Saturday 7 March 2020

മഴക്കു തുല്യം മഴ, മഴ മാത്രമേയുള്ളൂ.

ഴക്കു തുല്യം മഴ, മഴ മാത്രമേയുള്ളൂ. പയ്യാമ്പലത്തെത്തിളക്കും തീരത്തെ, നൊടിയിട കൊ ണ്ടിരുണ്ട മാനവുംനനുത്ത കാറ്റുമായുരുക്കിമാറ്റുവാൻ, മഴക്കു മാത്രമാം, മഴക്കു തുല്യം മഴ, മഴയൊന്നു മാത്രം. തരംഗകേളികളിടിമുഴക്കത്തിലിടറിമായവേ, മഴത്തുള്ളികളടർന്നു വീഴും സ്വരം, കാറ്റിൻ ചെറുശീൽക്കാരവും    മനസിൽ തേനുറവയായ്.

നനഞ്ഞ മണ്ണിന്റെ  ഗന്ധം തെങ്ങിൻ തലപ്പുകളുടെയാട്ടം, ചെറുകിളിയനക്കങ്ങളും .

 മറയ്ക്കുവാൻ വന്നുവോ നീ മഴേ,  കടുത്ത വേനൽ പ്രണയത്തിളപ്പിനെ, തീരക്കരിങ്കല്ലിൽ മുറിഞ്ഞലറിക്കരഞ്ഞ കുഞ്ഞിന്റെ കരൾപ്പിടപ്പിനെ, പൗരത്വ മതിലിനപ്പുറം ചുര മാന്തും മരണത്തിൻ ചിതപ്പുകകളേ ?.

വരിക നീ മഴേ,പയ്യാമ്പലത്തെ തഴുകുവാൻ, നിറഞ്ഞു പെയ്യുക, കറുത്ത കാലത്തെ കഴുകി മാറ്റുവാൻ, മതംപറഞ്ഞയൽ ജീവനെടുക്കുംകുടിലക്കനൽതിളക്കങ്ങളൊഴുക്കി മാറ്റുവാൻ,

 പ്രളയമായ് നിറഞ്ഞഴുക്കുചാലുകൾ തുടച്ചെടുക്കുവാൻ,

 പല കൂട്ടമായ് ചിതറും മനുഷ്യരെയൊരു ചരടിലേക്കൊരുക്കി- നിർത്തുവാൻ, അകന്നു നിൽക്കുമ്പോളടുപ്പം ചാലിക്കാൻ.

വരിക നീ മഴേ, തിരിച്ചറിവിൻ  നാമ്പുകൾ കിളിർത്തു പൂക്കുവാൻ,
കൊറോണപ്പടനിലങ്ങളിൽ
 കനിവിൻ ചാലുകൾ നിറഞ്ഞു കേരളപ്പെരുമ തീർക്കുവാൻ

No comments: