Monday 19 August 2019

വരാഹ ഹൃദയവും പാടും .19/08/2019

വരാഹ ഹൃദയവും പാടും .

പന്നി ഏറെ മാനിക്കപ്പെടേണ്ട ജീവി ആയിത്തീരുന്നു .ഭക്ഷണം  എന്ന നിലയിലല്ലാതെ  തന്നെ  ,പന്നിക്കു മനുഷ്യജീവനെ നിലനിറുത്താൻ കഴിയുന്ന സ്ഥിതിയിലേക്ക് ശാസ്‌ത്ര ഗവേഷണം വളർന്നു കഴിഞ്ഞു .വരുന്ന ഡിസംബറാകുമ്പോഴേക്ക് പന്നിയുടെ വൃക്ക മനുഷ്യന് മാറ്റിവെക്കാൻ കഴിഞ്ഞേക്കും എന്ന നിലയിലാണ്  ചികിത്സാരംഗത്തെ മാറ്റങ്ങൾ .വരാഹാവതാരം എന്നു പുരാണങ്ങളിൽ പണ്ടേ പറഞ്ഞത് ഇതിനെ കുറിച്ചാണ് എന്ന് നമ്മുടെ ചില  പ്രിയ സുഹൃത്തുക്കൾ ഇനി പറയാനും മതി .ഭാരതത്തിൽ ഇതൊക്കെ നേരത്തെ കണ്ടെത്തിയിരുന്നു എന്നും  !

യു കെ യിലെ  ലോകപ്രശസ്തനായ ഹൃദയ ശസ്ത്ര ക്രിയാ വിദഗ്ദ്ധൻ  ഡോക്ടർ  ടെറൻസ്  ഇംഗ്ലീഷ്  ,   സൺഡേ ടെലിഗ്രാഫ് എന്ന പത്രത്തിന് നൽകിയ അഭിമുഖത്തിൽ  1979 ൽ തങ്ങൾ നടത്തിയ ആദ്യ ഹൃദയ മാറ്റ ശസ്ത്ര ക്രിയയിൽ പ്രവർത്തിച്ച ടീമിലെ സീനിയർ രജിസ്ട്രാർ ആയിരുന്ന പ്രൊഫസർ മേക്ഗ്രിഗോർ    വികസിപ്പിച്ചെടുത്ത രണ്ടു നോക്  ഔട്ട്  ജീനുകൾ വികസിപ്പിച്ചെടുത്തുവെന്ന് പറയുന്നു .ഇവയാണ് അവയവമാറ്റം അപകടരഹിതമാക്കി മാറ്റുന്നത് .അലബാമാ സർവകലാശാലയിലെ ഈ ഗവേഷക സംഘം വിശ്വസിക്കുന്നത് കുറച്ചു മാസങ്ങൾക്കിടയിൽ ഇത്തരം വൃക്ക മാറ്റങ്ങൾ സാധ്യ മാകും എന്നു തന്നെയാണ് .അഥവാ ഒരു പരാജയം ഉണ്ടായാൽ പോലും രോഗികൾക്ക് ഡയാലിസിസിലേക്കു മടങ്ങാവുന്നതേയുള്ളു എന്നതാണ് വൃക്ക മാറ്റ പരീക്ഷണത്തിൻറെ മറ്റൊരു മെച്ചം .

യൂ കെ യിൽ നാൽപതു വർഷം മുൻപ് ആദ്യത്തെ ഹൃദയം മാറ്റിവെക്കൽ  ശസ്ത്രക്രിയ നടത്തിയ സർജൻ  ഡോക്ടർ  ടെറൻസ്  ഇംഗ്ലീഷ്   പറയുന്നത് അധികം വൈകാതെ  ദാതാക്കളുടെ നീണ്ട വെയ്റ്റിംഗ് ലിസ്റ്റ്  ഒഴിവാക്കാൻ കഴിയുമെന്നാണ് . സെനോ ട്രാൻസ്‌പ്ലാൻ റ്റേഷൻ  അത്രയേറെ മുന്നോട്ടു പോയിക്കഴിഞ്ഞു .രണ്ടു ജീവിവർഗങ്ങൾക്കിടയിലുള്ള  അവയവം മാറ്റിവെക്കലാണ് സെനോ ട്രാൻസ്‌പ്ലാൻ റ്റേഷൻ. വൃക്ക മാറ്റിവെക്കൽ  വിജയിക്കുന്നതിനേ തുടർന്ന് പന്നിയുടെ ഹൃദയം മനുഷ്യ ഹൃദയത്തിനു പകരം വെക്കാൻ കഴിയുമെന്നും ഡോക്ടർമാർ പ്രതീക്ഷിക്കുന്നുണ്ട് .മനുഷ്യന്റെയും പന്നിയുടേയും ഹൃദയങ്ങളുടെ സമാനതയാണ് ഇത്തരത്തിലുള്ള മുന്നേറ്റങ്ങൾ ക്കു സഹായകരമാവുന്നത്  .

"നേച്ചർ "മാസിക കഴിഞ്ഞ വർഷം പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടിൽ പന്നിയുടെ ഹൃദയം ബാബൂൺ കുരങ്ങിൽ വിജയകരമായി മാറ്റിവെച്ച ശേഷം ആ കുരങ്ങ് ആറുമാസക്കാലം തുടർന്ന് ജീവിച്ചതായും പറഞ്ഞിട്ടുണ്ട് .

ചികിത്സാരംഗത്തെ ഈ പുരോഗതിക്കു കാരണം ആധുനിക ശാസ്ത്രത്തിന്റ പിൻബലമാണ്  എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട് . വരാഹാവതാരം  രൂപകൽപ്പന  ചെയ്യുന്ന ഡോക്ടർ  ടെറൻസ്  ഇംഗ്ലീഷ്  എഞ്ചിനീറിങ്ങിൽ ബിരുദം എടുത്ത ശേഷമാണ്  ഡോക്ടറാകാനുള്ള പഠനം നടത്തിയത് എന്നതും കൗതുകകരമായ കാര്യമാണ് .  ഏതായാലും സമീപഭാവിയിൽ തന്നെ വരാഹ ഹൃദയമുള്ള മനുഷ്യൻ ആരോഗ്യ പൂർണമായി ജീവിതം  തുടരുമെന്നും ആഹ്‌ളാദത്തുടിപ്പാർന്ന ചില നിമിഷങ്ങളിൽ ആ മനുഷ്യൻ്റെ ഹൃദയസംഗീതം കേൾക്കാറാകുമെന്നും പ്രതീക്ഷിക്കാം . മൃഗങ്ങളുടെ അവകാശങ്ങൾക്കു വേണ്ടി പോരാടുന്ന സഹൃദയർ മനുഷ്യ ജീവ രക്ഷാ പ്രവർത്തനത്തിന് മുൻതൂക്കം നല്കാതിരിക്കുമോ ?

അവലംബം : ( സൺഡേ ടെലഗ്രാഫ് ,നേച്ചർ ,ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ് പത്രം )

-സീകെയാർ 19 /08/2019



No comments: