Saturday 11 December 2021

വളന്റിയർമാർക്കു ഒരു സ്തുതിഗീതം .

 വളന്റിയർമാർക്കു ഒരു സ്തുതിഗീതം .

ചോരപ്പുഴയായി ,കാഴ്ചവസ്തുവായ്  ഞാനൊഴുകുമ്പോളാ-

 ത്തലേക്കെട്ടഴിച്ചെന്നെ  മുറുക്കിക്കെട്ടിയൊ -

രാതുരാലയപ്പടിയോളമെത്തിച്ച

 ജീവന്റെ ചുമട്ടുകാരാ നിന്നെ ,

ഞാനെവിടെയൊരത്താണിയി-

ലെന്നെങ്കിലുമിറക്കി വെക്കും ?


കാൽവിരൽ പഴുത്തു മുറിച്ചു മുടന്തനായേ- 

കാന്തത്തടവിലീമുറിയിലുരുകുന്നൊ-

രെൻ മുഖത്തു ചിരി പടർത്താനായൊരു 

*വാക്കറും നെഞ്ചത്തുചേർത്തൊരു 

സ്‌കൂട്ടറിൽ **ഡിങ്കനായി പറന്നിറങ്ങും 

 പ്രിയ കൂട്ടുകാരാ, ജീവിതയാത്രയിൽ 

നിന്നെ ഞാനെവിടെ മറന്നുവെക്കും ?


കൂരയിലരിച്ചിറങ്ങും തണുപ്പിലെ-

ല്ലരിക്കുന്ന വേളയിലൊരു

 പുത്തൻ പുതപ്പുമായെന്നെ 

ചുരുട്ടിപ്പിടിച്ച  ചുവന്ന മുഷ്ടി-

ക്കരുത്തായുയർത്തുവോനെ , 

കനിവിന്റെ നിറച്ചാർത്തിനെ, നിന്നെ 

ഞാനെങ്ങിനെ യാത്രയാക്കും ?


ആതുരാലയത്തിലെ കിടപ്പു രോഗികളാമെങ്ങൾക്കെന്നും

 പൊതിച്ചോറെത്തിച്ചു തന്ന ശേഷം 

കാരുണ്യം വഴിയും ഹൃദയവും 

വീര്യമാർന്നുയർന്ന ശിരസ്സുമായ-

കന്നേതോ മദ്ധ്യാഹ്നവഴികളിൽ , 

കൊടുംപകയുടെ ചക്രവ്യൂഹങ്ങളിൽ

 പലനുറുങ്ങായി ചിതറി,രക്തസാക്ഷിയാകുമ്പൊഴും  

പതറാതെ വീണ്ടും നീയെത്തുന്നു , പല കാരുണ്യ സ്വരൂപങ്ങളായ് .



പ്രിയ ജനങ്ങൾക്കടുത്തു കൂടാതെ ,

മഹാമാരി കൊയ്തെടുത്ത 

ശവമായി ഞാൻ തനിയെ കിടന്നപ്പോ -

 ളൊരു തോളിൽ മൃദുവായെന്നെയെടുത്തു 

കുഴിമാടത്തിലുറക്കിയുയിർത്ത പ്രിയ കൂട്ടുകാരാ, 

നിന്നോടു ഞാനെങ്ങിനെ യാത്ര ചൊല്ലും ?


വൈറസിനെ ബ്ഭയന്നുമുള്ളുലഞ്ഞു

മകന്നു മാറിയ വീട്ടുകാർക്കു മുന്നി-

ലൊരു നീണ്ടചൂലുമണുനാശിനി യന്ത്രവുമാ-

യെന്റെ മണിമാളിക നിർഭയം ശുചീകരിക്കുന്ന നിന്നെ,

 നിന്റെ ചുവന്ന മനസ്സിനെത്തൊഴാതെ 

ഞാനേതമ്പലത്തിനു മുന്നിൽ കൈകൂപ്പി നിൽക്കും ?


പതിനെട്ടു പടികളും  കേറാതെ കാണാം  പരം പൊരുളിനേ-  , 

യെന്നരികിൽ ,നിന്നിൽ ,നീയാണു ജീവന്റെ പൊരുൾ 

ഞാനാണതു നീ തന്നെ കൂട്ടുകാരാ ,

നിന്നെയേറെയറിയാനുള്ളതിനി നമ്മുടെ  യാത്രകൾ.




2 comments:

Unknown said...

കാലത്തിന്റെ തുടിപ്പുകൾ കവിതയിൽ വായിക്കാനാകുന്നു. ഒരു ആർദ്രത.

RADHAKRISHNAN C K said...

നന്ദി, സുഹൃത്തേ