Thursday 16 March 2017

എന്റെ ചിന്തകൾ

എന്റെ ചിന്തകൾ

കണ്ണൂർ നഗരം  പ്ലാസ്റ്റിക് നിരോധിച്ചു .
ചെറുപുഴ ടൗണിലും നിരോധനമായി .
ഈസ്റ്റ് എളേരി  പഞ്ചായത്തു ഉറക്കമാണോ ?
കമ്പല്ലൂരിൽ  നിന്നും തുടങ്ങിയാലോ ?
കൊല്ലാടക്കും കൂടാലോ ?
പ്ലാസ്റ്റിക്  നിരോധനം നമ്മുടെ ലക്ഷ്യം . ഈ കാമ്പയിനിൽ അണി ചേരുക . മാർച്ച് 21 (ലോക വനദിനം )നു 4 മണിക്ക് നാം ഒത്തു ചേരുന്നു .കമ്പല്ലൂർ ടൗണിൽ .ഗ്രാമത്തിൽ പ്ലാസ്റ്റിക് ഒഴിവാക്കുന്നതായി പ്രഖ്യാപിക്കുന്നു .പഞ്ചായത്തു തല നിരോധനത്തിനായി ഒപ്പുശേഖരണം നടത്തുന്നു .നിരവധി പ്രചാരണ പ്രവർത്തനങ്ങൾ ,ചർച്ചകൾ ,പ്രഭാഷണങ്ങൾ ,പ്രതിവാര സൂചനാ സത്യാഗ്രഹങ്ങൾ ,ഏപ്രിൽ 22 നു ( ഭൂമി ദിനം ) മുമ്പ്  നിരോധന പ്രഖ്യാപനം നേടിയെടുക്കണം .ഏപ്രിൽ 22 നു ഈ ക്യാമ്പയിന്റെ  സമാപനവും വിജയഘോഷവും .തുടങ്ങാം .ലൈക് ചെയ്തു അണിചേർന്നു തുടങ്ങുക .കൂടുതൽ നിർദേശങ്ങൾ സ്വാഗതം .

കമ്പല്ലൂർ ഭൂമിത്രസേനയിൽ അണിചേരുക
വൈകുന്നേരം  മണി  അന്നത്തേക്കു ഒരു പ്രമുഖ പരിസ്ഥിതി പ്രവർത്തകന്റെ  പ്രഭാഷണവുമാകാം .പേര് നിർദ്ദേശിക്കുക .
 *******************************************************************

ജലോപയോഗം ഉടൻ നിയന്ത്രിക്കണം .ജനകീയ പ്രാദേശിക സമിതികളുടെ നേതൃത്വ ത്തിൽ മുൻഗണന നിശ്ചയിച്ചു വിതരണവും ഉപയോഗവും നടത്തണം .ജലം പൊതുസ്വത്ത് ആണ്‌ .സ്വകാര്യ വ്യക്തികൾക്ക് ഊറ്റിയെടുക്കാനുള്ളതല്ല .കമ്പല്ലൂരിൽ കിണറുകൾ വറ്റി തുടങ്ങി .കൂട്ടായ ആസൂത്രണമില്ലെങ്കിൽ നാം വരൾച്ചയിൽ വലയും .
ഒട്ടും വൈകാതെ ഉത്തരവാദപ്പെട്ടവർ ഇടപെട്ടു ഉചിതമായ പരിഹാരം കണ്ടെത്തണം .മലിനപ്പെടാത്ത ജലവും ശുദ്ധ വായുവും നമ്മളിൽ നിന്നും ദിനംപ്രതി അകലങ്ങളിലേക്ക് പോകയാണ് .മറന്നു പോകരുത് -ജയേഷ് പാടിച്ചാൽ   എഴുതിയ അഭിപ്രായത്തോട് പൂർണമായും യോജിക്കുന്നു . 
*********************************************************************
കമ്പല്ലൂർ സ്‌കൂൾ ഭാഷാശേഷി വികസനത്തിലും  മുന്നിൽ .ഇംഗ്ലീഷ്‌ ഫെസ്റ്റിൽനിന്നുള്ള ദൃശ്യം
******************************************************************
ജിതേഷ് കമ്പല്ലൂർ -നോട് :കാക്ക കൊണ്ടോയത് മറന്നേക്കുക
കാക്ക ബാക്കി വെച്ചതുമുണ്ടല്ലോ
പാറയും കിനാവിന്റെ നൂലും കവിതയുടെ പട്ടവും . 
*************************************************
കുട്ടികൾക്ക്  ജല സംരക്ഷണശീലങ്ങളും വും  പ്രകൃതി സ്‌നേഹവും സാന്ത്വന  പരിചരണശീലവും  കായിക പരിശീലനവും ഒക്കെ ലഭിക്കുന്ന വിധത്തിൽ ക്യാംപസിൽ ധാരാളം  പ്രവർത്തനങ്ങൾ നടക്കണം .വെറും പുസ്തക പുഴുക്കളെ വിരിയിക്കലാവരുത് വിദ്യാഭ്യാസം .അത്തരത്തിൽ കൃത്യമായ ഇടവേളകളിൽ വിവിധ തലങ്ങളിൽ (എൽ പി /യു പി/ ഹൈസ്കൂൾ /ഹയർ സെക്കന്ററി )ധാരാളം പരിപാടികൾ നന്നായി നടത്തണം .സെമിനാറിൽ അത്തരം പ്രോഗ്രാമുകൾ നിർദ്ദേശിക്കാനും സ്പോൺസർമാരെ കണ്ടെത്താനും കഴിയണം . 
*****************************************************************
ഇംഗ്ലീഷ് പ്രസംഗത്തിൽ മിടുക്കനായ ഈ പ്രതിഭ  കമ്പല്ലൂർ സ്‌കൂൾ മലയാളം മീഡിയം വിദ്യാർത്ഥി.മീഡിയം അല്ല ശരിയായ പരിശീലനവും അവസരങ്ങളുമാണ് പ്രധാനം . 
*************************************************************************
ഇന്നത്തെ  സമ്പാദ്യം 19/ 02 / 2017 :പുസ്തക പ്രദർശന ശാലയിൽ 3 പുസ്തകങ്ങൾ തെരെഞ്ഞടുത്തു .എത്രയായി എന്ന ചോദ്യത്തോടെ വിൽപ്പനക്കാരൻ പയ്യന്റെ കൈയിൽ കൊടുത്തു .1o മിനിറ്റ് കഴിഞ്ഞിട്ടും ഉത്തരമൊന്നും കിട്ടാത്തതിനാൽ ഞാൻ അവന്റെ നേരെ നോക്കി .പുസ്തകങ്ങൾ തിരിച്ചും മറിച്ചും പിടിച്ചു നോക്കുകയും ഒടുക്കം മനോഹരമായ പുറംചട്ടയിൽ തറപ്പിച്ചു നോക്കുകയുമാണ് ചങ്ങാതി .എന്താണിത്ര സൂക്ഷിച്ചു നോക്കാൻ .ബില്ലെത്രയായി എന്നുവീണ്ടും ഞാൻ .അപ്പോൾ അവൻ പറയുകയാണ്  മാഷെ ഞാൻ കാൽകുലെറ്റർ വെച്ചാണ് ചെയ്യാറ് .ഇന്ന് അത് എടുക്കാൻ മറന്നു പോയി എന്ന് .235 രൂപയായി എന്നും പറഞ്ഞു .80 ഉം 60 ഉം 75 ഉം കൂടിയപ്പോൾ 215 അല്ലെ ഉളളൂ എന്നു ഞാൻ പറഞ്ഞപ്പോൾ അതും സമ്മതിച്ചു അവൻ കാശു കൈപ്പറ്റി .നോക്കണേ പുതിയ തലമുറയുടെ തല !

 

Saturday 7 January 2017

കാട് പൂക്കുന്ന നേരം

കാട് പൂക്കുന്ന നേരം കണ്ടു .കാഞ്ഞങ്ങാട്  വിനായക തിയേറ്ററിൽ വെച്ച്  റിലീസ് ഷോ  തന്നെ കാണാൻ പറ്റി .ഷോ സമയമായ രണ്ടു  മണിക്ക് ടിക്കറ്റ്  തരാൻ  തിയ്യേറ്റർകാർക്ക്  മടി.തിയ്യേറ്റർ ക്ലീനിങ് നടക്കുന്നു .രണ്ടു മിനിറ്റു കഴിയട്ടെ എന്ന്  പറഞ്ഞു .പിന്നീട്  വീണ്ടും ടിക്കറ്റ് ആവശ്യപ്പെട്ടപ്പോൾ  ക്ലീനിങ് തീർന്നില്ല ,രണ്ടേ കാലാവട്ടേ എന്ന്‌  .അതേ നിലയിൽ ഉള്ള മറ്റു രണ്ടു തിയേറ്ററുകളിൽ പുലിമുരുകനും ദങ്കലും കളിക്കുന്നുണ്ട് .ആ സിനിമ കാണാൻ വന്നവർക്കു ടിക്കറ്റ് കൊടുക്കുകയും അവർ അകത്തു കയറുകയും രണ്ടു മണിക്ക് തന്നെ സിനിമകൾ തുടങ്ങുകയും ചെയ്തു .ഒടുവിൽ ഇത്തിരി ചൂടായി  കാര്യം പറയാൻ പറഞ്ഞപ്പോൾ സംഗതി പുറത്തു വന്നു .അഞ്ചു  പേരെങ്കിലും ഉണ്ടെങ്കിലേ ടിക്കറ്റു കൊടുക്കാൻ തുടങ്ങുകയുള്ളു .നല്ല  സിനിമ കാണാൻ വന്നവരുടെ സ്ഥിതി നോക്കണേ .അതും സംവിധായകന്റെ നാട്ടിലെ തിയേറ്ററിൽ .എന്നെ കൂടാതെ കാടു പൂക്കുന്ന നേരം കാണാൻ ഒരാളെ ഉള്ളൂ .അദ്ദേഹം ഫോൺ വിളി തുടങ്ങി .കൂട്ടുകാരെ തിയ്യേറ്ററിൽ എത്തിക്കാൻ .അവസാനം ഒരാൾ വരാമെന്നേറ്റു .കുറച്ചു കഴിഞ്ഞപ്പോൾ ഏതായാലും നാല് പേർ കൂടി വന്നു പെട്ടു .രണ്ടേകാലിനു ടിക്കറ്റും കിട്ടി.സിനിമ കാണാനും പറ്റി .തിയ്യേറ്ററിൽ ആകെ  ആറു പേർ .ഇങ്ങനെയൊരു അനുഭവം ജീവിതത്തിൽ ആദ്യമായ് .

സിനിമ നെഞ്ചിൽ തറക്കുന്ന അനുഭവമായി .എതിർക്കുന്നവരെയെല്ലാം നക്സലൈറ്റ്  മുദ്ര കുത്തുന്ന പതിവു കേരളീയ സമൂഹത്തിൽ പണ്ടേയുണ്ടല്ലോ .ജോൺ അബ്രഹാമിന്റെ 'അമ്മ അറിയാൻ എന്ന സിനിമ കാണിക്കാൻ ഉത്സാഹിച്ചതിനു എനിക്കും ഒരുകാലത്തു നക്സലൈറ്റ് വിളി കേൾക്കേണ്ടി വന്നതാണ് .അന്ന് സഹിക്കേണ്ടി വന്ന എതിർപ്പുകളുടെ മുള്ളുകൾ ഓർമയിൽ നിറച്ചാണ് പടത്തിന്റെ ആദ്യ ദൃശ്യങ്ങൾ കണ്ടു തുടങ്ങിയത് . പടം കണ്ടു തീരുമ്പോൾ   ഭരണകൂട ഭീകരതയുടെ മുഖംമൂടി ഉടഞ്ഞു വീഴുന്നത് അറിയാം .യു എ പി എ എന്ന നിയമം തിരുത്തപ്പെടേണ്ടതുണ്ട് .കാടും ആദിവാസിയും നമ്മുടെ കളിപ്പാട്ടങ്ങളല്ല .കാടിന്റെ നിയമങ്ങൾ നാം അനുസരിക്കേണ്ടതുണ്ട് .ആദിവാസിയുടെ വിശപ്പും പട്ടിണിയും ആരും ശ്രദ്ധിക്കാനില്ലാത്തിടത്താണ് നെല്ലിൻചാക്കുകൾ തട്ടിയെടുക്കപ്പെടുന്നത് .പാവങ്ങളിൽ വിക്ടർ ഹ്യൂഗോ പറയുന്നതും ഇത് തന്നെ .പള്ളിക്കൂടത്തിൽ ക്യാമ്പ് ചെയ്യുന്ന പോലീസ് സുഹൃത്തുക്കൾ ഭൗതിക സുഖങ്ങളോടൊട്ടി നിക്കുന്നതും പാവം സ്‌കൂൾ പിള്ളേരുടെ മേലെ ഉടമസ്ഥാവകാശം സ്ഥാപിക്കുന്നതും കൃത്യമായ വിശകലന ത്തിന്  അനുവാചകന് അവസരം നൽകുന്നുണ്ട്. ഇരയും വേട്ടക്കാരനും പരസ്പരം സ്ഥാനം മാറുന്നതും സ്ഥലകാലവിഭ്രമത്തിൽപ്പെടുന്നതും ചിന്തോദ്ദീപകമാണ് .ഈ രംഗങ്ങൾ കുറച്ചുകൂടെ മൂർച്ച കൂട്ടി അവതരിപ്പിക്കാൻ സാധ്യതകളുണ്ടായിരുന്നു എന്നാണ് തോന്നുന്നത്.മാവോയിസ്റ്റുവേട്ടക്കെത്തുന്നവരുടെ വിനോദയാത്രകൾ ഇങ്ങിനെ തുടരാൻ അനുവദിക്കേണ്ട എന്ന് സിനിമ പറയുന്നുണ്ട് . സെക്സിനും വയലൻസിനും വിനോദത്തിനും അപ്പുറത്തു ഇന്ത്യൻ സിനിമക്ക് പറയാൻ ചില കാര്യങ്ങളുണ്ട് എന്നതും സന്തോഷകരമായിതോന്നുന്നു .ഡോക്ടർ ബിജുവിന്റെ മറ്റു സിനിമകൾ( സൈറ,പേരറിയാത്തവർ ,ആകാശത്തിന്റെ നിറം , വലിയ ചിറകുള്ള പക്ഷികൾ ) കാണാൻ എന്ത് മാർഗം എന്നാണ് ഇപ്പോൾ ആലോചിക്കുന്നത് .സി ഡി കൾ മാർക്കറ്റിൽ ലഭ്യവുമല്ല .

മാൻഹോൾ എന്ന സിനിമയെ വിലയിരുത്തി ദീദി ദാമോദരൻ എഴുതിക്കണ്ടത് "കാണുക എന്നത്  ഒരു തെരഞ്ഞെടുപ്പും അതു വഴി കൃത്യമായ രാഷ്ട്രീയ സാമ്പത്തിക പ്രവർത്തനവുമാണ് " എന്നാണ് .കാട് പൂക്കുന്ന നേരം ഈ ധാരണയ്ക്ക് അടിവരയിടുന്നു .നല്ല സിനിമയെ തേടുന്ന ഓരോ  മലയാളിയും  ഈ സിനിമ കാണേണ്ടതുണ്ട് .എന്നാൽ നല്ല സിനിമക്ക് ടിക്കറ്റ്  കൊടുക്കാൻ ഉത്സാഹമില്ലാത്ത മൾട്ടിപ്ലക്സുകളോടും  പുലി മുരുകനോടും ദണ്ഡലിനോടും കത്തിശണ്ടയോടും മൽസരിച്ചു എത്ര നാൾ തിയ്യേറ്ററിൽ പിടിച്ചു നില്ക്കും ഈ തീപ്പന്തം ? ഫിലിം സൊസൈറ്റികൾക്കു ചെയ്യാൻ ഏറെയുണ്ട് കാര്യങ്ങൾ എന്നതിൽ യാതൊരു സംശയവുമില്ല .