിനക്കു പോയി ചാകരുതോ "?
കൂട്ടിലെ പട്ടികൾ കുര ച്ചു തുടങ്ങിക്കാണും 

"എന്നാൽ എന്റെ പണം തിരിച്ചു താ "

"ഏതു പണം ?  രേഖയുണ്ടോ ? നീ  പോയി കേസ്  കൊടുക്ക്  !"

"മര്യാദയ്ക്ക് എന്റെ പണ മെടുക്കുന്നതാണ്  നല്ലത് "

"ഓഹോ നീ വാങ്ങിച്ച പോകയുള്ളൂ ?ഞാൻ തോക്കെടുക്കണോ "

"ഇന്ദുലേഖേ നീയിതു കേട്ടല്ലോ . ഇപ്പൊ എല്ലാരും കൂടെ എന്നെ ചതിക്കലായി ."

"അപ്പൊ പെണ്ണോ , അവളെന്തു  പറഞ്ഞു "

"ആ . അയിനും പേടി കാണൂല്ലേ ."അച്ഛന്റെയിഷട്മാന്റെയിഷ്ടം "എന്നു പെണ്ണും "

 "അച്ചന്റെയല്ലേ മോള് "

അന്നേരം രവി നേരെ തിരിച്ചു വീട്ടിലേക്ക് കുതിച്ചു നടന്നു .മരണം സ്വയം വിധിച്ചുള്ള നടത്തം .

കിതച്ചു പരവശനായി മുഖം വിളറി ഇറയത്തു കയറിയ മകൻ ! 

"എന്താമോനെ നിനക്കേ .'"അമ്മ ചോദിച്ചു ."ഒന്നുമില്ലമ്മേ ,ഒന്നു  കുളിക്കണം,തോർത്തെടുക്കട്ടെ " എന്ന് പറഞ്ഞു മേലെ മുറിയിൽ കേറി. അകത്തു നിന്നു വാതിലടച്ചു . 

അവസാനമായി രവി നടന്ന വഴികളിലൂടെ ഒരു ജനക്കൂട്ടം കിതച്ചെത്തുന്നു .പൂരി പ്പിക്കാനാവാത്ത ഒരു സമസ്യ പോലെ മരണം ആ വീടിനെ പൊതിയുന്നു .

ആംബുലൻസെത്തിയപ്പോൾ കുറച്ചു പേർ  വീടിന്റെ  രണ്ടാം നിലയിലേക്ക്  കയറി.ഞാനും .

ചളിയും കരിയും പുകയും അണയാത്ത  തീ നാളങ്ങളും .

ചവുട്ടി തുറക്കപ്പെട്ട ,പാതി കരിഞ്ഞ വാതിലിൽ മുന്നിൽ അഗ്നിഗോളമായി പ്രിയതോഴന്റെ രൂപം .കരുവാന്റെ അടുപ്പു പോലെ.കനൽത്തിളക്കം .രൗദ്രം .കാണേണ്ടായിരുന്നു .

പലകപ്പല്ലുകൾ തെളിഞ്ഞ ചിരിക്കു പകരം കരിഞ്ഞമർന്ന  എല്ലിൻകൂടും കത്തിബാക്കി വന്ന കസവുമുണ്ടും .

"ആ  നാറിയുടെ മോളുടെ പുറകെ പോകുമ്പോൾ കരുതൽ വേണമെന്നു  ഞാൻ പറഞ്ഞത ല്ലേടാ...."

ഞാൻ തളർന്നു വീഴുന്നു .



രവികൃഷ്‌ണാ... 

ഇതു  വഴി കടന്നു പോകുമ്പോൾ എന്റെ കൺവെട്ടത്തു മാത്രം  നീ ന്റെ ഇരുനിലവീട്ടിൽ  ഇന്നും തീനാളങ്ങൾ ഉയരുന്നു .

നിന്റെ പ്രണയവും പരിണയ  മോഹങ്ങളും ചുവന്ന സ്വപ്നങ്ങളും  മേലേരിയായി .
നീ തെയ്യമാകുന്നു .
ഇവിടെ തെയ്യ പ്പറമ്പിൽ  ,തീച്ചാമുണ്ടിയുടെ രൗദ്രഭാവം കണ്ടു ഞാൻ തരിച്ചു നില്കുന്നു .









 











Monday 29 June 2020

നാട്ടകം -കായലിനും വയലുകൾക്കും ഇടയിൽ ഒരു കൊച്ചു ടൌൺ ഷിപ്

നാട്ടകം -കോട്ടയം നഗരത്തിൽ നിന്നും 6 കിലോമീറ്റർ മാത്രം അകലെ കോഡൂർ  നദിയുടെ തീരത്തായി കായലിനും വയലുകൾക്കും ഇടയിൽ ഒരു കൊച്ചു ടൌൺ ഷിപ്



.ഇവിടെയാണ് ഇന്ത്യയിലെ ആദ്യ ഉൾനാടൻചരക്കു കയറ്റിറക്കു  തുറമുഖം .( India's first port and ICD to use inland waterway with Customs notified area for Exports & Imports.) വേമ്പനാട്ടു കായൽ വഴി ഇത്  85 കിലോ മീറ്റർ അകലെയുള്ള കൊച്ചി തുറമുഖവുമായി ബന്ധപ്പെട്ടു കിടക്കുന്നു .2009 ആഗസ്ത് 17 നു ഉൽഘാടനം ചെയ്യപ്പെട്ട ഈ തുറമുഖം വഴി പ്രതിവർഷം 18000 കണ്ടൈനറുകൾ റോഡിലേക്കും തിരിച്ചും കൈമാറ്റം ചെയ്യപ്പെടുന്നു 



ട്രാവൻകോർ സിമന്റ്സ് , ഗവ .കോളേജ് , പോളിടെക്‌നിക്‌ ,വൊക്കേഷണൽ ഹയർ സെക്കന്ററി ,ഇതൊക്കെ പ്രധാന പൊതുസ്ഥാപനങ്ങൾ .
കോട്ടയം എന്ന പേരു വന്നത് കോട്ടക്കകം എന്നത് ലോപിച്ചാണത്രേ .കോട്ടക്കകവും നാട്ടകവും -നല്ല ചേർച്ചയാണ് !

Saturday 27 June 2020

കോട്ടയത്തേക്ക് കാൽനടയായി ഒരു ഏകാംഗ ജാഥ

26 06 2020 :മഴയില്ലാത്ത ഉച്ചനേരം ഇന്നലെ കാരാപ്പുഴ നിന്ന് കോട്ടയം  നഗരത്തിലേക്ക്    കാൽനടയായി ഒരു ഏകാംഗ ജാഥ പുറപ്പെട്ടു .പുറപ്പെടുമ്പോൾ 1 .6  കി മി ( 2 0 മിനിട്ടു )ആയിരുന്നു ഗൂഗിളേച്ചി പറഞ്ഞ ദൂരം .താഴത്തങ്ങാടിയിലെ കുറുക്ക് വഴികളിലെവിടെയോ  വെച്ച്  വഴി  മാറുകയും  കോട്ടയം നഗരത്തിന്റെ ഉൾവഴികളെ പുളകമണിയിച്ചു  കൊണ്ട് ആ ജാഥ മാർത്താണ്ഡ വർമയുടെയും തെക്കുംകൂർ രാജാവിന്റെയും പടയാളികൾ പോരാടി നിന്ന  രാജവീഥികളിലൂടെ  3 കിലോമീറ്ററിലധികം സഞ്ചരിച്ചു കൊണ്ട് സമാപന കേന്ദ്ര മായ സബ് ട്രഷറിയിലെത്തുകയും ചെയ്തു .പഴയ ബോട്ടു ജെട്ടി യിൽ നിന്നും പാലസ് റോഡിലേക്ക് ഉള്ള ലിങ്ക് റോഡിലേക്ക് പോവുന്നതിനു പകരം കാരാപ്പുഴയുടെ തീരത്തുള്ള നടപ്പാതയിലൂടെ (വയസ്കര ലെയിൻ )നേരെ പോയതാണ് പ്രശ്നമായത് .ഇത്തിരി മുൻപോട്ടു പോയാൽ വസ്‌കര ലെയ്ൻ വലത്തോട്ട് തിരിയുന്നുണ്ട് .അതിലെ പോയാലും ദൂരം കുറവായിരുന്നു .പകരം പുഴയുടെ ഭംഗിയും കണ്ട് നേരെ മുന്നോട്ടു തന്നെ  മഠത്തിൽപറമ്പിൽ ലെയിൻ വഴി പോയി .ദൂരക്കൂടുതലെന്നാണ് ഗൂഗിളേച്ചി പറഞ്ഞു കൊണ്ടിരുന്നത് .തെക്കോട്ടു തിരിയാനും പറയുന്നുണ്ടായിരുന്നു .തെക്കേതാ ,വടക്കേതാ എന്ന് തിരിയേണ്ടേ .നടപ്പാത തീരുന്നിടത്തു നിന്ന് വലത്തോട്ട് തിരിഞ്ഞു കുറച്ചു ഉള്ളിലോട്ടു കേറിയപ്പോൾ ജി പി എസ് സിഗ്നൽ പോയി .പുണ്യ പുരാതന തളിയിൽ കോട്ടക്കകത്തു ഗൂഗിളിന് നട്ടപ്പിരാന്തായി .മഠത്തിൽപറമ്പിൽ ലെയിൻ മുഴുവൻ നടന്നു പുഴ തീർന്നു .പിന്നെ വേറെ നിവർത്തിയില്ലാതെ വലത്തോട്ട് തിരിഞ്ഞു നടന്നു .ഏതാണ്ടോരൂഹം വെച്ച് നടത്തമായി പിന്നെ .ഒരു വഴി ചെന്ന് ചെന്ന് ഒരു വീട് മുറ്റത്തെത്തി തിരിച്ചു നടക്കുമ്പോൾ മഴയില്ലായിരുന്നു .കുട നിവർത്തുകയും ചെയ്തു .ഒരു വഴി യടയുമ്പോൾ ഒൻപതു വഴി തുറക്കും .കാലം ഒൻപതു വഴി തുറക്കും എന്ന പാട്ടും പാടി തിരിച്ചു നടന്നു .സിഗ്നൽ തിരിച്ചു കിട്ടിയപ്പോൾ ഗൂഗിളേച്ചി തെറി പറയാൻ തുടങ്ങി .NH 183 ൽ എങ്ങിനെയും കേറീട്ടു ഇനിയും 15 മിനിറ്റ് നടന്നോളാൻ പറഞ്ഞു .പലവഴിയും കുത്തിട്ടു കാണിച്ചു .ഇങ്ങോട്ടു പോയാ 5 മിനിറ്റ്‌  വൈകും ,അങ്ങോട്ടു പോയാ 13 മിനിറ്റു ചുറ്റാം ,നീല കുത്തുകൾ വഴി പോയാൽ നേരത്തെ എത്താം .നീല വഴി പിടിച്ചു .മഠത്തിൽപറമ്പിൽ ലെയിൻ മുഴുവൻ ചുറ്റി പഴയ എം സി റോഡ് വഴി ഹലോ പെറ്റ്സ്  നടുത്തു NH 183 ൽ കേറി .കല്യാൺ സിൽക്സിന്റെ കെട്ടിടം എതിരെയുണ്ട് .അങ്ങോട്ടല്ല .ഇടത്തോട്ട് നടന്നു . KSRTC ബസ്‌സ്റ്റാൻഡും കണ്ട് മുന്നോട്ടു പോയി.ബസ്സ്റ്റാൻഡ് തീരുന്നിടത്തു ഇടത്തോട്ടുള്ള ഇടുങ്ങിയ റോഡ് വഴി കേറിയാൽ സബ് ട്രഷറി ആയി .3 കി മീ മൊത്തം ആയിക്കാണും .35 മിനിറ്റും .1 .6 കി മീറ്റർ നടക്കേണ്ടയിടത്തു പരമാവധി ദൂരം  സഞ്ചരിക്കാൻ കഴിഞ്ഞു .ഗൂഗിളേച്ചി കൂടെയുണ്ടായിട്ടും .ഉണ്ണുനീലി സന്ദേശത്തിലെ  പ്രാവായിരുന്നു ഇതിലും ഭേദം.

സബ് ട്രഷറിയിൽ ഗേറ്റ് ഒരാൾക്ക് കടക്കാന് മാത്രം പാകത്തിൽ ക്രമീകരിച്ചിരുന്നു .തിരക്ക് നന്നേ കുറവ് .ജീവനക്കാർ മാസ്ക് ധരിച്ചിരുന്നു .ഒറ്റ കൗണ്ടർ ഇടപാട് മാത്രം . ദൂരെ നിൽക്കാൻ / ഇരിക്കാൻ  സൂചിപ്പിക്കുന്നു ണ്ടായിരുന്നു .പൊതുവെ ഒരു നിശ്ശബ്ദത തളം കെട്ടി നിന്നു .എന്റെ ഇടപാട് വേഗം നടന്നു കിട്ടി .കണ്ണൂർ ക്കാരൻ എങ്ങിനെ കോട്ടയത്തെ ബ്രാഞ്ചിലെത്തി എന്നും ഇതിനകം കാഷ്യർ എന്നോട് ചോദിച്ചുറപ്പാക്കി .ജോൺ എന്ന് പേരുള്ള കാഷ്യർക്കും കണ്ണൂർ സർവീസുണ്ട് .പറശ്ശിനിക്കടവൊക്കെ വന്നിട്ടുണ്ട് . എന്നോട് മിസ്സിസിനു കോട്ടയമൊക്കെ കാണിച്ചു കൊടുത്തിട്ടു പോയാൽ  മതിയെന്ന് പറഞ്ഞു .

തിരിച്ചു വരവ്  കുറെക്കൂടി എളുപ്പമായി .പഞ്ചാബ് നാഷണൽ ബാങ്ക് കഴിഞ്ഞു ഇടത്തോട്ടാണ് ബോട്ടു ജെട്ടി റോഡ് .അതുവഴി നേരെ പാലസ് റോഡ് വഴി താഴോട്ട് ഇറക്കമാണ് .ഈ വഴിയിൽ ഇരു വശത്തും ബൈക്ക് ,കാർ സ്പെയർ പാർട് സാധനങ്ങൾ വിൽക്കുന്ന കടകളാണ് .കേടായ പഴയ ബൈക്കുകളും കാറുകളും പൊളിക്കുന്നതും പലഭാഗങ്ങ്ളായി  പൊളിച്ചതും  പൊളിക്കാനായി നട  തള്ളിയതും കാണാം .പഴയ ബോട്ടു ജെട്ടിയിൽ പച്ച ബസുകള് പാർക്ക് ചെയ്തിട്ടുണ്ട് . ബിവറേജസ് കോപ്പറേഷന്റെ ഒരു ഔട്ലെട്ടുള്ളത് പൂട്ടികിടപ്പാണ് .കുറുക്കുവഴികൾ രാജപാതകളല്ല .മാത്രമല്ല ,ചതിക്കുഴികളുമാണ് എന്ന് ഈ വഴിയേ കടന്നു വരുമ്പോൾ മനസ്സിലാകും .ബോട്ടു ജെട്ടി യിൽ നിന്നും കാരാപ്പുഴ റോഡിലേക്കുള്ള ലിങ്ക് റോഡിന്റെ   ഇരു വശത്തും നടപ്പാതയിൽ പലയിടത്തുംഒടിഞ്ഞ സ്ലാബുകളാണ് .നടു  റോഡീൽ  തന്നെ വലിയ കുഴികൾ ഉണ്ട് .മഴകനത്താൽ ഇവിടം അപകട മേഖലയാകും .

നഗരത്തിൽ നല്ല തിരക്കുണ്ട് .എല്ലാവരും മാസ്ക് ധരിച്ചിട്ടുണ്ട് .അവിടവിടെ  പോലീസ് ചെക്കിങ് ഉണ്ട് . പോലീസ് വണ്ടി റോന്തു ചുറ്റുന്നുണ്ട് .മാസ്കിടാത്തവരെ ഇന്ന് മുതൽ അറസ്റ്റു ചെയ്യുമെന്നാണ് അറിയിപ്പ് .ഉച്ച കഴിഞ്ഞ നേരമാണ് .അതു  കൊണ്ടാവണം ആളുകൾ കൂട്ടം കൂടുന്നതായി കാണുന്നില്ല .ബാറിന് മുൻപിലും ഹോട്ടലുകളുടെ മുൻപിലും തുണിക്കടയിലുമൊക്കെ ആളുകളായി തുടങ്ങി .കാറിലിരുന്ന ഒരു ചെറുപ്പക്കാരൻ തൊട്ടടുത്തു കൂടി നിന്ന ഒരു യുവതിയെ തുറിച്ചു നോക്കുന്നു .എന്ത് ചെയ്യാൻ .അവളും മാസ്ക് വെച്ചിരുന്നു .അവനും .കൊറോണക്കാലത്തു പൂവാലന്മാരുടെ സ്ഥിതിയാണ് ദയനീയം .നോക്കാൻ വായില്ല.

കാരാപ്പുഴ-തിരുവാർപ്പ്  റോഡിൽ ഇരു വശത്തും കാന ചെളി കോരി തെളിച്ചു വച്ചിട്ടുണ്ട് .അത്രയും നല്ലത് .സ്വതവേ തിരക്കുള്ള റോഡിൽ നടപ്പാതയില്ലാത്തതു കാൽനട യാത്ര വിഷമകരമാക്കുന്നു .ഒരു കിലോമീറ്റര് നടന്നാൽ കോട്ടയം നഗരത്തെക്കാൾ പഴക്കമുള്ള ഒരു ഗവണ്മെന്റ് സ്‌കൂൾ കാണാം .1895 ൽ സ്ഥാപിതമായ ആ സ്‌കൂളിനടുത്താണ് എന്റെ ഇപ്പോഴത്തെ താമസം .

നഗര  മധ്യത്തിൽ ഒ രു കടയിൽ ഞാൻ  സാനിട്ടയ്‌സർ ചോദിച്ചു .50 രൂപ വില പറഞ്ഞു അവർതന്ന കുപ്പിയുടെ ലേബൽ വായിച്ചു നോക്കി .ലെമണും വേപ്പിൻ നീരും ചേർന്ന മിശ്രിതമാണത്രെ .ഞാനത് തിരികെ കൊടുത്തു .65 ശതമാന മെങ്കിലും ആൽക്കഹോൾ അടങ്ങിയ മിശ്രിതമാണ് കോവിഡിനെതിരെ ഫലപ്രദമാകുന്നത്  .

കോട്ടയത്തെക്കുറിച്ചു കൂടുതൽ (വിക്കി പീഡിയയിൽ നിന്ന് )
തെക്കൻ-മധ്യ കേരളത്തിലെ ഒരു പ്രധാന നഗരമാണ്‌ കോട്ടയം. കോട്ടയം ജില്ലയുടെ ആസ്ഥാനമാണ് ഈ നഗരം. നഗരത്തിന്റെ കേന്ദ്ര ബിന്ദുവാണ് തിരുനക്കര . കോട്ടയത്തിന്റെ പുസ്തക പ്രസിദ്ധീകരണ മേഖലയിലുള്ള പാരമ്പര്യം കണക്കിലെടുത്ത് ഈ നഗരം “അക്ഷര നഗരി” എന്ന അപരനാമത്തിലും അറിയപ്പെടുന്നു[1]. ഇന്ത്യയിലാദ്യമായി സമ്പൂർണ്ണസാക്ഷരത കൈവരിച്ച നഗരമാണ് കോട്ടയം[2]. കേരളത്തിലെയും, ദക്ഷിണേന്ത്യയിലെയും പ്രഥമ കലാലയമായ സി.എം.എസ്.കോളേജ് സ്ഥാപിക്കപ്പെട്ടത് കോട്ടയം നഗരത്തിലാണ്. മലയാളമനോരമദീപികമംഗളം മുതലായ പ്രധാന പത്രങ്ങൾ ആരംഭിച്ചതും അവയുടെ ആസ്ഥാനവും കോട്ടയം നഗരത്തിലാണ്. പ്രമുഖ പുസ്തക പ്രസാധകരായ ഡി.സി ബുക്സിന്റെയും, നാഷണൽ ബൂക്സ്റ്റാൾ (NBS) മുതലായ മറ്റു പല പുസ്തക പ്രസാധക സംഘങ്ങളുടേയും ആസ്ഥാനവും കോട്ടയമാണ്. കോട്ടയം നഗരസഭ 1924-ൽസ്ഥാപിക്കപ്പെട്ടു. 1989 ൽ, ഭാരതത്തിൽ 100 % സാക്ഷരത നേടിയ ആദ്യ നഗരമായി കോട്ടയം മാറി. ഇപ്പോൾ കോട്ടയം ഒരു പുകയില വിമുക്ത നഗരം കൂടിയാണ്. കോട്ടയം റെയിൽ നിലയം, കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസ്സ്റ്റാന്റുകൾ എന്നിവ നഗരത്തിനുള്ളിൽ തന്നെ സ്ഥിതിചെയ്യുന്നു. കോട്ടയം തുറമുഖം നഗരത്തിൽ നിന്നും 6 കി.മി ദൂരത്തിൽ നാട്ടകം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു. കോടിമതയിൽ നിന്ന് ബോട്ട് സർവീസ്സും ലഭ്യമാണ്. ഏറ്റവും അടുത്ത വിമാനത്താവളം 80 കി.മി ദൂരത്തിൽ നെടുമ്പാശ്ശേരിയിലാണ് (കൊച്ചി). കോട്ടയം മെഡിക്കൽ കോളേജ് നഗരത്തിൽ നിന്നും 10 കി.മി മാറി ഗാന്ധിനഗർ (ആർപ്പൂക്കര) യിൽ ആണു. മഹാത്മാഗാന്ധി സർവ്വകലാശാലാ (MG University) ആസ്ഥാനം നഗരത്തിൽ നിന്ന് 12 കി.മി മാറി പ്രിയദർശിനി ഹിൽസിൽ (അതിരമ്പുഴ) സ്ഥിതിചെയ്യുന്നു.ഒട്ടേറെ പ്രമുഖ വ്യക്തികൾ ജനിച്ച നാടാണ് കോട്ടയം. മുൻ ഇന്ത്യൻ രാഷ്ട്രപതി കെ. ആ ർ നാരായണൻ, മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണൻ, മുൻ കേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, സിനിമാ താരം മമ്മൂട്ടി, അരുന്ധതി റോയ്, എന്നിങ്ങനെ അനേകം വ്യക്തികൾ എടുത്തു പറയാവുന്നവരാണ്.
ആധുനിക കോട്ടയത്തിന്റെ ശില്പി
തിരുവിതാംകൂറിന്റെ വടക്കൻ ഡിവിഷന്റെ ആസ്ഥാനം 1880-ൽ ചേർത്തലയിൽ നിന്ന് കോട്ടയത്തേയ്ക്ക് മാറ്റിയതും ആധുനിക കോട്ടയം പടുത്തുയർത്തിയതും ടി. മാധവറാവു ദിവാൻ പേഷ്കാരായിരുന്ന കാലത്താണ്. ആധുനിക കോട്ടയത്തിന്റെ ശി‌ൽപ്പിയി അറിയപ്പെടുന്നത് ടി. മാധവറാവുവാണ്[3] . തിരുനക്കര ക്ഷേത്രമൈതാനം നിർമിച്ചത് ഇദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരമാണ്. പോലീസ് സ്റ്റേഷൻ, കോടതി, കോട്ടയം പബ്ലിക് ലൈബ്രറി[4] , ജില്ലാ ആശുപത്രി എന്നിവയും ഇദ്ദേഹമാണ് നിർമിച്ചത്[5] .
കോട്ടയം സി.എം.എസ്. കോളേജിൽ സമർത്ഥരായ കുട്ടികൾക്ക് അക്കാലത്ത് 25 രൂപ സ്കോളർഷിപ്പ് ഇദ്ദേഹം ഏർപ്പെടുത്തുകയുണ്ടായി. താഴത്തങ്ങാടി വള്ളംകളിരാമവർമ യൂണിയൻ ക്ലബ് എന്നിവ ആരംഭിക്കുന്നതിലും ഇദ്ദേഹത്തിന് പങ്കുണ്ട്. 1885-ൽ ഇദ്ദേഹത്തിന്റെ കാലത്താണ് പീരുമേട്-ഗുഡലൂർ റോഡ് പണിതത്[5]കച്ചേരിക്കടവ് ബോട്ട് ജെട്ടി നിർമിച്ചതും ഇക്കാലത്തുതന്നെ[6] കോട്ടയംജില്ലയിൽ പ്രശ്തമായ പൂർണ്ണാപുഷ്കലസമേധനായശാസ്താക്ഷേത്രമാണ് പാണ്ഡവംശാസ്താക്ഷേത്രം അയ്മനംഗ്രാമത്തിൽപണ്ട്. പാണ്ഡവരുടെവനവാസകാലത്ത് അവർപ്രതിഷ്ഠനടത്തിഎന്നാണ് ഐതിഹ്യം.




Friday 19 June 2020

ജീവിക്കാനുള്ള ശക്തി നമുക്ക് തരുന്നത് ശാസ്ത്രീയ സമീപനമാണ്

എല്ലാവർക്കും വായനാദിന ആശംസകൾ .

  പ്രിയ കൂട്ടുകാരേ ,വായിച്ചാൽ മാത്രം പോരാ .വായിച്ചതിന്റെ സത്ത് ഉൾക്കൊണ്ട് നാം അവനവന്റെ ജീവിതത്തെ ഒന്നു കൂടെ നന്മയിലേക്കും കരുത്തിലേക്കും അടുപ്പിക്കേണ്ടതുമുണ്ട് .വായിച്ചതിനെ ഡൈജസ്റ്റു    ( digest - ദഹിപ്പിച്ചു പോഷകാംശങ്ങൾ  പ്രയോജനപ്പെടുത്തുക  ) ചെയ്യുക എന്ന് പറയും .എത്ര കൂടുതൽ വായിച്ചാലും വായിച്ചതിനെ ഒരല്പം പോലും ഉൾകൊള്ളുന്നില്ലായെങ്കിൽ  അത്തരം വായന പ്രയോജനമില്ലാത്ത ഒന്നാണ് .

വൈലോപ്പിള്ളി യുടെ മാമ്പഴം എന്ന  കവിത   വായിക്കുന്ന ഒരാൾ കുഞ്ഞുങ്ങളുടെ വാശികൾക്ക് മുൻപിൽ ചെറിയൊരു ശ്രദ്ധ കൊടുക്കും . അവരുടെ ചെറിയ കുസൃതികളെ ബാല്യകാല ആനന്ദമായി  കാണുകയും  അവർ പൂക്കുലകളാണ്  ഒടിക്കുന്നതെങ്കിൽപ്പോലും   കഠിനമായി ശിക്ഷിക്കാതിരിക്കാൻ ശ്രമിക്കും.ബഷീറിന്റ  നല്ലവനായ പോക്കറ്റടിക്കാരനെ കുറിച്ചുള്ള കഥ വായിക്കുമ്പോൾ എല്ലാത്തരം മാനുഷരിലും അടങ്ങിയ നന്മയെ കുറിച്ചു നാം ഓർമിക്കുകയും മനുഷ്യനെന്ന നിലയിൽ അഭിമാനിക്കുകയും ചെയ്യും .പാവങ്ങൾ എന്ന കഥയിലെ വെള്ളി മെഴുകുതിരിക്കാലുകൾ മോഷ് ടിച്ച കുറ്റവാളിയെ സ്വന്തം സഹോദരനായി കണ്ട് കുറ്റ വിമുക്തനാക്കുന്ന ബിഷപ്പിനെ പോലെ  ,നമ്മളും ,വിശപ്പ് സഹിക്കാതെ  മോഷണം നടത്തേണ്ടി വരുന്നതു പോലെയുള്ള  തെറ്റ് ചെയ്യുന്നവരോട് കരുണ കാണിക്കാനും അവരോട് ക്ഷമിക്കാനും ശ്രമിക്കും .ഇങ്ങനെയാണ്  വായന മനുഷ്യനെ നന്മയിലേക്കും കാരുണ്യത്തിലേക്കും ധീരതയിലേക്കും ഉയർത്തുന്നത് .  ജീവിതത്തി ൽ എല്ലാം നമ്മൾ ഉദ്ദേശിക്കുന്നത് പോലെ നടക്കണമെന്നില്ല .അതിൽ നിരാശപ്പെട്ടിട്ടു ദുഖിച്ചിരുന്നിട്ടോ ജീവിതം മതിയാക്കാൻ തീരുമാനിച്ചത് കൊണ്ടോ ഒരു ഗുണവുമില്ല .ഒരല്പം കാത്തു നിന്നാൽ ,കുറച്ചു കൂടി അദ്ധ്വാനിച്ചാൽ ,വീണ്ടുമൊന്നു ശ്രമിച്ചാൽ പല പ്രശ്നങ്ങളും പരിഹരിക്കപ്പെടും .

ഇടശ്ശേരി കവിതകൾ പകർന്നു തരുന്ന ശക്തിയുടെ സന്ദേശം വായനക്കാരന്റെ മനസ്സിനെ ബലപ്പെടുത്തുകയേയുള്ളൂ.കുഴിവെട്ടി മൂടുക വേദനകൾ ,കുതികൊൾക ശക്തിയിലേക്കു നമ്മൾ .ഇതെല്ലാംകൊണ്ട്  ധാരാളം വായിക്കുക ,വായിച്ചു ശക്തി നേടുക  എന്ന് തന്നെയാണ് എനിക്ക് എന്റെ കൊച്ചു കൂട്ടുകാരോട് പറയാനുള്ളത് .

ജീവിക്കാനുള്ള ശക്തി നമുക്ക് തരുന്നത് ശാസ്ത്രീയ സമീപനമാണ്  എന്നത് ഈ കോവിഡ് കാലത്തു നമ്മൾ തിരിച്ചറിഞ്ഞതാണ് .അണുവിനെ നശിപ്പിക്കാൻ സോപ്പ് ഉപയോഗിക്കണമെന്ന കാര്യം  വായിച്ചറിഞ്ഞതാണല്ലോ. ഇങ്ങനെ ജീവിതത്തെ നില നിറുത്തുന്ന പല അറിവുകളും നമുക്ക് തരുന്നത് ശാസ്ത്രമാണ് .യുറീക്ക ,ശാസ്ത്രകേരളം ,ശാസ്ത്രഗതി  തുടങ്ങിയ മാസികകൾ വായിക്കണം .പത്രങ്ങളിൽ കുട്ടികൾക്കുള്ള വിശേഷാൽ പതിപ്പുകൾ വരുന്നുണ്ട് .അക്ഷര മുറ്റം പോലുള്ളവ .അവയിലെ ശാസ്ത്രലേഖനങ്ങൾ വായിക്കണം .വാർത്തകൾ വായിച്ചു കുറിപ്പുകൾ ഉണ്ടാക്കണം .വായിച്ച വിഷയങ്ങളെ കുറിച്ച് ആഴത്തിൽ ചർച്ച ചെയ്യാനുള്ള കുട്ടികളുടെ കൂട്ടായ്മ്മകൾ ഉണ്ടാകണം .ബാലവേദികൾ പോലെ .വായനശാലകളുടെ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തണം .എന്റെ കുട്ടിക്കാലത്തു ശാസ്ത്ര വായനയെ പോഷിപ്പിക്കാൻ നാട്ടിൻപുറത്തു ഞങ്ങൾ കുട്ടികൾ ഒരു  ക്ലബ് രൂപികരിച്ചു പ്രവർത്തിച്ചിരുന്നു .ഗലീലിയോ സയൻസ് ക്ലബ്.ആഴ്ചയിൽ ഒരു ദിവസം യോഗം ചേർന്ന് എല്ലാവരും ഒരു വിഷയത്തെ കുറിച്ച് സംസാരിക്കണം .ഏതു വിഷയമാണെന്ന് നേരത്തെ തീരുമാനിച്ചിട്ടുണ്ടാവും .യോഗത്തിൽ  സംസാരിക്കണമെങ്കിൽ വിഷയത്തെക്കുറിച്ചും നന്നായി വായിക്കണമല്ലോ .അപ്പോൾ വായിക്കുക മാത്രമല്ല,വായിച്ചതിനെ കുറിച്ച് മനസ്സിലാക്കുവാൻ ശ്രമിക്കുകയും അതേക്കുറിച്ചു കൂടുതൽ അറിയാൻ ശ്രമിക്കുകയും ചെയ്യും .  ഇതാണ് വേണ്ടത് .വായിക്കുക ,ചിന്തിക്കുക ,പ്രവർത്തിക്കുക .


പ്രിയ കൂട്ടുകാരെ ,ധാരാളം വായിക്കാനുള്ള തീരുമാനം ഇന്നത്തെ വായനാദിനത്തിൽ ഒന്ന് കൂടെ പുതുക്കുകയും നടപ്പിലാക്കുകയും ചെയ്യാം .ഇന്നത്തെ  വായനാ ദിന പ രിപാടിക്ക്  മുൻകൈ എടുക്കുന്ന ലതാബായി ടീച്ചറെ പോലുള്ള അദ്ധ്യാപക സുഹൃത്തുക്കളെ അഭിനന്ദിക്കുകയും കേരളത്തിൽ വായനയെ പ്രോത്സാഹിപ്പിച്ച  ശ്രീ പി എൻ പണിക്കർ ,ഐ വി ദാസ് ,പി ടി ഭാസ്കരപ്പണിക്കർ തുടങ്ങി നിരവധി നിരവധി ഗ്രന്ഥശാലാ പ്രവർത്തകരെ  വീണ്ടും ഓർമിക്കുകയും  ചെയ്യുന്നു .ആശംസകൾ .കുഴിവെട്ടി മൂടുക വേദനകൾ ,കുതികൊൾക ശക്തിയിലേക്കു നമ്മൾ .-CKR








Thursday 18 June 2020

കേരളത്തിൽ ,അതിരുകളായി അറബിക്കടലോ പശ്ചിമഘട്ടമോ വരാത്ത ഒരേ ഒരു ജില്ലയുണ്ട് .അത് ഏതാണ്‌ എന്ന് പറയാമോ ?

കേരളത്തിൽ ,അതിരുകളായി അറബിക്കടലോ പശ്ചിമഘട്ടമോ വരാത്ത ഒരേ ഒരു ജില്ലയുണ്ട് .അത് ഏതാണ്‌ എന്ന് പറയാമോ ?

2020 ജൂൺ 15 മുതൽ ഞങ്ങൾ അവിടെയാണ് താമസം .ഇതു മൂന്നു എല്ലുകളുടെ ( 3 L s ) നഗരം എന്നും അറിയപ്പെടുന്നു .ഏതൊക്കെയാണ്  ഈ എല്ലുകൾ ?

literacy (സാക്ഷരത  ) ; lakes (കായലുകൾ )   and  latex ( റബർ )

100 ശതമാനം  സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യത്തെ നഗരം (ജില്ലയും )കോട്ടയം ആണ് .  ഇത് അക്ഷര നഗരം എന്നും അറിയപ്പെടുന്നു .ചുവർചിത്ര നഗരി എന്നും അറിയപ്പെടുന്നു .കേരളത്തിലെ ആദ്യത്തെ പുകയില രഹിത ജില്ല  കൂടിയാണിത് .

ഇന്ന് ഞാൻ തിരുവാതുക്കൽ ഭാഗത്തേക്ക് നടന്നു.ആദ്യം ഭീമൻപടി .പിന്നെ തിരുവാതുക്കൽ ജംക്ഷൻ .ഇത് കുമരകം റോഡ് ,എംസി റോഡ് എന്നിവ സന്ധിക്കുന്ന അല്പം ചെറിയ ഒരു ടൌൺ ആണ് .വൈകുന്നേരം ആറുമണിയായി തുടങ്ങിയതിനാൽ ടൗണിൽ  ചെറിയൊരു ആൾക്കൂട്ടം  ഉണ്ട് .കോവിഡ് കാലമായതിനാൽ ആളുകൾ മിക്കവാറും മാസ്ക് മുഖത്ത് വെച്ചിട്ടുണ്ട് .ചിലരാകട്ടെ ,ഒരു ചെവിയിൽ കമ്മൽ പോലെ ഞാത്തിയിട്ട് ഓരം ചാരി നിൽക്കുന്നു .ഒരാൾ രണ്ട് കൈകൾ കൊണ്ടും മാസ്ക് അകറ്റിപ്പിടിച്ചു വിശറി  പോലെ തിരിക്കുന്നുണ്ട് .മറ്റുചിലരുടെ  മൂക്കുകൾ മാസ്കിനു വെളിയിൽ കാറ്റ് കൊള്ളുന്നുണ്ട് .പച്ചക്കറിക്കടയിലും മീൻ മാർക്കറ്റിലും ബേക്കറിയിലുമൊക്കെ ആളുകൾ സാമൂഹ്യ അകലം പാലിക്കാതെ തിരക്കു കൂട്ടി നിൽക്കുകയാണ് . ബ്രേക്ക് ദി ചെയിൻ എന്ന് ഒരിടത്തു എഴുതി വച്ചതു വായിച്ചിട്ടായിരിക്കണം ,അതിനടുത്തു ഒരൊറ്റ മനുഷ്യൻ പോലും പോകുന്നതായി കണ്ടില്ല . കണ്ണൂരിൽ  എക്‌സൈസ് ഡ്രൈവറായ ഒരു യുവാവിന്റെ മരണ വാർത്ത മനസ്സിൽ ഉള്ളതു കാരണം ആകണം ആളുകൾ ഇവിടെ എത്ര അ ശ്രദ്ധമായാണ്  പെരുമാറുന്നത് എന്നതു എന്നെ ഞെട്ടിക്കുക തന്നെ ചെയ്തു .

മൽസ്യഫെഡിന്റെ വലിയ  ഒരു വില്പനകേന്ദ്രം ഇവിടത്തെ സവിശേഷതയാണ് .സാമാന്യ സൗകര്യമുള്ള  ഒരു നല്ല ബസ് ബേയും ഈ ടൗണിന്റെ മറ്റൊരു സൗകര്യമാണ്‌ .

തിരിച്ചു  നടക്കുമ്പോൾ ഭീമൻ പടി  എന്ന സ്ഥലത്തു  മൂന്നാലു പേര്  ചേർന്ന്  നീലനിറമുള്ള  പോസ്റ്ററുകൾ തകൃതിയായി ഒട്ടിക്കുന്നു .  പ്രവാസികളോടുള്ള സംസ്ഥാന സർക്കാരിന്റെ ക്രൂരത അവസാനിപ്പിക്കുന്നതിനായി നാളെ രാവിലെ ഒമ്പതരമണി മുതൽ തിരുനക്കരയിൽ  തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ  ഉപവാസ സമരമാരംഭിക്കുന്നു എന്നതാണ് പോസ്റ്ററിലെ വിവരം . ചാർട്ടേർഡ്‌ വിമാനത്തിൽ വരുന്നവർ കോവിദഃ ടെസ്റ്റ് ചെയ്തിരിക്കണം എന്ന നിബന്ധനയെ യാണ് ഇങ്ങനെ വ്യാഖ്യാനിക്കുന്നത് .അസാധാരണമായി പെരുമാറുന്ന ആൾക്കൂട്ടങ്ങൾ ആയി മാറുകയാണ് പലരും .

കിണറുകൾ തേവികൊടുക്കും ,വിറകു കെട്ടുകൾ വില്പനക്ക് ,പണിയായുധങ്ങൾ വാടകക്ക് തുടങ്ങിയ പരസ്യങ്ങൾ മറ്റു പല ജില്ലകളിലും കാണാൻ കഴിയാത്തതായി തോന്നി .

കോട്ടയത്തെ സ്ഥലനാമങ്ങളിൽ പലതും "തിരു" കൂടി ചേർന്നുണ്ടായതായിക്കാണാം.തിരുനക്കര ,തിരുവഞ്ചൂർ ,തിരുവാതുക്കൽ ,തൃക്കാക്കര ,.....

തിരുവാതുക്കൽ നിന്നും 12 കിലോമീറ്റർ മാത്രം അകലെയാണ്  കുമരകം ടൂറിസ്റ്റ് കേന്ദ്രം .ഇത് അറിയപ്പെടുന്ന ഒരു പക്ഷി സങ്കേതം കൂടിയാണ് .മീനച്ചിലാറും വേമ്പനാടുകായലും ചേരുന്ന ഈ സ്ഥലത്തു ബോട്ടു യാത്രക്കുള്ള അവസരം കൂടിയുണ്ട്.


കടൽ നിരപ്പിൽ നിന്നും 3500 മീറ്റർ ഉയരെ കിടക്കുന്ന ഇല്ലിക്കൽ എന്ന സ്ഥലവും ഇവിടെ നിന്നും 35 കി മി അകലെയാണ് .ഒരു കിലോമീറ്ററിലധികം ട്രക്കിങ്ങിനുള്ള അവസരമുണ്ടെന്നതാണ് ഇല്ലിക്കൽ കുന്നിനെ വ്യത്യസ്തമാക്കുന്നത് .മാള കയറി ചെന്നാൽ മൂന്നാറിലെത്തിയാലെന്ന പോലെ പ്രകൃതി ദൃശ്യങ്ങളാണത്രെ .അറബിക്കടലിന്റെ മനോ ഹരമായ കാഴ്ച മറുഭാഗത്തും .
കോവിഡ് കാലം യാത്രകൾക്കൊക്കെ ഒരു തടസ്സമായി നിൽക്കുന്നു .