Saturday 2 November 2019

വടക്കോട്ട് പോകുന്തോറും

യാത്രാവിവരണം :  ഉഷാകുമാരി എം ടി

 ഡൽഹി യാത്ര 



ഞങ്ങൾ 39 പേരടങ്ങുന്ന സംഘം ഒക്ടോബർ ഏഴാം തീയതി തിങ്കളാഴ്ച മൂന്നുമണിക്ക് ചെറുപുഴ നിന്നും കണ്ണൂരിലേക്ക് ബസ്സ് കയറി. ഞാൻ കവലയിൽ നിന്നാണ് സംഘത്തോടൊപ്പം ചേർന്നത് .ഞങ്ങൾ അഞ്ചു മണി ആയപ്പോഴേക്കും കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ എത്തി അവിടെ നിന്ന് ചായ കുടിച്ചു. രാത്രിഭക്ഷണം എല്ലാവരുടെയും കയ്യിൽ ഉണ്ടായിരുന്നു . എല്ലാവരും കയറി അവരുടെ സീറ്റ് കണ്ടുപിടിച്ചു . ഞങ്ങളെല്ലാവരും ഒരു ബോഗിയിൽ തന്നെയായിരുന്നു. വളരെ കുറച്ചുപേർ മാത്രമേ പുറത്തുനിന്ന് ഉണ്ടായിരുന്നുള്ളൂ കുറച്ചു സമയം പുറത്തു നോക്കിയിരുന്നു. പിന്നെ രാത്രിയായി. എല്ലാവരും ഭക്ഷണം കഴിച്ചു. പിന്നെ കുറച്ചു നേരം പാട്ട് ,ചീട്ടുകളി. ശേഷം 11 മണിയോടെ എല്ലാവരും ഉറങ്ങാൻ കിടന്നു. അപ്പോൾ കർണാടകം തന്നെയായിരുന്നു എന്നു തോന്നുന്നു .രാവിലെ 7 മണിയോടെ എല്ലാവരും ഫ്രഷായി. അപ്പോൾ ഗോവ .നമ്മുടെ കേരളം പോലെ തന്നെ. രാവിലെ എട്ടര ആയപ്പോഴേക്ക് ഫുഡ് കിട്ടി. എല്ലാവർക്കുമുള്ള ഫുഡ് മുൻകൂട്ടി ബുക്കിംഗ് ഉണ്ടായിരുന്നു .അവർ സ്റ്റേഷനിൽ കൊണ്ടുവന്ന് തരും  അന്ന് പൂരിയും കറിയും ആയിരുന്നു.ആ   സ്റ്റേഷന്റെ  പേര് ഓർക്കുന്നില്ല പിന്നീട് മഹാരാഷ്ട്ര. മഹാരാഷ്ട്ര യിലൂടെ  പോകുമ്പോൾ  ഒരു പ്രകൃതിക്ക് മാറ്റം കാണുന്നുണ്ട് .ധാരാളം  സമതല പ്രദേശങ്ങൾ കാണാം. ഭൂമി ഒരുപാടുണ്ട്. കാര്യമായ കൃഷി നെല്ല് ,ഗോതമ്പ് ,ചോളം തുടങ്ങിയവ ആണെന്ന് തോന്നുന്നു .  കൃഷിക്കാർ പൊരി വെയിലത്ത് പണിയെടുക്കുന്നത്  കാണാമായിരുന്നു .. ഉച്ചയ്ക്കുശേഷം നാലുമണിയോടെ ഗുജറാത്ത് എത്തി അപ്പോൾ ചായ ട്രെയിനിൽ നിന്ന് വാങ്ങി .കുട്ടികളെല്ലാവരും ഉണ്ണിയപ്പം ,മിക്സ്ചർ എന്നു  വേണ്ട ഒരുപാട് ഭക്ഷണസാധനങ്ങൾ കരുതിയിരുന്നു .അതുകൊണ്ട് തന്നെ  വായടച്ചു ഇരിക്കാൻ പറ്റിയി ല്ല.കാലാവസ്ഥ  നല്ല ചൂടുണ്ടായിരുന്നു . വൈകുന്നേരം എല്ലാവരും ഗുജറാത്തിലെ സൂര്യാസ്തമയം കണ്ടു രാത്രിയായതോടെ എല്ലാവരും കിടന്നുറങ്ങി പിന്നീട് രാവിലെ 7 മണിക്ക് രാജസ്ഥാൻ എത്തി എന്ന് പറഞ്ഞു. അങ്ങനെ മൂന്നാം ദിവസം രാജസ്ഥാൻ പ്രഭാതം .
രാജസ്ഥാനിൽ മരുഭൂമിയുടെ ഭാഗമായി   ഒഴിഞ്ഞ സ്ഥലങ്ങൾ കാണാൻ തുടങ്ങി.  കൃഷി ഒന്നുമില്ലാത്ത ഒരുപാട് സ്ഥലങ്ങൾ കാണുന്നുണ്ടായിരുന്നു .പിന്നീട് മധ്യപ്രദേശിൽ. നെല്ല് ,ഗോതമ്പ് ,ചോളം കൃഷികൾ  മധ്യപ്രദേശിൽ കാണാൻ തുടങ്ങി .പിന്നെ  ഉത്തർപ്രദേശിൽ. ഒന്നരയോടെ ഡൽഹിയിലെത്തി .ഞങ്ങൾ എല്ലാവരും അവിടെ ഇറങ്ങി .കുറച്ചു നടക്കേണ്ടി വന്നു ബസ്സ് കയറാൻ . ഇന്ത്യയുടെ തലസ്ഥാന നഗരിയിൽ എത്തിയതിന്റെ  സന്തോഷം എല്ലാവരുടെയും മുഖത്ത് തെളിഞ്ഞു.  . പിന്നീട് ബസ്സിൽ കയറി, ചാന്ത് ഹോട്ടലിലെത്തി. അവിടെയായിരുന്നു ഞങ്ങൾ റൂം എടുത്തത്. എല്ലാവരും റൂമിൽ കയറി ബാഗ് വെച്ച ശേഷം അവിടെ ഉച്ചഭക്ഷണം റെഡിയായിട്ടുണ്ട് ആയിരുന്നു ഭക്ഷണം കഴിച്ചു റൂമിൽ പോയി ഫ്രഷ് ആയി . ഏതാണ്ട് നാലര മണിയോടെ ചുറ്റിക്കറങ്ങി ഞങ്ങൾ പോകാനാണ് വിചാരിച്ചത് .പക്ഷേ അവിടേക്ക് ആറര കഴിഞ്ഞാൽ കയറ്റില്ല അക്ഷര്ധാം ഇലേക്ക് പോകാൻ. കുറച്ചു ദൂരംയാത്ര ചെയ്യാനുണ്ട് .മാത്രമല്ല, റോഡിൽ എല്ലാം ബ്ലോക്ക് .അതുകൊണ്ട് കരോൾബാഗ് ഷോപ്പിംഗ് നടത്തി. സാധനങ്ങളൊക്കെ ഇവിടത്തെ പോലെ തന്നെ വില. ഞാൻ എല്ലാത്തിനെയും വില ചോദിച്ചത് ഉള്ളൂ. ഒന്നും വാങ്ങിയില്ല .ചിലതൊക്കെ വിലപേശി .ചില സാധനങ്ങൾ വാങ്ങിയിരുന്നു. ഏതാണ്ട് എട്ടരയോടെ എല്ലാവരും ഒന്നിച്ചുകൂടി ബസ്സിൽ കയറി .ഒമ്പതരയോടെ റൂമിൽ എത്തിയ ഉടനെ തന്നെ ഭക്ഷണം കഴിച്ചു .11മണിയോടെ എല്ലാവരും ഉറങ്ങാൻ കിടന്നു.

പിറ്റേദിവസം പുലർച്ചെ അഞ്ചു മണിക്ക് എല്ലാവരും റെഡി ആക്കാൻ പറഞ്ഞിരുന്നു .മൂന്നുപേർക്ക് ഒരു മുറി എന്ന നിലയിലായിരുന്നു .നല്ല സൗകര്യമുള്ള മുറിയാ യിരുന്നു. ചൂടുവെള്ളവും തണുത്ത വെള്ളവും കിട്ടുന്ന കുളിമുറി  ഉണ്ടായിരുന്നു. പക്ഷേ വെള്ളത്തിന് ചെറിയ ഉപ്പുരസം ഉണ്ടായിരുന്നു എന്നു മാത്രം .രാവിലെ ആറുമണിയോടെ ഞങ്ങൾ അവിടെ നിന്നും ബസ്സിൽ യാത്ര പുറപ്പെട്ടു ആഗ്രഹമായിരുന്നു . യാത്ര ഏതാണ്ട് നാല് മണിക്കൂർ എടുത്തു. ആഗ്രയിൽ എത്തിയ ശേഷം ഞങ്ങൾ താജ്മഹൽ ലേക്കുള്ള പാസ് എടുത്തു . ആദ്യം കണ്ടത് താജ്മഹലിൻറെ  ചുറ്റുമുള്ള മിനാരങ്ങൾ .നാല് മിനാരങ്ങൾ താജ്മഹലിന്റെ  കാവൽക്കാരാണ്. ഒരുതരത്തിലുമുള്ള ആക്രമണവും ഉള്ളിലേക്കെത്താതെ  കാക്കാനാണ് മിനാരങ്ങൾ. മിനാരങ്ങൾക്കിടയിലൂടെ ഉള്ളിലേക്ക്  നടന്നു .താജ്   മ ഹലിന്റെ  മുന്നിലെത്തി. വെണ്ണക്കല്ലിൽ തീർത്ത താജ്മഹൽ ഇന്ത്യയുടെ അത്ഭുതം തന്നെ .ആയിരക്കണക്കിന് ശില്പികളുടെ ദീർഘകാലത്തെ പരിശ്രമ ഫലം ആണല്ലോ ഇത് എന്ന് ഞാൻ ഓർത്തുപോയി. താജ്മഹലിൻറെ അടിഭാഗം തടി ആണെന്ന് പറയപ്പെടുന്നു പ്രിയ പത്നിയായ  മുംതാസിൻറെ  ഓർമ്മയ്ക്കാണ് ഷാജഹാൻ ഈ പ്രേമ കുടീരം പണിതത് .ഒരുപാട് ജനങ്ങൾ ഭക്ഷണം കഴിക്കാൻ പോലും  ഇല്ലാതെ കഷ്ടപ്പെടുന്ന കാലത്ത് ആണത്രേ ഷാജഹാൻ കോടിക്കണക്കിന് രൂപ മുടക്കി കെട്ടിടം പണിയുന്നത് . ഇത് കണ്ടു മനം മടുത്താണ് അധികാരം കൈക്കലാക്കിയ മകൻ ഔരംഗസേബ്  പിതാവിനെ തടവിലാക്കിയത് .  താജ്മഹലിൽ  മുംതാസിന്റെയും ഷാജഹാന്റെയും  ശവകുടീരങ്ങൾ കാണാൻ സാധിക്കും. പുറമേ പൂന്തോട്ടമുണ്ട്.   എല്ലാം കൂടെ ഒരു ആനചന്തം .ഷാജഹാനെ തടവിലാക്കിയ തടവറ കാണാം. മിനാരങ്ങൾ ചുവപ്പുനിറത്തിൽ ആണ് .താജ്മഹൽ വെള്ള നിറത്തിലാണ് .നല്ല തിരക്കുണ്ടായിരുന്നു രാത്രി 12 മണിയോടെ അവിടെ നിന്നും മടങ്ങി .മോശമല്ലാത്ത ഭക്ഷണം .

ഭക്ഷണം കഴിഞ്ഞ് വീണ്ടും യാത്ര. മധുര ശ്രീകൃഷ്ണ ക്ഷേത്രം .ശ്രീകൃഷ്ണൻ ജനിച്ച സ്ഥലം .വലിയ അമ്പലം. പ്രത്യേക സുരക്ഷാ പരിശോധനകൾ. പരിശോധിച്ചശേഷമേ കയറ്റു കയുള്ളൂ. ഒരു പ്രത്യേക അന്തരീക്ഷം. കുറച്ചു സമയം അവിടെ ചെലവഴിച്ചു .ഷോപ്പിംഗ് നടത്തി .സാധനങ്ങൾ പൊതുവേ വില കുറവ് . വള ,മാല തുടങ്ങിയവ വാങ്ങി. തിരിച്ചു വീണ്ടും 7 മണിക്ക് തന്നെ ബസ്സിൽ കയറി. യമുനാ നദിയുടെ തീരത്തൂ ടെയാണ്‌   ഇനി യാത്ര . നമ്മുടെ മഹാൻമാർ  അന്ത്യ വിശ്രമം കൊള്ളുന്ന സ്ഥലത്തേക്ക് .ആദ്യം രാജ്ഘട്ട്. മഹാത്മാഗാന്ധിയുടെ ശവകുടീരം അലങ്കരിച്ചിരിക്കുന്നു. നിറയെ പൂക്കളാണ്. ചുറ്റും പൂന്തോട്ടം. അവിടെ നിന്ന് കുറച്ച് നടന്ന്  ശക്തി സ്ഥലത്തെത്തി .ഇന്ദിരാ ഗാന്ധി അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലം.അത്  കഴിഞ്ഞ് വീരഭൂമി .രാജീവ് ഗാന്ധിയുടെ സമാധി സ്ഥലം .  പിന്നെ ശാന്തിഭവൻ .ഇന്ദിരാഗാന്ധിയുടെ ഏകദേശരൂപം തോന്നിക്കുന്ന ഒരു കല്ലിൽ കൊത്തിയെടുത്ത പ്രതിമ കാണാമായിരുന്നു .ഏതാണ്ട് 20 ഏക്കറോളം വരുന്ന സ്ഥലം .എല്ലാം പൂന്തോട്ടങ്ങളും തണൽമരങ്ങളും പരന്നുകിടക്കുന്നു.


ഡൽഹി ഒരു സമതലപ്രദേശം ആണ് .അവിടെ കുന്നുകൾ ഒന്നുമില്ല.പത്തുമണിയോടെ അവിടെ നിന്ന് തിരിച്ചു ചെങ്കോട്ടയിലേക്ക്. പുറമേനിന്ന് കണ്ടത് കുറച്ചു .ഉള്ളിൽ കുറെ നടക്കാനുണ്ട്. സമയക്കുറവു ഉണ്ട് .അതുകൊണ്ട് ഞങ്ങൾ വേഗം  രാഷ്ട്രപതിഭവൻ കണ്ടു . നല്ലൊരു അനുഭവമായിരുന്നു.  പാർലമെൻറ് കാഴ്ച നല്ല ഒരു അനുഭവം ആയിരുന്നു.ലോകസഭാ പച്ചനിറത്തിലും , രാജ്യസഭ ചുവപ്പു നിറത്തിലുള്ള പരവതാനി വിരിച്ച സ്ഥലങ്ങളാണ് .ലോകസഭയും രാജ്യസഭയും കൂടുന്ന സ്ഥലങ്ങളും സംയുക്തമായി കൂടുന്ന സ്ഥലം ഒക്കെ പ്രത്യേകം കാണിച്ചു തന്നു. അവിടെ ഞങ്ങളുടെ ഗൈഡ് ഒരു മലയാളിയായിരുന്നു .അതുകൊണ്ടുതന്നെ കാര്യങ്ങൾ എല്ലാം നന്നായി വിശദീകരിച്ചുതന്നു ..പ്രധാനമന്ത്രി മോദി താമസിക്കുന്ന സ്ഥലവും എല്ലാം കണ്ടു .ഏതാണ്ട് ഒരു മണിയോടെ പാർലമെൻറിൽ നിന്നും ഉച്ചയൂണിന് ആയി.കേരള ഹൗസിലേക്ക് പോയി .അവിടെ നീണ്ട ക്യു .ഏതാണ്ട് മൂന്നര മണി യായി ,  എല്ലാവരുടെയും ഭക്ഷണം കഴിഞ്ഞപ്പോൾ . കേരളമോഡൽ ഭക്ഷണം . വീണ്ടും ബസിൽ കയറി ഇന്ത്യാ ഗേറ്റിലേക്ക്. അവിടെ നിന്നും നാലര മണിയോടെ കുത്തബ്മിനാറിലേക്ക് . ചിത്രത്തിൽ കാണുന്നത് പോലെ ,ആകാശം മുട്ടെ ഉയർന്നു നിൽക്കുന്നു .താഴെ, നല്ല വിസ്താരമേറിയ കുറഞ്ഞുപോകുന്നു. അവിടെനിന്ന് വേഗം ഇറങ്ങി. അക്ഷര്ധാമി ലേക്ക് ബസ് ബ്ലോക്കിൽ പെട്ട് മൂലം ആറരയ്ക്ക് തൊട്ടുമുമ്പാണ് എത്തിയത് .അമ്പലങ്ങൾ നല്ല ഭംഗി. അധികം കാണാൻ കഴിഞ്ഞില്ല. പിന്നെ മെട്രോ .മെട്രോയിൽ കയറി നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിൽ ഞങ്ങളെത്തി .പുറമെ ബാഗുമായി ബസ്സും എത്തി .  രാത്രി പതിനൊന്നരയ്ക്ക് ട്രെയിൻ എത്തി. പിറ്റേന്ന് മുഴുവൻ ട്രെയിനിൽ തന്നെ .അതിൻറെ പിറ്റേന്ന് രാത്രി ഏഴരയ്ക്ക് ട്രെയിൻ കണ്ണൂരിലെത്തി.

വഴിക്ക്  എൻ്റെ മൊബൈൽ ഫോൺ കളവു പോയതുമായി ബന്ധപ്പെട്ട്  ചില പ്രശ്നങ്ങൾ ഉണ്ടായത് ഒഴിച്ചാൽ യാത്ര ഗംഭീരമായിരുന്നു. യാത്രയിൽ മനസ്സിലായ ഒരു കാര്യം, ദൈവത്തിൻറെ സ്വന്തം നാട് കേരളം തന്നെ. അതുപോലെതന്നെ, കുറച്ചെങ്കിലും നീതിപുലരുന്നതും  കേരളത്തിൽ തന്നെ .വടക്കോട്ട് പോകുന്തോറും പണക്കാരും പാവങ്ങളും തമ്മിൽ വലിയ അന്തരം കാണുന്നു .ഒരു നേരത്തെ ഭക്ഷണത്തിന് പോലും വകയില്ലാതെ .അവർ ധാരാളമുണ്ട് ട്രെയിനിൽ പോലും. മറ്റുള്ളവരിൽനിന്ന് നിലത്തുവീണ ഭക്ഷണം കഴിക്കാൻ പോലും ആളുകൾ തിരക്കിടുന്നത്  കാണാമായിരുന്നു. വിദ്യാഭ്യാസ നിലവാരവും വരെ താഴ്ന്നതായി അനുഭവപ്പെട്ടു .അതുകൊണ്ടുതന്നെ മോഷണവും പിടിച്ചുപറിയും കൂടുതലാണ് .അങ്ങനെ നോക്കിയാൽ അഭിമാനിക്കാൻ ഭാരതത്തിന് വലുതായി ഒന്നുമില്ല എന്ന് തോന്നി .

No comments: