Saturday 25 April 2020

യാത്രാ മൊഴി , ജംലോ മക് ദം

യാത്രാ മൊഴി , ജംലോ മക് ദം
******************************
സാലമരം പൂക്കും കാലം,
പൂമരത്തിൻ തോളുരുമ്മി,
പുഷ്പശയ്യകളിൽ പദമൂന്നി,
നിലം തൊടാമോഹിനികൾ,
നൃത്തമാടാനെത്തുന്നോ,
കിനാക്കാൺമൂ,
 ജംലോ മക് ദം ,
ഒരുവേളയവളുടെ
യമ്മ ചൊന്ന കഥയിലെ
യക്ഷികളാവാം.

വീടിതാ മുന്നിലായി,

 ബാബ വന്നു കൈ പിടിക്കും,
അമ്മ യെന്നെ ചേർത്തണക്കും,
കഞ്ഞി ചുണ്ടിലനത്തുന്നു,
 കുഞ്ഞാടു വിളിക്കുന്നു,
അന്നത്തിന്റെ,ദാലിന്റെ,
കടുകിന്റെ നറു മണം...

സാല വൃക്ഷമമ്മയായി,

പൂക്കളന്നമണികളായ്,
വഴിയരികിൽ ,
ഛത്തീസ് ഗഡിൽ ,
കാട്ടിലൊരു മര ചോട്ടിൽ
അവസാന ശ്വാസത്തിൽ,
വീട്ടിലെക്കൊന്നെത്തിനോക്കി,
വിശപ്പോടെ വീണടിഞ്ഞ ,
തെലുങ്കാന മണ്ണിലേറെ 
വേല ചെയ്ത കൗമാരമേ ,
ഭാരതത്തിൻ പ്രിയ പുത്രി,
ജംലോ മക് ദം .
ഇതു  നേര റിയും കവിതതൻ 
നീറുന്ന കരൾ നേരും 
 യാത്രാമൊഴി .

ബാലവേലക്കെണികളിൽ,

വാരിയെല്ലു തകർന്നൊ-
ടുങ്ങാത്ത  വേദനയിൽ,
വിശപ്പിന്റെ തീക് ഷണതയിൽ ,
കൂർത്ത മുള്ളോ കൂരിരുട്ടോ,
 വെയിലെന്നോ തണുപ്പെന്നോ,
രാത്രിയെന്നോ പകലെന്നോ,
ഭേദമില്ലാതലയുന്നൂ  കാതമേറെ,
വീടു പറ്റാൻ ജം ലോയും കൂട്ടുകാരും .


വഴികളെല്ലാമടച്ചു പൂട്ടി,

ഉയരത്തിൽ പറക്കുവോർ-
ക്കവളൊരു മഞ്ഞു തുള്ളി,
കാട്ടുവഴികളിൽ ചിതറു-
വോരു റുമ്പുകൾ മാത്രം.
 മുളകിന്റെ ചെമ്പട്ടുകളങ്ങ-
ളിലെരിയുന്ന കൗമാരങ്ങൾ,
കറുത്ത പൊട്ടുകൾ മാത്രം.

നാമടച്ച വഴികൾക്കു -

മപ്പുറത്തു മുഴങ്ങുന്നു,
വിശക്കുന്ന കൗമാരങ്ങൾ
ചിതറുന്ന കരുത്തുകൾ
 കണ്ണീർകടലിരമ്പങ്ങൾ.

******************
ജംലോ മക് ദം  : നീണ്ടുപോയ ലോക് ഡൗൺ ദിനങ്ങളിൽ ,തെലുങ്കാനയിലെ  മുളകുപാടങ്ങളിൽ നിന്ന്  , വേലയും കൂലിയും നഷ്ട്ടപ്പെട്ട് 150 കിലോ മീറ്റർ അകലെയുള്ള  ഛത്തീസ്ഗഡിലെ സ്വന്തം ഗ്രാമത്തിലേക്കു കാട്ടുവഴികളിലൂടെ  നടന്നു വീടിനടുത്തുമ്പഴേക്ക്‌ വിശന്നു തളർന്നു വീണു മരിച്ച പന്ത്രണ്ടുകാരി  

- ckr 25/4 / 2020 

No comments: