Saturday 7 January 2017

കാട് പൂക്കുന്ന നേരം

കാട് പൂക്കുന്ന നേരം കണ്ടു .കാഞ്ഞങ്ങാട്  വിനായക തിയേറ്ററിൽ വെച്ച്  റിലീസ് ഷോ  തന്നെ കാണാൻ പറ്റി .ഷോ സമയമായ രണ്ടു  മണിക്ക് ടിക്കറ്റ്  തരാൻ  തിയ്യേറ്റർകാർക്ക്  മടി.തിയ്യേറ്റർ ക്ലീനിങ് നടക്കുന്നു .രണ്ടു മിനിറ്റു കഴിയട്ടെ എന്ന്  പറഞ്ഞു .പിന്നീട്  വീണ്ടും ടിക്കറ്റ് ആവശ്യപ്പെട്ടപ്പോൾ  ക്ലീനിങ് തീർന്നില്ല ,രണ്ടേ കാലാവട്ടേ എന്ന്‌  .അതേ നിലയിൽ ഉള്ള മറ്റു രണ്ടു തിയേറ്ററുകളിൽ പുലിമുരുകനും ദങ്കലും കളിക്കുന്നുണ്ട് .ആ സിനിമ കാണാൻ വന്നവർക്കു ടിക്കറ്റ് കൊടുക്കുകയും അവർ അകത്തു കയറുകയും രണ്ടു മണിക്ക് തന്നെ സിനിമകൾ തുടങ്ങുകയും ചെയ്തു .ഒടുവിൽ ഇത്തിരി ചൂടായി  കാര്യം പറയാൻ പറഞ്ഞപ്പോൾ സംഗതി പുറത്തു വന്നു .അഞ്ചു  പേരെങ്കിലും ഉണ്ടെങ്കിലേ ടിക്കറ്റു കൊടുക്കാൻ തുടങ്ങുകയുള്ളു .നല്ല  സിനിമ കാണാൻ വന്നവരുടെ സ്ഥിതി നോക്കണേ .അതും സംവിധായകന്റെ നാട്ടിലെ തിയേറ്ററിൽ .എന്നെ കൂടാതെ കാടു പൂക്കുന്ന നേരം കാണാൻ ഒരാളെ ഉള്ളൂ .അദ്ദേഹം ഫോൺ വിളി തുടങ്ങി .കൂട്ടുകാരെ തിയ്യേറ്ററിൽ എത്തിക്കാൻ .അവസാനം ഒരാൾ വരാമെന്നേറ്റു .കുറച്ചു കഴിഞ്ഞപ്പോൾ ഏതായാലും നാല് പേർ കൂടി വന്നു പെട്ടു .രണ്ടേകാലിനു ടിക്കറ്റും കിട്ടി.സിനിമ കാണാനും പറ്റി .തിയ്യേറ്ററിൽ ആകെ  ആറു പേർ .ഇങ്ങനെയൊരു അനുഭവം ജീവിതത്തിൽ ആദ്യമായ് .

സിനിമ നെഞ്ചിൽ തറക്കുന്ന അനുഭവമായി .എതിർക്കുന്നവരെയെല്ലാം നക്സലൈറ്റ്  മുദ്ര കുത്തുന്ന പതിവു കേരളീയ സമൂഹത്തിൽ പണ്ടേയുണ്ടല്ലോ .ജോൺ അബ്രഹാമിന്റെ 'അമ്മ അറിയാൻ എന്ന സിനിമ കാണിക്കാൻ ഉത്സാഹിച്ചതിനു എനിക്കും ഒരുകാലത്തു നക്സലൈറ്റ് വിളി കേൾക്കേണ്ടി വന്നതാണ് .അന്ന് സഹിക്കേണ്ടി വന്ന എതിർപ്പുകളുടെ മുള്ളുകൾ ഓർമയിൽ നിറച്ചാണ് പടത്തിന്റെ ആദ്യ ദൃശ്യങ്ങൾ കണ്ടു തുടങ്ങിയത് . പടം കണ്ടു തീരുമ്പോൾ   ഭരണകൂട ഭീകരതയുടെ മുഖംമൂടി ഉടഞ്ഞു വീഴുന്നത് അറിയാം .യു എ പി എ എന്ന നിയമം തിരുത്തപ്പെടേണ്ടതുണ്ട് .കാടും ആദിവാസിയും നമ്മുടെ കളിപ്പാട്ടങ്ങളല്ല .കാടിന്റെ നിയമങ്ങൾ നാം അനുസരിക്കേണ്ടതുണ്ട് .ആദിവാസിയുടെ വിശപ്പും പട്ടിണിയും ആരും ശ്രദ്ധിക്കാനില്ലാത്തിടത്താണ് നെല്ലിൻചാക്കുകൾ തട്ടിയെടുക്കപ്പെടുന്നത് .പാവങ്ങളിൽ വിക്ടർ ഹ്യൂഗോ പറയുന്നതും ഇത് തന്നെ .പള്ളിക്കൂടത്തിൽ ക്യാമ്പ് ചെയ്യുന്ന പോലീസ് സുഹൃത്തുക്കൾ ഭൗതിക സുഖങ്ങളോടൊട്ടി നിക്കുന്നതും പാവം സ്‌കൂൾ പിള്ളേരുടെ മേലെ ഉടമസ്ഥാവകാശം സ്ഥാപിക്കുന്നതും കൃത്യമായ വിശകലന ത്തിന്  അനുവാചകന് അവസരം നൽകുന്നുണ്ട്. ഇരയും വേട്ടക്കാരനും പരസ്പരം സ്ഥാനം മാറുന്നതും സ്ഥലകാലവിഭ്രമത്തിൽപ്പെടുന്നതും ചിന്തോദ്ദീപകമാണ് .ഈ രംഗങ്ങൾ കുറച്ചുകൂടെ മൂർച്ച കൂട്ടി അവതരിപ്പിക്കാൻ സാധ്യതകളുണ്ടായിരുന്നു എന്നാണ് തോന്നുന്നത്.മാവോയിസ്റ്റുവേട്ടക്കെത്തുന്നവരുടെ വിനോദയാത്രകൾ ഇങ്ങിനെ തുടരാൻ അനുവദിക്കേണ്ട എന്ന് സിനിമ പറയുന്നുണ്ട് . സെക്സിനും വയലൻസിനും വിനോദത്തിനും അപ്പുറത്തു ഇന്ത്യൻ സിനിമക്ക് പറയാൻ ചില കാര്യങ്ങളുണ്ട് എന്നതും സന്തോഷകരമായിതോന്നുന്നു .ഡോക്ടർ ബിജുവിന്റെ മറ്റു സിനിമകൾ( സൈറ,പേരറിയാത്തവർ ,ആകാശത്തിന്റെ നിറം , വലിയ ചിറകുള്ള പക്ഷികൾ ) കാണാൻ എന്ത് മാർഗം എന്നാണ് ഇപ്പോൾ ആലോചിക്കുന്നത് .സി ഡി കൾ മാർക്കറ്റിൽ ലഭ്യവുമല്ല .

മാൻഹോൾ എന്ന സിനിമയെ വിലയിരുത്തി ദീദി ദാമോദരൻ എഴുതിക്കണ്ടത് "കാണുക എന്നത്  ഒരു തെരഞ്ഞെടുപ്പും അതു വഴി കൃത്യമായ രാഷ്ട്രീയ സാമ്പത്തിക പ്രവർത്തനവുമാണ് " എന്നാണ് .കാട് പൂക്കുന്ന നേരം ഈ ധാരണയ്ക്ക് അടിവരയിടുന്നു .നല്ല സിനിമയെ തേടുന്ന ഓരോ  മലയാളിയും  ഈ സിനിമ കാണേണ്ടതുണ്ട് .എന്നാൽ നല്ല സിനിമക്ക് ടിക്കറ്റ്  കൊടുക്കാൻ ഉത്സാഹമില്ലാത്ത മൾട്ടിപ്ലക്സുകളോടും  പുലി മുരുകനോടും ദണ്ഡലിനോടും കത്തിശണ്ടയോടും മൽസരിച്ചു എത്ര നാൾ തിയ്യേറ്ററിൽ പിടിച്ചു നില്ക്കും ഈ തീപ്പന്തം ? ഫിലിം സൊസൈറ്റികൾക്കു ചെയ്യാൻ ഏറെയുണ്ട് കാര്യങ്ങൾ എന്നതിൽ യാതൊരു സംശയവുമില്ല .

No comments: