Friday 23 December 2022

വൻകിടക്കാരുടെ കടങ്ങൾ 11.18 ലക്ഷം കോടി

 വൻകിടക്കാരുടെ കടങ്ങൾ എഴുതിത്തള്ളുമ്പോൾ

പാപ്പരല്ലാതിരുന്നിട്ടും കടം തിരിച്ചടയ്ക്കാതെ തട്ടിപ്പുനടത്തുന്ന വൻകിടക്കാരുടെ എണ്ണം വൻതോതിൽ പെരുകുകയാണെന്നാണ് ധനകാര്യമന്ത്രാലയം പാർലമെന്റിൽ സമർപ്പിച്ച രേഖയിൽനിന്ന് വെളിപ്പെടുന്നത്. വായ്പയെടുത്ത് തിരിമറിനടത്തുകയും തിരിച്ചടയ്ക്കാതെ വിദേശത്തേക്കുകടന്ന് സുഖജീവിതംനയിക്കുയും ചെയ്യുന്നവരുടെ എണ്ണമാണ് പെരുകുന്നത്. വിജയ്‌ മല്യയും നീരവ് മോദിയും മെഹുൽ ചോക്സിയും മാത്രമല്ല അവരെ അനുകരിക്കുന്ന വമ്പന്മാർ ഏറെയുണ്ടെന്നതാണ്‌ സത്യം. വായ്പ ബോധപൂർവം തിരിച്ചടയ്ക്കാത്ത 50 വൻകിടക്കാരിൽനിന്ന് ബാങ്കുകൾക്ക് കിട്ടാനുള്ളത് 92,570 കോടിയാണ്. ഗീതാഞ്ജലി ജെംസ് എന്ന വജ്രവ്യാപാരശൃംഖലയുടെ ഉടമയായ മെഹുൽ ചോക്സിമാത്രം 7848 കോടി രൂപയാണ് പഞ്ചാബ് നാഷണൽ ബാങ്കിന് നൽകാനുള്ളത്. പൊതുമേഖലാ വാണിജ്യബാങ്കുകളിൽനിന്ന് കാൽകോടിയിലേറെ രൂപ വായ്പയെടുത്ത് മനപ്പൂർവം തിരിച്ചടയ്ക്കാതെ മുങ്ങിയവരുടെ എണ്ണം 2017-ൽ 8045 ആയിരുന്നത് ഇപ്പോൾ 12,439-ൽ എത്തിയിരിക്കുന്നു. സ്വകാര്യബാങ്കുകളിലും ഇത്തരം വായ്പത്തട്ടിപ്പുനടത്തുന്നവരുടെ എണ്ണം കൂടുകയാണ്. 2447 പേരാണ് ആ പട്ടികയിലുള്ളത്. വൻകിട കോർപ്പറേറ്റ് കമ്പനികൾക്ക് മതിയായ ജാമ്യവസ്തുവില്ലാതെ വാരിക്കോരി കടംകൊടുക്കുന്നതിന്റെ ഭവിഷ്യത്താണിതെന്നാണ് ആരോപണം.

കിട്ടാക്കടങ്ങൾ പെരുകുന്നത് രാജ്യത്ത് ബാങ്കുകളെ പ്രതിസന്ധിയിലാക്കുകയാണ്. ആറുവർഷത്തിനിടെ 11.18 ലക്ഷം കോടി രൂപയുടെ കിട്ടാക്കടമാണ് വാണിജ്യബാങ്കുകൾ എഴുതിത്തള്ളിയതെന്നാണ് റിസർവ് ബാങ്കിന്റെ കണക്കുകളെ ഉദ്ധരിച്ച് ധനമന്ത്രി പാർലമെന്റിൽ വെളിപ്പെടുത്തിയത്. ഇതിൽ 8.16 ലക്ഷം കോടിയും പൊതുമേഖലാബാങ്കുകളുടേതാണ്. ഒരു ലക്ഷത്തോളം കോടി രൂപ ഇക്കഴിഞ്ഞവർഷംമാത്രം എഴുതിത്തള്ളി. ബാങ്കുകളുടെ വരവുചെലവ് പുസ്തകത്തിൽ ദീർഘകാലമായി നിഷ്‌ക്രിയ ആസ്തിയായി രേഖപ്പെടുത്തിയ തുക എഴുതിത്തള്ളുകയെന്നതിനർഥം തിരിച്ചുപിടിക്കാനുള്ള ശ്രമം പാടേ ഉപേക്ഷിച്ചെന്നല്ല, കണക്കുപുസ്തകം വൃത്തിയാക്കുന്നുവെന്നേയുള്ളൂ എന്നാണ് ഔദ്യോഗികവിശദീകരണം. എന്നാൽ, ഈയിനം വായ്പയിൽ തിരിച്ചുപിടിക്കാൻ നാനാമാർഗങ്ങൾ ഉപയോഗിച്ചിട്ടും അഞ്ചുവർഷത്തിനിടെ തിരിച്ചുപിടിക്കാനായത് 13 ശതമാനംമാത്രമാണ്.

നിഷ്‌ക്രിയ ആസ്തിയിലും കിട്ടാക്കടം എഴുതിത്തള്ളലിലും കഴിഞ്ഞ കുറേക്കാലമായി അസ്വാഭാവികമായ പെരുപ്പമാണ്‌ ഉണ്ടായിട്ടുള്ളത്. 2004 മുതൽ 2014 വരെയുള്ള 10 വർഷത്തിനിടയിൽ 2.11 ലക്ഷം കോടിയാണ് എഴുതിത്തള്ളിയത്. ഓരോ വർഷവും രണ്ടുലക്ഷം കോടിയോളം എഴുതിത്തള്ളി കണക്കുപുസ്തകം വൃത്തിയാക്കുന്ന സ്ഥിതിയാണ് പിന്നീട് ഒരുവർഷംമുമ്പുവരെ ഉണ്ടായത്. ഇതേകാലയളവിൽ വായ്പത്തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ട് 515 കേസിലായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തത് നാൽപ്പത്തയ്യായിരത്തോളം കോടി രൂപയുടെ ആസ്തിയാണ്.

പൊതുമേഖലാബാങ്കുകളിലും സ്വകാര്യബാങ്കുകളിലും കാർഷികവായ്പകളുടെ തിരിച്ചടവും വൻതോതിൽ കുറയുന്ന പ്രവണതയുണ്ട്. കോവിഡുകാലത്ത് തുടങ്ങിയ പ്രതിസന്ധിയുടെകൂടി ഫലമാണത്‌ എന്നതിനാൽ വൻകിടക്കാരുണ്ടാക്കുന്ന നിഷ്‌ക്രിയ ആസ്തിയുമായി അതിനെ താരതമ്യപ്പെടുത്താനാവില്ല. കാർഷികമേഖലയിലെ ദീർഘകാലനിഷ്‌ക്രിയ ആസ്തി പ്രശ്നം പലിശയിൽ ഉദാരമായ ഇളവുനൽകിയും മറ്റ് കടാശ്വാസനടപടികളിലൂടെയും പരിഹരിക്കാനാണ് ശ്രമിക്കേണ്ടത്. 1990-ൽ വി.പി.സിങ് സർക്കാരിന്റെ കാലത്ത് പതിനായിരം കോടിയുടെയും 2008-ൽ യു.പി.എ. ഭരണകാലത്ത് എഴുപതിനായിരം കോടിയുടെയും കാർഷികകടങ്ങൾ എഴുതിത്തള്ളിയിരുന്നു. കാർഷികകടങ്ങളുടെ കാര്യത്തിൽ ഇളവുകൾ സാമൂഹികനീതിയുടെ ഭാഗമാണെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിട്ടുള്ളതുമാണ്.

ശരിയായ ആവശ്യങ്ങൾക്ക് ഉദാരമായ വ്യവസ്ഥകളോടെ വായ്പ ലഭ്യമാക്കാൻ വാണിജ്യബാങ്കുകൾക്കും സ്വകാര്യബാങ്കുകൾക്കും സഹകരണബാങ്കുകൾക്കും ഉത്തരവാദിത്വമുണ്ട്. തിരിച്ചടവ് ഉറപ്പാക്കാൻ ചട്ടങ്ങൾ കർശനമായി പാലിച്ചുകൊണ്ടാവണം നടപടികൾ. ഇക്കാര്യത്തിൽ സർക്കാരുകൾക്കും (കേന്ദ്രസർക്കാർ  എന്ന് പറയാൻ  നാണമാണോ  മാമീ ?-CKR) വലിയ ഉത്തരവാദിത്വമുണ്ട്.-MATHRUBHUMI 23/12/2022


answers

1.B 2.D 3.A 4.B 5.B 6.B 7. D 8.B 9.C 10.C 11.C 12.B 13.C 14.A 15. soap nuts /hair cleaning ...

No comments: