Tuesday 24 May 2022

‘ഇന്ത്യയിൽ ആധുനികയുഗം ഉദ്ഘാടനംചെയ്ത മഹാൻ’

 മേയ് 22-നായിരുന്നു രാജാ റാം മോഹൻ റോയിയുടെ ജന്മദിനം

നവോത്ഥാനനായകൻ

‘ഇന്ത്യയിൽ ആധുനികയുഗം ഉദ്ഘാടനംചെയ്ത മഹാൻ’ എന്ന് മഹാകവി ടാഗോർ വിശേഷിപ്പിച്ച രാജാറാം മോഹൻറോയ് 1772 മേയ് 22-ന് ബംഗാളിലെ ഹുഗ്ളി ജില്ലയിലാണ് ജനിച്ചത്. ഹിന്ദുമതവിശ്വാസിയായിരുന്നെങ്കിലും ഇസ്‌ലാം, ക്രൈസ്തവ മതതത്ത്വങ്ങളും അദ്ദേഹത്തെ കാര്യമായി സ്വാധീനിച്ചു.

സതി, ബഹുദൈവാരാധന, വിഗ്രഹാരാധന, മൃഗബലി, അയിത്തം, ശൈശവവിവാഹം എന്നിവയെ ശക്തമായി എതിർത്തു. മതങ്ങൾക്കതീതമായി എല്ലാ മനുഷ്യരിലും ഒരേ ചൈതന്യം കുടികൊള്ളുന്നുവെന്ന്‌ വിശ്വസിച്ചു. ഏകദൈവ വിശ്വാസിയായിരുന്നു. ദൈവാരാധനയ്ക്ക്‌ കൃത്യമായ സ്ഥലമോ സമയമോ വേണമെന്ന് വിശ്വസിച്ചില്ല.

വേദങ്ങൾ, ഉപനിഷത്തുകൾ, ഖുർആൻ, ബൈബിൾ എന്നിവ പഠിച്ചു. ഈശാവാസ്യോപനിഷത്ത്, കേനോപനിഷത്ത് എന്നിവ ബംഗാളിയിലേക്കും ഇംഗ്ലീഷിലേക്കും പരിഭാഷപ്പെടുത്തി. ആധുനിക വിദ്യാഭ്യാസത്തിന്റെ ആദ്യപ്രചാരകരിൽ ഒരാളായിരുന്നു. കൊൽക്കത്തയിൽ സ്വന്തം ചെലവിൽ അദ്ദേഹം നടത്തിയ സ്കൂളിൽ യന്ത്രനിർമാണശാസ്ത്രവും വോൾട്ടയറുടെ തത്ത്വചിന്തയും പഠിപ്പിച്ചിരുന്നു. ഇംഗ്ലീഷ്, ബംഗാളി, സംസ്കൃതം, പേർഷ്യൻ, അറബി, ഹിബ്രു, ലാറ്റിൻ, ഗ്രീക്ക് എന്നീ ഭാഷകളിൽ പാണ്ഡിത്യമുണ്ടായിരുന്നു. 1833 സെപ്റ്റംബർ 27-ന്‌ ഇംഗ്ലണ്ടിലെ ബ്രിസ്റ്റോളിൽ അന്തരിച്ചു.

ബ്രഹ്‌മസമാജം

ഹിന്ദുമതത്തെ ശുദ്ധീകരിക്കുകയും ഏകദൈവവിശ്വാസം പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ രാജാറാം മോഹൻ റോയ് 1828 ഓഗസ്റ്റ്‌ 20-ന് ബ്രഹ്‌മസമാജം സ്ഥാപിച്ചു. ബ്രഹ്‌മസമാജത്തിന്റെ അടിസ്ഥാന ആശയമായ സാമൂഹികപരിഷ്കരണം, വിദ്യാഭ്യാസാവകാശം, ലിംഗസമത്വം തുടങ്ങിയവ പിൽക്കാലത്ത്‌ സമൂഹം ഉൾക്കൊണ്ടു.

സതി

സ്വന്തം സഹോദരന്റെ ചിതയിലേക്ക്‌ അദ്ദേഹത്തിന്റെ യുവതിയായ ഭാര്യയെ ബലം പ്രയോഗിച്ച്‌ എടുത്തെറിയുന്നത്‌ നിസ്സഹായനായി നോക്കിനിൽക്കേണ്ടിവന്നിരുന്നു റാം മോഹന്‌. ആ ദാരുണസംഭവമാണ്‌ സതി എന്ന ദുരാചാരത്തിനെതിരേ പ്രവർത്തിക്കാൻ പ്രേരിപ്പിച്ചത്‌. ഈ പ്രാകൃതാചാരം ഇല്ലായ്മ ചെയ്യുമെന്ന് അദ്ദേഹം ദൃഢനിശ്ചയം ചെയ്തു. ശക്തമായ പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചു. സതി നിരോധിക്കുന്നത് ശ്രുതികൾക്കും സ്മൃതികൾക്കും എതിരല്ലെന്ന് വാദിച്ചു. 1829 ഗവർണർ ജനറൽ വില്യം ബെനഡിക്ട് സതി നിരോധിച്ച് നിയമം പാസാക്കി.

No comments: