Monday 31 August 2020

തനിച്ചാണു ഞാനീയുത്രാടരാത്രിയിൽ.

അമ്മേ, തനിച്ചാണു ഞാനീയുത്രാടരാത്രിയിൽ.
 അമ്പിളി മാനത്തുദിച്ചിരിപ്പുണ്ടു ,ചാരത്തു മിന്നുന്നു രണ്ടു താരങ്ങളും,
നിങ്ങളച്ഛനുമമ്മയുമെന്നെയെനിക്കായി വിട്ടേച്ചു പോയതെന്തേ ?
 ഓലപ്പുര മുറ്റത്തു ഞാനുമനുജനും പൂക്കളം തീർത്ത നാൾ,
ഉമ്മറക്കോലായിലന്നു തെളിഞ്ഞവർ നിങ്ങളച്ഛനുമമ്മയും.
അന്നത്തെ പൊന്നോണമെന്നും പ്രിയങ്കരം,
പുന്നെല്ലിൻ ഗന്ധവുമെള്ളിൻപൂനുള്ളുവാനോടിയ ബാല്യവും.
വട്ടപ്പിലാലയും കൃഷ്ണകിരീടവും തുമ്പ , ചെമ്പരത്തി ,വയൽകണ്ണി ,കാക്കപ്പൂവൊക്കെയും
 ശീവോതി മെത്തയിൽ ,വർണ മേളങ്ങൾ തീർത്തനാളെല്ലാം മറഞ്ഞു പോയ്.
യൗവനം ഞങ്ങളെ ഗാർഹസ്ഥ്യ വീഥികളിലെമ്പാടുമോടിച്ചു മത്സരിപ്പിച്ച നാൾ,
മുറ്റത്തിറങ്ങി വീണ്ടുമമ്മ കൊച്ചുമക്കൾക്കായി  പൂക്കളമെന്നുമൊരുക്കുവാനായ് .
നാലഞ്ചു തുമ്പയും ചെമ്പരത്തിയും മഞ്ഞയരിപ്പൂവും  ചേർന്നു
അമ്മ വിരൽതുമ്പിൽ ,ചാരുതയുള്ള കളങ്ങളായി .
മാളിക വെവ്വെറെ തീർക്കുവാൻ ഞാനു മനുജനു -
മോണനാൾ പോലും മറന്നു കിതക്കവേ,
 പൂക്കളം തീർത്തു നീ ഞങ്ങൾക്കു കാണുവാനെ-
ന്നിട്ടടുക്കളയിലന്നമൊരുക്കുവാനും,
 തുണക്കാനേ മരുമക്കളുള്ളൂ, നയിക്കാനമ്മയെല്ലാത്തിനുമമ്മയാണമ്മ.
അങ്ങിനെയുള്ളൊരമ്മയെന്നെ വിട്ടുപോയതെന്തിങ്ങിനെ,
പൊന്നുമോനൊറ്റക്കിരിക്കയല്ലേ  ?
മാളിക രണ്ടും പണി തീർന്നു,  രണ്ടായ് കലങ്ങളു-
മകലെയായ് ഞാനുമനുജനും.
മൊബൈലിലും , കൊമ്പ്യൂട്ടറിൻലോകത്തും മേവുന്നു  മക്കൾ, 
ജീവിതസായാഹ്നവേളയിലൊന്നു മിണ്ടുവാനാളി-
ല്ലയെൻ പ്രിയമാനസർക്കിന്നു  ടീവി കൂട്ടു മതി.
വേണ്ടമ്മേ പരിഭവം, നിർത്തി ഞാനെല്ലാ വേണ്ടാതനങ്ങളും
ഇല്ലാ മദ്യപാനം, പുകവലി ,കവലയാത്രകളു -
മെന്നെ പിന്നെന്തിനു കൊള്ളാമെന്നായ് നാട്ടുകാരും.
വന്നു മഹാമാരി നാട്ടിലെല്ലാരുമകലത്തു നിൽക്കലായി.
എന്നും മുഖം മറച്ചിന്നു പനിക്കുമോയെന്നോർപ്പിച്ചു പേമാരി പെയ്തു നിൽക്കെ    ,
ഓർക്കാപ്പുറത്തോടിയെത്തുന്നു  പൊൻവെയിൽ  ,
പൂക്കുന്നു തുമ്പയും , മുറ്റത്തു പൂവിടാതെങ്ങിനെ ഞാനിരിപ്പൂ ?
മക്കൾ  മുതിർന്നു മിടുക്കരായമ്മേ,
രാത്രിയേറെ തിരക്കാണവർക്കോൺലൈനിൽജോലി -,
യവരുണർന്നെത്തും നേരത്തു  കാണുവാനത്തം മുതൽ  പൂവിടുന്നു ഞാനും .
അമ്മയൊരുനാൾ നടന്ന വഴികളിൽഞാനിന്നു  മുള്ളിൻപൂ തേടിത്തടഞ്ഞു നിൽപ്പൂ ,
അമ്മയുണ്ടായിരുന്നെങ്കിലോർത്തോരോയിതളും ഞാൻ ചേർത്തു വെപ്പൂ.
തുമ്പപ്പൂ നീ തന്നയമ്മിഞ്ഞപ്പാലിന്റെ തുള്ളികൾ,
നീല ശംഖു പുഷ്പങ്ങൾ  നിൻ കൃഷ്ണ കഥകൾ .
നീയെൻമനസ്സിൽ പതിപ്പിച്ച മോക്ഷമാർഗങ്ങളോരോന്നുമീ മഞ്ഞപ്പൂക്കളായി.
ഇടക്കൊന്നു നിൻ കാതിൽ പറയട്ടെ -
യീ കർക്കിടകത്തിലെ സന്ധ്യകളിൽ ,
 ആദ്യഗുരുവേ  , നീ വായിച്ച താളത്തിൽ ,
രാമായണം വീണ്ടും വായിച്ചു ഞാൻ .
ഭോഗങ്ങളെല്ലാം ക്ഷണ പ്രഭാ ചഞ്ചലമെന്നേകാന്തതയിൽ  മുഴങ്ങി വീണ്ടും .
പിന്നൊരു കാരിയം, മുറ്റത്തമ്മ നട്ട പാരിജാതമൊക്കെയുണങ്ങിക്കരിഞ്ഞു പോയി,
വേറോരു കാരിയം ചൊല്ലുവാനുണ്ടതൊക്കെയും കാതിൽ മന്ത്രിക്കുവാൻ,
ഇന്നു സായാഹ്നത്തിൽ, നിൻ  കൈ മൃദുവായ് പിടിച്ചുലാത്തേണ്ട മുറ്റത്തു ,
വാടിയ പൂക്കളാണമ്മേ, തനിച്ചാണു ഞാനാളേറെ ചുറ്റിലുമുണ്ടെങ്കിലും.
നര വീണോരെൻമുടിച്ചുരുളൊന്നു നീ വന്നു തഴുകിയെങ്കിൽ,
മിണ്ടാതെ മാനത്തു നിന്നെന്നെയിങ്ങനെ നോക്കിച്ചിരിച്ചിടാതെ,
താഴത്തരികിലിരുന്നുവെങ്കിൽ!
നാളെ  പൊന്നോണനാളിലേകനായ്  പൂക്കളംതീർക്കുന്ന
നേരമരികിലമ്മ  വന്നു നിന്നുവെങ്കിൽ,
അച്ഛനും കൂടെ വരുമില്ല സംശയം,
അമ്മ പോകുമ്പളങ്ങോട്ടു വന്നതല്ലേ.
അമ്മേ വരണേ ,മക്കളും ഭാര്യയും  നാട്ടാരുമെല്ലാരും
ചുറ്റിലുണ്ടെന്നാലുമമ്മേ തനിച്ചാണു ഞാൻ.

-CKR 30 /08/2020

Wednesday 19 August 2020

OIOP 19082020ചർച്ച തുടരുന്നു ......

ചർച്ച തുടരുന്നു ......

**************************************************************************8
VRC :അയ്യോപ്പി ഒരു സംഭവമേയല്ല. എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാറുതന്നെ.   സമൂഹത്തിൽ  ക്ഷുദ്രപ്രയോഗത്തിനായി അവതരിച്ചിട്ടുള്ള കീടങ്ങളാണ്  അയ്യോപ്പി എന്നും തിരിച്ചറിയണമെങ്കിൽ സാമാന്യ ചിന്തയെ വേണ്ടു.  ഉട്ടോപ്പിയൻ പൈനായിരത്തിന്റെ മൂഢസ്വർഗ്ഗത്തിൽ നിന്നും വിടുതൽ നേടുകയും വേണം.  

 ഊള ഗവേഷണവും അസഹിഷ്ണുതാ പ്രചാരണവും മാലിന്യ വീക്ഷേപണവുമാണ് അയ്യൊപ്പിയുടെ പരിപാടി. ...

60 വയസ്സു കഴിഞ്ഞാൽ  അയ്യോപ്പി വഹ പെൻഷൻ വരുമെന്നു പ്രതീക്ഷിക്കാമല്ലോ... . 
Ok വളരെ നല്ലത് . 

പക്ഷെ...

തൊഴിൽ കിട്ടാത്ത ...
ഉള്ളതൊഴിലും നഷ്ടപ്പെടുന്ന ... കാർഷിക വിളകൾക്ക് വിലകിട്ടാത്ത.. മനുഷ്യന് പശുവിന്റെ (മൃഗത്തിന്റെ) അത്രയെങ്കിലും പരിഗണനയില്ലാത്ത... പെൺ കുട്ടികളെപോലും  പിച്ചിച്ചീന്തുന്ന ... ജാതിയിൽ താഴ്‌ന്നവനാണെന്നാരോപിച്ചു തല്ലിക്കൊല്ലുകയും ചുട്ടുകൊല്ലുകയും ചെയ്യുന്ന..  നേതാവായി എത്തുന്നവർ രാജാവായി മാറുന്ന...  രാജ്യവും രാജ്യത്തിന്റെ സമ്പത്തും പൊതു സ്ഥാപനങ്ങളും ഇഷ്ടക്കാർക്കും കുത്തകകൾക്കുമായി ഇഷ്ടദാനം നൽകുന്ന ... തൊട്ടത്തിനെല്ലാം വിലകയറ്റി സാമാന്യ ജനങ്ങളെ കൊള്ളയടിക്കുന്ന...  പട്ടിണിയും ദാരിദ്ര്യവും സ്ഥിരമായി നിൽക്കുമ്പോഴും ഭക്ഷ്യ വസ്തുക്കൾ കടലിൽ ഒഴുക്കുന്ന.. ആരോഗ്യവും വിദ്യാഭ്യാസവും കച്ചവട ചരക്കാക്കുന്ന...  നാടിന്റെ മുക്കിലും മൂലയിലും മദ്യവും ലഹരിവസ്തുക്കളും യഥേഷ്ടം നിരത്തി ഒരു തലമുറയെ തന്നെ സാംസ്കാരികമായി ഷണ്ഡന്മാരാക്കുന്ന... നമ്മുടെ നാട്ടിൽ
 60 വയസ്സു വരെ ജീവിച്ച് എത്തിക്കുവാൻ എന്താണ് അയ്യോപ്പി യുടെ മാർഗനിർദേശം. അതുകഴിഞ്ഞല്ലേ പൈനായ്രം വരൂ..  


രാജ്യത്തെ മുഴുവൻ മുതിർന്ന പൗരന്മാർക്കും സംമൂഹ്യ സുരക്ഷ ഒരുക്കേണ്ടത് സ്റ്റേറ്റിന്റെ (ഭരണകൂടത്തിന്റെ) ബാധ്യതയാണ്എന്നിരിക്കെ , ഒരേ ജീവിത ദുരിതങ്ങൾക്കെതിരെ ശബ്ദമുയർത്തേണ്ടുന്ന ജനങ്ങളെ പരസ്പരം തമ്മിലടിപ്പിക്കുന്ന കുടിലതന്ത്രമാണ് അയ്യോപ്പിയുടേത്.  ഭരണകൂട വീഴ്ചകളേ ചോദ്യം ചെയ്യുക എന്ന ജനാധിപത്യ ബാധ്യതയുള്ള ജനത്തിന്റെ സംഘശക്തിയെ ചോർത്തിക്കളയുന്ന ഇവറ്റകളുടെ ജനവിരുദ്ധ ചെപ്പടിവിദ്യയിൽ നിന്ന്   പൗരബോധമുള്ളവർ അകന്നു തന്നെ നിൽക്കും.



********************************************************************
VRC:നിങ്ങൾ ആകെ മൂന്നു വാക്കുകൾ മാത്രമേ ശ്രദ്ധിച്ചുള്ളൂ....

60 വയസ്സ് വരെ എത്തിക്കുവാൻ എന്തെങ്കിലും വഴിയുണ്ടോ...

 സുഹൃത്തേ.. 

ജീവിത ദുരിതങ്ങളുടെ യഥാർഥ കാരണങ്ങൾ കാണാതെ നിഴലിനോട് യുദ്ധം ചെയ്യുന്ന അയ്യൊപ്പിയുടെ രീതി ഭീകരം തന്നെ.

*************************************************************************
VRC : സാധാരണ ജനങ്ങളുടെ
യഥാർഥ ജീവിത പ്രശ്നങ്ങളിൽ നിന്നും തെന്നിമാറി 
നിഴലിനോട് യുദ്ധം ചെയ്യുവാൻ സമയം ചെലവിടുന്ന അയ്യോപ്പി യുടെ ഏർപ്പാടിനോട് എനിക്ക് കടുത്ത  വിയോജിപ്പ്. 

*വലിയ സംഖ്യ ശമ്പളമായോ പെൻഷനായോ വാങ്ങുന്നവർ 

സമൂഹത്തിലെ വളരെ ചെറിയ വിഭാഗമാണെന്നിരിക്കെ പൊതുവേ  ഉദ്യോഗസ്ഥരോടും പെൻഷൻ കാരോടുമുള്ള വിദ്വേഷവും വെറുപ്പും അസഹിഷ്ണുതയും ഒരുവിഭാഗം  ജനങ്ങൾക്കിടയിൽ പരത്താനും , ജനങ്ങളെ ഭിന്നിപ്പിച്ചു നിർത്തുക വഴി അവരുടെ സംഘടിത പ്രതികരണ ശക്തി ഊറ്റി ക്കളയാനുമേ ഈ പ്രസ്ഥാനം  കൊണ്ട് ഗുണമുണ്ടാകൂ.  ഈ കുബുദ്ധികളുടെ കുടിലതന്ത്രം  തിരിച്ചറിയും വരെ , ചിലപ്പോൾ  കുറച്ചുപേരെ വളരെക്കാലം കബളിപ്പിക്കുവാൻ അയ്യൊപ്പിക്കും സാധിച്ചേക്കും.


*************************************************************************
VRC-രാഷ്ട്രീയം ഇല്ലാ എന്നു പറയുന്നതാണ്  അപക്വമായ - അപകടകരമായ രാഷ്ട്രീയം. 

ഒരു ദുർബലനെ ഒരാൾ അക്രമിക്കുന്നത് കാണുമ്പോൾ  അതിലേത് ഭാഗത്ത്‌ നമ്മുടെ മനസ്സ് നിൽക്കുന്നു അല്ലെങ്കിൽ ഇടപെടുന്നു... എന്നതാണ് നമ്മുടെ രാഷ്ട്രീയം.

 അത് രണ്ടു രീതിയിലേ ഉണ്ടാകൂ. ഒന്നുകിൽ അതിക്രമങ്ങളെ ചോദ്യം ചെയ്യുവാൻ മനസ്സ് പ്രേരണ നൽകുന്ന രീതി.
മറ്റൊന്ന് അതിക്രമങ്ങൾക്ക് അവസരമോ സൗകര്യമോ  ഒരുക്കുന്നതോ അതിനു നേരെ കണ്ണടക്കുന്നതോ ചൂട്ടുപിടിക്കുന്നതോ ആയ രീതി..

ഞാൻ രാഷ്ട്രീയക്കാരനല്ല അവർ അക്രമിക്കുകയോ അക്രമിക്കപ്പെടുകയോ ആകട്ടെ എനിക്കെന്താ... എന്നമനോഭാവം തികച്ചും അക്രമത്തെ സഹായിക്കുന്നതാണ്.  അതുകൊണ്ട് രാഷ്ട്രീയമില്ല എന്നു കരുതുന്നവരെയും  അങ്ങനെ പറയുന്നവരെയും തിരിച്ചറിയണം.  ഏതൊരു ചിന്താശേഷി യുള്ള വ്യക്തിയും ഇത്തരത്തിൽ  ഏതെങ്കിലും ഒരു വ്യക്തമായ രാഷ്ട്രീയം ഉള്ളവരായിരിക്കും.
അത് ശാസ്ത്രീയവും സത്യവുമാണ്. അപ്പോൾ ചിന്താ ശേഷിയില്ലാത്തൊരാൾക്കെ രാഷ്ട്രീയമില്ലാത്ത അവസ്‌ഥയിൽ നിൽക്കുവാൻ കഴിയൂ.

രാജാവിന്റെയോ ഭരണകൂടത്തിന്റെയോ (ബലവാന്റെ) അതിക്രമങ്ങളെ ചെറുക്കുന്ന ചോദ്യം ചെയ്യുന്ന  കൂട്ടരേ ഇടത് രാഷ്ട്രീയക്കാരെന്നും മറ്റേ കൂട്ടരേ വലത് രാഷ്ട്രീയക്കാരെന്നും പണ്ടുമുതലേ  വിളിച്ചു വന്നിരുന്നു.
 വളരെ ലഘുവായി മുകളിൽ പറഞ്ഞതിൽ നിന്ന് രാഷ്ട്രീയമില്ലാത്തവർക്ക് ചിന്താശേഷി നഷ്ടപ്പെട്ടിരിക്കും എന്നു മനസ്സിലാക്കി കൂടെ..

************************************************************************8
VRC- അസഹിഷ്ണുതാ പ്രചാരണ മാണ് അയ്യൊപ്പിയുടെ പരിപാടി. ...

🚫.യുവാക്കൾക്ക് തൊഴിൽ കിട്ടാത്ത ...
ഉള്ളതൊഴിലും നഷ്ടപ്പെടുത്തുന്ന തൊഴിൽ നിയമങ്ങൾ തന്നെ കുത്തകാ താത്പര്യത്തിനനുസരിച്ചു മാറ്റിയെഴുതുന്ന ...

 🚫 കാർഷിക വിളകൾക്ക് വിലകിട്ടാത്ത.. 🚫 മനുഷ്യന് പശുവിന്റെ (മൃഗത്തിന്റെ) അത്രയെങ്കിലും പരിഗണനയില്ലാത്ത...
🚫 പെൺ കുഞ്ഞുങ്ങളെ പോലും  പിച്ചിച്ചീന്തുന്ന ...
🚫 ജാതിയിൽ താഴ്‌ന്നവനാണെന്നാരോപിച്ചു തല്ലിക്കൊല്ലുകയും ചുട്ടുകൊല്ലുകയും ചെയ്യുന്ന..
🚫 നേതാവായി എത്തുന്നവർ രാജാവായി മാറുന്ന...
🚫 രാജ്യവും രാജ്യത്തിന്റെ സമ്പത്തും പൊതു സ്ഥാപനങ്ങളും ഇഷ്ടക്കാർക്കും കുത്തകകൾക്കുമായി ഇഷ്ടദാനം നൽകുന്ന ...
🚫 തൊട്ടത്തിനെല്ലാം വിലകയറ്റി സാമാന്യ ജനങ്ങളെ കൊള്ളയടിക്കുന്ന...
🚫 പട്ടിണിയും ദാരിദ്ര്യവും സ്ഥിരമായി നിൽക്കുമ്പോഴും ഭക്ഷ്യ വസ്തുക്കൾ  കടലിൽ ഒഴുക്കുന്ന..
🚫 ആരോഗ്യവും വിദ്യാഭ്യാസവും കച്ചവട ചരക്കാക്കുന്ന...
🚫 നാടിന്റെ മുക്കിലും മൂലയിലും മദ്യവും ലഹരിവസ്തുക്കളും യഥേഷ്ടം നിരത്തി ഒരു തലമുറയെ തന്നെ സാംസ്കാരികമായി ഷണ്ഡന്മാരാക്കുന്ന...
 നമ്മുടെ നാട്ടിൽ
  🚫 60 വയസ്സു വരെ ജീവിച്ച് എത്തിക്കുവാൻ എന്താണ് അയ്യോപ്പി യുടെ മാർഗനിർദേശം. അതുകഴിഞ്ഞല്ലേ  പൈനായ്രം.

🚫 4 ക്ലാസ് എങ്കിലും വിദ്യാഭ്യാസമുള്ള  എല്ലാവർക്കും  അതിനനുസരിച്ചുള്ള ജോലിയോ കൂലിയോ വാർധക്യത്തിൽ പെൻഷനോ ഇല്ലാത്തതെന്തുകൊണ്ടാണ്.  ആരാണ് കൊടുക്കേണ്ടത്.
🚫 രാജ്യത്തെ മുഴുവൻ മുതിർന്ന പൗരന്മാർക്കും സംമൂഹ്യ സുരക്ഷ ഒരുക്കേണ്ടത് സ്റ്റേറ്റിന്റെ (ഭരണകൂടത്തിന്റെ) ബാധ്യതയാണ്എന്നിരിക്കെ , രാജ്യത്തെ സമ്പത്തു കൊള്ളയടിക്കുന്ന  കൊള്ളയടിക്കുവാൻ ഒത്താശ ചെയ്യുന്ന ഭരണകൂട അതിക്രമങ്ങളെ ചോദ്യം ചെയ്യേണ്ടുന്ന -- ഒരേ ജീവിത ദുരിതങ്ങൾക്കെതിരെ ഒന്നിച്ചു  ശബ്ദമുയർത്തേണ്ടുന്ന ജനങ്ങളെ പരസ്പരം തമ്മിലടിപ്പിക്കുന്ന മറ്റൊരു കുടിലതന്ത്രമാണ് അയ്യോപ്പി എന്ന കാവിക്കൂട്.

👆🏼  ഇതിൽ ഏതെങ്കിലും വിഷയത്തിൽ   വ്യക്തമായ മറുപടി കയ്യിലുണ്ടോ ..

***************************************************************************
FORWARDED BY VRC -വൺ ഇന്ത്യ വൺ പെൻഷൻ.. അഥവാ OIOP..

അവരോട് കുറച്ചു ചോദ്യങ്ങൾ ഉണ്ട്.. ‼️

60 വയസ്സിനു ശേഷമല്ലേ എല്ലാവര്‍ക്കും പെന്‍ഷന്‍ ലഭിക്കണമെന്നു OIOP അനുകൂലിക്കുന്നവർ പറയുന്നത്.

അതിനുമുമ്പ് ഒരു 18 വയസ്സു മുതലങ്ങോട്ട് 60 വയസ്സാകുന്നതുവരെ എല്ലാവര്‍ക്കും കൂലി (വരുമാനം) ലഭിക്കണ്ടേ.. ❓ അതും രാജ്യത്തെല്ലാവര്‍ക്കും തുല്യമായി തന്നെ ലഭിക്കണ്ടേ..❓

നമുക്ക് കുറച്ചു ഇന്ത്യൻ സംസ്ഥാനങ്ങളെ തന്നെ ഉദാഹരണം ആയി എടുക്കാം.. അതാത് ഗവണ്മെന്റ് ഡാറ്റ ആണ് ട്ടോ..

⭕ ഗുജറാത്ത്

ഗുജറാത്തില്‍ കര്‍ഷകത്തൊഴിലാളികള്‍ക്ക് ഒരു ദിവസം ലഭിക്കുന്ന കൂലി 178 രൂപയാണ്.
മാനുവല്‍ സ്കാവെന്‍ജേഴ്സിനു ഒരു ദിവസം ലഭിക്കുന്ന കൂലി 216 മുതല്‍ 220 രൂപ വരെയാണ്.
നിര്‍മ്മാണത്തൊഴിലാളികള്‍ക്ക് ഒരു ദിവസം ലഭിക്കുന്ന കൂലി 268 മുതല്‍ 293 രൂപ വരെയാണ്.
വ്യവസായ ശാലകളിലും ആശുപത്രികളിലും ഹോട്ടലിലും കടകളിലുമുള്‍പ്പെടെ ഭൂരിഭാഗം മേഖലകളിലെ തൊഴിലാളികള്‍ക്കും ഗുജറാത്തില്‍ ലഭിക്കുന്ന ദിവസക്കൂലി 268 മുതല്‍ 293 രൂപ വരെയാണ്.

https://bit.ly/2Y7rMPZ

⭕ ഉത്തർപ്രദേശ്

ഉത്തര്‍പ്രദേശില്‍ ഭൂരിഭാഗം തൊഴില്‍ മേഖലകളിലും അണ്‍സ്കില്ല്ഡ് തൊഴിലാളികള്‍ക്ക് 5750, സെമി-സ്കില്ല്ഡ് തൊഴിലാളികള്‍ക്ക് 6325, സ്കില്ല്ഡ് തൊഴിലാളികള്‍ക്ക് 7085 രൂപ എന്ന് നിരക്കിലാണ് മാസശംബളം. അതായത്, 30 ദിവസം തൊഴില്‍ ചെയ്യുന്നവര്‍ക്ക് ദിവസക്കൂലി 192 രൂപ മുതല്‍ 236 രൂപ വരെ മാത്രം.

https://bit.ly/34394wP

⭕ പഞ്ചാബ്

പഞ്ചാബിലെ കര്‍ഷകത്തൊഴിലാളികള്‍ക്ക് ഒരു ദിവസം ലഭിക്കുന്ന കൂലി 339 രൂപയാണ്. തൊഴിലിടത്തുനിന്നു ഭക്ഷണം ലഭിക്കുന്നുണ്ടെങ്കില്‍ 305 രൂപ മാത്രമേ ദിവസക്കൂലിയായി ലഭിക്കൂ. അവിടെ ഭൂരിഭാഗം തൊഴില്‍ മേഖലകളിലും അണ്‍സ്കില്ല്ഡ് തൊഴിലാളികള്‍ക്ക് 326, സെമി-സ്കില്ല്ഡ് തൊഴിലാളികള്‍ക്ക് 356, സ്കില്ല്ഡ് തൊഴിലാളികള്‍ക്ക് 390, ഹൈലി സ്കില്ല്ഡ് തൊഴിലാളികള്‍ക്ക് 430 രൂപ എന്ന് നിരക്കിലാണ് ദിവസക്കൂലി.

https://bit.ly/3iM4fMp

⭕ കേരളം

കേരളത്തില്‍ കര്‍ഷകത്തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന ദിവസക്കൂലി 490 രൂപയാണ്.

https://bit.ly/2Y7rVD1

അതായത്,

🌹 ഗുജറാത്തില്‍ ലഭിക്കുന്നതിന്റെ രണ്ടേമുക്കാലിരട്ടി.
ഉത്തര്‍പ്രദേശിലൊരു സ്കില്ല്ഡ് തൊഴിലാളിക്ക് ലഭിക്കുന്നതിനേക്കാള്‍ രണ്ടിരട്ടിയിലധികം.
പഞ്ചാബില്‍ ലഭിക്കുന്നതിനേക്കാള്‍ 45 ശതമാനമധികം.

OIOP ഇന്ത്യയുടെ മുഴുവൻ മുദ്രാവാക്യമായതിനാൽ, ഇതിൽ കേന്ദ്ര സർക്കാരിന്റെ ഇടപെടൽ തേടി എന്തുകൊണ്ട് ഒരു പ്രചാരണം നിങ്ങൾ നടത്തുന്നില്ല..❓

🌹 ഈ പ്രസ്ഥാനം കേരളത്തിൽ ആരംഭിച്ചതാണെന്നും സംസ്ഥാനത്ത് പരമാവധി പൊതുജന പങ്കാളിത്തമുണ്ടെന്നും OIOP അവകാശപ്പെടുന്നുണ്ട്. എന്നാൽ ജോലി ചെയ്യാവുന്ന പ്രായത്തില്‍ രാജ്യത്തെ തന്നെ ഏറ്റവുമുയര്‍ന്ന നിരക്കില്‍ വരുമാനം ഉറപ്പുവരുത്തിയതിനുശേഷവും, കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നതിനേക്കാള്‍ ഇരട്ടിയിലധികം തുക ക്ഷേമപെന്‍ഷനായി മാസം തോറും കേരളത്തിലെ സര്‍ക്കാര്‍ ഇന്നാട്ടിലെയാളുകള്‍ക്ക് നല്‍കുന്നുണ്ട്. ഇത് രാജ്യത്തെ തന്നെ ഏറ്റവും ഉയർന്നതാണ്, ഇത് 58.5 ലക്ഷം ആളുകൾക്ക് പ്രയോജനം ചെയ്യുന്നുമുണ്ട്.. അതായത്, ശരാശരി ഓരോ വീട്ടിലും ഒരാള്‍ക്ക് എന്ന തോതില്‍...‼️

പിന്നെ എന്തുകൊണ്ടാണ് ഈ പ്രസ്ഥാനം മറ്റ് സംസ്ഥാനങ്ങളിൽ ഇല്ലാത്തത്.. ❓

⭕ രാജ്യത്തിന് വരുമാനമായി ശേഖരിക്കുന്ന ഓരോ രൂപയ്ക്കും കേരളത്തിന് കേന്ദ്രത്തിൽ നിന്ന് 50 പൈസ പോലും ലഭിക്കുന്നില്ല. എന്നിരുന്നാലും, കേരളം എന്ന സംസ്ഥാനത്തിന് ഒരു ക്ഷേമ പെൻഷൻ പദ്ധതി ഉണ്ട്, അത് മിക്കവാറും എല്ലാ വീടുകൾക്കും പ്രയോജനം ചെയ്യുന്നുമുണ്ട്. സംസ്ഥാനങ്ങൾക്ക് പണം നൽകാൻ OIOP യുടെ ആളുകൾ കേന്ദ്രത്തോട് ആവശ്യപ്പെടാൻ തയ്യാറാവുമോ..

⭕ കേരളത്തിന് ലഭിക്കേണ്ട GST കുടിശ്ശികയും നഷ്ടപരിഹാരവും ഇപ്പോൾ മാസങ്ങളായി തീർപ്പുകൽപ്പിച്ചിട്ടില്ലെന്ന് നിങ്ങൾക്കറിയാമോ..❓

വാർദ്ധക്യത്തിലാണ് പെൻഷൻ വരുന്നത്, അത് ആവശ്യമാണ്, സംശയമില്ല. പക്ഷേ, ഒരാൾക്ക് അവരുടെ യൗവനത്തിലെ പ്രതാപകാലത്തും ഒരു വരുമാനം അത്യാവശ്യമാണ്. അതുകൊണ്ട് കോവിഡ് പകർച്ചവ്യാധി കാരണം ആളുകൾ ദുരിതമനുഭവിക്കുന്ന കാലത്തെ ആവശ്യങ്ങൾ ഇപ്രകാരമാണ്.

💢 (1) ആദായനികുതി പരിധിക്ക് പുറത്തുള്ള, അടയ്ക്കാൻ കഴിവില്ലാത്ത എല്ലാ കുടുംബങ്ങൾക്കും ആറു മാസത്തേക്ക് 7,500 രൂപ നൽകുക..

💢 (2) ആറു മാസത്തേക്ക് ഒരു വ്യക്തിക്ക് 10 കിലോ ഭക്ഷ്യധാന്യങ്ങൾ സൗജന്യമായി വിതരണം ചെയ്യുക.

💢 (3) മെച്ചപ്പെട്ട വേതനത്തോടെ MNREGA യുടെ കീഴിൽ കുറഞ്ഞത് 200 ദിവസത്തെ തൊഴിൽ, നഗരത്തിലെ ദരിദ്രർക്ക് തൊഴിൽ ഗ്യാരണ്ടി സ്കീം നീട്ടുക, തൊഴിലില്ലാത്തവർക്ക് തൊഴിലില്ലായ്മ അലവൻസ് ഉടൻ പ്രഖ്യാപിക്കുക;

💢 (4) MSP യിൽ കാർഷിക വിളകൾ സംഭരിക്കുക, അത് ഉൽപാദനച്ചെലവിനേക്കാൾ 50 ശതമാനം കൂടുതലയിൽ വാങ്ങുക.. മാത്രമല്ല നമ്മുടെ എല്ലാ കർഷകർക്കും ഒറ്റത്തവണ വായ്പ എഴുതിത്തള്ളുകയും ചെയ്യുക.

ഈ പകർച്ചവ്യാധിയുടെ സമയത്ത് വിശക്കുന്നവരുടെ വയറു നിറയ്ക്കുന്നതിനെക്കുറിച്ച് OIOP എന്താണ് പറയുന്നത്.. ❓

💥 നിങ്ങൾക്ക് രാഷ്ട്രീയമില്ലെന്നു നിങ്ങൾ പറയുമായിരിക്കും, പക്ഷെ ഏറ്റവും അധികം വരുമാന ശരാശരിയും,  ക്ഷേമപെൻഷനും നൽകുന്ന കേരളത്തിൽ മാത്രം നിങ്ങൾ നടത്തുന്ന ഈ പരിപാടിയുടെ ഉദ്ദേശം വിവരമുള്ളവർക്ക് മനസ്സിലാക്കാൻ സാധിക്കും.. രാഷ്ട്രീയമില്ലാത്ത നിങ്ങൾ എന്തിനാണ് അസംബ്ലി മണ്ഡലങ്ങൾ തലത്തിൽ വാട്‌സ്ആപ്പ് ഗ്രൂപ്പുകൾ ഉണ്ടാക്കുന്നത്.. ❓ OIOP തുടങ്ങിയ പല വാട്‌സ്ആപ്പ് ഗ്രൂപ്പുകളും ഇപ്പോൾ NAMO ഫാൻസ് ആയി മാറിയതിന്റെ ഉദ്ദേശവും നിങ്ങൾ വ്യക്തമാക്കണം..

അതുകൊണ്ട്, വാട്ട്സ്ആപ്പിലും ഫേസ്ബുക്കിലും വീട്ടിലുമൊക്കെ 'വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍' എന്നു പറഞ്ഞു നടക്കുന്ന സാറന്മാര്‍, പെന്‍ഷന്‍ കിട്ടുന്ന പ്രായത്തിനുമുമ്പ് രാജ്യത്തെല്ലാവര്‍ക്കും തുല്യമായി കൂലി കിട്ടാനുള്ള ഒരു പരിപാടി ആദ്യം നടത്തണം. പ്ലീസ്.. ‼️

#OIOPWithBJP
#OIOPFarce

https://bit.ly/3iK097t




VRC-തിരിവെക്കുന്നവന്റെ കുടില തന്ത്രം  തിരിയുമറിയില്ല.  അതിന്റെ പ്രകാശശോഭയിൽ ആകൃഷ്ടരായി അതിൽ പതിച്ചു ചാകുന്ന ഈയാം പാറ്റകളും അറിഞ്ഞെന്നു വരില്ല.
PREM-ഇതൊന്നും എനിക്കറിയണ്ട എന്ക്ക വയസ് 60 കഴിഞ്ഞു 10000 കിട്ടിക്കോണം😄😄
VRC -30 വർഷ സർവീസ് കിട്ടുന്നവർക്കെ പരമാവധി പെൻഷൻ കിട്ടൂ.. എന്നത് ഇക്കൂട്ടർക്കറിയാത്തതല്ല.  നമ്മുടെ നാട്ടിൽ PSC വഴിയാണല്ലോ കൂടുതൽ ആളുകളും സർക്കാർ സർവീസിൽ എത്തുന്നത്. പത്തും ഇരുപതും പരീക്ഷയെഴുതി സർവീസിൽ എത്തുമ്പോഴേക്ക് 30-35 വയസ്സ് കഴിയും. അതാണല്ലോ കാണുന്നത്. അത്രക്കല്ലേ സാദ്ധ്യതയുമുള്ളൂ. പിന്നെ സർവീസ്  കിട്ടുന്നതാകട്ടെ 20-25 വർഷക്കാലം. എന്നുവെച്ചാൽ പെൻഷൻ = അവസാന വർഷത്തെ ശമ്പളത്തിന്റെ ശരാശരിയുടെ 50% × ( 20÷30) =33°33%
ഏതാണ്ട് മാസം 3 ലക്ഷം രൂപ ശമ്പളം വാങ്ങിയവർക്ക് മാസം ഒരു ലക്ഷം പെൻഷൻ ഉറപ്പ്.
😃

Sunday 16 August 2020

അദ്ധ്യാത്മരാമായണവും "കരിക്കോട്ടക്കരി "യും" രണ്ട് സ്ത്രീകളുടെ കത "യും-CKR

അദ്ധ്യാത്മരാമായണവും "കരിക്കോട്ടക്കരി "യും" രണ്ട് സ്ത്രീകളുടെ കത "യും-CKR
*********************************************************
രാമ രാജ്യത്ത്  വ്യാധി ഭയമോ  വൈധവ്യ ദുഃഖമോ ഉണ്ടാവില്ല .ധരിത്രി സസ്യ പരിപൂർണം ആയിരിക്കും .കള്ളന്മാരിൽ നിന്നുള്ള പേടിയില്ല .കാലവർഷം ക്രമത്തിൽതന്നെ  ഉണ്ടാകും .ബാലമരണങ്ങൾ ഉണ്ടാവില്ല .രാമനെ പൂജിക്കുന്നവർ ആയിരിക്കും മനുഷ്യർ .ഓരോരുത്തരും തനിക്ക് തനിക്കുള്ള വർണാശ്രമ ധർമങ്ങൾക്ക്     ഇളക്കം വരുത്തില്ല എന്നും എഴുത്തച്ഛൻ അടിവരയിടുന്നു . ഇങ്ങനെ രാമായണം ചാതുർവർണ്യം (ജാതി വിഭജനം ) സംരക്ഷിക്കാനുള്ള ഒരു അടയാളമായി മാറുന്നതോടൊപ്പം അതിന്റെ എഴുത്തുകാരൻ താൻ നിൽക്കുന്ന ചുറ്റുപാടിന്റെ  അടിമയായി സുരക്ഷ തേടുന്നതും നാം കാണുന്നു .

രാമ രാജ്യത്ത് പിന്നെയുമുണ്ട് വിശേഷങ്ങൾ. എല്ലാവർക്കും നല്ല ചിന്തയേ ഉള്ളൂ .അന്യപുരുഷന്റെ ഭാര്യയെ  ആരും നോക്കില്ല .അന്യരുടെ മുതൽ ആരും ആഗ്രഹിക്കുകയില്ല .എല്ലാവരും വികാര നിയന്ത്രണം ശീലിച്ചവരാണ് .പരസ്പരം നിന്ദിക്കാനും ഇല്ല .അച്ഛൻ മക്കളെ പോറ്റുന്ന പോലെയാണ് രാജാവ് പ്രജകളെ സംരക്ഷിക്കുന്നത് .സങ്കടം ഒന്നുമില്ലാതെ വൈകുണ്ഠ വാസികളെ പോലെ അയോധ്യാ  വാസികളും സുഖമായി കഴിയുന്നു. വികാര നിയന്ത്രണം ആണ് രാമായണത്തിലെ മുഖ്യ വിഷയം എന്ന് കൂടി എഴുതി ഉറപ്പിച്ചാണ് ഭാഷാപിതാവ് വിടവാങ്ങുന്നത്.ചതുർവർണ്യം നിൽക്കുന്നിടത്ത് വികാര നിയന്ത്രണം എളുപ്പമാണെന്ന് ഒരു ഫലശ്രുതിയും വായിച്ചിരിക്കേണ്ടതാണ് .ഇവിടെ പുതിയ പുസ്തകങ്ങളായ "കരിക്കോട്ടക്കരി "യും "രണ്ടു പെണ്ണുങ്ങളുടെ കത "യും രാമായണത്തോട് കലഹിക്കുന്നത് കൂടി നാം മനസ്സിലാക്കേണ്ടതുണ്ട് .

കരിക്കോട്ടക്കരി ശരീരത്തിൻറെ ദാഹങ്ങൾ ന്യായീകരിക്കുകയും അവയെ സ്വത്വത്തിന്റെ  ഭാഗമായി അടയാളപ്പെടുത്തുകയും ചെയ്യുന്നു .വാസ്തവത്തിൽ "കരിക്കോട്ടക്കരി "വായിച്ച ഒരാൾ രാമായണം വീണ്ടും വായിക്കുന്നതു വളരെ നല്ലതാണ് ."രണ്ട് സ്ത്രീകളുടെ കത "യിലും അവിഹിത ബന്ധങ്ങളും മാംസ ദാഹവും അനുബന്ധ സ്വാർത്ഥതകളും   മറയില്ലാതെ വെളിവാക്കപ്പെടുന്നുണ്ട് ."രണ്ട് സ്ത്രീകളുടെ കത "യിലെ സ്ത്രീയുടെ  ഭർത്താവിന്റെ അനുജനു  ലക്ഷ്മണൻ എന്ന് പേര് കൊടുത്തത്  യാദൃച്ഛികമെന്നു കരുതാൻ പറ്റില്ല .  ആ സ്ത്രീ യുടെ ജീവിത ത്തിലെ  സന്തോഷകരമായ നിമിഷങ്ങൾ  ലക്ഷ്മണനും ആയുള്ള ശാരീരിക വേഴ്ച കളിലാണ് എന്നത് എടുത്തുപറയേണ്ട സംഗതിയാണ് .അധ്യാത്മരാമായണത്തിൽ എവിടെയും 'ലക്ഷ്മണരേഖ' പരാമർശിക്കപ്പെടുന്നി ല്ലെങ്കിലും  ഭോഗാസക്തി നാശകാരണമായി  ഉപദേശിക്കപ്പെടുന്നത് കാണാം .



  രാമായണത്തിന്റെ  ഗുണഗണങ്ങളെ വാഴ്ത്തുമ്പോൾ എഴുത്തച്ഛൻറെ കൽപ്പനാ വൈഭവം അപാരമാകുന്നതും അതോടൊപ്പം അശാസ്ത്രീയം ആവുന്നതും കാണാം .രാമായണം വായിച്ചാൽ ജന്മസങ്കടങ്ങളിൽ നിന്ന് മുക്തി ,സൗഹൃദം, ശത്രു നാശം ,അഭീഷ്ട സാധ്യം, ധനലാഭം ,മഹാപാതകങ്ങളിൽ നിന്നും മുക്തി, മക്കൾ ഇല്ലാത്തവർക്ക് മക്കൾ , വിദ്യ ഇല്ലാത്തവർക്ക് പഠിപ്പ് ,കോട്ട കീഴടക്കാൻ ഉള്ള കഴിവ് ,സങ്കടമുള്ളവർക്ക്‌  വളരെ സന്തോഷം ,നിർഭയത്വം,  ഭൂതങ്ങളും  ആത്മാവും ദൈവവും ഒപ്പിക്കുന്ന  ബാധകളിൽ നിന്നുള്ള   രോഗമുക്തി, പിതൃ  പ്രസാദം, ദേവ പ്രസാദം , ഋഷി പ്രസാദം , ധർമ്മം ,അർത്ഥം, കാമം ,മോക്ഷം തുടങ്ങിയ വമ്പൻ വാഗ്ദാനങ്ങൾ  ആണ് ഗ്രന്ഥകാരൻ മുന്നോട്ടുവെക്കുന്നത് .ഭോഗങ്ങളെല്ലാം ക്ഷണപ്രഭാചഞ്ചലം എന്നെഴുതിയ തൂലികക്കു  ,ഭോഗങ്ങളെല്ലാം ഭക്തി മൂലം സാധ്യമാകുമെന്ന് സമാധാനിപ്പി ക്കേണ്ടി വരുന്നത് നിലവിലുള്ള വ്യവസ്ഥയോട് പൊരുത്തപ്പെട്ട് ജീവിക്കാനുള്ള ഗ്രന്ഥകാരന്റെ  ആഗ്രഹവും തീരുമാനവും വ്യക്തമാക്കുന്നു .അതായത് ലോകത്തെ മാറ്റാൻ ഉള്ള ഒരു ശ്രമവും ഇവിടെ ഉദ്ദേശിക്കപ്പെടുന്നതേ  ഇല്ല എന്നർത്ഥം.രാമായണത്തിന്റെ  പരാധീനതയായി  ഇതിനെ  വിലയിരുത്തപ്പെടേണ്ടതാണ് .സ്തുതിപാഠകരും യാഗവും ഹോമവും ചാതുർവർണ്യവും വാഴ്ത്തപ്പെടുന്നു. പുരുഷനു  അടിപ്പെട്ട കഴിയേണ്ടവളാണ് സ്ത്രീ എന്ന വിശ്വാസം ഉറപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു .

അതേസമയം ലോകത്തെ, സാധാരണ മനുഷ്യർക്ക് അനുകൂലമായി വ്യാഖ്യാനിക്കാനുള്ള ശ്രമങ്ങളാണ് വിനോയ്‌ തോമസിന്റെ  "കരിക്കോട്ടക്കരി" യിലും  ആർ .രാജശ്രീയുടെ "രണ്ട് സ്ത്രീകളുടെ കത "യിലും അതിതീവ്രമായി പ്രകടമാവുന്നത് .ഈ പുസ്തകങ്ങളിലെ കഥാപാത്രങ്ങൾ പാർശ്വവൽക്കരിക്കപ്പെട്ടവർ ആണ് .നമ്മൾ എവിടെയോ കണ്ടു മറന്നവർ അല്ലെങ്കിൽ  കണ്ടിട്ട് വലിയ കാര്യം ഇല്ലാത്തവരായി നമ്മൾ കരുതുന്നവരാണ് അവർ .പുതിയ കഥാകൃത്തുക്കൾ ഇത്തരം മനുഷ്യരുടെ പുറകെ കൂടുകയും അവരുടെ മനസ്സ് നമ്മുടെ മുന്നിൽ തുറന്നു കാണിക്കുകയും ചെയ്യുമ്പോൾ എരിഞ്ഞു തുടങ്ങുന്ന അഗ്നി ശിലകളുടെ ചൂടും പുകയും നമ്മുടെ അലോസരപ്പെടുത്തി തുടങ്ങും. കല്യാണിയും ദാക്ഷായണിയും ഇറാനിമോസും ജീവിക്കുന്ന അഗ്നിപർവ്വതങ്ങൾ ആണ് എന്ന ബോധ്യത്തോടെ വേണം ഇനി അവരെ കാണാൻ. ഭക്തി മാർഗത്തിലുള്ള ജീവിതത്തിനു നല്ല ഭംഗിയാണ് എന്ന തോന്നലിൽ രാമായണ വായന തീരുമ്പോൾ ,  വ്യക്തി ജീവിതത്തിലും സാമൂഹ്യതലങ്ങളിലും  ഇനിയും പലതും ചിട്ടപ്പെടുത്താനുണ്ട് എന്ന നീറ്റലിലാണ്  പുതിയ പുസ്തകങ്ങളുടെ വായന നിൽക്കുന്നത് .