Saturday 19 December 2020

എന്ത് കൊണ്ട് 20-20 എതിർക്കപ്പെടണം.

Tags -20/20,twenty20,Kizhakkambalam,freebies ,

കിഴക്കമ്പലം മോഡൽ കൊതിക്കുന്നവർക്ക് വായിക്കാൻ Saiju Padmanabhan   ൻ്റെ കുറിപ്പ്.

 #Twenty20 യെ കൊണ്ട്, അവർ ജയിച്ച പഞ്ചായത്തുകളിലും പിന്നീട് കേരളത്തിലും വരാന്‍ പോകുന്ന ഭവിഷ്യത്ത്...

എന്ത് കൊണ്ട് 20-20 എതിർക്കപ്പെടണം.( posts in favour of 20-20 താഴെ വായിക്കാം )

*******************************************************************

 ഭാരതത്തിലെ നൂറ്റമ്പതോളം (150) തുണിമില്ലുകളിൽ ഉൽപാദിപ്പിക്കുന്ന തുണികൾ #ബ്ലീച്ചിങ്ങ് & #ഡൈയിങ്ങ് ചെയ്യുന്നതിന് തമിഴ് നാട്ടിലെ തിരുപ്പൂരിലെ ഒരു ലക്ഷം ഏക്കർ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഡൈയിങ്ങ് യൂണിറ്റുകളിലേക്കാണ് എത്തിക്കുന്നത്. കിഴക്കമ്പലം കിറ്റക്സ് ഗാർമെന്റ്സിനും അവിടെ തിരുപ്പൂരിൽ ബ്ലീച്ചിങ്ങ് & ഡൈയിങ്ങ് ന്റെ നാല് (4) യൂണിറ്റുകൾ ഉണ്ടായിരുന്നു. ഈ യൂണിറ്റുകൾ പുറംതള്ളുന്ന #വിഷമാലിന്യം മൂലം പ്രസ്തുത കമ്പനികളുടെ ചുറ്റും ഏകദേശം മുപ്പത് കിലോമീറ്റര്‍ (30 km) വരെ ദൂരം വരെ വ്യാപകമായി, മണ്ണ് വിഷമയമായി അവിടങ്ങളിലെ കൃഷി നശിച്ചു. ഇരുപത്തി അയ്യായിരത്തിലധികം (25000) മനുഷ്യർ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മാരക രോഗികളായി മാറി, (അന്വേഷണം നടന്ന റിപ്പോര്‍ട്ട് പ്രകാരം). 1996 ൽ #ഹൈക്കോടതിയിൽ നിന്നും പിന്നീട് #സുപ്രീംകോടതിയിൽ നിന്നും കമ്പനിക്കെതിരായി നാട്ടുകാർക്ക് അനുകൂലമായ വിധി സമ്പാദിച്ചു. നീണ്ട പതിനൊന്ന് (11) വർഷത്തെ നിയമ പോരാട്ടത്തിന് ഒടുവിൽ..... 

കമ്പനി തുടർന്നവിടെ പ്രവർത്തിക്കണമെങ്കിൽ മലിന ജലം സംസ്കരിച്ച് ശുദ്ധീകരിക്കുന്ന ,മലിന രാസപദാർത്ഥങ്ങൾ സംസ്ക്കരിക്കുന്ന യൂണിറ്റുകൾ സ്ഥാപിക്കണമെന്ന നിബന്ധനയാണ് കോടതി നിർദ്ദേശിച്ചത്.

ഒരു യൂണിറ്റ് സ്ഥാപിക്കാൻ 40 - 45 കോടി രൂപ വേണം. അതിന്റെ വാർഷിക Running Cost 15 കോടി വരും. അപ്പോൾ ഒരു യൂണിറ്റിന് 60 കോടി മുടക്കണം. മൊത്തം 4 യൂണിറ്റുകൾക്കായി 240 കോടി ചെലവ് തുടക്കത്തിൽ തന്നെ വേണം പിന്നീട് ഓരോ വർഷവും Running Cost 60 കോടി വീതം ചെലവാക്കണം.

ഇത് മനസ്സിലാക്കിയാണ് കിഴക്കമ്പലത്ത് ഇടത് പക്ഷം പഞ്ചായത്ത് ഭരിക്കുന്ന സമയത്ത് 2007 ൽ,  ബ്ലീച്ചിങ്ങ്  & ഡൈയിങ്ങിന്റെ ഒരു യൂണിറ്റ് സ്ഥാപിക്കുന്നത്.

2008 മുതൽ സമീപ വാസികൾക്ക് വീണ്ടും സമരം തുടങ്ങേണ്ടി വന്നു. ഇത് മനസ്സിലാക്കിയ കമ്പനി മുതലാളി ജനങ്ങൾക്ക് പച്ചക്കറിയും മറ്റും സൗജന്യം നൽകി ജനത്തെ കയ്യിലെടുക്കാൻ തുടങ്ങി. തമിഴ് നാട്ടിൽ മുടക്കേണ്ടിവരുമായിരുന്ന 240 കോടിയുടെ പലിശ മാത്രം മതിയല്ലോ  പച്ചക്കറിയും മറ്റും സുലഭമായി നല്ക്കാൻ. കമ്പനിയുടെ CSR ഫണ്ട് ഉപയോഗിച്ച് ജനങ്ങളെ സേവിക്കുന്ന എന്ന മറവിൽ വരും തലമുറയെ ദ്രോഹിക്കുന്ന പ്രവൃത്തി ആണ് ഇവിടെ നടക്കുന്നത്.... തങ്ങളുടെ വരും തലമുറയെ മാരക രോഗങ്ങള്‍ക്ക് അടിമകളാക്കുന്ന കമ്പനിയുടെ പ്രയാണത്തിന് ഒന്നും അറിയാതെ അഥവാ അറിയിക്കാതെ കുട പിടിക്കുകയാണ് അവിടത്തെ നാട്ടുകാർ, കമ്പനിയുണ്ടാക്കുന്ന മാരകമായ വിഷം മൂലമുള്ള ഭവിഷ്യത്ത് അറിയാതെ ജനം കമ്പനി മുതലാളിയുടെ സൗജന്യം വാങ്ങാൻ തുടങ്ങി.


2010 ൽ പഞ്ചായത്തിന്റെ ഭരണം UDF ന് ലഭിച്ചു. കമ്പനി മുതലാളി ബ്ലീച്ചിങ്ങ് & ഡൈയിങ്ങിന്റെ മൂന്ന് (3) യൂണിറ്റുകൾ സ്ഥാപിക്കാനുളള അനുവാദത്തിന് പഞ്ചായത്തിൽ അപേക്ഷ വച്ചു. ഇതിന്റെ ബൃഹത്തായ ദുരന്തം മനസ്സിലാക്കിയ പഞ്ചായത്ത് അന്ന് അനുമതി നൽകിയില്ല.

ഇങ്ങനെ ഒരു അവസ്ഥയില്‍ ആണ് പഞ്ചായത്ത് ഭരണം സ്വന്തമായാൽ ആരുടേയും പുറകെ അനുമതിക്കായി നടക്കേണ്ടല്ലോ എന്ന് മുതലാളി തിരിച്ചറിഞ്ഞത്. തമിഴ് നാട്ടിൽ കേസ് തോൽക്കാൻ കാരണം അവിടത്തെ പഞ്ചായത്ത് ഭരണ സമിതി എതിർ റിപ്പോർട്ട് നൽകിയതാണെന്ന കാര്യവും ഓർമ്മ വന്നു.

അങ്ങിനെയാണ് എത വില കൊടുത്തും ഇവിടെ പഞ്ചായത്ത് പിടിക്കാൻ ഇറങ്ങിയത്. സൗജന്യം നൽകി ജനത്തെ കയ്യിലെടുത്തു 2015 ൽ പഞ്ചായത്ത് ഭരണം നേടി. നേരത്തെ സ്ഥാപിക്കാൻ കഴിയാതിരുന്ന മൂന്ന് യൂണിറ്റുകൾ കൂടി സ്ഥാപിച്ചു.

(സംശയം ഉള്ളവർക്ക് അന്വേഷിക്കാം) 


ഇപ്പോൾ മറ്റു സംസ്ഥാനങ്ങളിൽ നിന്നും നിരവധി ലോറികൾ തുണിയുമായി വന്ന് കിറ്റക്സിൽ നിന്ന് ബ്ലീച്ചിങ്ങ് & ഡൈയിങ്ങ് നടത്തി കൊണ്ടുപോകുന്നു. തമിഴ് ജനത ആട്ടിയോടിച്ച കമ്പനി വലിയ വിവരമുള്ളവരെന്ന അഭിമാനിക്കുന്ന നമ്മുടെ പ്രദേശത്ത് നിർഭയം പ്രവർത്തിക്കുന്നു. കമ്പനിയുടെ 30 Km ലധികം പ്രദേശത്തേക്ക് രാസ മാലിന്യത്തിന്റെ വിഷവിസർജ്യം വെള്ളത്തിലൂടെയും വായുവിലൂടെയും വ്യാപിച്ചു കൊണ്ടിരിക്കുകയാണ് (ഇതും അടുത്തിടെ നടന്ന പഠനത്തിലൂടെയും, പരിശോധനയിലൂടെയും വ്യക്തമായതാണ്) 

എൻഡോ സൾഫാനിനേക്കാൾ നൂറ് (100) ഇരട്ടി വിഷമയമാണ് ഇതെന്നാണ് പഠന റിപ്പോർട്ട്. എൻഡോ സൾഫാൻ കാസർഗോഡ് ജില്ലയിൽ വരുത്തിയ ദുരന്തം നാമോർക്കുക. 30 ശതമാനം

യുവാക്കൾ വന്ധ്യരും ജനിക്കുന്ന കുട്ടികൾ വൈകല്യമുള്ളവരുമായത് നാം കണ്ടു.


ഇപ്പോൾ കിട്ടുന്ന സൗജന്യ പച്ചക്കറി കഴിക്കാൻ നമ്മളേ ഉണ്ടാകൂ, നമ്മുടെ വരും തലമുറയ്ക്ക് ഒന്നും കഴിക്കാൻ പറ്റാത്ത വിധം മാരക രോഗികളും വൈകല്യങ്ങളും ഉള്ളവരായിട്ടായിരിക്കും ജനനവും ജീവിതവും.

പരിഹാരം ഒന്നേയുള്ളു.

“തുണി ഉല്പാദിപ്പിക്കുന്ന കമ്പനിക്ക് നമ്മൾ എതിരാകണ്ട". പക്ഷേ ബ്ലീച്ചിങ്ങ് & ഡൈയിങ്ങ് യൂണിറ്റുകൾ അടച്ചുപൂട്ടിക്കണം. അതിനായുള്ള സമരമാർഗ്ഗങ്ങൾ തുറക്കേണ്ടി വരും, ഒപ്പം അതിന് നമ്മോടൊപ്പം നിൽക്കുന്ന പഞ്ചായത്ത് ഭരണ സമിതിയുമുണ്ടാകണം, 

അതിനായി കമ്പനി മുതലാളി വച്ചു നീട്ടുന്ന സൗജന്യങ്ങളുടെ പിറകെ പോകാതെ തലച്ചോറു ഉപയോഗിച്ച് ചിന്തിച്ചു പ്രവർത്തിക്കാൻ നമുക്ക് കഴിയണം. ഭാവി തലമുറയെ ഓർത്തിട്ടെങ്കിലും......


തങ്ങളുടെ കമ്പനി ഉള്ള പഞ്ചായത്തിന് മുപ്പത്തിയഞ്ച് (35) കിലോമീറ്ററിന് ഉള്ളിലുള്ള എല്ലാ പഞ്ചായത്തുകളും തങ്ങളുടെ ഭരണത്തിൻ കീഴിലാക്കി ജനങ്ങളിൽ നിന്നും കമ്പനിക്കെതിരെ ഉണ്ടാകാവുന്ന പ്രതിഷേധം ഇല്ലാതാക്കാനാണ് പരിസര പഞ്ചായത്തുകൾ ലക്ഷ്യമിട്ട് ഇറങ്ങിയിട്ടുള്ളത്. ഇത് കൂടി നാം മനസ്സിലാക്കി ശക്തമായ നിലപാട് സ്വീകരിക്കുക.


ഒന്നേ പറയാനുള്ളൂ...

നാം നമ്മുടെ നാടിന് വേണ്ടി ആണ് ജീവിക്കുന്നത്....

ആ നാട്ടില്‍ നമ്മുടെ വരും തലമുറ ആരോഗ്യത്തോടെ ജീവിക്കുന്നത് നമുക്ക് കാണണം എങ്കിൽ......

പോരാടണം.....


*******************************************************


posts in favour of 20-20

സാബു ജേക്കബിനെപ്പോലുള്ള മഹത്തുക്കളെ സമ്മതിക്കണം !-


കോർപ്പറേറ്റുകൾ ഇന്നുവരെ എന്നെ പിടിച്ചു കടിച്ചിട്ടില്ല. നിങ്ങളെ ആരെയെങ്കിലും കടിച്ചു മുറിവേൽപ്പിച്ചിട്ടുണ്ടോ എന്ന് അറിയുകയില്ല. പതിനഞ്ചു വർഷത്തോളം ഒന്നിലധികം കോർപ്പറേറ്റുകളുടെ ഭാഗമായി ജോലി ചെയ്തിരുന്ന ഒരു തൊഴിലാളിയായിരുന്നതിനാൽ മനുഷ്യനെ മൊത്തത്തിൽ പിടിച്ചു തിന്നാൻ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന ഒരു ഭീകരനാണ് കോർപ്പറേറ്റ് എന്ന് ഇത് എഴുതുന്നയാൾക്ക് തോന്നിയിട്ടുമില്ല. നാട്ടിൽ വല്ല പാരലൽ കോളേജിൽ പഠിപ്പിച്ചോ, ഓട്ടോ റിക്ഷ ഓടിച്ചോ ജീവിക്കേണ്ട അവസ്ഥ ഉണ്ടാകുമായിരുന്ന കേവലമൊരു സാദാ ബിരുദദാരിയായ എനിക്ക് കോർപ്പറേറ്റ് ചങ്ങാത്തത്തിലൂടെ അന്തസ്സുള്ള ഒരു ജീവിതമുണ്ടായി എന്നല്ലാതെ, എന്റെ ചോരയൊന്നും അവർ ഊറ്റിക്കുടിച്ചിട്ടില്ല. എന്ന് മാത്രമല്ല, എന്റെ ഒരു വിദ്യാഭ്യാസയോഗ്യതയ്ക്ക് കിട്ടാവുന്നതിന്റെ എത്രയോ മടങ്ങ് ശമ്പളവും സൗകര്യവും അവർ എനിക്ക് നൽകുകയും ചെയ്തിട്ടുണ്ട്. 


പറഞ്ഞു വരുന്നത് എന്നെക്കുറിച്ചുള്ള ഒരു പൊങ്ങച്ചക്കഥയല്ല. കിഴക്കമ്പലം പഞ്ചായത്തത്തിലെ 2020 യുടെ ഇലക്ഷൻ വിജയത്തെക്കുറിച്ചാണ്. ആ ഒരു പ്രസ്ഥാനത്തെക്കുറിച്ച് ഞാൻ കൂടുതൽ പറയേണ്ടതില്ല, കിഴക്കമ്പലത്തെ ജനങ്ങൾ അനുഭവിക്കുന്ന സൗകര്യങ്ങളെക്കുറിച്ചുള്ള ഒരുപാട് വീഡിയോകൾ നിങ്ങളും കണ്ടിട്ടുണ്ടാകും. പത്തു രൂപയ്ക്കു ഒരു കിലോ പഞ്ചസാരയും, 44 രൂപയ്ക്ക് ഒരുകിലോ വെളിച്ചെണ്ണയും ഇക്കാലത്ത് വാങ്ങാൻ ഭാഗ്യം ചെയ്ത ആ ജനങ്ങളെ വിഡിയോകളിലും മറ്റും നമ്മൾ കാണുകയുണ്ടായി. 


ഇന്നലെ വൈകുന്നേരം ഏഷ്യാനെറ്റ് വാർത്തയിലെ ചർച്ചയിൽ കിഴക്കമ്പലം മോഡലിന്റെ ഉപജ്ഞാതാവായ സാബു ജേക്കബുമുണ്ടായിരുന്നു. മുപ്പത്തിയഞ്ചു ലക്ഷം കടബാധ്യതയുണ്ടായിരുന്ന ഒരു പഞ്ചായത്തിനെ പതിമൂന്നരക്കോടി മിച്ചമുള്ള ഒരു പഞ്ചായത്താക്കി മാറ്റിയതിന്റെ പുറകിലെ രഹസ്യങ്ങൾ അദ്ദേഹം ആ ചർച്ചയിൽ  വിവരിക്കുകയുണ്ടായി. അതിൽ പ്രധാനമായി അദ്ദേഹം പറഞ്ഞത്, ഭരണതലത്തിലെ അഴിമതി ഒഴിവാക്കി, പല കാര്യങ്ങൾക്കും ഇടനിലക്കാരെ ഒഴിവാക്കി,അതിൽ നിന്ന് തന്നെ വലിയൊരു തുക മിച്ചം വയ്ക്കാനായി എന്നാണ്. നൂറു രൂപ ചെലവ് കാണിക്കുന്ന പലതിനും വെറും നാൽപ്പതു രൂപ മാത്രമേ ആവശ്യമുള്ളൂ, ബാക്കിയുള്ള അറുപത്, രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും കട്ടെടുക്കുന്നു എന്നത് സാബുച്ചായൻ പറയാതെ തന്നെ കേരളത്തിലെ എല്ലാവർക്കും അറിയാവുന്ന കാര്യമാണല്ലോ.അൻപത്തിയേഴു കോടി ചിലവാക്കി പണിത പാലാരിവട്ടം പാലം ഇ ശ്രീധരൻ സാർ പൊളിച്ചു പണിയുമ്പോൾ ചിലവ് വെറും 17 കോടി എന്ന വൈചിത്ര്യം നമ്മൾ കണ്ടുകൊണ്ടിരിക്കുകയാണല്ലോ? 


ഒരു മന്ത്രിയും ഒരു രാഷ്ട്രീയക്കാരനും, ഒരു അക്കാദമിഷ്യനും, പിന്നെ 2020 പഞ്ചായത്തിലെ സാബുച്ചായനുമായിരുന്നു ചർച്ചയിൽ ഉണ്ടായിരുന്നത്. അവിടെ കണ്ട ഒരു തമാശ എന്തെന്നാൽ, പഞ്ചായത്തിൽ ചിലവു ചെയ്യുന്ന പണമൊക്കെ സാബുച്ചായൻ എന്ന കോർപ്പറേറ്റ് ഭീമൻ തന്റെ പോക്കറ്റിൽ നിന്ന് എടുത്തു ചിലവാക്കുന്നു, (സി എസ് ആർ ഫണ്ടിനെക്കുറിച്ചാണ് പരാമർശം, അതായത് വർഷത്തിൽ 500 കോടി രൂപയിൽ കൂടുതൽ ആദായമുണ്ടാക്കുന്ന കമ്പനികൾ അവരുടെ ലാഭത്തിന്റെ രണ്ടു ശതമാനം പൊതുനന്മക്കായി ഉപയോഗിക്കണം എന്നൊരു നിയമമുണ്ട്, അതിനെക്കുറിച്ചാണ് മന്ത്രിയുടെ സൂചന, പക്ഷെ പതിമൂന്നരക്കോടി മിച്ചം ഉണ്ടാക്കിയ ഒരു പഞ്ചായത്തിൽ, ഒരു കോർപ്പറേറ്റ്  അങ്ങനെ കയ്യിൽ നിന്ന് കാശിറക്കേണ്ട കാര്യമെന്ത് എന്നൊരു ചോദ്യം അവശേഷിക്കുന്നു. ) കോർപ്പറേറ്റുകളുടെ ഈ രീതി കേരളം എന്ന സംസ്ഥാനത്ത് വിശാലാടിസ്ഥാനത്തിൽ വിജയിക്കില്ല, എന്നൊക്കെ സ്ഥാപിക്കാനുള്ള ഒരുതരം രാഷ്ട്രീയ അസഹിഷ്ണുതയായിരുന്നു പിന്നെ കണ്ടത്. കിറ്റെക്‌സും, അന്നാ അലുമിനിയവും നടത്തി ഉണ്ടാക്കുന്ന ലാഭമൊക്കെ നാട്ടിൽ റോഡുപണിഞ്ഞും, തൊടുവെട്ടിയും ജനങ്ങൾക്ക് വേണ്ടി ചിലവാക്കാനും മാത്രം വട്ടുള്ള ഒരാളല്ല സാബുച്ചായൻ എന്നു മനസ്സിലാക്കാൻ വലിയ ബുദ്ധിയുടെ ആവശ്യമൊന്നുമില്ല. കാരണം അങ്ങനെ തലയ്ക്ക് ഓളമുള്ള ഒരാൾക്ക് ഇത്രയും വിജയിയായ ഒരു ബിസിനസ്സുകാരനാകാൻ സാധിക്കുകയില്ല. 

എന്നാൽ രാഷ്ട്രീയക്കാർക്കില്ലാത്ത, പല മന്ത്രിമാർക്കും ഇല്ലാത്ത ഒരു കഴിവ് സാബുച്ചായന്‌ ഉണ്ട് എന്നത് പകൽ പോലെ വ്യക്തം. അതാണ് മാനേജ്‌മെന്റ് മികവ്. ആ മാനേജ്മെന്റ് മികവ് ഉള്ളതുകൊണ്ടാണ് അദ്ദേഹം വലിയ കോർപ്പറേറ്റ് വ്യവസായിയായി വിജയിച്ചു നിൽക്കുന്നത്. ഞാനും, നിങ്ങളുമൊക്കെ ഒരു ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്തവരായി തുടരുന്നതും ആ കഴിവില്ലായ്മ കൊണ്ടാണ്. അദ്ദേഹത്തിൻറെ ബിസിനസ്സ് മാനേജ്‌മെന്റ് സ്‌കിൽസ്, അദ്ദേഹം ഒരു പഞ്ചായത്തിൻറെ അഡ്മിനിസ്ട്രേഷനിൽ ഭംഗിയായി ഉപയോഗിച്ചു. അത് വിജയം കണ്ടു. ജനങ്ങൾ സംതൃപ്തരായതുകൊണ്ട്, കിഴക്കമ്പലം പഞ്ചായത്ത് നിലനിർത്തി, അടുത്തുള്ള മൂന്നു പഞ്ചായത്ത് പിടിച്ചെടുക്കുകയും ചെയ്തു. പ്രത്യേകിച്ച് ഒരു ചിഹ്നവും, തത്വ സംഹിതയും, പ്രവർത്തകരൊന്നുമില്ലത്ത 2020 യെ മൂന്നു അയൽപഞ്ചായത്തുകൾ കൈ നീട്ടി സ്വീകരിച്ചു എങ്കിൽ, അഥവാ, നമ്മുടെ നാട്ടിലെ മാഫിയാ സ്വഭാവമുള്ള രാഷ്ട്രീയപ്രാട്ടികളെ എല്ലാവരെയും തോൽപ്പിച്ച്, ആ പഞ്ചായത്തുകളിൽ 2020 വിജയം കണ്ടുവെങ്കിൽ,  അദ്ദേഹം കിഴക്കമ്പലത്ത് നടത്തിയ മാജിക്ക് എത്ര വലുതായിരിക്കും എന്ന് വെറുതെ ഒന്നാലോചിച്ചാൽ മതി.

എനിക്ക് അദ്ദേഹം പറഞ്ഞതിൽ ഏറ്റവും ഇഷ്ടപ്പെട്ട കാര്യം കിഴക്കമ്പലം പഞ്ചായത്ത് ഓഫീസിൽ ഒരാവശ്യവുമായി ഒരാൾ വന്നാൽ, അപ്പോൾ തന്നെ വന്ന കാര്യം നടത്തിയിട്ടേ അയാൾ മടങ്ങുകയുള്ളൂ എന്ന പോളിസിയാണ്. ഇനി അഥവാ, വന്ന ദിവസം അത് നടന്നില്ലെങ്കിൽ പിറ്റേന്നോ, അതിനടുത്ത ദിവസമോ, ആ വ്യക്തിയുടെ വാർഡ് മെമ്പർ,  സർട്ടിഫിക്കറ്റോ, മറ്റു ആനുകൂല്യങ്ങളോ, എന്താണ് അയാളുടെ ആവശ്യമെങ്കിൽ അത് ആ വ്യക്തിയുടെ വീട്ടിൽ എത്തിക്കണം. അതായത് ഒരാവശ്യത്തിന് ഒരു വ്യക്തിക്ക് രണ്ടാമത് ആ പഞ്ചായത്ത്‌ ഓഫീസിൽ കയറി ഇറങ്ങേണ്ട ഗതികേടില്ല. എത്ര മനോഹരമായ ജനാധിപത്യ സങ്കല്പം. വലിയ ജനാധിപത്യ സോഷ്യലിസ്റ്റ് ആശയങ്ങൾ പറഞ്ഞു ജനങ്ങളെ വഞ്ചിക്കുന്ന രാഷ്ട്രീയക്കാർക്ക് സാധിക്കാത്തത്, ഒരു കോർപ്പറേറ്റ് മുതലാളി  മേൽനോട്ടം വഹിക്കുന്ന പഞ്ചായത്തിൽ നടപ്പിൽ വരുന്നു. ഒരു ചെറിയ കാര്യത്തിനായി സർക്കാർ ഓഫീസുകളിൽ കയറിയിറങ്ങി ചെരുപ്പ് തേയുന്ന സദാ മലയാളി, കിഴക്കമ്പലം കേരളത്തിലാണെന്നത് ഓർക്കണം. 

മറ്റൊരു കാര്യം, സ്വന്തമായി ഫയർ ഫോഴ്‌സ് ഉള്ള ഒരേ ഒരു പഞ്ചായത്താണ് കിഴക്കമ്പലം, കൂടാതെ കൃഷിക്കുള്ള ഉപകരണങ്ങൾ, ട്രാക്ടർ തുടങ്ങിയവ കർഷകനു ഫ്രീയായി ഉപയോഗിക്കാം, സാബു ജേക്കബ് പറയുന്നത് 2020 അധികാരത്തിൽ എത്തുമ്പോൾ പതിമൂന്നു ട്രാക്ടറുകൾ ഉപയോഗശൂന്യമായി കട്ടപ്പുറത്ത് ഇരുന്നിരുന്നു എന്നാണ്, എല്ലാം മെയിന്റൈൻ ചെയ്യ്ത് ആളുകൾക്ക് വിധത്തിൽ  ഉഅപകരപ്രദമാക്കിയെങ്കിൽ, അത് അഞ്ചുകൊല്ലമായി തുടരുന്നുവെങ്കിൽ അത്  മാനേജ്‌മെന്റ് വൈദഗ്ദ്യം അല്ലാതെ മറ്റെന്താണ് അതിനു പുറകിൽ? കോടാനുകോടി വിലയുള്ള സ്കാനിങ് മെഷിൻ മുതൽ വോൾവോ ബസ്സുകൾ വരെ ഇതുപോലെ മെയിന്റൈൻ ചെയ്യാതെ നശിച്ചു പോകുന്ന എത്രയോ വാർത്തകൾ നാം കേൾക്കുന്നു. 

കിഴക്കമ്പലത്തെ പാടശേഖരങ്ങളിൽ  ഇപ്പോൾ, ലാഭകരമായി നെല്ല് വിളയുന്നു. അധികം വൈകാതെ കേരളത്തിൽ ഏറ്റവും കൂടുതൽ പഴങ്ങൾ ഉൽപ്പാദിപ്പിക്കുന്ന പഞ്ചായത്തായി കിഴക്കമ്പലം മാറും എന്ന വസ്തുതയും സാബു ജേക്കബ് പങ്കുവച്ചിരുന്നു. കേരളത്തിലെ മറ്റു പഞ്ചായത്ത് അംഗങ്ങൾ 7500 രൂപ ശമ്പളം വാങ്ങുമ്പോൾ മാസം 25000 രൂപ പെറ്റി കാഷ് പോലെ കിഴക്കമ്പലത്തെ വാർഡ് മെമ്പര്മാര്ക്ക് ലഭിക്കുന്നു. ആശുപത്രിയിൽ പോകാനോ മറ്റോ പണമില്ലാതെ ആരെങ്കിലും സമീപിച്ചാൽ ഈ പണത്തിൽ നിന്ന് അവർക്ക് ആവശ്യമുള്ളത് കൊടുക്കേണ്ടത് വാർഡ് മെമ്പറുടെ കടമയാണ്. ഇതിലും നന്നായി ജനാധിപത്യത്തെ എങ്ങനെയാണ് ഉപയോഗപ്പെടുത്തുക? 

ഇനി പറയാൻ പോകുന്നത് രാഷ്ട്രീയക്കാരന്റെ അസഹിഷ്ണുതയുടെയും അസൂയയുടെയും മൂർദ്ധന്യാവസ്ഥയാണ്, പതിനാലു കൊല്ലമായി വയനാട്ടിൽ ജോലിയെടുക്കുന്ന ദമ്പതികൾ കിഴക്കമ്പലത്ത് വോട്ടുചെയ്യാൻ വന്നപ്പോൾ, അവരെ പാർട്ടിഭേദമന്യേ രാഷ്ട്രീയക്കാർ ശാരീരികമായി കൈകാര്യം ചെയ്യുന്ന വീഡിയോ എല്ലാവരും കണ്ടുകാണുമല്ലോ? ആ ദമ്പതികളുടെ വോട്ടവകാശത്തെക്കുറിച്ച് സംസാരിക്കേണ്ടത് ഇലക്ഷൻ കമ്മീഷനല്ലേ? അമേഠിയിൽ നിന്നൊരാൾക്ക് വയനാട്ടിൽ മത്സരിക്കാമെങ്കിൽ വയനാട്ടിൽ ഉള്ള ഒരാൾക്ക് കിഴക്കമ്പലത്തുള്ള അയാളുടെ വോട്ടവകാശം വിനിയോഗിക്കാൻ എന്താണ് തടസ്സം? ശാരീരിക താഡനങ്ങൾ ഏറ്റിട്ടും വോട്ടു ചെയ്ത അവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികമായി സാബു ജേക്കബ് നൽകിയത് രാഷ്ട്രീയ മാഫിയയുടെ മുഖത്തേറ്റ അടിയാണ്. 

അവസാനമായി, ജനാധിപത്യം കയ്യാളേണ്ടത് രാഷ്ട്രീയപ്പാർട്ടികൾ മാത്രമാണെന്ന് ഒരു തെറ്റിദ്ധാരണാജനകമായ പ്രസ്താവന രാഷ്ട്രീയപ്പാർട്ടികൾ നിരന്തരം നടത്തിക്കൊണ്ടിരിക്കുന്നു. അത് ആ ചർച്ചയിലും കണ്ടു. അതിനു കാരണം ഇതുപോലെ കഴിവുള്ള ആളുകൾ രംഗത്തു വന്നാൽ, രാഷ്ട്രീയം കൊണ്ട് ഉപജീവനം കഴിക്കുന്ന ഇവന്മാരുടെ കൊഴുത്തു മുഴുത്ത ജീവിതം അവസാനിക്കും എന്ന് അവർക്കറിയാം. ജനാധിപത്യത്തിൽ എന്ത് വേണം എന്ന ഗൈഡ് ലൈനുകൾ ഭരണഘടനയിൽ ഉണ്ട്, അത് പാലിക്കുകയും, ജനങ്ങൾക്ക് കൃത്യമായി സേവനങ്ങൾ എത്തിക്കുകയും ചെയ്യുന്ന ആർക്കും പങ്കാളികളാകാം. കോർപ്പറേറ്റ് സ്ഥാപനത്തിന്റെ തലപ്പത്തിരിക്കുന്ന ആൾ വൃത്തികെട്ടവനും, പാർട്ടിയുടെ ശാസനങ്ങൾ കേട്ട് അതിനനുസരിച്ച് കാര്യങ്ങൾ നടപ്പാക്കുന്ന രാഷ്ട്രീയക്കാരൻ വിരേചിക്കുന്നതു മാത്രം സുഗന്ധ ദ്രവ്യവും എന്നമട്ടിൽ പൊലിപ്പിച്ചു കാണിക്കുന്നതൊക്കെ, രാഷ്ട്രീയക്കാരന്റെ വയറ്റിപ്പിഴപ്പിനുള്ള അഭ്യാസം മാത്രം. 

സ്വീഡൻ, നോർവേ, തുടങ്ങിയ രാജ്യങ്ങളെ ചൂണ്ടിക്കാണിച്ച്, ഏറ്റവും സന്തുഷ്ടരായ ജനങ്ങളുള്ള നാട് എന്ന് അസൂയപ്പെടുന്ന ആരെങ്കിലുമുണ്ടെങ്കിൽ, അവർ കിഴക്കമ്പലത്തുകൂടി ഒന്ന് പോകണം, ഏറ്റവും സന്തുഷ്ടരല്ലെങ്കിലും 2020 അവർക്ക് സന്തുഷ്ടി നൽകിയിട്ടുണ്ടോ എന്ന് അന്വേഷിക്കണം. മന്ത്രിമാരും രാഷ്ട്രീയക്കാരും, അവരുടെ കഴിവില്ലായ്‍മ സ്വയം മനസ്സിലാക്കി സാബു ജേക്കബിനെപ്പോലുള്ള മഹത്തുക്കളെയാണ് ഉപദേശികളും, കണ്സള്ട്ടന്റുമാരുമൊക്കെയായി അവരോധിക്കേണ്ടത്. ഏറ്റവും ചുരുങ്ങിയത് ഒരു വിദേശ സന്ദർശനം ഒഴിവാക്കി, കിഴക്കമ്പലത്തു പോയി അവർ എന്താണ് അവിടെ നടത്തുന്നത് എന്ന് നോക്കി പഠിക്കുകയെങ്കിലും ചെയ്യട്ടെ. 

(2020 കിഴക്കമ്പലത്തെ നിർദ്ധനർക്ക് പണിതുകൊടുത്ത ഒരു കോളനിയാണ് താഴെ. ഒരു ചിത്രം ചിലപ്പോൾ ആയിരം വാക്കുകളേക്കാൾ ശക്തമാണ്) (ചിത്രം  പോസ്റ്റിൽ ഇല്ല )-By Rajeev Menon

***************************************************************************

 എന്റെ അഭിപ്രായം -ചിലപ്പോഴൊക്കെ ജനക്ഷേമകരമാണെങ്കിൽ പോലും  രാജ ഭരണത്തിന് അതിന്റെതായ ന്യൂനതകൾ ഉണ്ട് .തീരുമാനങ്ങൾ ഒരു വ്യക്തി / അയാളുടെ പരമ്പര മാത്രം എടുക്കുന്നു .തീരുമാനങ്ങൾ എടുക്കാൻ ചിലരും തൊഴിൽ ചെയ്തു ജീവിക്കാൻ മാത്രം ചിലരും എന്നത് വർണാശ്രമ ധർമത്തിന്റെ തുടർച്ചയാകുന്നു . അധികാരവും പങ്കുവെക്കപ്പെടുന്നിടത്താണ് സമത്വം എന്ന ആശയത്തോട് നമ്മൾ അടുക്കുന്നത് .അത് കൊണ്ട് ജനാധിപത്യവും രാഷ്ട്രീയവുമൊക്കെ  നിൽക്കണം .ശ ക്തിപ്പെടുത്തണം . തിരുത്തപ്പെടുകയും വേണം .-CKR

***********************************************************************

രാഷ്ട്രീയ പ്രവർത്തനങ്ങളിൽ പരാതിയില്ല, പക്ഷേ അവർക്ക് എന്നെ കിട്ടുന്നില്ലെന്ന സങ്കടമുണ്ട്’........

എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ സാബു ജേക്കബിനോട് അച്ഛൻ എം.സി ജേക്കബ് പറഞ്ഞു, ‘ സ്കൂള്‍ വിട്ടു വന്നാൽ അന്ന അലൂമിനിയത്തിലേക്ക് വരണം. നാളെ മുതൽ നിന്നെ നമ്മുടെ കമ്പനിയിൽ ജോലി ക്കെടുത്തു.’

ശമ്പളമായി പരിപ്പുവടയും സമൂസയും കിട്ടുമല്ലോ എന്ന സന്തോഷത്തിൽ ഒാടിച്ചെന്ന മകന്റെ കൈയിലേക്ക് എം.സി. ജേക്കബ് വലിയ ബ്രഷും ബക്കറ്റും കൊടുത്തു.‘‘ ഇന്നു മുന തൽ എല്ലാ ദിവസവും കമ്പനിയിലെ ക ക്കൂസും മൂത്രപ്പുരയും വൃത്തിയാക്കുന്നത് നീയാണ്.’’

സാബു ഒന്നു ഞെട്ടി. എന്നാലും വൈകുന്നേരം കിട്ടുന്ന ശ മ്പളം ഒാർത്തപ്പോൾ രണ്ടും കൽപിച്ച് വാതിൽ തുറന്ന് അകത്തു കയറി. ‌മൂക്കു പൊത്തി പുറത്തേക്കോടി.

‘‘പക്ഷേ എന്റെ കയ്യിൽ നിന്ന് ആ ബ്രഷ് വാങ്ങി അ ച്ഛൻ വൃത്തിയാക്കാൻ തുടങ്ങി. എന്നോട് വെള്ളം ഒഴിച്ചു കൊടുക്കാൻ പറഞ്ഞു. ഏതു ജോലിക്കും മാന്യതയുണ്ടെന്ന് അന്ന് പഠിച്ചതാണ്.

ഒരു വർഷം കഴിഞ്ഞപ്പോൾ ‘പ്രമോഷൻ’ കിട്ടി. ഫാക്ടറിയുടെ അകം അടിച്ചു വാരുന്ന ജോലി. കക്കൂസ് വൃത്തിയാക്കുന്നതാണ് അതിലും ഭേദമെന്ന് തോന്നി. വാതിലടച്ചു കഴിഞ്ഞാൽ ചെയ്യുന്ന ജോലി മറ്റാരും കാണില്ലല്ലോ. ‘മുതലാളിയുടെ മകൻ’ ചൂലുമായി നടക്കുന്നതു കണ്ട് മൂക്കത്തു വിരൽ വച്ചവരുടെ പരിഹാസവും ചിരിയുമൊക്കെ ആദ്യം എനിക്ക് താങ്ങാനായില്ല. പക്ഷേ, കുറച്ചു ദിവസം കഴിഞ്ഞപ്പോൾ എന്റെ ഉള്ളിലെ ഈഗോ ഉറങ്ങിപ്പോയി. അതു തന്നെയാകും അച്ഛനും മനസ്സിൽ കണ്ടതെന്ന് ഇപ്പോൾ തിരിച്ചറിഞ്ഞു.

പിന്നെയും ‘പ്രമോഷനുകൾ’ ഉണ്ടായോ?

അടുത്ത വർഷം സ്ഥാനക്കയറ്റം കിട്ടി. കിറ്റക്സിന്റെ കെട്ടിട നി ർമാണം നടക്കുന്ന സമയം. കോൺക്രീറ്റ് മിക്സിങും കമ്പികെട്ടലുമായി ജോലി. അതു കഴിഞ്ഞപ്പോഴേക്കും 200 വീവിങ് മെഷീനുകൾ വന്നു. അത് കമ്മിഷൻ ചെയ്യുന്നവർക്കൊപ്പം. പിന്നെ മെഷീനുകൾ പ്രവർത്തിപ്പിക്കുന്ന ജോലി, വർക്ക് സൂപ്പർവൈസർ, ഷിഫ്റ്റ് ഇൻ ചാർജ്, വീവീങ് മാസ്റ്റർ, ഡയറക്ടർ, എക്സിക്യൂട്ടീവ് ഡയറക്ടർ....1993ൽ കിറ്റക്സിന്റെ മാനേജിങ് ഡയറക്ടർ. വലിയ അനുഭവ പാഠമായിരുന്നു ഈ യാത്ര.

ജീവനക്കാരിൽ ഒരാളായി വളർന്നാണ് ഇന്നു കാണുന്ന സാബു ജേക്കബ് ആയത്. അല്ലാതെ ഒരു സുപ്രഭാതത്തിൽ ന ടന്ന കാര്യമല്ല. എല്ലാ ജോലിക്കാരുടെയും മനസ്സും വേദനകളും എനിക്ക് അറിയാം. സ്വപ്നങ്ങളെക്കുറിച്ചും അവരുടെ ജീവിതം ചൂഷണം ചെയ്യാനെത്തുവരെക്കുറിച്ചും അറിയാം.’’

സാബു ജേക്കബിന്റെ വാക്കുകൾ കാതോർത്താൽ ഒരു നാട് കയ്യടിക്കുന്ന ശബ്ദം കേൾക്കാം. 2015 തദ്ദേശ തിരഞ്ഞെടുപ്പിൽ ട്വന്റി 20 കിഴക്കമ്പലം ചരിത്രമാകുകയായിരുന്നു. അടിമുടി രാഷ്ട്രീയക്കൊടി പാറുന്ന കേരളത്തിൽ രാഷ്ട്രീയമില്ലാത്ത സംഘടന, അതും ഒരു കമ്പനിയുടെ നേതൃത്വത്തിലുള്ള സംഘടന പഞ്ചായത്ത് ഭരണം പിടിച്ചെടുക്കുന്നു.

പലരും കരുതിയ പോലെ അത് കിഴക്കമ്പലത്തു തുടങ്ങി അവിടെ തീർന്ന വെറും പരീക്ഷണം മാത്രമായില്ല. അ‌ഞ്ചു വർഷം കഴി‍ഞ്ഞപ്പോൾ മൂന്നു പഞ്ചായത്തുകൾ കൂടി പിടിച്ചെടുത്തു. മറ്റൊരു പഞ്ചായത്തിൽ പകുതിയോളം സീറ്റ്, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് വിജയങ്ങൾ...

രാഷ്ട്രീയക്കാരെ വെല്ലുവിളിച്ച് ബിസിനസ് ചെയ്യുന്നത് അത്ര എളുപ്പമാണോ?

ബിസിനസുകാരൻ എന്നാൽ എല്ലാ രാഷ്ട്രീയക്കാർക്കും കയറി നിരങ്ങാൻ ഉള്ള ആളാണെന്ന് പല പാർട്ടിക്കാരും കരുതുന്നു. അതിൽ കൊടിയുടെ നിറഭേദമില്ല. ഞങ്ങൾ നോട്ടടിച്ചുണ്ടാക്കുന്നവരാണെന്ന മട്ടിലാണ് അവർ പെരുമാറുക. പെട്ടെന്നൊരു ദിവസം നമ്മുടെ മുന്നിൽ വന്ന് ഡിമാന്റുകൾ വയ്ക്കും. ചോദിക്കുന്ന പൈസ കൊടുത്തില്ലെങ്കിൽ അധികാരം ഉപയോഗിച്ച് ഉപദ്രവിക്കും. ഭീഷണിപ്പെടുത്തും.

1988 ൽ കമ്പനിയിൽ യൂണിയൻ ഉണ്ടാക്കാനുള്ള സമരം നടന്നു. പുറമേ നിന്നെത്തിയവരാണ് സമരം നടത്തുന്നത്. 585 ദിവസം നീണ്ടു നിന്നു. പല ജില്ലകളിൽ നിന്നും സമരം ചെയ്യാൻ ബസ്സുകളിൽ ആളുകൾ എത്തി. ഒടുവിൽ‌ കോടതി ഇടപെട്ടു. ഒറ്റ ദിവസം കൊണ്ട് സമരം തീർന്നു.

2001 ൽ അന്നത്തെ മന്ത്രിസഭ അധികാരത്തിൽ ഏറിയ ദിവ സം. നുറ്റമ്പതോളം പേർ വന്ന് കമ്പനിക്കു നേരെ ബോംബ് എറിഞ്ഞ് വലിയ നാശനഷ്ടങ്ങളുണ്ടാക്കി. കുറച്ചു വർഷം മുൻപ് പുതിയൊരു രാഷ്ട്രീയപ്പാർട്ടിക്കാർ വന്ന് അമ്പതു ലക്ഷം രൂ പ സംഭാവന ചോദിച്ചു. അത്തരമൊരു സംഘടനയെക്കുറിച്ച് ഞാൻ കേട്ടിട്ടു പോലുമില്ല. അമ്പതിനായിരം രൂപ കൊടുക്കാമെന്നു പറഞ്ഞപ്പോൾ ഭീഷണിപ്പെടുത്തി തിരിച്ചു പോയി. അവരുടെയും ഉപദ്രവങ്ങളുണ്ടായി.

എന്റെ അച്ഛനെ കാറിൽ നിന്ന് വലിച്ചിറക്കി റോഡിലിട്ടു എഴുപത് വെട്ടു വെട്ടി. വിരലുകൾ ചിതറിപ്പോയി. മൂന്നു പ്രാവശ്യം എനിക്കു നേരെ ബോംബേറുണ്ടായി. തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഇത്തരം ഭീഷണികൾ കുട്ടിക്കാലം തൊട്ടേ കണ്ടു വളർന്ന ആളാണ് ‍ഞാൻ. അതുകൊണ്ടു തന്നെ പ്രതിസന്ധികൾ ചങ്കുറപ്പോടെ നേരിടാൻ പഠിച്ചു.

ട്വന്റി 20 യുടെ ലക്ഷ്യം എന്തായിരുന്നു?

നമ്മുടെ ബിസിനസ് വളരുന്നതിനൊപ്പം ഈ നാടും വളരണമെന്നായിരുന്നു അച്ഛന്റെ കാഴ്ചപ്പാട്. അതാണ് യഥാർഥ വികസനം എന്നായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസം. 2012 ൽ അച്ഛന്റെ മരണത്തോടെ ആ സ്വപ്നങ്ങൾ പൂർത്തിയാക്കാൻ ശ്രമങ്ങൾ തുടങ്ങി. അച്ഛൻ വ്യക്തികളെ ആണ് സഹായിച്ചിരുന്നത്. ഞങ്ങൾ കിഴക്കമ്പലം എന്ന നാട്ടിലേക്ക് ആ സ്വപ്നത്തെ വലുതാക്കി. നാടിനു വേണ്ട കാര്യങ്ങളെക്കുറിച്ചറിയാൻ പഠനം നടത്തി. ആ റിപ്പോർട്ട് ഞെട്ടിക്കുന്നതായിരുന്നു.

282 കുടുംബങ്ങൾ പ്ലാസ്റ്റിക് ഷീറ്റ് വലിച്ചു കെട്ടിയ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. അതിനുള്ളിൽ മനുഷ്യനും ആടും കോഴിയും ഒരുമിച്ചു കഴിയുന്ന കാഴ്ച. കുടിവെള്ളം ഇല്ലാത്ത, വൈദ്യുതിയില്ലാത്ത വീടുകൾ. പലരും പട്ടിണിയിൽ. ഇത് ഒ ന്നോ രണ്ടോ വർഷം കൊണ്ട് പരിഹരിക്കാവുന്ന പ്രശ്നങ്ങളല്ലെന്ന് തിരിച്ചറിഞ്ഞു. 2020 ൽ ഒരു ഘട്ടം പൂർത്തിയാക്കാം എ ന്നു തീരുമാനിച്ചു. അങ്ങനെ ട്വന്റി 20 എന്നു പേരിട്ടു.

2013 മേയ് 19ന് മീറ്റിങ് വിളിച്ചു. അവിടെക്കൂടിയ ആയിരത്തി അഞ്ഞൂറോളം നാട്ടുകാർക്കു മുന്നിൽ സ്വപ്നത്തെക്കുറിച്ചു പറഞ്ഞു. പലർക്കും അദ്ഭുതമായിരുന്നു. സംസാരിച്ചു ക ഴിഞ്ഞപ്പോൾ എന്നെ പഠിപ്പിച്ച അന്നക്കുട്ടി ടീച്ചർ ചോദിച്ചു, ‘മോ നേ ഇതെല്ലാം നടക്കുമോ?’ മൂന്നു മാസം മുൻപ് ടീച്ചറെ ഞാൻ വീണ്ടും കണ്ടു. ‘അന്നത്തെ ചോദ്യത്തിന് മോൻ പ്രവർത്തിച്ചു ഉത്തരം നൽകി’ എന്ന് ടീച്ചർ പറഞ്ഞു.

ജനങ്ങളുടെ സേവനത്തിനു വേണ്ടി തുടങ്ങിയ സംഘടന എങ്ങനെയാണ് രാഷ്ട്രീയത്തിലേക്ക് വന്നത്?

രാഷ്ട്രീയപ്പാർ‌ട്ടികൾ തന്നെയാണ് കാരണം. ജനങ്ങൾക്കു വേണ്ടി ഞങ്ങൾ ചെയ്തിരുന്ന പല കാര്യങ്ങളും അവര്‍‌ മുടക്കാൻ തുടങ്ങി. കുടിവെള്ളപ്രശ്നം പരിഹരിക്കാനായിരുന്നു ആദ്യ‌ശ്രമം. ഒാരോ വീട്ടിലേക്കും വെള്ളം എത്തിക്കാനുള്ള പ്രവർത്തനങ്ങള്‍ തുടങ്ങി. മൂന്നാമത്തെ കോളനിയിൽ വാട്ടർ ടാങ്ക് നിർമിച്ചു തുടങ്ങിയപ്പോൾ ‘അപകടം’ മനസ്സിലാക്കി രാഷ്ട്രീയക്കാർ തടഞ്ഞു. ഇതിനെതിരെ ജനങ്ങൾ അണിനിരന്നു. പഞ്ചായത്ത് പിക്കറ്റ് ചെയ്തു. ഒരാഴ്ചയ്ക്കുള്ളിൽ സ്റ്റോപ് മെമ്മോ പിൻവലിക്കേണ്ടി വന്നു.

പല വീടുകളിലും അടിസ്ഥാന സൗകര്യങ്ങൾ കുറവായിരുന്നു. ഇതു മനസ്സിലാക്കി 2014 ഒാണക്കാലത്ത് ജനങ്ങൾക്കു വേണ്ടി ഒരു ഫെസ്റ്റ് സംഘടിപ്പിച്ചു. കട്ടിലും കിടക്കയും മിക്സിയും തേപ്പുപെട്ടിയും ഉൾപ്പടെയുള്ള സാധനങ്ങൾ പകുതിവിലയിൽ വാങ്ങാനുള്ള അവസരം. സ്ത്രീകൾ ആദ്യമേ അതിനു വേണ്ടി പണം എടുത്തു വയ്ക്കാൻ തുടങ്ങി. ഉദ്ഘാടന ദിവസം ഉത്സവപ്രതീതിയായിരുന്നു. ആയിരക്കണക്കിനു പേർ സ്റ്റാളിന്റെ അകത്തു നിൽക്കുമ്പോൾ പൊലീസും രാഷ്ട്രീയക്കാരുമെത്തി ഫെസ്റ്റ് നടത്താൻ‌ അനുവാദമില്ലെന്നു പറഞ്ഞു. 144 പ്രഖ്യാപിച്ചു. അത് ജനങ്ങളുടെ മനസ്സിൽ വലിയ മുറിവായി.

എല്ലാവർക്കും പറയാൻ ഒരു കാര്യമേ ഉണ്ടായിരുന്നുള്ളൂ.– ‘അധികാരം ഉള്ളതുകൊണ്ടല്ലേ ഇവർക്ക് ഈ വൃത്തികേട് കാണിക്കാൻ പറ്റുന്നത്. അതുകൊണ്ട് ഈ അധികാരം ഇങ്ങെടുക്കണം സാറേ... ’ ആ രാത്രിയിലാണ് ട്വന്റി 20 തിരഞ്ഞെടുപ്പിൽ മത്സരിക്കാം എന്നു തീരുമാനിക്കുന്നത്. ‌

ജനങ്ങളുടെ മനസ്സു കീഴടക്കിയ മാജിക് എന്താണ്?

മാജിക് ഒന്നുമില്ല. വിശ്വാസമാണ്. പരമ്പരാഗത രാഷ്ട്രീയപാർ‌ട്ടികള്‍ക്ക് ജനങ്ങൾ വോട്ടു ചെയ്തിരുന്നത് മറ്റു നിവൃത്തി ഇല്ലാത്തതു കൊണ്ടായിരുന്നു. പകരം അഴിമതി ഇല്ലാത്ത സംഘടന വന്നപ്പോൾ‌ അവർ അതു തിരഞ്ഞെടുത്തു.

പ്രഫഷനൽ രീതിയിലാണ് എല്ലാ വികസന പ്രവർത്തനങ്ങളും നടക്കുന്നത്. 25 വർഷം മുന്നിൽ കണ്ട് റോഡുകൾ വികസിപ്പിക്കുന്നു. മഴപെയ്യുമ്പോൾ ചോർന്നൊലിക്കുന്ന ലക്ഷംവീടു കോളനിയിലെ ജനങ്ങൾക്ക് 72 ഗോഡ്സ് ഒാൺ വില്ലകളുണ്ടാക്കി. ഇതിനു പുറമേ ആയിരത്തിനടുത്ത് വീടുകൾ നിർമിച്ചു നൽ‌കി. കിഴക്കമ്പലം പഞ്ചായത്തിലുള്ള എല്ലാവർക്കും എൺപതു ശതമാനം വരെ വിലക്കുറവിൽ പച്ചക്കറികളും പലവ്യഞ്ജനങ്ങളും വാങ്ങാനുള്ള ഭക്ഷ്യസുരക്ഷാമാർക്കറ്റ് ഉണ്ടാക്കി. ലക്ഷക്കണക്കിന് തൈകൾ വീടുകളിൽ സൗജന്യമായി ന ട്ടു കൊടുത്തു... പഞ്ചായത്തിന് സ്വന്തമായി ആംബുലൻസും ഫയർ എഞ്ചിനും വരെയുണ്ട്. ഇനിയും ഏറെയുണ്ട് പറയാൻ.

ഈ തിരഞ്ഞെടുപ്പിലും വലിയ വിജയം നേടുമെന്ന് ഞങ്ങൾക്കും ജനങ്ങൾക്കും സംശയമുണ്ടായിരുന്നില്ല. കോർപ്പറേറ്റ് സംവിധാനം ഒരു പഞ്ചായത്തിലെ ഭരണം പിടിച്ചെടുക്കുന്ന ആദ്യത്തെ സംഭവമാണ് ട്വന്റി 20യുടേത്.

ബിസിനസ് വികസനത്തിനുള്ള മറയാണെന്നും ജനാധിപത്യമല്ല, കമ്പനി ഭരണമാണെന്നൊക്കെ വിമർശനമുണ്ടല്ലോ?

ഏകാധിപത്യ ഭരണമാണ്, വലിയ കമ്പനികൾ നിർബന്ധമായും സേവനപ്രവർത്തനങ്ങൾ നടത്തേണ്ട സിഎസ്ആർ ഫണ്ട് ഉപയോഗിച്ചാണ് പ്രവർത്തനങ്ങൾ നടത്തുന്നത്... അങ്ങനെ എത്രയോ ആരോപണങ്ങൾ. ഞങ്ങൾ കാരണം തൊഴിൽ ന ഷ്ടപ്പെട്ട രാഷ്ട്രീയക്കാരാണ് ഇത് പ്രചരിപ്പിക്കുന്നത്. ജനങ്ങ ൾ അങ്ങനെ ചിന്തിക്കുന്നുണ്ടെങ്കില്‍ ഈ വിജയം ലഭിക്കുമോ? ജനങ്ങൾക്കു വേണ്ടിയാണ് ഞങ്ങൾ നിൽക്കുന്നതെന്ന് അവർക്കറിയാം. ഒരുദാഹരണം കൂടി പറയാം കിഴക്കമ്പലം പഞ്ചായത്തിൽ സർട്ടിഫിക്കറ്റിനും മറ്റ് സേവനങ്ങൾക്കുമായി വരുന്നവർക്ക് ആ ദിവസം തന്നെ ലഭിക്കും. എന്തെങ്കിലും സാങ്കേതിക കാരണം കൊണ്ട് അന്നതു കിട്ടിയില്ലെങ്കിൽ വീട്ടിൽ എത്തിക്കേണ്ടത് വാർ‌ഡ് മെമ്പറുടെ ഉത്തരവാദിത്തമാണ്. ഒരോ വീട്ടിലെ അംഗങ്ങള്‍ക്കും ശ്രദ്ധ നൽകിയുള്ള ചിട്ടയായ പ്രവർത്തനങ്ങളാണ് നടക്കുന്നത്.

പഞ്ചായത്തു പ്രസിഡന്റിനും മെമ്പർമാർക്കും ശമ്പളം നൽകുന്നു എന്നും കേൾക്കുന്നുണ്ട്...

കാര്യങ്ങളെ തെറ്റായി വ്യാഖ്യാനിക്കരുത്. വാർഡ് മെമ്പർക്ക് സർക്കാർ കൊടുക്കുന്ന ഓണറേറിയം ഏതാണ്ട് ഏഴായിരം രൂപയാണ്. അതുകൊണ്ട് ഒരു കുടുംബം മുന്നോട്ടു പോവുമോ?

ഇതിനു പുറമേ കയ്യിൽ നിന്ന് പണമെടുത്ത് ജനങ്ങളെ സഹായിക്കേണ്ടി വരും. മരുന്നു വാങ്ങാൻ സഹായം ചോദിച്ചു വരുന്നവരെ മെമ്പർക്ക് കണ്ടില്ലെന്നു വയ്ക്കാനാകുമോ? പണം കൊടുത്തില്ലെങ്കിൽ അതു പരാതിയാകും. ഈ പണം കണ്ടെത്താൻ മറ്റുവഴികൾ അന്വേഷിക്കേണ്ടിവരും. പണം കൊടുക്കുന്നവർക്ക് വഴിവിട്ട സഹായങ്ങളും നൽകേണ്ടി വരും. അത് ഒഴിവാക്കാനാണ് ചെറിയൊരു തുക നൽകാൻ തീരുമാനിച്ചത്. അഴിമതി പൂർണമായി മാറ്റാൻ ഇതു ചെയ്തേ പറ്റൂ.

ഒരു നാടിന്റെ വികസനം അവിടെയുള്ള ജനങ്ങളുടെ ‘ഹാപ്പിനസ് ഇൻഡക്സ്’ ആണ്. വികസിത രാജ്യങ്ങളിൽ അതാണ് നോക്കുന്നത്. റോഡും തോടും ഉണ്ടായിട്ട് കാര്യമില്ല. ആ കണക്കെടുത്താൽ ഇന്ത്യയിലെ തന്നെ ഏറ്റവും നല്ല പഞ്ചായത്ത് ഞങ്ങളുടെതാണ്. അഞ്ചുവർഷത്തിനുള്ളിൽ കിഴക്കമ്പലം പഞ്ചായത്തിലെ ക്രൈംറേറ്റ് 80 ശതമാനത്തോളം കുറവാണ്.

വീട്ടിലെ രാഷ്ട്രീയം എങ്ങനെയാണ്?

ഞാനും സഹോദരൻ ബോബി ജേക്കബും കുടുംബവും ഒരുമിച്ചു താമസിക്കുന്നു. എന്റെ ഭാര്യ രഞ്ജിത. മകൻ ആറാം ക്ലാസിൽ പഠിക്കുന്ന റോച്ചർ. മകൾ റുഷേൽ രണ്ടാം ക്ലാസിൽ. ബോബിയുടെ ഭാര്യ മിന്നി. മകൾ മിഥുന മരിയ, മകൻ ജെഫ്. രണ്ടു പേരും ബിസിനസിൽ ഞങ്ങൾക്കൊപ്പമുണ്ട്.

രാഷ്ട്രീയ പ്രവർത്തനങ്ങളിൽ കുടുംബത്തിൽ ആർക്കും പരാതിയില്ല. പക്ഷേ അവർക്ക് എന്നെ കിട്ടുന്നില്ലെന്ന സങ്കടമുണ്ട്. അതിൽ‌ എനിക്ക് വിഷമമില്ല. എന്റെ ജീവിതം കൊണ്ട് പതിനായിരക്കണക്കിന് കുടുംബങ്ങൾക്ക് സന്തോഷം കിട്ടുന്നുണ്ടല്ലോ. പിന്നെ, ദൈവത്തിന്റെ കണക്കു പുസ്തകത്തിൽ ഇതെല്ലാം ഉണ്ടാകും, ഉറപ്പാണ്.

**********************************************16.03.2021 NEW POST BY SABU JACOB

No comments: