Friday 11 September 2020

കുറ്റസമ്മതം

 കുറ്റസമ്മതം 

ചേതനേ ,പെണ്ണാരാച്ചാരെ
നീ കുരുക്കിട്ടു കൊല്ലുവാനൊരുങ്ങുമീ
വിട ജന്മത്തിനെ കരുതിനിൽക്കുക
ഇതു പുരുഷ ജനിതകം .
സ്ത്രീശരീരം കൊതിക്കാനു-
മൊളിഞ്ഞു നോക്കാനും
ചതിയിൽ പ്രാപിക്കാനുമെന്നുമീ
സിരയിലെന്തോ തിളച്ചിടുന്നുവോ ?

പുരുഷ ജന്മത്തെ
കരുതിനീങ്ങുക  .
ഇതു ജനിതക കാമനകൾ
നൂറു രാമായണങ്ങളിവനു വ്യർത്ഥങ്ങൾ .


ഇളംചുണ്ടുകളിൽ ചുണ്ടു ചേർപ്പവൻ
ഇളകുംദേഹത്തുരച്ചു തുടിപ്പവൻ
ഇതുവരെ കാണാക്കാഴ്ച തേടുവോൻ
പശുമേനി പോലുമിവന്നു കൗതുകം

ഇവനിരുട്ടിലമ്പയക്കും കാട്ടാളൻ
ഇവനിങ്ങിനെയാവാനെന്തു സംഗതി ?
ഇവനൊരു നേതാവൊരുവൻ സന്യാസി
പുരോഹിതനവൻ ,വേറൊരാൾ മഹാഗുരു .

ഇവൻ പലർക്കും സ്നേഹഗായകൻ ,
ചിലർക്കു മോക്ഷ ദായകൻ ,
പ്രിയബന്ധു,പൂജാരി ,കവി ,
കടുത്ത നീതിമാൻ   .

പ്രിയ സോദരി ,മാതാവേ ,ചെറു പെൺകിടാവേ   ,
തനിച്ചു നിന്നാലുമുറങ്ങാൻ നേരത്തും
പുരുഷരെല്ലാരും കരുണയറ്റവർ
ഇരുട്ടിൽ മാറുവോരിവർ ഗോവിന്ദച്ചാമിമാർ.

കുളിമുറിക്കപ്പുറത്തിവന്റെ തുളഞ്ഞ നോട്ടങ്ങൾ ,
കുളക്കടവുകളിലിവന്റെ സാധന .
തനിച്ചു കിട്ടുമ്പോൾ നിന്നെ വിവസ്ത്രയാക്കുവാൻ ,
പതുങ്ങിനിന്നെങ്കിൽ തൂവൽപറിച്ചു നോക്കുവാൻ
മടിയില്ലാത്തവർ ഞങ്ങൾ  ഫ്രാങ്കോമാർ ,
വിരലിറക്കിയും വിനോദിക്കും മാതുലർ .

ഇതു പുരുഷജീനിന്റെ നിർവാണയോജന ,
ഇതു തലമുറകളെ കുഴക്കും കാമന ,
ഇവിടെയടിതെറ്റിയുഴറും പ്രാണനും ,
ഇതു പക്ഷെ ജീവന്റെ തുടർപ്രയാണങ്ങൾ .
പുരുഷജീവന്റെ  നിലവിട്ട കുതിപ്പുകൾ ,
പുതിയ ജീവനെ മെഴുകും കലപ്പകൾ .
അവനിതു ജനിതക നിയോഗങ്ങ
ളതു കരുതി നിങ്ങളകന്നു  നിൽക്കുക .

ഇവനൊരു കാള
ഇവൻ പൂവൻകോഴി
ഇവനാൺമയിൽ
ഇവൻപൂങ്കുയിൽ

ഇവൻ രാവണൻ  ,
ഇവൻ പ്രിയതമൻ ,
ഇവൻ ചികിത്സകൻ ,
കോവിഡിലുമിവൻ രതി തേടും .
പലവേഷങ്ങളിൽ
ഇവൻസുഖംനേടും .

ശിവനെ ധ്യാനിക്കും ,
ശവത്തെ പ്രാപിക്കും .
മലർ നിവേദിക്കും  ,
മാറത്തൊളിഞ്ഞു നോക്കിടും .
ഇഴഞ്ഞിവനെത്തും ,
നുഴഞ്ഞകത്തെത്തും
മൊഴികളിൽതേൻനിറ -
ച്ചിവനിടംനേടും .

ഇതിവന്റെ കുറ്റമോ ?
കൂർത്ത മുള്ളിനു
തുളച്ചു കേറണം
പായുമമ്പിനു
പ്രാണനെടുക്കണം
വിഷപ്പാമ്പിനു
ഫണം വിടർത്തണം .
സ്വയംകുതിക്കുമായിരം
കരിനാഗങ്ങളൊരുമി-
ച്ചതിവന്റെ ചേതന  .
പുരുഷകോശങ്ങൾ  ,
പുതുജീവന്നുറവകൾ  .
മനുഷ്യവംശത്തിൻ
തുടർച്ചക്കായൊരു
കുതിപ്പു മത്സര-
മതറിഞ്ഞു നില്ക്കുക  .

ഇവനെ ശിക്ഷിക്കാം ,
ഇരുമ്പഴിക്കൂട്ടിലടച്ചു സൂക്ഷിക്കാം
ഇവനെ സ്നേഹിക്കാം
ഇവനെ മെരുക്കിടാം

ഇവനെമെയ്യോടണച്ചു പുൽകുകിൽ 
നിൻ സ്നേഹത്തിൽ മദിപ്പിവൻ  ,
നിന്നിൽ നിറഞ്ഞതായ് ഭാവിച്ചു ,
മറ്റു മാനിനിമാർ മുഖഛായയിൽ  മൂർച്ഛിപ്പിവൻ   
പിന്നെസ്വയം വെറുക്കുവോൻ
ഇതെന്തുഞാനിങ്ങനെയെന്നു
പലവട്ടം നടുങ്ങുവോൻ .
കാമത്തിൻതീയിൽ
സ്വയമെരിയുവോൻ ,പിന്നെ-
യാത്മനിന്ദതന്നുമിത്തീകളിൽ
നീറി ദഹിക്കുവോൻ.
ഇവനെയറിയുക,
അകന്നു നിൽക്കുക ,
ഇവനോടു പൊറുക്കായ്ക  .
കൊലക്കയർ മുറുക്കുക .

പ്രിയജനങ്ങളേ ,വിടജന്മത്തിനു വിട .
അകലട്ടേ ,യിവനകന്നേ നിൽക്കുക .
ആദ്യത്തെ പെണ്ണാരാച്ചാരെ ,
ഇവന്റെ കിനാഭ്രമങ്ങളെ ,
ചതിക്കളങ്ങളെ ,കരുതി നിൽക്കുക .


( കെ ആർ മീരയുടെ "ആരാച്ചാർ" എന്ന നോവലിനോട് കടപ്പാട് )

-CKR 4/9/2020












No comments: